Tuesday, August 2, 2011

2 ജി അഴിമതി: മറുപടിയില്ലാതെ ചിദംബരം


  • 2ജി സ്പെക്ട്രം അഴിമതിയില്‍ മറുപടി നല്‍കാന്‍ കഴിയാതെ ആഭ്യന്തരമന്ത്രി പി ചിദംബരം. പ്രതിപക്ഷത്തിന്റെ കുന്തമുന പ്രധാനമന്ത്രിക്കെതിരെയാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ ശ്രമിച്ചത്. ബിജെപി താങ്കള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണല്ലോ എന്ന ചോദ്യത്തിനാണ് പ്രതിപക്ഷം ഉന്നംവെക്കുന്നത് തന്നേക്കാള്‍ പ്രധാനമന്ത്രിയെയാണെന്ന് ചിദംബരം പ്രതികരിച്ചത്. പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയാല്‍ മറുപടി പറയുമെന്നും ചിദംബരം പറഞ്ഞു. ജൂലൈ മാസത്തെ ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കാനായിരുന്നു ചിദംബരം പത്രസമ്മേളനം വിളിച്ചത്. 
  • സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രിയെ പ്രതിരോധിക്കുന്ന രീതിയില്‍ ആഭ്യന്തരമന്ത്രിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന വാദം ചിദംബരം തള്ളി. മുന്‍ ടെലികോംമന്ത്രി എ രാജ പ്രധാനമന്ത്രിക്കെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ വാദങ്ങള്‍ മാത്രമാണെന്നും അതിനപ്പുറം വായിച്ചെടുക്കുന്നത് നിയമവ്യവസ്ഥയെക്കുറിച്ച് അറിയാത്തതുകൊണ്ടാണെന്ന് ചിദംബരം മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചു.
  • ടുജി സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും പ്രധാനമന്ത്രിയും അന്നത്തെ ധനമന്ത്രിയായ പി ചിദംബരവും അറിഞ്ഞുകൊണ്ടാണെന്ന് പ്രത്യേക സിബിഐ കോടതിയില്‍ തടവിലുള്ള മുന്‍ മന്ത്രി എ രാജ വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുമായി 18ലേറെ കത്തിടപാട് നടത്തി. 2ജി ലൈസന്‍സ് ലഭിച്ച കമ്പനികളായ യുണിടെകും സ്വാനും മറ്റും ഓഹരികള്‍ വിദേശകമ്പനികള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് അനുവാദം കൊടുത്ത യോഗത്തില്‍ പ്രധാനമന്ത്രിയും ചിദംബരവും പങ്കെടുത്തിരുന്നെന്നും രാജ വെളിപ്പെടുത്തുകയുണ്ടായി. ചിദംബരമാണ് ഓഹരി കൈമാറ്റത്തില്‍ തെറ്റില്ലെന്നു വാദിച്ചതത്രേ.
  • മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂരിയയും രാജയുടെ പ്രൈവറ്റ് സെക്രട്ടറി ചന്ദോലിയയും സര്‍ക്കാരിന്റെ നയങ്ങളാണ് യഥാര്‍ഥ വില്ലനെന്നും അത് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും സിബിഐ പ്രത്യേക കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിദംബരത്തെയും കോടതിയില്‍ സാക്ഷി വിസ്താരം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രധാന ഉന്നം താനല്ല പ്രധാനമന്ത്രിയാണെന്നു വരുത്താന്‍ ചിദംബരം ശ്രമിക്കുന്നത്. 

    ടെലികോം നയം പ്രധാനമന്ത്രിയുടെ അറിവോടെ: ബല്‍വ

    2ജി സ്‌പെക്ട്രം നയരൂപവത്കരണത്തില്‍ പ്രധാനമന്ത്രിയും പങ്കാളിയായിരുന്നെന്ന് സ്വാന്‍ ടെലികോം ഉടമ ശാഹിദ് ബല്‍വയും പ്രത്യേക സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.
    ടെലികോം വകുപ്പിന്റെ പല തീരുമാനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിക്ക് അറിവുണ്ടായിരുന്നു. അതേസമയം, പ്രധാനമന്ത്രി ചെയ്തതില്‍ തെറ്റൊന്നുമില്ലാത്തതിനാല്‍ ഈ വാദം പ്രധാനമന്ത്രിക്കെതിരായ ആരോപണമല്ലെന്ന് ബല്‍വയുടെ അഭിഭാഷകന്‍ മജീദ് മേമന്‍ ബോധിപ്പിച്ചു. രാജയുടെ ടെലികോം നയത്തെ പ്രധാനമന്ത്രി പിന്തുണച്ചത് ശരിയായിരുന്നുവെന്നാണ് തന്റെ കക്ഷി പറയുന്നത്. ഇതെല്ലാം അവഗണിച്ച് ചിലരെ തെരഞ്ഞെടുത്ത് പ്രതിയാക്കിയ സി.ബി.ഐ ടാറ്റക്ക് വേണ്ടി കളിക്കുകയാണ്. രാജയുടെ തീരുമാനം വഴി ഖജനാവിന് 30,000 കോടി രുപ നഷ്ടം വന്നുവെന്നാണ് സി.ബി.ഐ പറയുന്നത്.
    സി.ബി.ഐയുടെ കണക്ക് പ്രകാരം ഇതില്‍ ഏറ്റവും വലിയ നഷ്ടം വരുത്തിയത് ടാറ്റയാണ്. 4913 കോടി രൂപ.
    പെരമ്പളൂരിലെ മെഡിക്കല്‍ കോളജിന് 20 കോടി രൂപ ടാറ്റ സംഭാവന ചെയ്തുവെന്നും ഇക്കാര്യം രാജയെ ടാറ്റ കത്തിലൂടെ അറിയിച്ചുവെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍, അഴിമതിയുടെ ഇരയായി ടാറ്റയെ കാണിക്കാനാണ് കുറ്റപത്രത്തിലൂടെ  സി.ബി.ഐ ശ്രമിച്ചത്.

No comments:

Post a Comment