Thursday, August 18, 2011

ഉപാധിവച്ചവര്‍ ഹസാരെയുടെ ഉപാധിക്ക് വഴങ്ങി


  • അണ്ണ ഹസാരെയുടെ പ്രക്ഷോഭത്തെ നേരിടുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പാളി. രാംദേവിനെ നേരിട്ടതുപോലെ അണ്ണ ഹസാരെയുടെ സമരത്തെയും കൈകാര്യംചെയ്യുമെന്ന് ഹുങ്ക് കാട്ടിയ സര്‍ക്കാര്‍ ഇപ്പോള്‍ അദ്ദേഹത്തിനു മുമ്പില്‍ യാചിക്കുന്ന നാണക്കേടിലെത്തി. പ്രധാനമന്ത്രിയുടെയും യുപിഎ സര്‍ക്കാരിന്റെയും വിശ്വാസ്യത തകര്‍ന്നതോടെ സര്‍ക്കാരിന്റെ ദൗര്‍ബല്യം കൂടുതല്‍ പ്രകടമായി. സമരം നടത്തുന്നതിന് ഉപാധികളുടെ വലയം തീര്‍ത്ത സര്‍ക്കാരിന് ഒറ്റ ദിവസത്തിനകം അതൊക്കെ പിന്‍വലിക്കേണ്ടിവന്നു. ലോക്പാല്‍ ബില്ലിനെതിരെ സമരം നടത്താന്‍ രാംലീല മൈതാനി അനുവദിക്കാന്‍ തയ്യാറായ സര്‍ക്കാര്‍ 25000 പേരെ ഒത്തുകൂടാന്‍ അനുവദിക്കാമെന്നും സമ്മതിച്ചു. 
  • നിരോധനാജ്ഞ നിലവില്ലാത്ത മയൂര്‍വിഹാറിലെ ഫ്ളാറ്റില്‍നിന്നാണ് അണ്ണയെ ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. 144-ാം വകുപ്പ് ഹസാരെ ലംഘിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹസാരെ സുപ്രീംകോടതിയെ സമീപിച്ചാല്‍ തിരിച്ചടികിട്ടുമെന്ന് കണ്ടാണ് ചൊവ്വാഴ്ച വൈകിട്ട് തന്നെ അദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ , പുറത്തുവിട്ടാല്‍ താന്‍ ജെപി പാര്‍ക്കിലേക്ക് നീങ്ങുമെന്നും പൊലീസ് വീണ്ടും അറസ്റ്റുചെയ്ത് ജയിലിലടച്ചാല്‍ അവിടെ നിരാഹാരം നടത്തുമെന്നും ഹസാരെ അറിയിച്ചു. സമരം നടത്താന്‍ ജെപി പാര്‍ക്ക് അനുവദിച്ചാല്‍ മാത്രമേ തിഹാര്‍ ജയിലില്‍നിന്നും പുറത്തുപോകൂ എന്നായിരുന്നു ഹസാരെയുടെ പ്രഖ്യാപനം. 
  • സര്‍ക്കാര്‍ തന്ത്രം പാളിയെന്ന് മനസ്സിലാക്കിയ ഹസാരെ തുടര്‍ന്നുള്ള മണിക്കൂറില്‍ കൂടുതല്‍ നിബന്ധനകള്‍ മുമ്പില്‍വച്ചു.അവസാനം തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായും പിന്‍വലിച്ച് ഹസാരെ മുന്നോട്ടുവച്ച നിബന്ധകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന സ്ഥിതിയിലേക്ക് സര്‍ക്കാര്‍ കൂപ്പുകുത്തി. സര്‍ക്കാര്‍ ഹസാരെയുടെ പ്രക്ഷോഭത്തെ കൈകാര്യംചെയ്ത രീതിക്കെതിരെ കോണ്‍ഗ്രസിനകത്തും പ്രതിഷേധം ഉയരുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവായ അനില്‍ ശാസ്ത്രി പരസ്യമായിതന്നെ വിമര്‍ശനവുമായി രംഗത്തെത്തി.

No comments:

Post a Comment