Thursday, May 31, 2012

രാമകൃഷ്ണനെ ചോദ്യംചെയ്യുന്നത് അഭിഭാഷക സാന്നിധ്യത്തിലാവണം: കോടതി



 ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സിപിഐ എം തലശേരി ഏരിയ കമ്മിറ്റി അംഗം പി പി രാമകൃഷ്ണനെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിലാവണമെന്ന് കോടതി ഉത്തരവിട്ടു. വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം ഷുഹൈബാണ് വിധി പുറപ്പെടുവിച്ചത്. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ ഹാജരാവാന്‍ അഡ്വ. കെ വിശ്വനെ കോടതി അനുവദിച്ചു. സുപ്രിംകോടതി വിധിയടക്കം ലംഘിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് വിധി. കസ്റ്റഡിയിലെടുത്തവര്‍ക്ക് ശാരീരികവും മാനസികവുമായ പരിരക്ഷ ഉറപ്പാക്കാന്‍ അഭിഭാഷക സാന്നിധ്യം സഹായകമാകുമെന്ന വാദവും കോടതി അംഗീകരിച്ചു. രാമകൃഷ്ണനെ അഡ്വ. വിശ്വന്റെ സാന്നിധ്യത്തിലേ ചോദ്യം ചെയ്യാവൂവെന്ന് മജിസ്ട്രേറ്റ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ശാരീരിക അവശത അനുഭവിക്കുന്ന രാമകൃഷ്ണനെ മെയ് 25ന് മാഹിയിലെ വീട്ടില്‍ അതിക്രമിച്ചുകടന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട രാമകൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അതിനിടെ, രാമകൃഷ്ണനെ കസ്റ്റഡിയില്‍നിന്ന് ഏറ്റുവാങ്ങാന്‍ മജിസ്ട്രേട്ട് വ്യാഴാഴ്ച ആശുപത്രിയിലെത്തി. ശാരീരിക അവശത കണക്കിലെടുത്താണ് നേരിട്ടെത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍് ഏറ്റുവാങ്ങിയത്. കസ്റ്റഡിയിലെടുത്തവരെ മര്‍ദിച്ച് കള്ളമൊഴി രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വിധിക്ക് വലിയ പ്രാധാന്യമുണ്ട്.

പടയന്‍കണ്ടി രവീന്ദ്രന്റെ താടിയെല്ലിന് ക്ഷതം





കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ട സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. താടിയെല്ലിന് ക്ഷതമേറ്റതായി പരിശോധനയില്‍ തെളിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മുഖത്തേറ്റ അടിയാണ് ക്ഷതത്തിന് കാരണം. മോണയ്ക്കും മറ്റും ഏറ്റ ക്ഷതങ്ങള്‍ ഡെന്റല്‍ ഡോക്ടര്‍മാര്‍പരിശോധിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം രവീന്ദ്രനെ വടകര ജയിലിലേക്ക് കൊണ്ടുപോയി. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് രവീന്ദ്രനെ കസ്റ്റഡിയിലെടുത്ത് മൂന്നാംമുറയ്ക്ക് വിധേയനാക്കിയത്. പറയാത്ത കാര്യങ്ങള്‍ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും മൊഴിയായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വടകര കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പീഡനം നടന്നതായി രവീന്ദ്രന്‍ മൊഴി നല്‍കിയിരുന്നു.
പി പി രാമകൃഷ്ണന്‍ അവശനിലയില്‍

കോഴിക ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി പീഡിപ്പിക്കപ്പെട്ട സിപിഐ എം തലശേരി ഏരിയാ കമ്മിറ്റി അംഗം പി പി രാമകൃഷ്ണന്‍ അവശനിലയില്‍ തുടരുന്നു. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് രാമകൃഷ്ണനെ ഇക്കോ ടെസ്റ്റ് അടക്കമുള്ള പരിശോധനയ്ക്ക് വിധേയമാക്കി. ഇടക്കിടെ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നെഞ്ചുവേദനയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് രാമകൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന്് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് കടുത്ത ശാരീരിക അവശതയനുഭവിക്കുന്നയാളാണ് രാമകൃഷ്ണന്‍. പ്രമേഹവും മറ്റുരോഗങ്ങളും അലട്ടുന്നുണ്ട്.

തന്തൂരി അടുപ്പിലെ മാംസഗന്ധം



  • ""15 വര്‍ഷമായി ജയിലില്‍ കിടക്കുന്നു. എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണാന്‍ മൂന്നുമാസത്തെ പരോള്‍ വേണം"". കഴിഞ്ഞ ഫെബ്രുവരി 17ന് ഡല്‍ഹി ഹൈക്കോടതിയില്‍ സുശീല്‍ശര്‍മ അപേക്ഷിച്ചു. ഒരുകാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ മിന്നും താരമായിരുന്നു സുശീല്‍ ശര്‍മ. എഐസിസി ജോയിന്റ് സെക്രട്ടറിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഉറ്റ കൂട്ടുകാരന്‍; യൂത്ത് കോണ്‍ഗ്രസിന്റെ ഡല്‍ഹി പ്രദേശ് പ്രസിഡന്റ്. ശര്‍മയുടെ ഭാര്യ നൈ സാഹ്നി ഡല്‍ഹി മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഭര്‍ത്താവ് എംഎല്‍എ, ഭാര്യ ഡല്‍ഹിയിലാകെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ്. ആഘോഷജീവിതം. നൈയുടെ സഹപാഠിയായിരുന്ന മത്ലബ് കരീമും കോണ്‍ഗ്രസ് നേതാവാണ്. കരീമിന് നൈയുമായി അവിഹിതബന്ധമുണ്ടെന്ന് ശര്‍മ സംശയിച്ചു. 95 ജൂലൈ രണ്ടിന് രാത്രി ശര്‍മ വീട്ടിലെത്തിയപ്പോള്‍ നൈ ആരോടോ ഫോണില്‍ സംസാരിക്കുന്നു. ഭര്‍ത്താവിനെ കണ്ടയുടനെ സംഭാഷണം അവസാനിപ്പിച്ചു. അതോടെ അവിഹിതബന്ധം ഉറപ്പിച്ച ശര്‍മ തോക്കെടുത്തു. ഭാര്യയെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്നു. അശോക് റോഡിലെ ഭാഗ്യ എന്ന റസ്റ്റോറന്റിലേക്ക് ശവശരീരവുമായി ശര്‍മ യാത്രയാകുന്നു. അവിടെ റസ്റ്റോറന്റ് മാനേജര്‍ കേശവ്കുമാറിന്റെ സഹായത്തോടെ ജഡം ചെറുകഷണങ്ങളാക്കി തന്തൂരി അടുപ്പിലിട്ട് കത്തിച്ചു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാര്‍ സംശയംതോന്നി അടുത്തുചെന്നപ്പോള്‍ ശര്‍മ സ്ഥലംവിട്ടു. കേശവ് പിടിയിലായി. സ്വന്തം ഭാര്യയെ വെട്ടിനുറുക്കി അടുപ്പിലിട്ടു ചുട്ട കോണ്‍ഗ്രസ് നേതാവിന് കോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി അത് ശരിവച്ചു. അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ ശര്‍മയാണ്, തനിക്ക് മൂന്നുമാസം പരോള്‍ വേണമെന്ന് ഹൈക്കോടതിയോട് അപേക്ഷിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നതനായ ഒരു നേതാവിന്റെ ചരിത്രമാണിത്.
  • ഇതുപോലെ അനേകം സംഭവങ്ങള്‍. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ് കൂട്ടക്കൊല കോണ്‍ഗ്രസ് ഔദ്യോഗികമായി നടപ്പാക്കിയതാണ്. സിഖ് വംശജരെ കൂട്ടത്തോടെ അരിഞ്ഞുതള്ളി. അതിന് നേതൃത്വം നല്‍കിയ ജഗദീശ് ടൈറ്റ്ലറിനെയും സജ്ജന്‍കുമാറിനെയുമെല്ലാം കോണ്‍ഗ്രസ് പാര്‍ലമെന്റംഗത്വവും മന്ത്രിപദവും നല്‍കി ആദരിച്ചു. കേസുകള്‍ ഇപ്പോഴും തുടരുകയാണ്. ഡല്‍ഹിയില്‍ സുശീല്‍ ശര്‍മയാണ് കോണ്‍ഗ്രസിന്റെ പ്രതീകമെങ്കില്‍, ഇങ്ങ് കേരള തലസ്ഥാനത്തും അനുയായികള്‍ പിന്നോട്ടല്ല. കെപിസിസി നേതാവായ മുന്‍ എംഎല്‍എ സ്വന്തമായി എന്തിനുംപോന്ന ക്വട്ടേഷന്‍ സംഘത്തെ പോറ്റി വളര്‍ത്തുന്നുണ്ട്. മറ്റ് പ്രധാന നേതാക്കളെ ചുറ്റിപ്പറ്റിയും ഡസനോളം സംഘങ്ങള്‍ സജീവം.
  • 2004ലാണ് കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി വിളയിക്കുളം ലാലിയെ കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തെത്തുടര്‍ന്ന് വെട്ടിക്കൊന്നത്. പ്രതികളെല്ലാം കോണ്‍ഗ്രസുകാര്‍. പട്ടാപ്പകല്‍ ബോംബെറിഞ്ഞ് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം മൂത്തപ്പോള്‍ അനുയായിയുടെ രക്തം മണ്ണില്‍ വീണു. എം എ വാഹിദ് എംഎല്‍എയും ഡിസിസി ഭാരവാഹി സി മോഹനചന്ദ്രനും തമ്മിലുള്ള ഗ്രൂപ്പ് വൈരം രണ്ട് ഗുണ്ടാപ്പടകള്‍ തമ്മിലുള്ള തെരുവുയുദ്ധമായി മാറിയപ്പോഴാണ് ലാലി ബലിയാടായത്. 2001ല്‍ മോഹനചന്ദ്രനെ "വെട്ടിയാണ്" എം എ വാഹിദ് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായത്. വാഹിദിനെ തോല്‍പ്പിക്കാന്‍ എതിര്‍ ഗ്രൂപ്പുകാര്‍ രംഗത്തിറങ്ങി. ഇവരോടൊപ്പം ലാലിയും സജീവമായി ഉണ്ടായിരുന്നു എന്നാണ് ആരോപണം. അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വാഹിദിന്റെ "കോടതി" ലാലിക്ക് വധശിക്ഷ വിധിച്ചു. പ്രതികളായത്, സ്ഥലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രമുഖര്‍.
  • 2010 മെയ് അഞ്ചിന് തലസ്ഥാന നഗരത്തില്‍ത്തന്നെ, കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സ്വന്തം പാര്‍ടി പ്രവര്‍ത്തകനെ ചവിട്ടിക്കൊന്നു. സെക്രട്ടറിയറ്റ് പിക്കറ്റിങ്ങിന് ആളുകളെ സംഘടിപ്പിക്കുന്നതില്‍ ഗ്രൂപ്പുതിരിഞ്ഞുണ്ടായ തര്‍ക്കമാണ് നന്തന്‍കോട് ഷെര്‍ലി ലാന്‍ഡില്‍ ആന്റണി ഫ്രാന്‍സിസിനെ മരണത്തിലേക്ക് തള്ളിയിട്ടത്. കോണ്‍ഗ്രസ് കുറവന്‍കോണം മണ്ഡലം പ്രസിഡന്റ് ജെ ആര്‍ വിജയന്റെ ചവിട്ടേറ്റായിരുന്നു മരണം. നന്തന്‍കോട് ജങ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സമരത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയായിരുന്നു ആന്റണി. അവിടെയെത്തിയ വിജയന്‍ "നിന്നെയൊക്കെ ആരാണ് സമരത്തിന് വിളിച്ചത്" എന്നുചോദിച്ച് ആന്റണിയെ വലിച്ചുപുറത്തിട്ടു മര്‍ദിച്ചു. പിടിവലിയില്‍ ഇരുവരും വീണപ്പോള്‍ വിജയന്‍ ചാടിയെണീറ്റ് ആന്റണിയുടെ നെഞ്ചത്ത് ചവിട്ടി. വിജയന്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പും ആന്റണി ഐ ഗ്രൂപ്പുമായിരുന്നു. ഹൃദയാഘാതം മൂലം മരിച്ചു എന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ ആന്റണിയുടെ മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും സംശയം തോന്നിയ ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയായിരുന്നു. ചവിട്ടുകൊണ്ടുവീണ ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച ബര്‍ണബാസിന്റെ നേര്‍ക്ക് വിരല്‍ചൂണ്ടി ""സൂക്ഷിച്ചോ, അടുത്തത് നീയാണ്"" എന്ന് പറയാന്‍ വിജയന്‍ മടിച്ചില്ല. കേസ് തേച്ചുമാച്ചുകളയാന്‍ കോണ്‍ഗ്രസ് ഉന്നത തലത്തില്‍ത്തന്നെ ഇടപെടല്‍ തുടരുന്നു. അന്ന് വിജയനെ പുറത്താക്കി എന്ന് നേതൃത്വം പ്രചരിപ്പിച്ചു. ഇന്ന് വിജയന്‍ പഴയ പ്രസിഡന്റ് സ്ഥാനത്തുതന്നെയാണ്. അത് എതിര്‍ഗ്രൂപ്പുകാര്‍ അംഗീകരിക്കുന്നില്ലെങ്കിലും.
  • കോണ്‍ഗ്രസ് ഇന്ന് ഒരു രാഷ്ട്രീയ പാര്‍ടിയല്ല- ഗാന്ധിയുടെയും ഖാദിയുടെയും പാരമ്പര്യത്തിന്റെ പലിശകൊണ്ട് ധൂര്‍ത്തടിക്കുന്ന ഒരുപറ്റം തട്ടിപ്പുകാരുടെ കൂട്ടായ്മ മാത്രം. ആ മുഖംമൂടിക്കുള്ളില്‍ ഏറ്റവും നികൃഷ്ടമായ കൊലപാതകിയുടെ ദംഷ്ട്രകളുണ്ട്. ചതിയന്റെ കുടിലമനസ്സുണ്ട്. ആ കുടിലതയാണ്, മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യത്തിന്റെ അജന്‍ഡയായി അനുദിനം പുറത്തുവരുന്നത്.
  • കേരളത്തിന്റെ സമുന്നത രാഷ്ട്രീയനേതാവായിരുന്ന ബേബി ജോണിനെ ഒരു സരസന്റെ തിരോധാനത്തിന്റെ പേരില്‍ കൊലയാളിയാക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനും കോണ്‍ഗ്രസ് നേതൃത്വം കാട്ടിയ ആവേശം ഓര്‍ത്തെടുത്താല്‍ സമാനതകളില്ലാത്ത നെറികേടിന്റെ ചിത്രം തെളിഞ്ഞുവരും. സരസന്‍ ചവറയിലെ ആര്‍എസ്പിയുടെ സാധാരണ പ്രവര്‍ത്തകനായിരുന്നു. ഇടയ്ക്ക് പാര്‍ടി വിട്ടു. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷനായി. അതോടെ, കഴുകന്മാര്‍ രംഗത്തുവന്നു. പാര്‍ടിവിട്ട വൈരാഗ്യം തീര്‍ക്കാന്‍ സരസനെ ബേബി ജോണിന്റെ നിര്‍ദേശപ്രകാരം ആര്‍എസ്പി ജില്ലാ സെക്രട്ടറി വാസുപിള്ളയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തി എന്ന് ആരോപണമുയര്‍ത്തി. ബേബി ജോണിനെ കൊലയാളിയാക്കി നിരന്തര പ്രചാരണം. മുന്നില്‍ കോണ്‍ഗ്രസ്. മലയാള മനോരമയും മാതൃഭൂമിയും അതേറ്റെടുത്തു. പൊലീസന്വേഷണം; ആര്‍എസ്പിക്കാര്‍ക്ക് മര്‍ദനം. അന്ന് ഇ കെ നായനാര്‍ ബേബി ജോണുമായി സംസാരിച്ചു-തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ല എന്ന് ബേബി ജോണ്‍ വ്യക്തമാക്കി. അത് മുഖവിലയ്ക്കെടുത്ത് സിപിഐ എം ബേബി ജോണിനൊപ്പം ഉറച്ചുനിന്നു. പക്ഷേ, പ്രചാരണം അതിരൂക്ഷമായിരുന്നു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ പതിനായിരം വോട്ട് കൂടുതല്‍ നേടേണ്ടിയിരുന്ന ബേബിജോണ്‍ അത്തവണ നിയമസഭയിലെത്തിയത് 870 വോട്ടിന്റെ ഭൂരിപക്ഷത്തിന്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുകൊല്ലത്തിനുശേഷം സരസന്‍ ചവറയില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ കുടകില്‍ ഒരു തോട്ടത്തില്‍ ജോലിചെയ്യുകയായിരുന്നു; സംഭവങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് നാട്ടുകാരോട് പറഞ്ഞു. പക്ഷേ, പറഞ്ഞ കള്ളം പിന്‍വലിക്കാനോ ബേബി ജോണിനോട് മാപ്പുപറയാനോ കോണ്‍ഗ്രസ് തയ്യാറായില്ല- അദ്ദേഹത്തിന്റെ ബോധം മറയുന്നതുവരെ. അന്ന് ഇന്നത്തെപ്പോലെ ചാനല്‍ മത്സരമുണ്ടായിരുന്നെങ്കില്‍ ബേബി ജോണിനെ പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയേനെ.
  • കമ്യൂണിസ്റ്റുകാരോടാകുമ്പോള്‍ എല്ലാ മര്യാദകളും മാറ്റിവയ്ക്കാം എന്ന ബോധം അടിച്ചുറപ്പിക്കുകയാണ് വലതുപക്ഷം. ഒരു ഭാഗത്ത് ഏകപക്ഷീയമായ നുണക്കഥകള്‍. സ്വന്തം വീട് ആര്‍ക്കും അഭയസ്ഥാനമാണ്. ഒഞ്ചിയം മേഖലയിലെ സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആ അഭയകേന്ദ്രം നിഷേധിക്കപ്പെടുന്നു. കമ്യൂണിസ്റ്റ് വിരോധം കാപട്യപൂര്‍ണമാണെന്നതുപോലെ നിര്‍ദയവുമാണ്. ഒരു പാര്‍ടിയില്‍ വിശ്വസിക്കുന്ന കുറ്റത്തിന് നൂറുകണക്കിനാളുകളെ ആട്ടിയോടിക്കുന്ന ക്രൗര്യത്തിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നു. പൊലീസ്, മാധ്യമ, വലതുപക്ഷ ആക്രമണം ഏകോപിച്ച് ഊര്‍ജമാവാഹിക്കാന്‍ ചന്ദ്രശേഖരന്റെ കൊലപാതകം കാരണമായി. അത് അരങ്ങുതകര്‍ത്താടുകയാണ്. പശ്ചിമ ബംഗാളിലെന്നപോലെ മഹാസഖ്യമുണ്ടാകുന്നു. കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ അന്വേഷണത്തില്‍ മറയില്ലാതെ ഇടപെടുന്നു. ഒരു കൊലപാതകത്തിന്റെ പാപഭാരം കയറ്റിവച്ച് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന വ്യാമോഹം പൂത്തുലയുകയാണ്. ആജ്ഞാനുവര്‍ത്തികളായ കുറെ പൊലീസുകാരും മാധ്യമസ്വാധീനവുമുണ്ടെന്ന ഹുങ്കാണ് ബംഗാള്‍ മോഡല്‍ സ്വപ്നത്തിനാധാരം. സിപിഐ എം കടന്നുവന്ന വഴികളും നേരിട്ട വെല്ലുവിളികളും സഹിച്ച ത്യാഗങ്ങളും ചിന്തിയ രക്തവും അറിയാത്തവരുടെ ആ ദിവാസ്വപ്നമാണ് കേരളത്തെ സമീപനാളുകളില്‍ ശബ്ദമുഖരിതമാക്കുന്നത്. എന്നാല്‍ അതിന് അല്‍പ്പായുസ് മാത്രം. 

Tuesday, May 29, 2012

കസ്റ്റഡിയിലുള്ളവര്‍ക്ക് ക്രൂര പീഡനം: എളമരം കരീം




വടകര: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും കള്ളമൊഴി പറയിപ്പിക്കാന്‍ പ്രാകൃതമായ മുറയാണ് പ്രയോഗിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ പറഞ്ഞു. വടകര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രനെ താനും കെ കെ ലതിക എംഎല്‍എയും ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കണ്ടപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. രവീന്ദ്രന്‍ പറയുന്ന കാര്യം കള്ളമാണെന്നു തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കുമെന്നും എളമരം കരീം പറഞ്ഞു. ഞങ്ങള്‍ രവീന്ദ്രനോട് ചോദിച്ചത് നീ ഈ പ്രസ്ഥാനത്തിനെ മാനംകെടുത്തിയോ എന്നാണ്. പൊലീസ് കോടതിയില്‍ കൊണ്ടുവന്ന പ്രതികള്‍ തലയില്‍ തോര്‍ത്തുമുണ്ടിട്ടപ്പോള്‍ പെണ്‍വാണിഭക്കാരെപ്പോലെ പോയെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ തോര്‍ത്തുമുണ്ട് നല്‍കിയതും മുഖംമറക്കണമെന്ന് ആവശ്യപ്പെട്ടതും പൊലീസാണ്. സുഹൃത്തായ ചന്ദ്രശേഖരനെ കൊല്ലേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്നു പറഞ്ഞ് കൈകൂപ്പി പൊട്ടിക്കരഞ്ഞതായുള്ള മാധ്യമ വാര്‍ത്ത പച്ചക്കള്ളമാണെന്നും രവീന്ദ്രന്‍ പറഞ്ഞു. പതിനാലിന് വൈകിട്ട് കസ്റ്റഡിയിലെടുത്ത രവീന്ദ്രനെ രാത്രി മുഴുവന്‍ ഉറങ്ങാന്‍ സമ്മതിച്ചില്ല. ഗൃഹപ്രവേശനത്തിന്റെ കത്ത് കൊടുത്ത് ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തുവെന്ന മൊഴി പൊലീസ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചപ്പോള്‍ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകി കൂട്ടിപ്പിടിച്ച് ഭേദ്യം ചെയ്തു. കക്കയം ക്യാമ്പിനെ അനുസ്മരിക്കുന്ന പീഡനമാണ് വടകരയില്‍ നടക്കുന്നത്. ചോമ്പാല എസ്ഐ ജയന്‍ രവീന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ ഇംഗിതം അനുസരിച്ചാണ് ജയന്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള അണ്ണന്‍ എന്നയാളുടെ കൈയില്‍ അരിവാള്‍ ചുറ്റിക പച്ചകുത്തിയതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഞങ്ങള്‍ ചോദിച്ചപ്പോള്‍ ക്രൈംബ്രാഞ്ചിലെ മേമുണ്ട സ്വദേശിയായ രാമകൃഷ്ണനാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയതെന്ന് വ്യക്തമായി. കുറ്റം സിപിഐ എമ്മില്‍ ആരോപിക്കാനുള്ള വ്യഗ്രതയാണ് ഇതില്‍നിന്നൊക്കെ വ്യക്തമാകുന്നതെന്ന് കരീം പറഞ്ഞു.

സിപിഐ എമ്മിന്റെ ജീവനെടുക്കാന്‍ അനുവദിക്കില്ല: കൃഷ്ണദാസ്




വടകര: ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിന്റെ ജീവനെടുക്കാന്‍ സമ്മതിക്കില്ലെന്ന് ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. നിഷ്ഠൂര സംഭവം മറയാക്കി പാവപ്പെട്ടവരുടെ മഹാപ്രസ്ഥാനത്തിന്റെ ജീവനെടുക്കാന്‍ വരുന്ന കൈകള്‍ ഇവിടുത്തെ ജനലക്ഷങ്ങള്‍ തകര്‍ക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനം വഴിയില്‍ കെട്ടിയ ചെണ്ടയല്ല. ഞങ്ങളുടെ നെഞ്ചിലും ചങ്കിലും ചോരയും ജീവനും തുടിക്കുന്ന കാലത്തോളം പാര്‍ടിയെ തകര്‍ക്കാന്‍ സമ്മതിക്കില്ല. ഇടതുപക്ഷത്തെ തകര്‍ത്ത് പകരം ആരെയാണ് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതെന്ന് എല്ലാ റവലൂഷണറിക്കാര്‍ ചിന്തിക്കണം. ഇടതുപക്ഷ വേട്ടക്കെതിരെ വടകര കോട്ടപ്പറമ്പില്‍ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച യുവശക്തി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ചിത്രങ്ങളും പുസ്തകങ്ങളും പൊട്ടക്കിണറ്റിലിട്ടവരാണോ വിപ്ലവകാരികള്‍. ലോക്കപ്പില്‍ നെഞ്ചിലെ ചോരയാല്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ധീരരക്തസാക്ഷി മണ്ടോടികണ്ണന്റെ സ്മാരകം തകര്‍ത്തവരില്‍ എന്ത് റവലൂഷനാണുള്ളത്. എ കെ ജിയുടെയും കേളുഏട്ടന്റെയും പേരിലുള്ള ഓഫീസ് കത്തിച്ചവര്‍ കമ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞാല്‍ ആരും അംഗീകരിക്കില്ല. മണ്ടോടി കണ്ണനടക്കമുള്ള വരെ കൊന്ന് ഒഞ്ചിയത്തിന്റെ മണ്ണില്‍ കമ്യൂണിസ്റ്റ്വേട്ട നടത്തിയവരുടെ പിന്മുറക്കാരനായ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം കൂട്ടുചേര്‍ന്നവരുടെ വിപ്ലവവും രാഷ്ട്രീയവും ജനം തിരിച്ചറിഞ്ഞതാണ്. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചാണ് താന്‍ യോഗത്തിനെത്തിയതെന്ന് കൃഷ്ണദാസ് പറഞ്ഞു. ചന്ദ്രശേഖരനെ അടുത്തറിയാവുന്ന സഹപ്രവര്‍ത്തകരായ ഞങ്ങള്‍ക്കില്ലാത്ത വേദനയും ദുഃഖവും ചെന്നിത്തലയും മുല്ലപ്പള്ളിയും പ്രകടിപ്പിക്കുന്നത് വിശ്വസിക്കാനാവുന്നില്ല. മൊയാരത്ത് ശങ്കരനെയും അഴീക്കോടന്‍ രാഘവനെയുമെല്ലാം കൊന്നവര്‍ സിപിഐ എമ്മിനെ ഇപ്പോള്‍ വേട്ടയാടുന്നു. കമ്യൂണിസ്റ്റുകാരെ മാതൃഭൂമിയും മനോരമയും അക്രമകാരികളെന്ന് വിളിക്കുന്നത് ഇന്നുമാത്രമല്ല. ഒഞ്ചിയത്തെ കമ്യൂണിസ്റ്റുകാര്‍ നടത്തിയ മുന്നേറ്റവും എംഎസ്പി ഭീകരതയും 1948 മെയ് ഒന്നിന് കമ്യൂണിസ്റ്റ്അക്രമമെന്ന് എഴുതിയ പത്രമാണ് മാതൃഭൂമി. അവരാണിന്ന് ഒഞ്ചിയത്തിന്റെ വിപ്ലവപാരമ്പര്യവും മഹിമയും പാടിനടക്കുന്നതെന്നത് ചരിത്രത്തെ കൊഞ്ഞനം കുത്തലാണ്. സിപിഐ എമ്മിലുള്ളപ്പോള്‍ എം വി രാഘവന്‍ മാധ്യമങ്ങള്‍ക്കും മറ്റും മാടായിമാടനായിരുന്നു. പിന്നെ പുലിക്കുട്ടിയായി. രാഘവന്‍ പോയിട്ട് ഈ പ്രസ്ഥാന് ഒരു പോറലും പറ്റിയില്ല. മോന്തായമുള്ളപ്പോഴാണ് പല്ലിക്കും ഓന്തിനും തോന്നുക താനാണ് മോന്തായം താങ്ങി നിര്‍ത്തുന്നതെന്ന്. പാര്‍ടിയും പ്രസ്ഥാനവുമില്ലെങ്കില്‍ ഈ നാടുതന്നെ ഇതേ നിലയിലുണ്ടാകില്ല. നിരവധി സാമൂഹ്യപരിഷ്കാരങ്ങളിലൂടെ ആധുനിക കേരളത്തെ സൃഷ്ടിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേട്ടയാടുന്ന മാധ്യമങ്ങളുടെ കൂലിയെഴുത്തില്‍ ഒലിച്ചുപോകുന്നതല്ല ഈ പ്രസ്ഥാനം-കൃഷ്ണദാസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തലിനും കേസെടുക്കുമോ: പിണറായി




നെയ്യാറ്റിന്‍കര: കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി കേസെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും തയ്യാറാകുമോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു. ഏറ്റവുമൊടുവില്‍ മാര്‍ക്സിസ്റ്റുകാരെ കോണ്‍ഗ്രസുകാര്‍ കൊന്നിട്ടുണ്ടെന്ന് എം എം ഹസ്സന്‍ പരസ്യമായി പ്രഖ്യാപിച്ചു. ഒരുപാട് കാര്യങ്ങള്‍ ഓര്‍മയുള്ള ഹസ്സന്‍ ഇത്രയെങ്കിലും പറയാന്‍ ആര്‍ജവം കാണിച്ചു. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് ചെങ്കവിള മേഖലാറാലി ഒറ്റപ്ലാവിളയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. അഞ്ച് യുവാക്കളെ വെടിവച്ചുകൊന്ന കൂത്തുപറമ്പ് വെടിവയ്പിന് ഗൂഢാലോചന നടത്തിയത് കെ സുധാകരനും എം വി രാഘവനുമാണെന്ന് വെളിപ്പെടുത്തിയത് മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനാണ്. കെ സുധാകരന്‍ കൊട്ടാരക്കരയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നത് നേരിട്ട് കണ്ടുവെന്നാണ്. മട്ടന്നൂരിനടുത്ത് നാല്‍പാടി വാസുവിനെ വെടിവച്ച് കൊന്നശേഷം ഒരുത്തനെ അവിടെ വെടിവച്ചിട്ടുണ്ട് എന്ന് പൊതുയോഗത്തില്‍ കെ സുധാകരന്‍ പ്രസംഗിച്ചു. ഇ പി ജയരാജനെ കൊല്ലാന്‍ വാടകഗുണ്ടകളെ അയച്ചത് കെ സുധാകരനും എം വി രാഘവനുമാണെന്ന് ഗുണ്ടകള്‍ തന്നെ വെളിപ്പെടുത്തി. ചീമേനിയില്‍ സിപിഐ എം ഓഫീസ് അടച്ചുപൂട്ടി അഞ്ച് പേരെ ചുട്ടുകൊന്നില്ലേ? ഇപ്പോള്‍ സമാധാനദൂതന്മാരായി ചമയുന്ന കോണ്‍ഗ്രസിന്റെ ചരിത്രം അക്രമങ്ങളുടെയും കൊലപാതകങ്ങളുടേതുമാണ്. ഒഞ്ചിയം സംഭവത്തിന്റെ തിരക്കഥയുടെ യഥാര്‍ഥ വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രവീന്ദ്രന്‍, ചെന്നുകണ്ട എളമരം കരീമിനോടും കെ കെ ലതികയോടും പൊലീസിന്റെ ഭീകര മര്‍ദന കഥകളാണ് വെളിപ്പെടുത്തിയത്. പൊലീസ് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് മൊഴി നല്‍കാനായിരുന്നു മര്‍ദനം. മൊഴികളെന്ന രൂപത്തില്‍ മാധ്യമങ്ങള്‍ നടത്തിയ തല്‍സമയസംപ്രേഷണ കഥകളല്ല യാഥാര്‍ഥ്യമെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

എന്നിട്ടും സുധാകരനും ഹസ്സനും ബഷീറിനുമെതിരെ കേസില്ല

തിരു: കോണ്‍ഗ്രസുകാര്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ച കെപിസിസി വക്താവ് എം എം ഹസ്സനും കൂത്തുപറമ്പ് വെടിവയ്പിനും കണ്ണൂരിലെ ഒട്ടേറെ അക്രമങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച ആളെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് വെളിപ്പെടുത്തിയ കെ സുധാകരനും എതിരെ കേസില്ല. അധ്യാപകനെ ചവിട്ടിക്കൊന്ന യൂത്ത്ലീഗുകാര്‍ക്കെതിരെ കോടതിയില്‍ സാക്ഷിപറയുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീറിനെതിരെ കേസെടുക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തോന്നിയിട്ടില്ല. പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കുന്ന ഉമ്മന്‍ചാണ്ടി, നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നത് താനാണെന്ന് പ്രഖ്യാപിച്ച കെ സുധാകരനെതിരെ ഇതേവകുപ്പ് ചുമത്താന്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ബാധ്യസ്ഥനാവുകയാണ്. കോടതിയില്‍ സാക്ഷി പറയുന്നവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്നാണ് മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീര്‍ പ്രഖ്യാപിച്ചത്. നാലുവര്‍ഷംമുമ്പ് ലീഗുകാര്‍ അധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ടാണ് അന്ന് ഏറനാട് മണ്ഡലം ലീഗ് പ്രസിഡന്റായിരുന്ന ബഷീര്‍ പൊതുയോഗത്തില്‍ ഈ ഭീഷണി മുഴക്കിയത്. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വന്‍പ്രചാരണക്കൊടുങ്കാറ്റ് സൃഷ്ടിച്ചാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും സിപിഐ എമ്മിനെ വേട്ടയാടാനിറങ്ങിയിരിക്കുന്നത്. നിയമം തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ ദുരുപയോഗം ചെയ്യുമെന്ന് അവര്‍ തെളിയിക്കുന്നു. സാക്ഷി പറയുന്നവരെ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ ലീഗ് എംഎല്‍എയും കുറ്റക്കാരനെന്ന് ഡിസിസി പ്രസിഡന്റുതന്നെ തെളിവ് നല്‍കിയ കെ സുധാകരനും സിപിഐ എമ്മുകാരെ കോണ്‍ഗ്രസുകാര്‍ കൊന്നിട്ടുണ്ടെന്ന് പറഞ്ഞ എം എം ഹസ്സനും ഉമ്മന്‍ചാണ്ടിയുടെ നിയമപുസ്തകത്തിന് പുറത്താണ്. സിപിഐ എമ്മിനെതിരെ രണ്ടും കല്‍പ്പിച്ചിറങ്ങിയ മാധ്യമങ്ങള്‍ക്കാകട്ടെ ഹസ്സന്‍ പറഞ്ഞത് കേട്ടഭാവമില്ല. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് കോണ്‍ഗ്രസുകാര്‍ സിപിഐ എമ്മുകാരെ കൊന്നിട്ടുണ്ടെന്നും അത് ചരിത്രമാണെന്നും ഹസ്സന്‍ പറഞ്ഞത്. ആ ചാനലിനും മിണ്ടാട്ടമില്ല. 

പി കെ ബഷീര്‍ പറഞ്ഞതിങ്ങനെ

സാക്ഷി പറഞ്ഞാല്‍ ജീവനോടെ തിരിച്ചുപോകില്ല ""കേരളം മുഴുവന്‍ ഉറ്റുനോക്കിയ സംഭവം നടന്നത് കിഴിശ്ശേരിയിലാണ്. ക്ലസ്റ്റര്‍ ഉപരോധത്തോടനുബന്ധിച്ച് നടന്ന സമരത്തില്‍ നമ്മുടെ നിര്‍ഭാഗ്യത്തിന് ഒരു മാസ്റ്റര്‍ മരണപ്പെടുകയുണ്ടായി. മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നതാണെന്ന് ഗവര്‍മെണ്ടും സിപിഎമ്മും എന്‍ജിഒകളും അധ്യാപകസംഘടനകളും പോഷകസംഘടനകളും പറഞ്ഞു. എന്‍ജിഒയുടെ പണിമുടക്കും നടന്നു. നിരപരാധികളായ അഞ്ച് യൂത്ത്ലീഗുകാര്‍ക്കെതിരെ 302 വകുപ്പുപ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തു. 14 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. സംഭവം നടന്ന രാത്രിയില്‍ റെയ്ഡ് നടത്തി രണ്ടുപേരെ അറസ്റ്റുചെയ്തു. മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. അങ്ങനെ അഞ്ചുപേര്‍ കൊലക്കേസില്‍ പ്രതികളായി. അവര്‍ ഒരുമാസം ജയിലില്‍ കിടന്നു. ഈ സംഭവം നടന്നോ ഇല്ലയോ എന്ന് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അതിന് കമ്യൂണിസ്റ്റുകാര്‍ സാക്ഷി പറയാന്‍ പോകരുതെന്ന് അന്ന് പറഞ്ഞതാണ്. ശങ്കരപ്പണിക്കര്‍ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഒരു കാര്യം വ്യക്തമായി പറയാം. കിഴിശ്ശേരിയിലെ നിരപരാധികളായ അഞ്ച് യൂത്ത്ലീഗ് പ്രവര്‍ത്തകരെയാണ് പ്രതികളാക്കിയത്. ആലിന്‍ചോട്ടിലുള്ള ഒരു കമ്യൂണിസ്റ്റുകാരനാണ് പൊലീസിന് പേരുകൊടുക്കുന്നത്. ലിസ്റ്റ് കൊടുക്കേണ്ട പൂതി ഇതോടെ തീരും. ലിസ്റ്റ് കൊടുത്താല്‍ ആദ്യം നിങ്ങളെ കൈകാര്യം ചെയ്യും. സാക്ഷിപറയാന്‍ പോകുന്ന വിജയന്‍ എന്ന അധ്യാപകന്‍ തിരിച്ച് വീട്ടിലെത്തുമെന്ന് കരുതേണ്ട. ഈ കേസിനെ സംബന്ധിച്ച് ഏറനാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ പ്രസിഡന്റ് എന്നനിലയ്ക്ക് പറയുന്നു, ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഇതിന് എവനെങ്കിലും സാക്ഷി പറയാന്‍ കോടതിയില്‍ എത്തുകയാണെങ്കില്‍ അവന്‍ ജീവനോടെ തിരിച്ചുപോരില്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ ചെയ്തോ, ബാക്കി ഞാനേറ്റു. ഒരു ബേജാറും വേണ്ട""

കെ സുധാകരനെതിരെ രാമകൃഷ്ണന്റെ മൊഴി

കൂത്തുപറമ്പ് വെടിവയ്പും എ കെ ജി ആശുപത്രി പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സൃഷ്ടിച്ച് കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് കെ സുധാകരന്‍ എംപിയാണെന്ന് ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണനാണ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍: ""കൂത്തുപറമ്പില്‍ പോകരുതെന്ന് ഞങ്ങളെല്ലാം പറഞ്ഞു. മന്ത്രി രാമകൃഷ്ണന്‍ പോകാന്‍ തയ്യാറാകാതിരുന്ന കൂത്തുപറമ്പിലേക്ക് എം വി രാഘവനെ നിര്‍ബന്ധിച്ച് അയച്ചത് സുധാകരനാണ്. എ കെ ജി ആശുപത്രി പിടിച്ചെടുക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. എ കെ ജിയുടെ പേരിലുള്ള സ്ഥാപനവുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ല. സുധാകരനായിരുന്നു ആശുപത്രി പിടിച്ചെടുക്കലിനുപിന്നില്‍. കൂത്തുപറമ്പ്, എ കെ ജി ആശുപത്രി സംഭവങ്ങളെ തുടര്‍ന്നാണ് ബൂത്തിലിരിക്കാന്‍പോലും ആളില്ലാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ചരിത്രം അട്ടിമറിക്കപ്പെടുകയും പാര്‍ടി നാമാവശേഷമാവുകയും ചെയ്തു"". ""സുധാകരന്‍ രക്തസാക്ഷികളെ സൃഷ്ടിച്ചതും പ്രവര്‍ത്തകരെക്കൊണ്ട് ആയുധമെടുപ്പിച്ചതും പാര്‍ടിയെ രക്ഷിക്കാനായിരുന്നില്ല. സുധാകരന്റെ നാളുകള്‍ തിരിച്ചുവന്നാല്‍ കോണ്‍ഗ്രസ് വീണ്ടും കാടുകയറും. മുമ്പത്തെ ഡിസിസി പ്രസിഡന്റുമാരുടെ കാലത്ത് ബൂത്തിലിരിക്കാന്‍ ആളെ കിട്ടാറില്ലത്രെ. അക്കാലത്തും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗുണ്ടകളെ ഉപയോഗിക്കാറില്ല.""

ഹസ്സന്‍ പറഞ്ഞത് ശരി: ഉണ്ണിത്താന്‍

തിരു: കോണ്‍ഗ്രസുകാര്‍ സിപിഐ എമ്മുകാരെ കൊന്നിട്ടുണ്ടെന്ന് സ്വകാര്യടെലിവിഷന്‍ ചാനലില്‍ കെപിസിസി വക്താവ് എം എം ഹസ്സന്‍ പറഞ്ഞത് ശരിയാണെന്ന് എഐസിസി അംഗം രാജ്മോഹന്‍ ഉണ്ണിത്താന്‍. "അദ്ദേഹം തമാശ പറഞ്ഞ് ഇതുവരെ കേട്ടിട്ടില്ല. വസ്തുതാപരമായ കാര്യങ്ങളാണ് അദ്ദേഹം പറയാറുള്ളത്"- ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം നടക്കുമ്പോള്‍ പ്രക്ഷുബ്ധാന്തരീക്ഷത്തിലാണ് കോണ്‍ഗ്രസുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്. കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ കൊലപാതകം നടത്തിയിട്ടില്ലെന്ന് താന്‍ ഒരിക്കലും പറയില്ല. എന്നാല്‍, ആസൂത്രണംചെയ്ത്് ആരെയും കൊന്നിട്ടില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ ആന്റണിയ്ക്ക് അവകാശമില്ല: കോടിയേരി




നെയ്യാറ്റിന്‍കര: അക്രമരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ എ കെ ആന്റണിക്ക് അവകാശമില്ലെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നെയ്യാറ്റിന്‍കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ പി ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെ സുധാകരനെ വഴിവിട്ട് സഹായിച്ച വ്യക്തിയാണ് ആന്റണി. ചീമേനിയില്‍ 5 സിപിഐ എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ആന്റണി കോണ്‍ഗ്രസ് നേതാവ്. മാറാട് കലാപം നടന്നതും ആന്റണിയുടെ കാലത്താണ്. സിപിഐ എം അക്രമരാഷ്ട്രീയം നടത്തുന്നെന്ന ആന്റണിയുടെ പരാമര്‍ശം ജനങ്ങള്‍ തള്ളിക്കളയും. സിപിഐ എമ്മിനെ ജനങ്ങള്‍ക്ക് നന്നായറിയാം. സ്വന്തം മണ്ഡലത്തില്‍ പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കാന്‍ കഴിയാതെയാണ് ആന്റണി വികസനത്തെക്കുറിച്ച് പറയുന്നത്. ഒരു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിനിടയില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല.

കാലുമാറ്റക്കാരന്‍ ശെല്‍വരാജിന് വോട്ടുപിടിച്ച ആന്റണിയുടെ ആദര്‍ശ മുഖംമൂടി അഴിഞ്ഞ് വീണിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ മനസാക്ഷി വോട്ട് ചെയ്താല്‍ മതിയെന്നതാണ് ആന്റണിയുടെ ശരീരഭാഷ. യുഡിഎഫിന്റെ ചട്ടലംഘനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പൊലീസുകാര്‍ പങ്കെടുക്കുന്നുണ്ട്. ഇത് കടുത്ത അച്ചടക്കലംഘനമാണ്. റോഡ് ഷോ നടത്തി ആളുകളെ കൂട്ടേണ്ട ആവശ്യം എല്‍ഡിഎഫിനില്ല. പ്രസംഗിക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങളെ എത്തിക്കാന്‍ കഴിയുന്ന ജനപിന്തുണയുള്ള നേതാക്കളാണ് എല്‍ഡിഎഫിനുള്ളതെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന യുഡിഎഫിന്റെ ആരോപണം പരാജയഭീതിയില്‍ നിന്നും ഉണ്ടായതാണ്. രണ്ടാംസ്ഥാനത്തിന് വേണ്ടി യുഡിഎഫും ബിജെപിയും മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കോടിയേരി പറഞ്ഞു.

Monday, May 28, 2012

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇന്ദ്രജാലം



ഉമ്മന്‍ചാണ്ടിയും അഴിമതിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് ചില കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നത്. ഈ പ്രചാരകര്‍ കോണ്‍ഗ്രസും അഴിമതിയും തമ്മില്‍ നാണയത്തിന്റെ ഇരുവശംപോലെ അഭേദ്യബന്ധമുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്നു. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസില്‍ ഒരു പക്ഷത്തായിരുന്നല്ലോ. ആദര്‍ശത്തിന്റെ ആള്‍രൂപമായി മാധ്യമസഹായത്തോടെ ഇവര്‍ അവതരിക്കുകയും ചെയ്തു. പ്രതിരോധവകുപ്പിലെ ആയുധക്കച്ചവടം, പാമൊലിന്‍- ടൈറ്റാനിയം- സൈന്‍ ബോര്‍ഡ് ഇടപാടുകള്‍ എന്നിവ രണ്ടുപേരെയും അഴിമതിയുടെ ആള്‍രൂപമാക്കി മാറ്റി. ഇപ്പോഴാകട്ടെ കേസുകള്‍ പിന്‍വലിപ്പിച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം മരവിപ്പിച്ചും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും രക്ഷപ്പെടാനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. ഇടപാട് നടക്കുമ്പോള്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. പാമൊലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അക്കൗണ്ടന്റ് ജനറലും എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭാസമിതിയും വിജിലന്‍സും കണ്ടെത്തിയതാണ്. മന്ത്രിസഭയില്‍ ഫയല്‍ ധൃതിപിടിച്ച് കൊണ്ടുവന്നതാകട്ടെ ഉമ്മന്‍ചാണ്ടിയാണുതാനും. ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പിട്ടതുകൊണ്ടാണ് ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ ഒപ്പിട്ടതും. സര്‍ക്കാരിന് രണ്ടുകോടി രൂപ നഷ്ടമുണ്ടാക്കിയ ഇടപാടാണിത്. കുറഞ്ഞനിരക്കില്‍ ഓഫറുണ്ടായിട്ടും അത് സ്വീകരിക്കാതെ കൂടിയ നിരക്കില്‍ പാമൊലിന്‍ വാങ്ങാന്‍ നിര്‍ദേശിച്ചത് ധനവകുപ്പിന്റെ അനുമതിയോടെയാണ്. കരാറിലില്ലാത്ത സര്‍വീസ് ചാര്‍ജ് കൊടുക്കാന്‍ നിര്‍ദേശിച്ചതും ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് ജഡ്ജി നിര്‍ദേശിച്ചത്. യുഡിഎഫ് അധികാരത്തില്‍ വരാനിടയുണ്ടെന്ന് വ്യക്തമായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ നിരപരാധിയാണെന്ന് വിവരിച്ചപ്പോഴാണ് രണ്ടാമതും അന്വേഷിക്കാന്‍ ജഡ്ജി നിര്‍ദേശിച്ചത്. സത്യസന്ധമായ അന്വേഷണം നടന്നാല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്ന് വ്യക്തം. ഉമ്മന്‍ചാണ്ടിയുടെ ദല്ലാളായ പി സി ജോര്‍ജുവഴി ജഡ്ജിയെ ഭീഷണിപ്പെടുത്തിയും ഉദ്യോഗസ്ഥര്‍ക്ക് പ്രലോഭനം നല്‍കിയും പാമൊലിന്‍ കേസില്‍നിന്ന് ഉമ്മന്‍ചാണ്ടി ഒഴിവായെങ്കിലും ജനങ്ങളുടെ മനസ്സില്‍ അപരാധിയായി തുടരുകയാണ്. അഴിമതിക്കേസുകളില്‍നിന്ന് ഇത്തരത്തില്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന സാഹചര്യം സംജാതമായതോടെ എന്ത് നെറികേടും ചെയ്യാന്‍ യുഡിഎഫ് ഭരണത്തില്‍ സാധിക്കുമെന്ന നിലയുണ്ടായി. ടൈറ്റാനിയം കേസിലും ഇതേ അവസ്ഥയാണ്്. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഒരു പദ്ധതി സമര്‍പ്പിക്കപ്പെട്ടു. കമ്പനിയുടെ മൂലധനത്തേക്കാള്‍ കൂടിയ തുകയാണ് പദ്ധതിച്ചെലവ്. മാലിന്യസംസ്കരണപദ്ധതിയുടെ അനിവാര്യത ചൂഷണംചെയ്താണ് കൂടിയ തുകയുടെ നിര്‍ദേശം ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി അംഗീകരിച്ചത്. ഭീമമായ തുകയുടെ പദ്ധതിയായതുകൊണ്ടും സുതാര്യമായ ഇടപാടല്ലാത്തതുകൊണ്ടും പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനോട് ആരോഗ്യമന്ത്രിയായിരുന്ന കെ കെ രാമചന്ദ്രന്‍ വിയോജിച്ചു. രാമചന്ദ്രന്‍ മാറി എ സുജനപാല്‍ ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ പദ്ധതിക്ക് അനുമതി നല്‍കി. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. ഇതുസംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ജൂണ്‍ 25നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അഴിമതിരഹിതനാക്കി&ൃെൂൗീ;ഉമ്മന്‍ചാണ്ടിയെ മാറ്റുന്ന റിപ്പോര്‍ട്ടായിരിക്കും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുകയെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകാനിടയില്ല. സൈന്‍ ബോര്‍ഡ് അഴിമതിക്കേസില്‍ ഒന്നാംപ്രതിയായ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി ഒരു ഹര്‍ജി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത് ടൈറ്റാനിയം കേസ് രജിസ്റ്റര്‍ചെയ്യാതിരിക്കാന്‍വേണ്ടി കൂടിയാണ്. ഉമ്മന്‍ചാണ്ടിക്ക് പങ്കാളിത്തമുള്ള മൂന്നാമത്തെ അഴിമതിക്കേസാണ് സൈന്‍ ബോര്‍ഡ് ഇടപാട്. 500 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഈ ഇടപാടുസംബന്ധിച്ച് നിയമസഭയില്‍ ടി എം ജേക്കബ് 2005 ജൂലൈ 18ന് ഉന്നയിച്ചത്. നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറായാല്‍ തെളിവുകള്‍ നല്‍കാമെന്നും 500 കോടിയുടെ അഴിമതി തെളിയിക്കാമെന്നും ടി എം ജേക്കബ് വെല്ലുവിളിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്ക് അധികാരത്തിന്റെ അഹങ്കാരമാണെന്നും 500 കോടി രൂപയുടെ കൈക്കൂലിപ്പണത്തിന്റെ പങ്ക് അദ്ദേഹം കൈപ്പറ്റിയെന്നുമാണ് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി എം ജേക്കബ് അന്നു പറഞ്ഞത്. ടി എം ജേക്കബ്ബിന്റെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണം നടത്താന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധമായില്ല. കൈ ശുദ്ധമായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി അന്നതിന് തയ്യാറാകുമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടി എം ജേക്കബ് ഉന്നയിച്ച ആരോപണത്തെക്കുറിച്ച് വിജിലന്‍സിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തെ ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നതാണ് വിജിലന്‍സ് കേസ്. നാഷണല്‍ ഹൈവേ ചീഫ് എന്‍ജിനിയര്‍ പി സി കുട്ടപ്പന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ് എന്‍ജിനിയര്‍ ജോസഫ് മാത്യു, കരാറുകാരന്‍ ഹബീബ് റഹ്മാന്‍ എന്നിവരാണ് വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതികള്‍. കേസന്വേഷണം സത്യസന്ധമായി നടന്നാല്‍ ഒന്നാംപ്രതിസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയാണ് വരേണ്ടത്. കരാറുകാരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍മാത്രമാണ് തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനിയര്‍ കരാര്‍ നല്‍കിയത്. അങ്ങനെ ഉത്തരവ് ഇറക്കിയതാകട്ടെ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണവും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിച്ചില്ല. ഇതേരീതിയിലാണ് സംസ്ഥാനപാതയിലും കരാര്‍ നല്‍കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷപോലും കരാറുകാരനില്‍നിന്ന് വാങ്ങിയില്ല. പരമാവധി അഞ്ചുവര്‍ഷംവരെമാത്രമേ കരാര്‍ നല്‍കാവൂ എന്ന കേന്ദ്രനിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് 30 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ ക്ഷണിക്കാതെ സ്വന്തക്കാര്‍ക്ക് കരാര്‍ നല്‍കുക എന്നത് യുഡിഎഫ് സര്‍ക്കാര്‍ പലപ്പോഴും സ്വീകരിക്കുന്ന നിലപാടാണ്. പാമൊലിന്‍, ടൈറ്റാനിയം ഇടപാടുകളില്‍ ഇത് കാണാം. ഇവിടെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി തെളിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2011 ജൂണ്‍ ഏഴിനായിരുന്നു പ്രതികളെ പ്രോസിക്യൂട്ടുചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാര്‍ അനുമതിക്കായി എഴുതിയത്. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കേവലം ഉദ്യോഗസ്ഥര്‍മാത്രം പ്രതിയായ ഒരു കേസിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരിക്കാന്‍ കാരണമെന്തെന്ന് യുഡിഎഫിന് വിശദീകരിക്കാനാകുന്നില്ല. സര്‍ക്കാരിന് വന്ന നഷ്ടം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ബാലിശമായ ന്യായമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരത്തുന്നത്. 500 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായി എന്ന വിജിലന്‍സ് ഐജി സെന്‍കുമാര്‍ ഗുപ്തയുടെ റിപ്പോര്‍ട്ടുപോലും സര്‍ക്കാര്‍ പൂഴ്ത്തിവച്ചു. കേവലം ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍മാത്രമല്ല, മുഖ്യമന്ത്രിയെക്കൂടി രക്ഷിച്ചെടുക്കലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരുന്ന സര്‍ക്കാരിന്റെ ലക്ഷ്യം. ലാവ്ലിന്‍ കേസില്‍ വിജിലന്‍സ് പ്രോസിക്യൂഷന്‍ നടപടിയുടെ അനുമതിക്കായി അപേക്ഷ നല്‍കിയപ്പോള്‍, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. ഇവിടെ അതുപോലും ചെയ്തില്ല. മുഖ്യമന്ത്രിതന്നെ നിയമോപദേശകനായി. ഫലത്തില്‍ താന്‍ പ്രതിയായ കേസ് താന്‍തന്നെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുന്ന മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറി. ജഡ്ജിയെ പുകച്ച് പുറത്തുചാടിച്ചവര്‍ക്ക് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാനാണോ പ്രയാസം! സൈന്‍ ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കുന്നതായി കോടതിയെ വിജിലന്‍സ് അറിയിച്ചപ്പോള്‍, നഗ്നമായി ഭരണസംവിധാനം ദുരുപയോഗംചെയ്യുന്ന മുഖ്യമന്ത്രിയെയാണ് കേരളീയര്‍ കണ്ടത്. സിപിഐ എം വിരുദ്ധ വാര്‍ത്താപ്രവാഹത്തില്‍ മുങ്ങിപ്പോയ സംഭവമാണ് സൈന്‍ ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിച്ച സര്‍ക്കാര്‍നടപടി. അഴിമതി സ്വാഭാവികമായ ഒരു പ്രക്രിയയല്ല; പൊതുസ്വത്ത് കൊള്ളയടിക്കാന്‍ ഭരണകൂടം അവസരം ഒരുക്കുന്നതുമൂലം ഉണ്ടാകുന്നതാണ്. അത്തരം അവസരങ്ങളില്‍ പിടിക്കപ്പെട്ടാല്‍ കേസ് ഒഴിവാക്കുക എന്നതും വലതുപക്ഷഭരണത്തിന്റെ രീതിയാണ്. ഇത്തരം നടപടികള്‍മൂലമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം ആളറിയാതെ കടന്നുപോയത്. ആളെ അറിയിക്കാനാകട്ടെ ശുഭകരമായ കാര്യങ്ങളില്ലതാനും. തമ്മിലടിയും അഴിമതിയും മാത്രം. അഴിമതിക്കേസുകള്‍ ഒന്നൊന്നായി പിന്‍വലിക്കുന്നത് നേട്ടങ്ങളുടെ പട്ടികയില്‍ ആരും പെടുത്തുകയില്ലല്ലോ. യുഡിഎഫിനെ സഹായിക്കുന്ന "മ"പത്രം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ഇപ്രകാരം എഴുതി: ""കഷ്ടിച്ച് കേവലഭൂരിപക്ഷം കൈമുതലുള്ള ഒരു സര്‍ക്കാരിന് ഒരുവര്‍ഷത്തെ ആയുസ്സുണ്ടായി എന്നതുപോലും പലര്‍ക്കും അത്ഭുതമായിരുന്നു. എന്നാല്‍ ഇച്ഛാശക്തിയുള്ള നേതൃത്വമുണ്ടെങ്കില്‍ ഈ ബലഹീനതകളെ മറികടന്ന് ഇന്ദ്രജാലം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ട്രാക്ക് റെക്കോഡ് തെളിയിക്കുന്നത്"". ഈ വിലയിരുത്തല്‍ തികച്ചും ശരിയാണ്. അക്ഷരാര്‍ഥത്തില്‍ ഭരണം നിലനിര്‍ത്താന്‍ ഇന്ദ്രജാലംതന്നെയാണ് മുഖ്യമന്ത്രി സൃഷ്ടിക്കുന്നത്. അഴിമതിക്കേസുകള്‍ ഒഴിവാക്കിയുള്ള ട്രാക്ക് റെക്കോഡുതന്നെയാണ് യുഡിഎഫിനുള്ളത്. അതാണ് സൈന്‍ ബോര്‍ഡ് കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം തെളിയിക്കുന്നത്.

ചരിത്രത്തിന്റെ കണ്ണുകള്‍കൊണ്ട് എല്ലാം കാണുന്നു പി വി കെ പനയാല്‍




കേരളചരിത്രം ആരംഭിക്കുന്നത് ടി പി ചന്ദ്രശേഖരന്റെ പൈശാചിക കൊലപാതകത്തോടുകൂടിയാണെന്ന് തോന്നും മുഖ്യമന്ത്രിയുടെയും സഹചാരികളുടെയും വാക്കുകള്‍ കേട്ടാല്‍. എഴുത്തുകാര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ഉല്‍ക്കണ്ഠയാണവര്‍ക്ക്. എഴുത്തുകാര്‍ കടലാസില്‍ കോറിയിടുന്ന ഒരോ അക്ഷരവും പ്രയോഗിക്കുന്ന ഓരോ വാക്കും ചരിത്രബോധത്താല്‍ തുടിക്കുന്നവയാണ്. സ്വീകരിക്കാന്‍ പ്രയാസമായ ഒന്നായി രാഷ്ട്രീയത്തെ മാറ്റിയെടുക്കുകയും ജാതി- മത- പിന്തിരിപ്പന്‍ ശക്തികളുടെ സഹകരണത്തോടെ അധികാരം പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നത് വലതുപക്ഷ വീക്ഷണം പുലര്‍ത്തുന്നവരുടെയും മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും മുഖ്യ അജന്‍ഡയാണെന്ന് അറിയാത്തവരല്ല മലയാളത്തിലെ എഴുത്തുകാര്‍. വിമോചനസമരചരിത്രം അവരുടെ ഓര്‍മകളിലിന്നും മായാതെ നില്‍ക്കുന്നുണ്ട്. ചീമേനിയിലെ പാര്‍ടി ഓഫീസിലിരുന്ന അഞ്ചു സഖാക്കളെ ചുട്ടുകൊന്ന നരാധമന്മാര്‍ ആരാണെന്ന് അവര്‍ക്ക് നന്നായറിയാം. തീവണ്ടിയാത്രയ്ക്കിടെ ഇ പി ജയരാജനുനേര്‍ക്ക് വെടിയുണ്ട പായിച്ചവരെക്കുറിച്ചും അവര്‍ക്ക് വ്യക്തമായറിയാം. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ബോംബാക്രമണത്തിനിരയായി ശരീരം ഛിന്നഭിന്നമായ കൊളങ്ങരേത്ത് രാഘവന്‍ എന്ന ബീഡിത്തൊഴിലാളിയുടെ കൊലപാതകികളെക്കുറിച്ചും അവരെ പഠിപ്പിക്കേണ്ട കാര്യമില്ല. ആണവകരാറിന്റെ പേരില്‍ യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യയില്‍നിന്ന് സിപിഐ എമ്മിനെ തുടച്ചുനീക്കാന്‍ കേന്ദ്രഭരണകൂടത്തിന്റെ ഒത്താശയോടെ ഗീബല്‍സിയന്‍ മുറകള്‍ പ്രയോഗിക്കുകയാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമിലായിരുന്നു അരങ്ങേറ്റം. പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും മാവോയിസ്റ്റുകള്‍ ബന്ദികളാക്കി. ബുദ്ധദേവിന്റെ പൊലീസ് 14 ഗ്രാമീണരെ വെടിവച്ചുകൊന്നു എന്ന് പ്രചരിപ്പിച്ചു. മാവോയിസ്റ്റ് എന്ന വ്യാജേന നന്ദിഗ്രാമില്‍ കടന്ന അനന്ദിത സര്‍വാധികാരി എന്ന ഡോക്യുമെന്ററി ഫിലിംമേക്കര്‍ ഈ ദൃശ്യം ചിത്രീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ കണ്ണുവെട്ടിച്ച് അവിടെനിന്ന് രക്ഷപ്പെട്ട സര്‍വാധികാരിയുടെ അപ്പാര്‍ട്മെന്റില്‍ പോകാനുള്ള അവസരം എനിക്ക് ലഭിച്ചു. സാള്‍ട്ട്ലെയ്ക്കിലെ അപ്പാര്‍ട്മെന്റില്‍ നാല് അള്‍സേഷ്യന്‍ നായ്ക്കള്‍ക്കിടയിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. മാവോയിസ്റ്റുകളുടെ ഭീഷണിയുണ്ട്. അവരുടെ ഡോക്യുമെന്ററി കണ്ടാല്‍ ആര്‍ക്കും മനസിലാവും 14 പേരെ വെടിവച്ചുവീഴ്ത്തിയത് ബംഗാള്‍ പൊലീസല്ല, മാവോയിസ്റ്റുകളാണെന്ന്. സംഭവത്തില്‍ പ്രതിഷേധിക്കാനുള്ള യോഗത്തില്‍ മതതീവ്രവാദികളടക്കമുള്ളവരുടെ കൂടെ മഹാശ്വേതാദേവി പങ്കെടുത്തതായി വാര്‍ത്തയുണ്ടായിരുന്നു. നന്ദിഗ്രാമുമായി ബന്ധിപ്പിക്കുന്ന പാലത്തിനടിയില്‍നിന്ന് ഒരു മനുഷ്യന്റെ നട്ടെല്ലു കണ്ടുകിട്ടി എന്ന വാര്‍ത്ത പരന്നതും പാലം ബോംബിങ്ങില്‍ തകര്‍ത്തതും ഒരേ സമയത്തായിരുന്നു. "നട്ടെല്ല്" ലാബില്‍ കൊണ്ടുപോയി നോക്കിയപ്പോഴാണ് അതൊരു റബര്‍നാടയാണെന്ന് മനസിലായത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു തീകൊളുത്തി അദ്ദേഹത്തിന്റെ കൈകാലുകള്‍ ഛേദിച്ച് തീ നാളങ്ങള്‍ക്കെറിഞ്ഞുകൊടുത്തത് അന്നു രാത്രിയായിരുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറല്‍ കൊല്‍ക്കത്തയിലെ വന്‍കിടഹോട്ടലില്‍ വിളിച്ചുചേര്‍ത്ത രഹസ്യയോഗത്തിന്റെ അജന്‍ഡ എന്തായിരുന്നെന്ന് കേന്ദ്രസര്‍ക്കാരിനറിയില്ല. വലതുപക്ഷ രാഷ്ട്രീയ പ്രതിനിധികളും മതഭീകര സംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗമായിരുന്നു അത്. മമത അധികാരമേറ്റപ്പോള്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ കയറി പശ്ചിമബംഗാള്‍ തങ്ങളുടെ ചങ്ങാത്ത സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചു. ഇതിനോടൊന്നും പ്രതികരിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്കോ മുഖ്യമന്ത്രിക്കോ സമയമില്ല. രാജ്യത്തെ മുഴുവന്‍ തുണ്ടംതുണ്ടമായി ആഗോളമൂലധന ശക്തികള്‍ക്ക് അറുത്തെടുത്ത് കൊടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാവി തുലാസിലാടിക്കൊണ്ടിരിക്കുമ്പോള്‍ ജനശ്രദ്ധ തിരിച്ചുവിട്ട് പ്രതിഷേധ സമരങ്ങളുടെ ചിറകരിഞ്ഞിടാന്‍ നടത്തുന്ന ഹീനതന്ത്രങ്ങള്‍ക്ക് കേരളത്തിലെ എഴുത്തുകാര്‍ കൂട്ടുനില്‍ക്കില്ല. അവര്‍ ചരിത്രത്തിന്റെ കണ്ണുകള്‍കൊണ്ട് എല്ലാം കാണുന്നുണ്ട്; എല്ലാം തിരിച്ചറിയുന്നുണ്ട്.

ആത്യന്തിക ലക്ഷ്യം പാര്‍ടിതന്നെ: പ്രഭാവര്‍മ




ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ആരംഭഘട്ടത്തില്‍ നടത്തിയ കണക്കുകൂട്ടലും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കണക്കുകൂട്ടലും തമ്മില്‍ പ്രകടമായ ഒരു വ്യത്യാസമുണ്ട്. കണക്കുകൂട്ടലില്‍ വരുത്തിയ ഈ മാറ്റമാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ വഴി നിശ്ചയിക്കുന്നത്.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആയുധമായി "കൊലപാതക"ത്തെ ഉപയോഗിക്കാം എന്ന പരിമിതമായ മോഹവും അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലുമേ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇടയ്ക്കുണ്ടായ ചില സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഐ എമ്മിനെ പിളര്‍ക്കാനും തകര്‍ക്കാനുമുള്ള ആയുധമായി ഈ "കൊലപാതക"ത്തെ ഉപയോഗിക്കാം എന്ന പരിമിതിയില്ലാത്ത വ്യാമോഹവും അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലുമായി ഇതുമാറി. ഇപ്പോള്‍, ആദ്യത്തേത് താല്‍ക്കാലിക ലക്ഷ്യം; രണ്ടാമത്തേത് ആത്യന്തിക ലക്ഷ്യം. ഇങ്ങനെ ഇരട്ടലാക്കോടെയുള്ള നീക്കങ്ങളാണുണ്ടാകുന്നത്.

രണ്ടാമത്തേത് സാധിക്കണമെങ്കില്‍ കൊല നടത്തിയതിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അതില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും വരുത്തിത്തീര്‍ക്കണം. തങ്ങള്‍ അത്രയും ചെയ്താല്‍, ബാക്കി സ്വയമേവ ഉരുത്തിരിഞ്ഞുകൊള്ളുമെന്നും ആ പ്രക്രിയയില്‍ സിപിഐ എം പിളരുകയും തകരുകയും ചെയ്തുകൊള്ളുമെന്നുമുള്ള കണക്കുകൂട്ടലാണ് ഇന്ന് അന്വേഷണത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. "കൃത്യംചെയ്ത പ്രതികളെ പിടിക്കാന്‍ തങ്ങള്‍ക്ക് ഒരു ധൃതിയുമില്ല" എന്ന് മുഖ്യമന്ത്രിതന്നെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണ്. പ്രതികള്‍ അവിടെ നില്‍ക്കട്ടെ, അതിന് മുമ്പ് ഞങ്ങള്‍ ചില നേതാക്കളെ പിടിക്കട്ടെ എന്ന മനോഭാവമാണിതിനുപിന്നിലുള്ളത്. അപ്പോള്‍ ലക്ഷ്യം പ്രതികളല്ല, നേതാക്കളാണെന്ന് വ്യക്തം;

പാര്‍ടിതന്നെയാണെന്ന് വ്യക്തം! കോണ്‍ഗ്രസിന്റെ മനോഭാവത്തില്‍ വന്ന ഈ മാറ്റം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളുടെ മനോഭാവത്തില്‍ മറ്റൊരു രൂപത്തില്‍ പ്രതിഫലിക്കുന്നത് സൂക്ഷ്മമായി നോക്കിയാല്‍ കാണാം. സിപിഐ എമ്മില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ബഹുജനങ്ങളില്‍ ഒരു വിഭാഗത്തെയെങ്കിലും എങ്ങനെയെങ്കിലും അതില്‍നിന്ന് അകറ്റിയെടുക്കാന്‍ പാകത്തിലുള്ള ശ്രമങ്ങളായിരുന്നു അടുത്തകാലംവരെ അവര്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്റെ മനോഭാവം മാറിയതിനുസരിച്ച്, സിപിഐ എമ്മില്‍നിന്നുതന്നെ കുറേപ്പേരെ അകറ്റിയെടുക്കാനാവുമോ എന്നുനോക്കുന്ന തരത്തില്‍ ഈ മാധ്യമങ്ങള്‍ അടുത്തയിടെ മനോഭാവം മാറ്റി. പാര്‍ടിയെ സ്നേഹിക്കുന്ന ബഹുജനങ്ങളെ സംബോധന ചെയ്തിരുന്ന മാധ്യമങ്ങള്‍ വളരെപെട്ടെന്ന് പാര്‍ടിക്കുള്ളിലുള്ളവരെത്തന്നെ സംബോധനചെയ്യുന്ന രീതിയിലേക്ക് നിലപാടുമാറ്റി. സിപിഐ എമ്മിനെ ചുറ്റിപ്പറ്റി ഒരു ഭീകരാന്തരീക്ഷത്തിന്റെ പ്രതീതിയുണ്ടാക്കുക എന്ന ദൗത്യമാണ് ഈ മാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ളത്. ഉപയോഗിക്കുന്ന പദങ്ങളുടെ തെരഞ്ഞെടുപ്പുപോലും ഇതിനെ ലക്ഷ്യംവച്ചുള്ളതാണ്.

പാര്‍ടി കോടതി, പാര്‍ടി ഗ്രാമങ്ങള്‍, പാര്‍ടി കൊടുക്കുന്ന പ്രതികളുടെ ലിസ്റ്റ്, കണ്ണവം വനത്തില്‍ കമാന്‍ഡോ ഓപ്പറേഷന്‍ എന്നിങ്ങനെ പോകുന്നു ആ പദപ്രയോഗങ്ങള്‍. ഇത് കോണ്‍ഗ്രസും ഈ മാധ്യമങ്ങളും ഒരുപോലെ ഉപയോഗിക്കുന്നു. കേരളത്തിന് ഒരു ഇടതുപക്ഷ മനസ്സുണ്ട്. ആ മനസ്സ് തകര്‍ത്താലേ വലതുപക്ഷ-നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്ക് സ്ഥായിയായ മേല്‍ക്കൈ കിട്ടൂ. വലതുപക്ഷത്തിന് അത് നേടിയെടുത്തുകൊടുക്കാനുള്ള ദൗത്യമാണ് മാധ്യമരംഗത്തെ സ്ഥാപിത മൂലധനശക്തികള്‍ ഏറ്റെടുത്തിട്ടുള്ളത്. അതിനുള്ള രാഷ്ട്രീയ ആയുധമായാണ് ഒഞ്ചിയത്തെ കൊലപാതകം ഉപയോഗിക്കപ്പെടുന്നത്. അത് മുന്‍നിര്‍ത്തി കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ ഇല്ലായ്മചെയ്യാനുദ്ദേശിച്ചുള്ള ഒരു മനഃശാസ്ത്രയുദ്ധമാണ് ഭരണമുപയോഗിച്ച് കോണ്‍ഗ്രസ് ചെയ്യുന്ന രാഷ്ട്രീയയുദ്ധത്തിന് സമാന്തരമായി ചില മാധ്യമങ്ങള്‍ മുമ്പോട്ടുകൊണ്ടുപോവുന്നത്. കമ്യൂണിസ്റ്റ്പാര്‍ടിയെ നിരാകരിക്കണമെന്ന് നേരിട്ട് ആഹ്വാനംചെയ്താല്‍, ആ പ്രസ്ഥാനം കേരളത്തിന്റെ സാമൂഹ്യമാറ്റത്തില്‍ വഹിച്ച വിപ്ലവകരമായ പങ്കിനെക്കുറിച്ച് അറിയുന്ന ജനങ്ങള്‍ അത് തള്ളിക്കളയുമെന്ന് ഇവര്‍ക്കറിയാം. അങ്ങനെ തുറന്ന് ആഹ്വാനംചെയ്താല്‍ തങ്ങളുടെ വിശ്വാസ്യത തകരുമെന്നും ഇവര്‍ക്കറിയാം. അതുകൊണ്ട് ഒഞ്ചിയത്തുണ്ടായ കൊലപാതകത്തെ കേരളത്തില്‍ "ആദ്യമായി ഉണ്ടായ കൊലപാതകം" എന്നമട്ടിലവതരിപ്പിച്ചും അത് സിപിഐ എം ആണ് ചെയ്തത് എന്ന് വരുത്തിത്തീര്‍ത്തും ജനമനസ്സുകളില്‍നിന്ന് സിപിഐ എമ്മിനെ അകറ്റിയെടുക്കാനുള്ള സംഘടിതശ്രമം നടത്തുന്നു. ഈ മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായി ജനമനസ്സുകളില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണിന്ന് ശ്രമം. ഇന്ത്യന്‍ ഭരണഘടനയ്ക്കും ഭരണഘടനാനുസൃതമായ ഭരണസംവിധാനത്തിനുമെതിരെ സമാന്തര സംവിധാനങ്ങളുണ്ടാക്കി പ്രവര്‍ത്തിക്കുന്ന ഭീകര പ്രസ്ഥാനമാണ് സിപിഐ എം എന്ന പ്രതീതി ജനമനസ്സുകളിലുണ്ടാക്കിയെടുക്കാനുള്ള മനഃശാസ്ത്ര യുദ്ധമാണ് നടക്കുന്നത്. സിപിഐ എം ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന അംഗീകൃത രാഷ്ട്രീയപാര്‍ടിയാണ്. അതിനെ ദേശീയ വിരുദ്ധ പ്രസ്ഥാനമായി മുദ്രയടിച്ചാലേ ഭരണസംവിധാനത്തിന് ഫാസിസ്റ്റ് രീതിയിലുള്ള കടന്നാക്രമണങ്ങള്‍ അതിന് നേര്‍ക്ക് നടത്താനാവൂ. അത്തരം ഭീകരാക്രമണങ്ങള്‍ സിപിഐ എമ്മിനുനേര്‍ക്ക് നടത്താന്‍ നീങ്ങുമ്പോള്‍ ജനങ്ങള്‍ ചെറുക്കുമെന്ന് അധികാരികള്‍ക്കറിയാം. അതുകൊണ്ടുതന്നെ കടന്നാക്രമണത്തിനുമുമ്പ് ജനമനസ്സുകളെ അതുള്‍ക്കൊള്ളാന്‍ തക്കവിധം പാകപ്പെടുത്തണം. അതിനുള്ളതാണ് ഈ മനഃശാസ്ത്രയുദ്ധം. മൈന്‍ഡ്് മാനേജ്മെന്റിന്റെ മറ്റൊരു ഫാസിസ്റ്റ് മുഖം! മാധ്യമങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭീകരപ്രതീതിയും സര്‍ക്കാര്‍വക്താക്കള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭീകരപ്രതീതിയും ഒരേപോലെ തോളോടുതോള്‍ ചേര്‍ന്നാണുപോകുന്നത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഭാഷാരീതികള്‍ നോക്കിയാലിത് മനസിലാക്കാം. സ്റ്റേറ്റിനുള്ളില്‍ വേറൊരു സ്റ്റേറ്റ് എന്ന സംവിധാനം അനുവദിക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ടി നല്‍കുന്ന ലിസ്റ്റ്വച്ച് പ്രതികളെ പിടിക്കില്ലെന്ന് മുഖ്യമന്ത്രി! സിപിഐ എമ്മിനെ ചൂഴ്ന്ന് യക്ഷിക്കഥകളിലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണിത്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം മുമ്പുവരെ അധികാരത്തിലിരുന്ന ഒരു പാര്‍ടിയെക്കുറിച്ചാണ് ഇങ്ങനെ അപസര്‍പ്പകകഥകള്‍ മെനയുന്നത് എന്നതോര്‍ക്കണം. ആ പാര്‍ടിക്കെതിരായി കരുതിവച്ചിട്ടുള്ള ഫാസിസ്റ്റ് ഭീകരാക്രമണങ്ങള്‍ക്ക് അരങ്ങൊരുക്കാനുള്ള അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കലാണിതിനുപിന്നിലുള്ളത് എന്നത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഒരുവശത്ത് അനുകൂലമാധ്യമങ്ങളെക്കൊണ്ട് ഇത് ചെയ്യിക്കുന്ന സര്‍ക്കാര്‍ മറുവശത്ത് പൊലീസിനെക്കൊണ്ടും മറ്റൊരു രൂപത്തില്‍ ഇതുതന്നെ ചെയ്യിക്കുന്നു. സംഭവവുമായി ബന്ധമില്ലാത്തതെന്ന് നിശ്ചയമുള്ളവരെ കസ്റ്റഡിയിലെടുക്കുക, അവര്‍ പറഞ്ഞത് എന്ന വിശേഷണത്തോടെ ഓരോന്ന് നിത്യേന മാധ്യമങ്ങള്‍ക്ക് നല്‍കുക; അങ്ങനെ ഒരു യക്ഷിക്കഥയുടെ അന്തരീക്ഷമുണ്ടാക്കുക. കസ്റ്റഡിയിലുള്ളവര്‍ക്ക് തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വിശദീകരിക്കാനുള്ള അവസരം നിഷേധിച്ചും അവരെ ബന്ധപ്പെടാനുള്ള ബന്ധുക്കളുടെവരെ അവകാശങ്ങള്‍ നിഷേധിച്ചും സത്യം പുറത്തുവരുന്നതിന് തടയിട്ട് തങ്ങളുടെ കള്ളക്കഥകള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിശ്വാസ്യതയുണ്ടാക്കുക. ഇതും സിപിഐ എം ഭീകരപ്രസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപജാപത്തിന്റെ സൃഷ്ടിതന്നെ. ഈ പ്രക്രിയയില്‍ കസ്റ്റഡിയിലെടുക്കപ്പെടുന്നവര്‍ക്ക് സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമുള്ള അവകാശങ്ങള്‍പോലും നിഷേധിക്കുന്നതും അവരെ പുറംലോകത്തുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാതാക്കുന്നതും പൊലീസ് പത്രങ്ങള്‍ക്ക് നിത്യേന നല്‍കുന്ന കള്ളക്കഥകളില്‍ പഴുതുണ്ടാവാതെ നോക്കാനുള്ള അവരുടെതന്നെ വ്യഗ്രതകൊണ്ടാണ്. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും അതില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല എന്നുമാണ് ആഭ്യന്തരമന്ത്രി പറയുന്നത്. ഈ വാക്ക് പാലിക്കുമെങ്കില്‍ ആഭ്യന്തരമന്ത്രി ആദ്യം അറസ്റ്റ്ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്; പിന്നീട് നിരവധി പൊലീസ് ഓഫീസര്‍മാരെയും; ഒടുവില്‍ തന്നെത്തന്നെയും. ക്രിമിനല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇത് സിപിഐ എമ്മിന്റെ ഗൂഢാലോചനയാണ് എന്ന് മുഖ്യമന്ത്രിയാണ് ആദ്യമായി പ്രഖ്യാപിച്ചത്്.

നിയമവാഴ്ചയിലും നിയമപ്രക്രിയയിലുമുള്ള ആദ്യ ഇടപെടല്‍ കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിയുംമുമ്പുവന്ന മുഖ്യമന്ത്രിയുടെ ആ പ്രഖ്യാപനമായിരുന്നു. അദ്ദേഹത്തെ ആ കുറ്റത്തിന് അറസ്റ്റ്ചെയ്യുമോ? പാര്‍ടിയിലെ വമ്പന്‍സ്രാവുകളെ പിടിക്കുമെന്നുള്ള കേന്ദ്രആഭ്യന്തരസഹമന്ത്രിയുടെ പ്രഖ്യാപനമായിരുന്നു മറ്റൊരു ഇടപെടല്‍. ആ ആഭ്യന്തര സഹമന്ത്രിയെ അറസ്റ്റ്ചെയ്യുമോ? ആഭ്യന്തരമന്ത്രി ഈ കേസ് പൊലീസ് ഓഫീസര്‍മാരുമായി ചര്‍ച്ചചെയ്യുന്ന രഹസ്യയോഗത്തിലിടപെട്ട കെപിസിസി പ്രസിഡന്റിന്റേതാണ് നിയമപ്രക്രിയയിലുള്ള അടുത്ത ഇടപെടല്‍. ആ പാര്‍ടി പ്രസിഡന്റിനെ അറസ്റ്റ്ചെയ്യുമോ? കേസന്വേഷണത്തില്‍ പൊലീസിന് കിട്ടുന്ന വിവരങ്ങള്‍ ലഭിക്കാന്‍ ഏറ്റവും ഉദാരമായ വിവരാവകാശനിയമപ്രകാരംപോലും പൗരന് അവകാശമില്ല എന്നിരിക്കെ അന്വേഷണത്തില്‍ കിട്ടുന്നതെന്ന വിശേഷണത്തോടെ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഓഫീസര്‍മാര്‍ ഓരോ മണിക്കൂറിലും കഥമെനഞ്ഞ് പത്രക്കാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഈ നിയമലംഘനത്തിന് ഉത്തരവാദപ്പെട്ട പൊലീസ് ഓഫീസര്‍മാരെ അറസ്റ്റ്ചെയ്യുമോ? സുപ്രീംകോടതിയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചാണ് സി എച്ച് അശോകനെ അറസ്റ്റ്ചെയ്തത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്, എന്തിനാണ് അറസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍ അറസ്റ്റ്ചെയ്യപ്പെടുന്ന വ്യക്തിയെയും ബന്ധുക്കളെയും അറിയിച്ച് ഒപ്പിടുവിച്ച് വാങ്ങിയിട്ടുവേണം അറസ്റ്റ് എന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. അത് ലംഘിച്ചാണ് സംസാരിക്കാന്‍ എന്ന പേരില്‍ വിളിച്ചുവരുത്തി അശോകനെ അറസ്റ്റ്ചെയ്തത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിയമവിരുദ്ധമായി അറസ്റ്റ്ചെയ്ത പൊലീസ് ഓഫീസര്‍മാരെ അറസ്റ്റ്ചെയ്യുമോ? കോടതി നടത്തേണ്ട വിചാരണ മാധ്യമങ്ങളെക്കൊണ്ട് നടത്തിക്കുകയാണ് പൊലീസ് ഓഫീസര്‍മാര്‍. മാധ്യമ വിചാരണ ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കുമെന്നും അത് പാടില്ലെന്നും കോടതിതന്നെ വിലക്കിയിട്ടുള്ളതിന് ഒരു വിലയും കല്‍പ്പിക്കാതെ രാഷ്ട്രീയദുരുദ്ദേശ്യത്തോടെ നിയമവിരുദ്ധമായി മാധ്യമങ്ങള്‍ക്ക് "റണ്ണിങ് കമന്ററി" നല്‍കാന്‍ പൊലീസ് ഓഫീസര്‍മാര്‍ തയ്യാറാവുന്നുവെങ്കില്‍ അത് ആഭ്യന്തരമന്ത്രിയുടെ രാഷ്ട്രീയസമ്മര്‍ദത്തിന്റെ ഫലമായല്ലാതെയാവാന്‍ തരമില്ല; പ്രത്യേകിച്ചും അദ്ദേഹം അത് തടയാന്‍ ഇടപെടാത്ത സാഹചര്യത്തില്‍. ആ നിലയ്ക്ക് നോക്കുമ്പോള്‍ കേസ് വഴിതിരിച്ചുവിടാനും നിയമത്തെ നിയമത്തിന്റെ വഴിക്കുപോകാനുവദിക്കാതിരിക്കാനും വ്യഗ്രതകാട്ടുന്നത് ആഭ്യന്തരമന്ത്രിതന്നെയാണെന്നുവരുന്നു. നിയമവിരുദ്ധമായ രീതിയിലുള്ള അറസ്റ്റിനും പൗരാവകാശനിഷേധത്തിനുമെതിരെ പ്രതിഷേധപ്രകടനം നടത്തിയവരെ ആക്ഷേപിക്കുന്നുണ്ട് ഇപ്പോള്‍ ചിലര്‍. അവര്‍ സര്‍ക്കാരും ആഭ്യന്തരമന്ത്രിയും പൊലീസ് ഓഫീസര്‍മാരും നിയമവാഴ്ചക്കെതിരായി നടത്തുന്ന ഇടപെടലുകള്‍ കാണാന്‍ കൂട്ടാക്കാത്തത്, രാഷ്ട്രീയമായി അതാണ് തങ്ങള്‍ക്ക് സൗകര്യപ്രദം എന്നതുകൊണ്ടാവാനേ തരമുള്ളൂ. സിപിഐ എം ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ പ്രക്രിയക്കിടയില്‍ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രവൃത്തി അവര്‍ക്ക് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കലായി തോന്നുന്നില്ല; മറിച്ച് സുപ്രീംകോടതി നിര്‍ദേശം ലംഘിക്കുംവിധം നിയമവിരുദ്ധമായി നടത്തിയ സി എച്ച് അശോകന്റെ അറസ്റ്റിനെതിരെ നടന്ന പ്രകടനംമാത്രമാണ് തടസ്സം സൃഷ്ടിക്കലായി തോന്നുന്നത്. ആദ്യത്തേതിനെക്കുറിച്ചൊന്നും പറയാന്‍ അവര്‍ക്ക് വാക്കുകളില്ല. ഏതായാലും സംഭവഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്നത് പശ്ചിമബംഗാളില്‍ നടക്കുന്നതുപോലെയുള്ള ഒരു നരമേധം സിപിഐ എമ്മിനെതിരെ നടത്താനുള്ള കറുത്ത അന്തരീക്ഷം കോണ്‍ഗ്രസ് ഇവിടെയും ബോധപൂര്‍വം സൃഷ്ടിക്കുന്നുവെന്നതാണ്. വിമോചനസമരകാലത്തെ ഓര്‍മിപ്പിക്കുന്ന അന്തരീക്ഷം എന്ന് ചില സാംസ്കാരിക നായകര്‍ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍, അന്നത്തെ അവസ്ഥയുമായി ഇന്നത്തേതിന് ഒരു വ്യത്യാസമുണ്ട്. വിമോചനസമരകാലത്ത് കമ്യൂണിസ്റ്റ്പക്ഷത്താര്, കമ്യൂണിസ്റ്റ്വിരുദ്ധ പക്ഷത്താര് എന്നത് പകല്‍വെളിച്ചംപോലെ തിരിച്ചറിയാവുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാലിന്ന് അതില്ല. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തോട് സ്നേഹമുള്ളവര്‍ എന്ന് സ്വയം വിശേഷിപ്പിച്ചുതന്നെ നിര്‍ണായക ഘട്ടത്തില്‍ കമ്യൂണിസ്റ്റ്വിരുദ്ധപക്ഷത്തിന് ആയുധം നല്‍കുന്ന ചിലര്‍ ഇന്നുണ്ട്. (ആര്‍എംപിയുടെ പേരുതന്നെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് എന്നാണല്ലോ) ഇത്തരക്കാരെ കൂടുതലായി ഉണ്ടാക്കിയെടുക്കാന്‍ പാകത്തിലാണ് ഇന്ന് കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങള്‍ സംബോധനാരീതി മാറ്റിയിട്ടുള്ളത്; കമ്യൂണിസ്റ്റ്പാടിയെ സ്നേഹിക്കുന്നവരെ അതില്‍നിന്ന് അകറ്റിയെടുക്കാന്‍ പാകത്തില്‍ സംബോധന ചെയ്തുകൊണ്ടിരുന്നവര്‍ കമ്യൂണിസ്റ്റ്പാര്‍ടിയില്‍നിന്നുതന്നെ ചിലരെ സംബോധന ചെയ്ത് തുടങ്ങിയിട്ടുള്ളത് അവരെ ആസാദുമാരും പിയേഴ്സണ്‍മാരും ആക്കിയെടുക്കാമെന്ന ഉദ്ദേശ്യത്തോടെയാണ്. ഇതിലെ സൂക്ഷ്മരാഷ്ട്രീയം ശ്രദ്ധിക്കേണ്ടതുണ്ട്.

അന്വേഷണത്തില്‍ മുല്ലപ്പള്ളി നിരന്തരം ഇടപെടുന്നു


ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ വഴി നിര്‍ണയിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ ക്യാമ്പ് ചെയ്യുന്നു. സിപിഐ എം നേതാക്കളെ അന്വേഷണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നതിന് നിര്‍ദേശം നല്‍കുന്നത് മുല്ലപ്പള്ളിയാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. പ്രത്യേക അന്വേഷകസംഘത്തില്‍നിന്ന് മുല്ലപ്പള്ളി നിരന്തരം അന്വേഷണവിവരം തിരക്കുന്നുണ്ട്. ആര്‍എംപി നേതാക്കളെയും മുല്ലപ്പള്ളി രഹസ്യമായി സന്ദര്‍ശിക്കുന്നു. ഇവര്‍ മുല്ലപ്പള്ളിക്ക് നല്‍കുന്ന പട്ടികയനുസരിച്ചാണ് സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുക്കലും ചോദ്യംചെയ്യലും അറസ്റ്റ് ചെയ്യുന്നതുമെല്ലാം. രണ്ടുവര്‍ഷത്തിനകം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാണ് മുല്ലപ്പള്ളിയുടെ കണ്ണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തവണ വടകരയില്‍നിന്ന് ജയിച്ച മുല്ലപ്പള്ളിക്ക് ഇനി ഇവിടെ ജയിക്കാനാകില്ലെന്ന് നന്നായറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ അറുപതിനായിരത്തിലധികം വോട്ട് എല്‍ഡിഎഫ് കൂടുതല്‍ നേടിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയ മുല്ലപ്പള്ളി, ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കി സീറ്റ് ഉറപ്പിക്കാനാകുമോ എന്നാണ് നോക്കുന്നത്. മുല്ലപ്പള്ളിയുടെ അത്യുത്സാഹം സംശയത്തോടെയാണ് കോണ്‍ഗ്രസിലെ എ വിഭാഗം സമീപിക്കുന്നത്. ഒഞ്ചിയം മേഖലയില്‍ നിരോധനാജ്ഞ നീട്ടിക്കൊണ്ടുപോയി സിപിഐ എമ്മിനെ ഒതുക്കാന്‍ നേതൃത്വം നല്‍കുന്നതും മുല്ലപ്പള്ളിയാണ്. നിരോധനാജ്ഞ പിന്‍വലിക്കരുതെന്ന് മുല്ലപ്പള്ളി ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തലശേരിയിലെ ഫസല്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതികളാക്കിയതിനുപിന്നിലും മുല്ലപ്പള്ളിയാണ്. സിബിഐയില്‍ സമ്മര്‍ദം ചെലുത്തി സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് മുല്ലപ്പള്ളി കരുക്കള്‍ നീക്കുന്നത്.




വൃദ്ധനെ നടുറോഡില്‍ ചവിട്ടിക്കൊന്നവര്‍ ഒഞ്ചിയം രാഷ്ട്രീയമായി ഉപയോഗിക്കുന്നു: പിണറായി


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വൃദ്ധനെ നടുറോഡില്‍ കൊന്ന കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുന്നവരാണ് ഒഞ്ചിയത്തെ ആര്‍എംപി നേതാവിന്റെ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് തിരിച്ചറിയുന്നവരാണ് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍. ഒഞ്ചിയത്തേക്ക് യാത്ര ചെയ്യുന്നതിനുമുമ്പ് നെയ്യാറ്റിന്‍കരയിലെ ജനങ്ങളെ ഇത് ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് -യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് നെയ്യാറ്റിന്‍കര ടൗണ്‍ മേഖലാ തെരഞ്ഞെടുപ്പ് റാലി ഓലത്താന്നിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനുമുമ്പ് വിചാരണ നടത്തേണ്ട ഒരു കൊലക്കേസിന്റെ വിചാരണ എന്തുകൊണ്ട് ജൂണ്‍ നാലിലേക്ക് മാറ്റി. ഇവിടെയുള്ള ഒരു കോണ്‍ഗ്രസ് നേതാവ് വൃദ്ധനെ നടുറോഡില്‍ ചവിട്ടിക്കൊന്ന കേസിന്റെ വിചാരണ ഇപ്പോള്‍ നടന്നാല്‍ ഒഞ്ചിയം കേസിന്റെപേരില്‍ നടക്കുന്ന മുതലെടുപ്പ് ജനങ്ങള്‍ക്ക് വ്യക്തമാകും. അതുകൊണ്ട് വിചാരണ തടസ്സപ്പെടുത്തുന്നതിന് തൊണ്ടിമുതല്‍ കോടതിയില്‍ എത്തിക്കുന്നത് വൈകിപ്പിക്കാന്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവിനെതിരെ ഒരു പരാതി നല്‍കിയതിനാണ് വൃദ്ധനെ ചവിട്ടിക്കൊന്നത്. ഇയാളുടെ മകനെയും സുഹൃത്തിനെയും വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തി. കൊലപാതകം നേരില്‍ കണ്ട ഫാദര്‍ ജെറാള്‍ഡ് മത്യാസിനെ ബിഷപ് ഹൗസ് ആക്രമിച്ച് വകവരുത്താന്‍ ശ്രമിച്ചു. ഈ അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയ കോണ്‍ഗ്രസ് നേതാവിനെയും ഗുണ്ടാസംഘത്തെയും സംരക്ഷിച്ചത് അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ്. ഇതിനെതിരെ ഉയര്‍ന്ന പ്രക്ഷോഭം നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ മറക്കുമോ? നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് യുഡിഎഫിന്റെ അവസ്ഥ എല്ലാവര്‍ക്കും അറിയാം. എല്ലാ അര്‍ഥത്തിലും മുഖം നഷ്ടപ്പെട്ട് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ അന്തരീക്ഷമായിരുന്നു. ലീഗിന്റെ അഞ്ചാംമന്ത്രിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് ഘടക കക്ഷികളും ചേരിതിരിഞ്ഞ് ആക്ഷേപിക്കുന്ന അവസ്ഥ. ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കുകയും ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജനവഞ്ചനയ്ക്കെതിരെ മണ്ഡലത്തിലെ വോട്ടര്‍മാരും ജനങ്ങളാകെയും രൂക്ഷമായി പ്രതികരിച്ച ഘട്ടത്തിലാണ് ഒരു പിടിവള്ളിയായി ഒഞ്ചിയം കിട്ടിയത്. അത് വിലപ്പോകില്ലെന്ന് ഇതിനകം വ്യക്തമായി- പിണറായി പറഞ്ഞു.

ഞങ്ങള്‍ കൊന്നിട്ടുണ്ട്: എം എം ഹസ്സന്‍




തിരു: കോണ്‍ഗ്രസുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കൊന്നിട്ടുണ്ടെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ ചാനലിലായിരുന്നു ഹസ്സന്റെ വെളിപ്പെടുത്തല്‍. ചാനലിലെ ചര്‍ച്ചയ്ക്കിടയിലാണ്, ""കോണ്‍ഗ്രസുകാര്‍ മാര്‍ക്സിസ്റ്റുകാരെ കൊന്നിട്ടുണ്ട്, മാര്‍ക്സിസ്റ്റുകാര്‍ കോണ്‍ഗ്രസുകാരെയും കൊന്നിട്ടുണ്ട്"" എന്ന് ഹസ്സന്‍ പറഞ്ഞത്. ഹസ്സന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ എതിരാളികളെ കോണ്‍ഗ്രസുകാര്‍ വകവരുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നു. സിപിഐ എമ്മിനെതിരെ മാധ്യമങ്ങള്‍ കടുത്ത ആക്രമണം നടത്തുന്നതിനിടയിലാണ് എം എം ഹസ്സന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും വകവരുത്തിയത് തുറന്നുസമ്മതിക്കുകയായിരുന്നു ഹസ്സന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസുകാരുടെ കൊലക്കത്തിക്കിരയായത്. അതൊക്കെ പഴയ ചരിത്രമാണെന്ന ന്യായീകരണവും ഹസ്സന്‍ ഉയര്‍ത്തി. ഹസ്സന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ അങ്ങനെ പറഞ്ഞിട്ടില്ലെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസുകാര്‍ കൊന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് ഹസ്സന്‍ പിന്നീട് അവകാശപ്പെട്ടു. കോണ്‍ഗ്രസുകാര്‍ സിപിഐ എമ്മുകാരെ കൊന്നിട്ടുണ്ടെന്ന ഹസ്സന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു പറഞ്ഞ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറി. ഹസ്സന്റെ പ്രസ്താവന കേവലപരാമര്‍ശംമാത്രമായി അവസാനിപ്പിച്ചുകൂടെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ അഭിപ്രായപ്പെട്ടു. ഒഞ്ചിയത്തെ കൊലപാതകത്തിന്റെ പേരില്‍ സിപിഐ എമ്മിനെ സംഘടിതവും ആസൂത്രിതവുമായി ആക്രമിക്കുന്നതിനുള്ള ശ്രമം നടക്കുമ്പോള്‍, ഹസ്സന്റെ വെളിപ്പെടുത്തല്‍ പൊതുസമൂഹത്തില്‍ തിരിച്ചറിവിന് കാരണമായിത്തീരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹസ്സന്‍ മുന്നോട്ടുവച്ച പരാമര്‍ശം കോണ്‍ഗ്രസിന്റെ കൊലപാതകരാഷ്ട്രീയത്തെയാണ് വ്യക്തമാക്കുന്നത്. അതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണം. അന്വേഷണം ആരംഭിക്കത്തക്ക രീതിയില്‍ നിയമനടപടി സ്വീകരിക്കാനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്- യുഡിഎഫ് നേതൃത്വവും സിപിഐ എം വിരുദ്ധമാധ്യമങ്ങളും അതിശക്തമായ പാര്‍ടിവിരുദ്ധ പ്രചാരവേല അഴിച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ ക്രിമിനല്‍ സ്വഭാവം തുറന്നുകാട്ടി കെപിസിസി വക്താവിന്റെ കുറ്റസമ്മതം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനും എല്‍ഡിഎഫിനുമെതിരെ സംഘടിതമായ നുണപ്രചാരണം നടക്കുകയാണ്. പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിതനീക്കങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം ഹസ്സന്‍ വെളിപ്പെടുത്തിയത്.

Saturday, May 26, 2012

"മൊഴിയെടുക്കുന്നത് " മനോരമ


തിരു: "കുറ്റസമ്മത"വും ദൃക്സാക്ഷി വിവരണവും മനോരമ വക. കള്ളക്കഥ മെനയാന്‍ പൊലീസ് സഹായം- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ നടക്കുന്നത് മാധ്യമഭീകരതയുടെ അഴിഞ്ഞാട്ടം. അറസ്റ്റിലായവരുടെ മൊഴി എന്ന നിലയില്‍ ദിവസങ്ങളായി മാധ്യമങ്ങളില്‍ വരുന്നത് സിപിഐ എം വിരുദ്ധവികാരം കുത്തിയിളക്കാന്‍ ലക്ഷ്യമിട്ട് ചമയ്ക്കുന്ന കെട്ടുകഥകളാണ്. അന്വേഷണവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഡിജിപി ആവര്‍ത്തിക്കുമ്പോഴും നിയമത്തെ വെല്ലുവിളിച്ച് "വിവരങ്ങള്‍" അന്വേഷണസംഘത്തിന്റെ മൊബൈല്‍ ഫോണുകളിലൂടെ പ്രവഹിക്കുന്നു. വിളിച്ചുവരുത്തി അറസ്റ്റുരേഖപ്പെടുത്തിയ സിപിഐ എം ഏരിയ സെക്രട്ടറി സി എച്ച് അശോകന്‍ "എല്ലാ കുറ്റവും സമ്മതിച്ചെ"ന്നാണ് വെള്ളിയാഴ്ച മലയാളമനോരമയുടെ പ്രധാന വാര്‍ത്ത. ചോദ്യംചെയ്യലിന്റെ ദൃക്സാക്ഷിവിവരണം എന്ന മട്ടിലാണ് ഇതു വന്നത്. ലേഖകന്‍ മെനഞ്ഞ കഥയാണ് ഇതെങ്കില്‍ അയാള്‍ക്കെതിരെ കേസെടുക്കണം; അതല്ല, പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയതാണെങ്കില്‍ ഉത്തരവാദിയെ കണ്ടെത്തി ശിക്ഷിക്കാനുള്ള ബാധ്യത പൊലീസ് തലവനുതന്നെയാണ്. ഭരണകക്ഷിയുടെ രാഷ്ട്രീയ വിടുവേലക്കാരായി; ചാരന്മാരായി അന്വേഷണസംഘത്തിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പരസ്യമാകുന്നതിലൂടെ സംഘത്തിന്റെ വിശ്വാസ്യത തകരുകയാണ്. ഇതു മറികടക്കാന്‍, "അന്വേഷണത്തില്‍ സിപിഎം ചാരന്മാര്‍" എന്നാണ് മനോരമ വാര്‍ത്ത കൊടുത്തത്. ചാരന്മാരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു. സംഘത്തില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരെ മാറ്റാനും താളത്തിനു തുള്ളുന്നവരെ മാത്രം ഉള്‍ക്കൊള്ളിക്കാനുമുള്ള ഉപായമാണ് ഈ നാടകം. അറസ്റ്റുചെയ്യപ്പെട്ടവരെ ഭക്ഷണം കൊടുക്കാതെയും ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കാതെയും അതികഠിനമായ ശാരീരിക-മാനസിക സമ്മര്‍ദത്തിലേക്ക് എത്തിക്കുന്നതായി വിവരമുണ്ട്. മൂന്നാംമുറയുടെയും അതിനായി പ്രവര്‍ത്തിക്കുന്ന രഹസ്യകേന്ദ്രത്തിന്റെയും സൂചനകള്‍ വന്നുകഴിഞ്ഞു. സിപിഐ എമ്മിനെ തകര്‍ത്തേ അടങ്ങൂ എന്ന നിലയിലാണ് യുഡിഎഫ് നേതാക്കളും മാധ്യമസംഘവും നീങ്ങുന്നത്. ആദ്യദിവസങ്ങളില്‍ സൃഷ്ടിച്ച കഥകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ "ദൃക്സാക്ഷിവിവരണങ്ങള്‍". സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് നൈരാശ്യത്തിലാണ്ടിരുന്ന പാര്‍ടിവിരുദ്ധര്‍ വടകര മേഖലയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. പാര്‍ടിയെ ഒറ്റുകൊടുത്തതിന് കൈയോടെ പിടിക്കപ്പെട്ട് പുറത്തായി ആരും തിരിഞ്ഞുനോക്കാതെ നടന്നവര്‍ക്ക് ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണ്. പാര്‍ടിവിരുദ്ധമാധ്യമസംഘം അപവാദപ്രചാരണത്തില്‍ അവരുടെ പഴയ റെക്കോഡുകള്‍ ഭേദിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. പത്ര- ദൃശ്യമാധ്യമങ്ങളിലൂടെ പാര്‍ടിക്കെതിരെ ആരോപണമുയര്‍ത്തുകയും അതനുസരിച്ച് അന്വേഷണഗതി നിശ്ചയിക്കുകയും ചെയ്യുന്ന രീതിയാണ് അരങ്ങേറുന്നത്. സ്വകാര്യലാഭത്തിനു വേണ്ടിയുള്ള കൊലപാതകമെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസ് മേധാവി വെളിപ്പെടുത്തിയെങ്കിലും പിന്നീട് രാഷ്ട്രീയലക്ഷ്യത്തോടെ അന്വേഷണം വഴിമാറ്റി. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സിപിഐ എമ്മിനെതിരെ വാളോങ്ങി അന്വേഷണഗതി നിര്‍ണയിക്കുന്നു. കേസിനൊപ്പം അവസാനം വരെ താനുണ്ടാകുമെന്നാണ് മുല്ലപ്പള്ളിയുടെ ഒടുവിലത്തെ ഭീഷണി.

മാധ്യമവിചാരണ കോടതിവിധികളുടെ ലംഘനം



വടകര: ടി പി ചന്ദ്രശേഖരന്‍ വധ കേസന്വേഷണത്തില്‍ മാധ്യമ വാര്‍ത്തകള്‍ കോടതി നിര്‍ദേശങ്ങള്‍ക്കും ഉത്തരവിനും വിരുദ്ധം. സുപ്രീംകോടതി, ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ പൂര്‍ണ ലംഘനമാണ് ചാനലുകളും പത്രങ്ങളും നല്‍കുന്ന വാര്‍ത്തകള്‍. പ്രതികള്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കുന്ന മാധ്യമവിചാരണ മൗലികാവകാശലംഘനമായി വിവിധഘട്ടങ്ങളില്‍ കോടതികള്‍ നിരീക്ഷിച്ചിട്ടുണ്ട്. കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയ കുറ്റമാണ് ഇരുപത് ദിവസമായി മാധ്യമങ്ങള്‍ നടത്തുന്നത്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് നഗ്നമായ നിയമലംഘനം. അന്വേഷണസംഘത്തില്‍നിന്നും ഔദ്യോഗികമായി യാതൊരുവിവരവും മാധ്യമങ്ങള്‍ക്ക് നല്‍കുന്നില്ലെന്നാണ് ഡിജിപി ജേക്കബ് പുന്നൂസും പ്രത്യേകാന്വേഷണസംഘ തലവന്‍ എഡിജിപി വിന്‍സന്‍ എം പോളും വ്യക്തമാക്കിയത്. അന്വേഷണ വേളയില്‍ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ വരുന്നത് തടയേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും നിയമപരമായ ബാധ്യതയാണ്. കോടതിയലക്ഷ്യനടപടിക്ക് കാരണമായി മാധ്യമവിചാരണയെന്ന് കോടതികള്‍ വിശേഷിപ്പിച്ചതിന് സമാനമായ റിപ്പോര്‍ട്ടിങ്ങാണ് ചന്ദ്രശേഖരന്‍ വധത്തില്‍ ഇപ്പോള്‍ തുടരുന്നത്. കസ്റ്റഡിയിലെടുത്തവരുടെ മൊഴികളും വിവിരങ്ങളുമെന്ന വിധമാണ് വാര്‍ത്തകള്‍. അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരായ ജോസി ചെറിയാനും കെ വി സന്തോഷുമാണ് കോടതിക്കും നിയമത്തിനും വിരുദ്ധമായി അന്വേഷണവിവരമെന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് കഥകള്‍ ചമച്ച് നല്‍കുന്നതിലെ പ്രധാനകണ്ണികള്‍. പ്രമുഖ പത്രത്തിന്റെയും വാര്‍ത്താചാനലിന്റെയും ലേഖകരുമായി ചേര്‍ന്നാണ് ഇവരുടെ കഥാനിര്‍മിതി. കസ്റ്റഡിയിലെടുക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കുന്ന മൂന്നാംമുറപ്രയോഗത്തിന്റെ നേതൃത്വവും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ സന്തോഷിനാണ്. ക്രിമിനല്‍ കേസില്‍ പ്രഥമവിവരറിപ്പോര്‍ട് (എഫ്ഐആര്‍) കോടതിക്ക് കൈമാറിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരുവിവരവും പുറത്തുനല്‍കാന്‍ അധികാരവും സ്വാതന്ത്ര്യവുമില്ലെന്നാണ് കോടതി വിധി. അന്വേഷണവിവിരങ്ങള്‍ പരസ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥനെതിരെ സ്വഭാവദൂഷ്യം നടത്തിയതായി കണ്ട് നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. മുരുകേശന്‍/സ്റ്റേറ്റ് ഓഫ് കേരള (2011(1) കെഎല്‍ടി-194) എന്ന കേസിലായിരുന്നു മാധ്യമവിചാരണ വിലക്കിയ ഉത്തരവുണ്ടായത്. അന്വേഷണത്തിനായി ഉദ്യോഗസ്ഥന്‍ തയ്യാറാക്കുന്ന കേസ് ഡയറിയിലെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് കോടതി വിവിധഘട്ടങ്ങളില്‍ പറഞ്ഞിട്ടുള്ളത്. വിവാദമായ ജസീക്കാലാല്‍ വധക്കേസില്‍ സുപ്രീംകോടതി മാധ്യമവിചാരണ ജീവിക്കാനുള്ള അവകാശത്തിനെതിരാണെന്ന് വിധിച്ചിരുന്നു. ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ ഡിവൈഎസ്പിമാര്‍ നിരന്തരം ഈ നീതിനിഷേധത്തില്‍ പങ്കാളികളാണ്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കള്‍ പിടിയിലാകുമെന്ന് ഇവര്‍ ചില വാര്‍ത്താചാനലുകാരോട് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

Friday, May 25, 2012

സിപിഐ എം വേട്ടയ്ക്കുള്ള കോണ്‍ഗ്രസ്-മാധ്യമ അജന്‍ഡ



 സിപിഐ എം ഏരിയാസെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിലടച്ച പൊലീസ് നടപടി കേരള രാഷ്ട്രീയത്തില്‍ ഗുരുതര പ്രത്യാഘാതത്തിന് തിരികൊളുത്തും. ഭരണ-മാധ്യമ-ആര്‍എംപി കൂട്ടുകെട്ടിെന്‍റ താളത്തിനു തുള്ളിയാണ്, അവര്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത ഏരിയാ സെക്രട്ടറിയെയും ഏരിയാ കമ്മറ്റി അംഗത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍എംപിക്ക് സഹായം നല്‍കുന്ന ചില ബാഹ്യകേന്ദ്രങ്ങളും ഇതിന് അരുനിന്നു. കെപിസിസി പ്രസിഡന്‍റ് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച പേരാണ് ഏരിയാസെക്രട്ടറി സി എച്ച് അശോകേന്‍റത്. പൊലീസ് കേസ് അന്വേഷിക്കുകയല്ല; ഭരണനേതൃത്വം നിര്‍ദേശിച്ച വഴിയില്‍ തെളിവും മൊഴിയും സൃഷ്ടിക്കുകയാണ്. അന്വേഷണ പുരോഗതി പുറത്തറിയിക്കുന്നത് നിയമ വിരുദ്ധമെന്നറിഞ്ഞുകൊണ്ട് മണിക്കൂറുകള്‍ ഇടവിട്ട് ഇഷ്ട മാധ്യമങ്ങള്‍ക്ക് നിര്‍മ്മിത കഥകള്‍ ചോര്‍ത്തിക്കൊടുക്കുന്നു. സിപിഐ എം വേട്ടക്കുള്ള കോണ്‍ഗ്രസ്-മാധ്യമ അജന്‍ഡയാണ് അന്വേഷണത്തിന്റെ മറവില്‍ നടപ്പാക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് ഇത്രയും നീചമായ രാഷ്ട്രീയക്കളി അടിയന്തരാവസ്ഥയിലാണുണ്ടായത്. സിപിഐ എം വിരോധം മൂത്ത മാധ്യമങ്ങളുടെ പിന്തുണയുടെ മറവില്‍ ഈ അതിക്രമത്തിനും അധികാര ദുര്‍വിനിയോഗത്തിനും രാഷ്ട്രീയ പകപോക്കലിനും നീതീകരണം കണ്ടെത്തുകയാണ് സര്‍ക്കാര്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുലാക്കാക്കിയുള്ള ഈ നടപടി പൊലീസിെന്‍റ വിശ്വാസ്യത തകര്‍ക്കും. ഒപ്പം ഭരണത്തിലിരിക്കുന്നവര്‍ എതിരാളികളെ തകര്‍ക്കാന്‍ പൊലീസിനെ ആയുധമാക്കുന്നിെന്‍റ എക്കാലത്തേക്കുമുള്ള റെക്കോഡ് സൃഷ്ടിക്കും. നുണപ്രചാരണങ്ങളിലൂടെയും അധികാരത്തിെന്‍റ മുഷ്ക് പ്രയോഗിച്ചും സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഈ നീക്കത്തിനെതിരായ കരുത്തന്‍ താക്കീതാണ് വ്യാഴാഴ്ച വടകരയില്‍ കണ്ടത്. കാക്കിപ്പടയെ വിന്യസിപ്പിച്ച് യുഡിഎഫ് അജന്‍ഡ നടപ്പാക്കിക്കളയാമെന്നു വ്യാമോഹിക്കുന്നവരെ പാര്‍ടിയുടെ കരുത്തിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഒഞ്ചിയത്തെയും വടകരമേഖലയിലെയും ആയിരങ്ങള്‍ ഹര്‍ത്താല്‍ ദിവസമായിട്ടും വടകര ടൗണിലേക്ക് കുതിച്ചെത്തിയത്. ഏതാനും നേതാക്കളെ കൊലക്കേസില്‍ പെടുത്തിയാല്‍ പാര്‍ടിയുടെ ശക്തിചോര്‍ന്നുപോകുമെന്ന് ചിന്തിക്കുന്നവരുടെ ഭീരുത്വവും ഈ അറസ്റ്റില്‍ പ്രതിഫലിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സിപിഐ എം നേതാക്കളെ ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെടുത്താന്‍ അന്വേഷണസംഘത്തിന് ഗവണ്‍മെന്റില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. പാര്‍ടിക്ക് ഇതില്‍ ബന്ധമില്ലെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ആവര്‍ത്തിച്ചു പറഞ്ഞതാണ്. എന്നിട്ടും പാര്‍ടി നേതാക്കളിലേക്ക് അന്വേഷണം എത്തിക്കാന്‍ വന്‍സമ്മര്‍ദ്ദമാണ് പൊലീസിനുമേല്‍. തെളിവുകളില്ലാതെ പാര്‍ട്ടി നേതൃത്വത്തിനു മേല്‍ കുറ്റം ചുമത്താനുള്ള ശ്രമം പൊലീസ് സംഘത്തിലെ ചിലര്‍തന്നെ എതിര്‍ത്തപ്പോള്‍ അവരെ അവഗണിച്ച് ആജ്ഞാനുവര്‍ത്തികളെ രംഗത്തിറക്കി. കേസ് എങ്ങനെ പോയാലും പ്രശ്നമില്ല; സിപിഐ എം നേതാക്കള്‍ ഉടന്‍ പിടിയിലാവണം എന്ന നിര്‍ദേശം അനുസരിക്കാന്‍ എല്ലാ നിയമങ്ങളും നീതിയും മര്യാദയും അതിലംഘിച്ച് പൊലീസ് മുന്നോട്ടുപോകുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നേതാക്കളോട് അന്വേഷണസംഘത്തിന് മുമ്പില്‍ എത്താന്‍ പറയുക, എത്തിയില്ലെങ്കില്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുക, വീടുകയറുക, അതിെന്‍റ പേരില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുക-ഇതാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനു തൊട്ടുമുമ്പ് എല്‍ഡിഎഫിനെതിരെ വന്‍പ്രചാരണം അഴിച്ചുവിടാന്‍തക്കവിധം ഇത് തുടരുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട അന്നുമുതല്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സിപിഐ എം നേതാക്കളെ ലക്ഷ്യമിട്ട് മാധ്യമപിന്തുണയോടെ കോണ്‍ഗ്രസ് നേതാക്കള്‍ വന്‍പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഒഞ്ചിയം-ഓര്‍ക്കാട്ടേരി മേഖലയിലെ അക്രമങ്ങള്‍ക്കെതിരെ ചെറുവിരലനക്കാത്ത പൊലീസാണ്, ഉമ്മന്‍ചാണ്ടിയുടെ ആജ്ഞയ്ക്കൊപ്പിച്ച് സിപിഐ എം വേട്ടക്കിറങ്ങിയത്. ഇത് കടുത്ത ജനരോഷത്തിലേക്കാണ് നയിക്കുക എന്ന് വടകരയിലെ വ്യാഴാഴ്ചത്തെ അനുഭവം തെളിയിച്ചു. നശിപ്പിക്കാനൊരുങ്ങിയാല്‍ ആയിരം മടങ്ങ് ശക്തിയോടെ പ്രതികരിക്കാനുള്ള സിപിഐ എമ്മിെന്‍റ കരുത്തിെന്‍റ വിളംബരമാകും ശനിയാഴ്ച നടക്കുന്ന എസ്പി ഓഫീസ് മാര്‍ച്ച്. വരും നാളുകളില്‍ ഈ പ്രതിഷേധം സംസ്ഥാനത്താകെ പടരും-സര്‍ക്കാരിെന്‍റ നീച കൃത്യയ്ങ്ങള്‍ക്കുള്ള പരസ്യ വിചാരണയായി അത് മാറും.

Thursday, May 24, 2012

നേതാക്കളുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചന



വടകര: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം. വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 17ന് കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരത്തില്‍ സി എച്ച് അശോകനെ ഉടനെത്തന്നെ അറസ്റ്റ് ചെയ്യുമെന്ന് ചെന്നിത്തല തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടന്നില്ലെങ്കില്‍ കേസ് സിബിഐയ്ക്ക് വിടുമെന്ന് മുല്ലപ്പള്ളിയും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്ന് വ്യക്തമാണ്.

പെട്രോളിന് അന്യായമായി വിലവര്‍ധിപ്പിച്ചതിലൂടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുന്ന യുഡിഎഫ് ജനശ്രദ്ധ തിരിച്ച് വിടാനാണ് വിലവര്‍ധിപ്പിച്ച ദിവസം തന്നെ സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തത്. രാത്രി വൈകിയാണ് പാര്‍ട്ടി നേതാക്കള്‍ക്ക് സി എച്ച് അശോകന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായ വിവരം ലഭിച്ചത്. വടകര ഡിവൈഎസ്പിയോട് കേസിന്റെ വിവരം ആരാഞ്ഞപ്പോള്‍ ഐപിസി 118ാം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നാണ് പറഞ്ഞത്. കൊലപാതകം നടക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ചന്ദ്രശേഖരന് വധഭീഷണിയുണ്ടെന്നത് തങ്ങള്‍ക്കറിയാമായിരുന്നെന്ന് മുല്ലപ്പള്ളിയും മുഖ്യമന്ത്രിയും വീരേന്ദ്രകുമാറും പറഞ്ഞിട്ടുണ്ട്. കൊലപാതകം തടയാന്‍ ഇവരാരും ഒന്നും ചെയ്തില്ല. കൊലനടക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞവരാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍. ഇവര്‍ക്കെതിരെ എന്ത് കൊണ്ട് കേസെടുത്തില്ലെന്നും കരീം ചോദിച്ചു.

അറസ്റ്റിലായവരെ നേരിട്ട് കാണാനോ അവരോട് സംസാരിക്കാനോ പാര്‍ട്ടി നേതാക്കളെ അനുവദിച്ചില്ല. വടകര എസ്പി ഓഫീസിലായിരുന്ന നേതാക്കളെ ധൃതിപ്പെട്ട് പയ്യോളി സ്റ്റേഷനിലേക്ക് മാറ്റിയതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ നേതൃത്വത്തില്‍ ജില്ലയിലെ നാല് സിപിഐ എം എംഎല്‍എമാരും ജില്ലാസെക്രട്ടറിയുമാണ് സ്റ്റേഷനിലേക്ക് പോയത്. തങ്ങളോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. സമാധാനപരവും സൗഹാര്‍ദ്ദപരവുമായി സംസാരിക്കാന്‍ പോയ തങ്ങളെ തടയുകയാണ് പൊലീസ് ചെയ്തത്. നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരം അറിയാന്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളായ തങ്ങള്‍ക്ക് അവകാശമുണ്ട്. അറസ്റ്റിലായ നേതാക്കളെ കാണുന്നതിനും നേരിട്ട് വിവരമറിയാനുമുള്ള അവസരം നിഷേധിച്ചതെന്തിനാണ്. കേസില്‍ പൊലീസ് കള്ളക്കളി നടത്തുന്നതിന്റെ തെളിവാണിത്. കൂത്തുപറമ്പ് ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറി ബാബുവിനെ ചോദ്യം ചെയ്ത രീതി ജനം കണ്ടതാണ്. ഇത്തരത്തിലുള്ള ആശങ്കയുള്ളതിനാലാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്.

തികച്ചും നിയമാനുസൃതമായ രീതിയിലാണ് പാര്‍ട്ടി ഈ കേസില്‍ ഇടപെടുന്നത്. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഒരു ആയുധമായാണ് യുഡിഎഫ് ഇതിനെ ഉപയോഗിക്കുന്നത്. സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ ഇത് മനസിലാക്കണം. സമാധാനപരമായി വടകരയില്‍ സിപിഐ എം നടത്തിയ പ്രകടനം കോടതിലേക്ക് സിപിഐ എം മാര്‍ച്ച് നടത്തുന്നു എന്ന രീതിയിലാണ് ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍വാങ്ങണം. സത്യസന്ധമായി വാര്‍ത്ത ജനങ്ങളിലെത്തിക്കണം. ഏകപക്ഷീയമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. പാര്‍ട്ടിയ്ക്ക് ചന്ദ്രശേഖരന്‍ വധവുമായി ഒര് ബന്ധവുമില്ലെന്നും പാര്‍ട്ടി നിലപാടില്‍ നിന്ന് ആരെങ്കിലും വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ സംഘടനാനടപടിയെടുക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷവും പാര്‍ട്ടിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യാനുള്ള ശ്രമം അപലപനീയമാണ്. പാര്‍ട്ടിക്കെതിരെ നടക്കുന്ന കള്ളക്കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇതിന് മുന്‍പും ഇതുപോലുള്ള കള്ളക്കേസുകളെ പാര്‍ട്ടി അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഞ്ചിയം ഓര്‍ക്കാട്ടേരി മേഖലകളില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടന്ന ആക്രമണത്തില്‍ പൊലീസ് അന്വേഷണം നടത്താത്തതില്‍ പ്രതിഷേധിച്ച് 26ന് രാവിലെ 10 ന് സിപിഐ എം നേതൃത്വത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ആസ്ഥാനത്തേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും കരീം വ്യക്തമാക്കി.

Wednesday, May 23, 2012

Brazil's Beauties - Nice Photos..


.

Maracana Stadium


Amazon River 


      Amazon River 


Contemporary Art Museum - Rio De Janeiro 


Botanic Garden 


    Cultural Center



Floating House-Amazon 


Florianopolis 


Igreja Nossa Senhora da Conceição da Praia -Salvador 


Igreja Nossa Senhora da Conceição da Praia -Salvador 


Iguazú waterfalls 


Jordão city 


Theatre - Manaus - Amazonas