Friday, May 11, 2012

പിടിയിലായ ആര്‍എസ്എസുകാരന് ക്വട്ടേഷന്‍ ബന്ധം




തലശേരി: ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത ആര്‍എസ്എസുകാരന് ക്വട്ടേഷന്‍ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന. കോഴി വ്യാപാരി പാനൂരിനടുത്ത മാക്കുനിയിലെ തയ്യില്‍ ശ്രീജേഷാ(37)ണ് കഴിഞ്ഞദിവസം പിടിയിലായത്. സംഭവത്തില്‍ ഇയാള്‍ക്കുള്ള പങ്ക് എന്താണെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വായപ്പടച്ചി റഫീഖ് ഉള്‍പ്പെടെയുള്ളവരുമായി ശ്രീജേഷിനുള്ള ബന്ധം പരിശോധിക്കുകയാണ്. വെള്ളിയാഴ്ച ഉന്നതപൊലീസ് സംഘം ഇയാളെ ചോദ്യംചെയ്തു. ആര്‍എസ്എസ് കേന്ദ്രമായ എലാങ്കോട്ട് കോഴിക്കട നടത്തുന്ന ശ്രീജേഷിന് മാഹിയിലെ കോഴിക്കടത്തുമായി ബന്ധമുണ്ട്. ഇങ്ങനെയാണ് ക്വട്ടേഷന്‍ സംഘാംഗം റഫീഖുമായി അടുക്കുന്നത്. മുഖ്യപ്രതികള്‍ക്കായുള്ള അന്വേഷണത്തിനിടെയാണ് ശ്രീജേഷ് പിടിയിലായത്. ഏതാനും വര്‍ഷമായി മാക്കുനിയിലാണ് താമസം. വ്യാഴാഴ്ച വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും ഭാര്യാസഹോദരനും തലശേരി സ്റ്റേഷനിലെത്തി അന്വേഷിച്ചെങ്കിലും അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണെന്ന സൂചന മാത്രമാണ് ലഭിച്ചത്.

ശ്രീജേഷിന്റെ സഹോദരന്‍ പൊന്ന്യത്തെ തയ്യില്‍ ശ്രീജിത്ത് തലശേരി മേഖലയിലെ ആര്‍എസ്എസ് അക്രമിസംഘത്തില്‍ പ്രധാനിയാണ്. ലോറിമോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഇയാള്‍ നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്. പൊന്ന്യം നാമത്ത്മുക്കിലെ സിപിഐ എം പ്രവര്‍ത്തകന്‍ പവിത്രനെ കൊലപ്പെടുത്തിയ സംഘവുമായും ഉറ്റബന്ധമുള്ള ശ്രീജിത്ത് ഈ സമയത്ത് ജയിലില്‍ റിമാന്‍ഡിലായതിനാലാണ് കേസില്‍നിന്ന് രക്ഷപ്പെട്ടത്. മോഷണവും ക്വട്ടേഷനുമാണ് പ്രധാനപരിപാടി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ വിവിധ പാര്‍ടികളില്‍പെട്ട നിരവധിപേര്‍ കസ്റ്റഡിയിലുണ്ട്. ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചവരും തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിയിലായവരും ഇതിലുള്‍പ്പെടും. വയലാര്‍ രവിയുടെ ബന്ധു നവീന്‍ദാസ്, അഴിയൂര്‍ പൂഴിത്തലയിലെ പൂഴിയില്‍ ഹാരിസ് എന്നിവരെ കൊല നടന്നതിന്റെ പിറ്റേന്ന് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റുചിലരെ കഴിഞ്ഞ ദിവസങ്ങളിലും കസ്റ്റഡിയിലെടുത്തു. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മത്സരിക്കുന്ന പത്രങ്ങളും ചാനലുകളും ആര്‍എസ്എസുകാരനെ കസ്റ്റഡിയിലെടുത്തത് മറച്ചുവച്ചു.

No comments:

Post a Comment