Friday, May 4, 2012

വനത്തില്‍നിന്ന് കാണാതായ തേക്ക് ഉരുപ്പടികള്‍ ബിഷപ്പ്ഹൗസില്‍




ബത്തേരി: വന്യജീവി സങ്കേതത്തില്‍നിന്ന് കടത്തിയ തേക്ക് ഉരുപ്പടികള്‍ മീനങ്ങാടി ബിഷപ്പ്സ് ഹൗസില്‍നിന്ന് കണ്ടെടുത്തു. യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന അരമനയുടെ നവീകരണത്തിന് ബത്തേരിയിലെ ചില പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ സംഭാവന നല്‍കിയതാണ് ഈ ഉരുപ്പടികള്‍. ബിഷപ്പ്് ഹൗസിനെ ഇവര്‍ ബോധപൂര്‍വം കെണിയില്‍പ്പെടുത്തുകയായിരുന്നു എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കല്ലുമുക്കിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് മരങ്ങള്‍ എത്തിച്ചത്. വയനാട് വന്യജീവി സങ്കേതത്തില്‍പ്പെട്ട ബത്തേരി റെയ്ഞ്ചിലെ കല്ലുമുക്ക് വനത്തില്‍നിന്ന് രണ്ടുമാസം മുമ്പ് മുറിച്ച് കടത്തിയ മൂന്ന് വന്‍ തേക്ക് മരങ്ങളുടെ ഉരുപ്പടികളാണ് കോഴിക്കോട് ഫ്ളൈയിങ്സ്വകാഡ് ഡിഎഫ്ഒ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് കണ്ടെടുത്തത്. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ടുവരെ ഇത് കസ്റ്റഡിയിലെടുത്തിട്ടില്ല. വള്ളുവാടി, കല്ലുമുക്ക് പ്രദേശങ്ങളിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മരം മോഷണത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് അധികൃതര്‍. പ്രതികളെയും മരം കടത്തിക്കൊണ്ടുപോയ വാഹനവും തിരിച്ചറിഞ്ഞെങ്കിലും ഉന്നത ഭരണ നേതൃത്വത്തില്‍നിന്നുള്ള ഇടപെടല്‍ കാരണം അറസ്റ്റും ഉരുപ്പടികള്‍ കസ്റ്റഡിയിലെടുക്കുന്നതും നീളുകയാണ്. പണയമ്പം, വള്ളുവാടി, കല്ലുമുക്ക് പ്രദേശങ്ങളില്‍നിന്ന് അടുത്തകാലത്തായി വനത്തിലെയും റവന്യൂഭൂമിയിലെയും നിരവധി തേക്ക്, വീട്ടി മരങ്ങള്‍ മുറിച്ചുകടത്തിയിരുന്നു. എല്ലാസംഭവങ്ങള്‍ക്കു പിന്നിലും ഇതേസംഘമാണ് പ്രവര്‍ത്തിച്ചതെന്ന് വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. ഇവരാണ് ബിഷപ്പ്ഹൗസ് അധികൃതരെ കബളിപ്പിച്ചതും. അതേസമയം അരമന നവീകരണത്തിന് വിവിധ ഇടവകകളില്‍ നിന്നായി വിശ്വാസികള്‍ മരങ്ങളും മറ്റ് സാധനങ്ങളും നല്‍കിയിട്ടുണ്ടെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇവയുടെ രേഖകളും സൂക്ഷിച്ചിട്ടുണ്ട്. വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും നഷ്ടപ്പെട്ട മരങ്ങള്‍ എത്രയും വേഗം കണ്ടെത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. വനംവകുപ്പ് നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

No comments:

Post a Comment