Friday, August 5, 2011

എന്‍ഡോസള്‍ഫാനു വേണ്ടി കോണ്‍ഗ്രസ് വക്താവ് സുപ്രീം കോടതിയില്‍



 എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്ന കീടനാശിനി കമ്പനികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി സുപ്രീംകോടതിയില്‍ . എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളണമെന്ന് കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനത്തിനും ഉപയോഗത്തിനും കോടതി ഏര്‍പ്പെടുത്തിയ താല്‍കാലിക നിരോധനം പിന്‍വലിക്കണമെന്ന് അഭിഷേക് സിങ്വി പറഞ്ഞു. മുമ്പ് ലോട്ടറി കേസില്‍ ലോട്ടറിക്കാരുടെ വക്കാലത്തുമായി സിങ്വി ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വക്താവ് പദവിയില്‍നിന്ന് മാറ്റിയെങ്കിലും വൈകാതെ വീണ്ടും അതേ പദവിയിലെത്തി. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു കോടതിയില്‍ കീടനാശിനി കമ്പനികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വക്താവിന്റെ വാദം. പ്രധാനമന്ത്രിയെ കണ്ടിറങ്ങിയ കോണ്‍ഗ്രസ് എംപിമാരോട് ഇതേകുറിച്ച് ചോദിച്ചപ്പോള്‍ വക്താവും വക്കീലും രണ്ടാണെന്നായിരുന്നു പ്രതികരണം. എന്‍ഡോസള്‍ഫാന് ഏര്‍പ്പെടുത്തിയ ഇടക്കാല നിരോധനം പിന്‍വലിക്കണമെന്ന സിങ്വിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പറഞ്ഞു. താല്‍കാലിക നിരോധനം തുടരുമെന്ന് കോടതി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ആവശ്യമെങ്കില്‍ നിബന്ധനകളോടെ അനുവദിക്കാമെന്ന് കോടതി പറഞ്ഞു.

No comments:

Post a Comment