Friday, May 18, 2012

രാഷ്ട്രീയ ഇടപെടല്‍ അന്വേഷണം വഴിതിരിക്കുന്നു: സിപിഐ എം




കോഴിക്കോട്: യുഡിഎഫിന്റെ താളത്തിന് തുള്ളുന്ന പൊലീസുദ്യോഗസ്ഥര്‍ ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം വഴിതിരിച്ചുവിടുകയാണെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് ഇടപെടല്‍ കൂടുതല്‍ വ്യക്തമാകുംവിധമാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താനുള്ള ഗൂഢാലോചനയില്‍ ഒരുവിഭാഗം പൊലീസുദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. യുഡിഎഫ് നേതാക്കളുടെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ഇടപെടല്‍ നിഷ്പക്ഷ അന്വേഷണം അസാധ്യമാക്കിയിരിക്കയാണ്. ചില ഉദ്യോഗസ്ഥരും യുഡിഎഫ് നേതൃത്വവും വലതുപക്ഷ മാധ്യമങ്ങളും തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് അന്വേഷണം. പാര്‍ടി കമ്മിറ്റികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് മാധ്യമങ്ങള്‍പ്രചരിപ്പിക്കുന്നു. പിന്നാലെ പൊലീസ് അവരെ കസ്റ്റഡിയിലെടുക്കുന്നു. തുടര്‍ന്ന് ചോദ്യംചെയ്ത് കിട്ടിയ വിവരങ്ങള്‍ എന്ന പേരില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു. പൊലീസുമായി ഉറ്റബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇതിന്റെ നേതൃത്വം. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നടക്കുന്ന മാധ്യമ വിചാരണ എല്ലാ മര്യാദയും ലംഘിച്ചു. വധത്തില്‍ സിപിഐ എമ്മിന് പങ്കില്ലെന്ന് പാര്‍ടി വ്യക്തമാക്കിയതാണ്്. ഒഞ്ചിയം ഏരിയ കമ്മിറ്റി ഗൂഢാലോചന നടത്തിയെന്ന പ്രചാരണം അസംബന്ധമാണ്. കൊല നടന്ന രാത്രി തന്നെ മുല്ലപ്പള്ളിയും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയ പ്രഖ്യാപനങ്ങള്‍ അനുസരിച്ചാണ് അന്വേഷണം നീങ്ങുന്നത്. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഗൂഢാലോചന ശക്തമായി നേരിടും. മാധ്യമങ്ങളുടെ കള്ളപ്രചാരണത്തെത്തുടര്‍ന്ന് ഒഞ്ചിയം, ഓര്‍ക്കാട്ടേരി പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം വ്യാപകമായി. ഓര്‍ക്കാട്ടേരി പഞ്ചായത്തിലെ മുയിപ്രയില്‍ ആര്‍എംപി ഗുണ്ടകള്‍ സിപിഐ എം അനുഭാവികളുടെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തുകയാണ്. എല്ലാവരും സ്ഥലം വിടണമെന്നാണ് ആവശ്യം. പൊലീസിന്റെ സാന്നിധ്യത്തിലാണിത്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പൊലീസ് നിഷ്ക്രിയമാണ്. നിരവധി പാര്‍ടി പ്രവര്‍ത്തകര്‍ കൈയേറ്റത്തിനിരയായി. ഇത് തുടര്‍ന്നാല്‍ സ്വയം പ്രതിരോധത്തിന് സിപിഐ എം സന്നദ്ധമാകേണ്ടിവരും. തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ജില്ലയിലെ പൊലീസ് ഉത്തരവാദിയായിരിക്കും. പാര്‍ടിക്കെതിരായ കള്ളപ്രചാരണം നേരിടാനും ശത്രുക്കളുടെ കടന്നാക്രമണം ചെറുക്കാനും മുഴുവന്‍ പാര്‍ടിപ്രവര്‍ത്തകരും രംഗത്തിറങ്ങണം-പ്രസ്താവന പറഞ്ഞു.

No comments:

Post a Comment