Tuesday, April 17, 2012

പി.ടി. തോമസിനെതിരേ ഹൈക്കമാന്‍ഡിന്‌ ഐ ഗ്രൂപ്പിന്റെ പരാതി




 കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വഴക്കിന്‌ ആക്കംകുട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി പി.ടി. തോമസിനെതിരേ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്‌ ഐ ഗ്രൂപ്പ്‌ പരാതി നല്‍കി.

എന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വഴക്കിനു ചൂടും ചൂരും പകരുന്ന പ്രവൃത്തിയാണ്‌ തോമസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും പഴയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. വിവാദ പ്രസ്‌താവനയുടെ പേരില്‍ പി.ടി. തോമസിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിലക്കേര്‍പ്പെടുത്തി.

1981 മുതല്‍ കേരളത്തിലെ ഗ്രൂപ്പിസത്തിന്‌ ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങളാണു തോമസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്‌. കെ. കരുണാകരനെയും എ.കെ. ആന്റണിയേയും പദവികളില്‍നിന്നും പുറത്താക്കാന്‍ തോമസാണു ചരടുവലിച്ചത്‌. ഉമ്മന്‍ചാണ്ടിക്കെതിരേ ഗൂഢാലോചനയെന്ന പുതിയ ആരോപണവും ഇതിന്റെ തുടര്‍ച്ചയാണ്‌. ഈ പ്രവണത തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ഐ ഗ്രൂപ്പിന്റെ ആവശ്യം.

അഴിമതിവിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ അണ്ണാഹസാരെയും രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക്‌ ശ്രമിച്ചതോടെ തോമസ്‌ ഹൈക്കമാന്‍ഡിന്‌ അനഭിമതനായിരുന്നു. ഈ ഘട്ടത്തില്‍ തോമസ്‌ നടത്തിയ വിവാദ പ്രസ്‌താവന പ്രശ്‌നങ്ങള്‍ വളരെ വഷളാക്കിയെന്നാണ്‌ എ ഗ്രൂപ്പിന്റെ അഭിപ്രായം. അതാണ്‌ തോമസിന്റെ പ്രസ്‌താവനയുടെ തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും മന്ത്രി കെ.സി. ജോസഫും ഗൂഢാലോചനക്കാര്യം നിഷേധിച്ചത്‌.

No comments:

Post a Comment