Saturday, April 21, 2012

ഭരണക്കാര്‍ നിലകൊണ്ടത് കൊലയാളികള്‍ക്കുവേണ്ടി: പിണറായി

 കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ സൈനികരെ രക്ഷിക്കുക എന്ന ദൗത്യമാണ് തുടക്കംമുതല്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. അറബിക്കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളികള്‍ക്ക് അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചപ്പോള്‍ കേരളസര്‍ക്കാര്‍ അതിനെ സഹായിക്കുകയാണ് ചെയ്തത്. നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ടു മത്സ്യത്തൊഴിലാളികളാണ് ഇറ്റാലിയന്‍ ചരക്കുകപ്പലിലെ സൈനികരുടെ വെടിയേറ്റു മരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പൊലീസ് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയും കപ്പലുടമയ്ക്കെതിരെയും കേസെടുത്തത്. എന്നാല്‍, കപ്പല്‍ വിട്ടുനല്‍കണമെന്ന കപ്പലുടമകളുടെ ഹര്‍ജി സുപ്രീംകോടതിയില്‍ പരിഗണിച്ചപ്പോള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ല, അന്താരാഷ്ട്ര കപ്പല്‍ചാനലിലാണ് സംഭവം നടന്നതെന്ന നാടകീയ വാദമുഖം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഉന്നയിക്കുകയായിരുന്നു. ഇതുകേട്ട് സുപ്രീംകോടതിപോലും ഞെട്ടി. മരിച്ചത് ഇന്ത്യക്കാരല്ലേ എന്ന് കോടതിക്ക് ചോദിക്കേണ്ടിവന്നു. എന്നിട്ടും കേരളസര്‍ക്കാരിന്റെ അഭിഭാഷകന്‍ കേന്ദ്രനിലപാടിനെ എതിര്‍ത്തില്ല. ഇതിലൂടെ പുറത്തുവന്നത് കൊലയാളികളെ രക്ഷിക്കാന്‍ കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നടത്തുന്ന കള്ളക്കളിയാണ്. ഈ കള്ളക്കളിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മറൈന്‍ മര്‍ക്കന്റയിന്‍ വിഭാഗം കൊലപാതകത്തെപ്പറ്റി ലഭ്യമായ തെളിവുകള്‍ മറച്ചുവയ്ക്കുന്ന നിലപാട് സ്വീകരിച്ചത്. കപ്പല്‍ കണ്ടെടുത്ത് പരിശോധന നടത്താന്‍ വളരെ വൈകിയതിനാല്‍ തെളിവ് നശിപ്പിക്കാന്‍ ഇറ്റാലിയന്‍ കപ്പലിന് അവസരമുണ്ടായി. കൊലപാതകം നടന്ന സമയത്തെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഉപകരണങ്ങള്‍ കണ്ടെടുക്കാനും കേരള പൊലീസിന് കഴിഞ്ഞിരുന്നില്ല. രാജ്യദ്രോഹനിലപാട് തിരുത്താന്‍ കേന്ദ്രസര്‍ക്കാരും അതിന് കൂട്ടുനില്‍ക്കുന്ന സമീപനം മാറ്റാന്‍ സംസ്ഥാനസര്‍ക്കാരും അടിയന്തരമായി തയ്യാറാകണമെന്നും പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചന പുറത്തായി: വി എസ്

തിരു: രണ്ട് മത്സ്യത്തൊഴിലാളികളെ ക്രൂരമായി വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കൊലയാളികള്‍ക്കു വേണ്ടി കേന്ദ്രം നിലപാടെടുത്തതോടെ ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചന പുറത്തുവന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ ഇറ്റലിക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൂറുമാറി. കേന്ദ്രസര്‍ക്കാരിനെ കൊലപാതകികളുടെ പക്ഷംചേരാന്‍ കളമൊരുക്കിയ സംസ്ഥാന സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. ധാര്‍മികതയുടെ തരിമ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി കേന്ദ്ര നിലപാടിനെ തള്ളിപ്പറഞ്ഞ് സ്ഥാനം രാജിവയ്ക്കണമെന്ന് വി എസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊലയാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനോ കേസെടുക്കാനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. സ്വന്തം നാടിനെയും ജനങ്ങളെയും ഒറ്റുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇത് ലജ്ജാകരമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിതന്നെ കേന്ദ്രത്തെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നു. സംഭവത്തെപ്പറ്റി കേന്ദ്രത്തെ ശരിയായി ധരിപ്പിക്കാനും കോടതികളിലും അന്താരാഷ്ട്രരംഗത്തും കൊലപാതകത്തിനെതിരെ ശക്തമായ നിലപാട് കേന്ദ്രത്തെക്കൊണ്ട് സ്വീകരിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല. പുറമെ കൊലപാതകത്തിനെതിരായ നിലപാട് സ്വീകരിക്കുന്നതായി നടിക്കുകയും തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനും രഹസ്യമായി കരുക്കള്‍ നീക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് തെളിഞ്ഞു. ഇറ്റാലിയന്‍ കൊലയാളികളെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെതന്നെ ഗൂഢനീക്കങ്ങള്‍ തുടങ്ങിയതാണ്. കേന്ദ്രമന്ത്രി കെ വി തോമസ് റോമില്‍ പോയി ഇറ്റലിക്കുവേണ്ടി ചരടുവലി നടത്തി. അറസ്റ്റിലായ കൊലയാളികളെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ച് സല്‍ക്കരിച്ചു. വെടിവയ്പ് നടന്ന സ്ഥലത്തേക്കുള്ള ദൂരം അളക്കേണ്ടത് ആലപ്പുഴയില്‍നിന്നായിരിക്കെ നീണ്ടകരയില്‍നിന്നാണ് അളന്നതെന്ന് ആക്ഷേപമുണ്ടായി. എഫ്ഐ ആറില്‍ തിരിമറി നടത്താനും ശ്രമിച്ചു. ജനരോഷം ശക്തമായപ്പോഴാണ് അറസ്റ്റിനും മറ്റും കേരളസര്‍ക്കാര്‍ തയ്യാറായത്- വി എസ് പറഞ്ഞു.

No comments:

Post a Comment