Friday, August 12, 2011

ഉമ്മന്‍ചാണ്ടിക്കും ഉത്തരവാദിത്തം: മുന്‍ എജി


  • സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുന്ന പാമൊലിന്‍ ഇറക്കുമതി തടയാതിരുന്ന അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി കൃത്യവിലോപം കാട്ടിയതായി മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫ് പറഞ്ഞു. ഖജനാവിന് നഷ്ടമുണ്ടാകുന്ന ഇടപാട് തടയേണ്ടത് ധനവകുപ്പിന്റെ ഉത്തരവാദിത്തമാണ്. ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ല. പാമൊലിന്‍ കേസ് വീണ്ടും കേരളരാഷ്ട്രിയത്തില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ ജെയിംസ് ജോസഫ് പ്രതികരിച്ചത് .
  • സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കുക, ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കുക എന്നീ ചുമതലകള്‍ മാത്രമാണ് അക്കൗണ്ടന്റ് ജനറലിനുള്ളത്. നഷ്ടം സംഭവിച്ചതില്‍ ആരെങ്കിലും അഴിമതി കാട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടത് വിജിലന്‍സ് ആണെന്നും ജെയിംസ് ജോസഫ് പറഞ്ഞു. 
  • 1992ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്ത് പാമൊലിന്‍ ഇറക്കുമതി ചെയ്തതുമൂലം ഖജനാവിന് 2.32 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. 91-92ല്‍ നടന്ന നടപടി സംബന്ധിച്ച് 93ലാണ് അക്കൗണ്ട് ജനറല്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. അത് അന്നുതന്നെ നിയമസഭയില്‍ വന്‍ വിവാദത്തിന് വഴിവെച്ചു. 
  • സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷനെ ഒഴിവാക്കി ടെന്‍ഡര്‍ വിളിക്കാതെ പമൊലിന്‍ ഇറക്കുമതി ചെയ്യാനായിരുന്നു യുഡിഎഫ് തീരുമാനം. ആഗോള ടെന്‍ഡര്‍ വിളിക്കാതെ 15 ശതമാനം സര്‍വ്വീസ് ചാര്‍ജ് നല്‍കാമെന്ന് സമ്മതിച്ച് പവര്‍ ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായി കരാറും ഒപ്പിട്ടു. എസ്ടിസി മുഖേന 392.5 ഡോളറിന് പാമോയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ടണ്ണിന്് 405 ഡോളര്‍ നിരക്കിലാണ് പവര്‍ ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായി കരാറുണ്ടാക്കിയത്. ഏജന്‍സിയെ നിശ്ചയിക്കാനും ടെന്‍ഡര്‍ വിളിച്ചില്ല. ഇപ്രകാരം നടപടിക്രമങ്ങള്‍ ലംഘിച്ച് 15000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതിലൂടെ 2.32 കോടി നഷ്ടമുണ്ടാക്കിയെന്നാണ് എ ജി കണ്ടെത്തിയത്. വളരെ ധൃതിപിടിച്ചാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. 
  • പാമോലിന്‍ ഇറക്കുമതിചെയ്യാനുള്ള അനുവാദം നല്‍കിയും അതിനുള്ള നടപടി ക്രമങ്ങള്‍ വ്യക്തമാക്കിയും 1991 നവംബര്‍ 26നാണ് കേന്ദ്രത്തിന്റെ കത്ത് കിട്ടിയത്. 27ന് അജണ്ടയിലില്ലാതെ തന്നെ ടി എച്ച് മുസ്തഫ അസാധാരണ ഇനമായി മന്ത്രിസഭയില്‍ അവതരിപ്പിച്ചു. 29ന് സിവില്‍സപ്ലൈസും പവര്‍ ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായും കരാര്‍ ഒപ്പിട്ടതായും രേഖകള്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment