Friday, May 11, 2012

വയലാര്‍ രവിയുടെ ബന്ധു കരിമ്പട്ടികയില്‍പ്പെട്ട കരാറുകാരന്‍




തലശേരി: കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ബന്ധു കെഎസ്ആര്‍ടിസി കരിമ്പട്ടികയില്‍പ്പെടുത്തിയ കരാറുകാരന്‍. ടി പി ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘം ഉപയോഗിച്ചതെന്നു കരുതുന്ന വാഹനത്തിന്റെ ഉടമ നവീന്‍ദാസിന്റെ ഭാര്യാപിതാവ് എ കെ പ്രകാശനെയാണ് തലശേരി കെഎസ്ആര്‍ടിസി ഡിപ്പോ യാഡ് കോണ്‍ക്രീറ്റിങ് ജോലിയില്‍നിന്ന് ഒഴിവാക്കി കരിമ്പട്ടികയില്‍പ്പെടുത്തിയത്. കോണ്‍ക്രീറ്റിങ്ങില്‍ ക്രമക്കേട് കണ്ടതിനെ തുടര്‍ന്നാണ് നടപടി. കരാര്‍ റദ്ദുചെയ്ത കെഎസ്ആര്‍ടിസി അധികൃതര്‍ പ്രകാശന്റെ വീട്ടുപടിക്കല്‍ അന്ന് നോട്ടീസും പതിച്ചിരുന്നു. കരാര്‍ജോലിയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ പ്രകാശന്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ചീഫ് ടെക്നിക്കല്‍ എക്സാമിനറെ കമീഷനാക്കി നിശ്ചയിക്കുകയും ചെയ്തു. കമീഷനും കെഎസ്ആര്‍ടിസിയുടെ നടപടി ശരിവച്ചു. എ കെ ജി മെമ്മോറിയല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിയുടെ പേരിലാണ് ഇദ്ദേഹം കരാര്‍ ജോലികള്‍ ഏറ്റെടുത്തത്. പ്രകാശന്റെ ഭാര്യയായിരുന്നു സൊസൈറ്റിയുടെ പ്രസിഡന്റ്. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനം വര്‍ഷങ്ങളായി രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ല. എ കെ ജിയുടെ പേര് ദുരുപയോഗിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ ബന്ധുവിന്റെ പേരാണെന്നും മറ്റും പറഞ്ഞാണ് ഇയാള്‍ തടിതപ്പിയത്. കേന്ദ്രമന്ത്രി വയലാര്‍ രവിയുമായുള്ള അടുപ്പം ഉപയോഗിച്ച് റെയില്‍വേ ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ പല ആരോപണവും സൊസൈറ്റിക്കെതിരെ ഉയര്‍ന്നു. നവീന്‍ദാസിനെയും ഭാര്യാപിതാവിനെയും ബന്ധുവല്ലെന്നുപറഞ്ഞ് വയലാര്‍ രവി ആദ്യം തള്ളിപ്പറഞ്ഞെങ്കിലും ഒടുവില്‍ സത്യം അംഗീകരിക്കേണ്ടിവന്നു.

No comments:

Post a Comment