Thursday, May 10, 2012

ചന്ദ്രശേഖരന്റെ വധം: വേവലാതി യുഡിഎഫിന് പിണറായി




കണ്ണൂര്‍: ചന്ദ്രശേഖരന്റെ വധത്തില്‍ യുഡിഎഫിനാണ് വേവലാതിയെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഡിജിപിയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അതാണ് കാണിക്കുന്നത്. യുഡിഎഫിന്റെ കള്ളക്കളിയുടെ ഭാഗമാണിത്. സിപിഐ എമ്മിനെതിരെ യുഡിഎഫ് കള്ളപ്രചാരണം അഴിച്ചുവിടുകയാണ്. ചന്ദ്രശേഖരന്റെ കൊലയാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം.ചന്ദ്രശേഖരന്റെ ബന്ധുക്കളെ നെയ്യാറ്റിന്‍കരയില്‍ പ്രചാരണത്തിനിറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
 ഡിജിപി ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട്. സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെങ്കില്‍ ഡിജിപിയെ സര്‍ക്കാര്‍ നീക്കണം. സ്വകാര്യലാഭത്തിനാണ് ചന്ദ്രശേഖരനെ കൊന്നതെന്ന പ്രസ്താവനയാണ് തിരുവഞ്ചൂര്‍ തിരുത്തിയത്. പാര്‍ട്ടി വിട്ടുപോയവരെ ശാരീരികമായി വകവരുത്തുന്ന നയം സിപിഐ എം ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. കൊലയാളികളെ പിടികൂടണമെന്നാണ് ആവശ്യപ്പെടുന്നത്. എം വി രാഘവന്‍ വിട്ടുപോയപ്പോള്‍ നല്ലൊരു വിഭാഗം തനിക്കൊപ്പം ഉണ്ടാകുമെന്നാണ് കരുതിയത്. ചില ജില്ലകളില്‍ മേധാവിത്വം വരെ പ്രതീക്ഷിച്ചു. ഒന്നും ഉണ്ടായില്ല. എണ്ണയിട്ട യന്ത്രം പോലെയാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്. പാര്‍ട്ടി വിട്ടുപോകുന്നവരെ രാഷ്ട്രീയമായി നേരിട്ടു. തെറ്റുതിരുത്തി ശരിയായ ദിശയില്‍ മുന്നോട്ടുപോകുകയാണ് ചെയ്യുന്നത്. അല്ലാതെ ആക്രമിച്ചിട്ടില്ല. ആക്രമിക്കാന്‍ തോക്കും കൊടുത്തുവിട്ടവര്‍ ഇവിടെയുണ്ട്. കൊന്നു തള്ളല്‍ ഞങ്ങളുടെ നയമല്ല.
 സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ പിന്നില്‍ ചില ബുദ്ധികേന്ദ്രങ്ങളുണ്ട്. അവര്‍ പുതിയ അടവുമായി വരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം നന്‍മയുടെ ഭാഗത്താണെന്നും മറ്റൊരു കൂട്ടര്‍ തിന്‍മയുടെ ഭാഗത്താണെന്നും അവര്‍ ചിത്രീകരിക്കുന്നു. അതു കൊണ്ടാണ് പാര്‍ട്ടി വിട്ടവരില്‍ ചിലര്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് സിന്ദാബാദ് വിളിക്കുന്നത്്. സിപിഐ എമ്മില്‍ ഭിന്നിപ്പുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പാര്‍ട്ടിക്ക് അത് നന്നായി തിരിച്ചറിയാന്‍ കഴിയും. ഷൊര്‍ണ്ണൂരില്‍ മഹാശക്തിയാണെന്നവകാശപ്പെട്ടവര്‍ ഇപ്പോള്‍ ഏതാനും പേരായി. കേരളത്തില്‍ യുഡിഎഫിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കേണ്ട സമയത്ത് യുഡിഎഫിനെ സഹായിക്കുന്ന നീക്കം എന്താണെന്ന് മനസിലാവും. അത്തരം ചില ആക്രമങ്ങള്‍ നേരിട്ടവരാണ് തങ്ങളെന്നും അതുകൊണ്ടൊന്നും പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

No comments:

Post a Comment