Sunday, August 14, 2011

ബസ്ചാര്‍ജ് വര്‍ധന: ഉപഭോക്തൃ സംഘടന കോടതിയിലേക്ക്


  •   ബസ്ചാര്‍ജ് വര്‍ധനയുടെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നു. പുതിയ നിരക്കുവര്‍ധന പിന്‍വലിക്കണമെന്നും കമ്മറ്റി ശുപാര്‍ശ തള്ളണമെന്നുമാവശ്യപ്പെട്ട് കൊച്ചിയിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ കോടതിയെ സമീപിക്കും. യാത്ര-ചരക്ക് ഗതാഗതരംഗത്തെ ആറു പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച മൂന്നംഗ കമ്മിറ്റി നല്‍കിയ ശുപാര്‍ശ സ്വീകരിച്ച് സര്‍ക്കാര്‍ ഫെയര്‍സ്റ്റേജും ടിക്കറ്റ്നിരക്കും നിശ്ചയിച്ചത് മോട്ടോര്‍വാഹനനിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മോട്ടോര്‍വാഹനനിയമത്തിലെ 67(1) വകുപ്പുപ്രകാരം മിനിമംനിരക്കും ഉയര്‍ന്നനിരക്കും മാത്രമേ സര്‍ക്കാരിന് നിശ്ചയിക്കാവൂ.ഫെയര്‍സ്റ്റേജ് അതത് ആര്‍ടിഒമാര്‍ നിര്‍ണയിക്കണമെന്നാണു വ്യവസ്ഥ. ഇതു മറികടന്നാണ് സര്‍ക്കാര്‍ കൊള്ളനിരക്ക് തീരുമാനിച്ചത്. ഏറ്റവുമൊടുവില്‍ ഓര്‍ഡിനറിയുടെ നാലാംസ്റ്റേജിലെ നിരക്കില്‍ ഒരുരൂപ കുറച്ചതും ഇതേ രീതിയില്‍ത്തന്നെ. കുറഞ്ഞനിരക്കില്‍ യാത്രചെയ്യാവുന്ന ദൂരം പരിമിതപ്പെടുത്തി തുടര്‍ന്നുള്ള യാത്രയ്ക്ക് കിലോമീറ്റര്‍നിരക്ക് ഈടാക്കിയതും കോടതിയില്‍ ചോദ്യംചെയ്യും. ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിയ്ക്കും.
  • സംസ്ഥാനത്ത് ആദ്യമായാണ് മൂന്നംഗ കമ്മിറ്റിയുടെ ശുപാര്‍ശ സ്വീകരിച്ച് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്. ഗതാഗത രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാനും ചാര്‍ജ് വര്‍ധന ആവശ്യമാണോ എന്നു പരിശോധിക്കാനും മുമ്പ് ഏകാംഗ കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. അവരുടെ ശുപാര്‍ശപ്രകാരം മിനിമം ചാര്‍ജും കിലോമീറ്റര്‍നിരക്കും നിശ്ചയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യാറ്. ഇക്കുറി റിട്ട. ജസ്റ്റിസ് എം രാമചന്ദ്രന്‍ ചെയര്‍മാനായ മൂന്നംഗ കമ്മിറ്റി നല്‍കിയ ശുപാര്‍ശയില്‍ ഓര്‍ഡിനറി ബസുകളുടെ മിനിമംനിരക്ക് അഞ്ചുരൂപയാക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ഫെയര്‍സ്റ്റേജ് ഉള്‍പ്പെടുന്ന നിരക്കാകണം ഇതെന്നും നിര്‍ദേശിച്ചു.

No comments:

Post a Comment