Tuesday, July 12, 2011

സഭകള്‍ ക്രിസ്തീയ ദൗത്യബോധത്തിലേക്ക് മടങ്ങണം: ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

  • മിഷണറിമാര്‍ തുടങ്ങിവച്ചതും സഭകള്‍ തുടര്‍ന്നുപോന്നതുമായ ക്രിസ്തീയ ദൗത്യബോധം അടിസ്ഥാനമാക്കിയുള്ള സേവനപ്രവര്‍ത്തനങ്ങളിലേക്ക് ക്രിസ്തീയസഭകള്‍ മടങ്ങിവരണമെന്ന് ഓര്‍ത്തഡോക്സ് സഭാ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത പറഞ്ഞു. അധ്യാപക- വിദ്യാര്‍ഥി- യുവജന- സര്‍വീസ് ട്രേഡ് യൂണിയന്‍ സംഘടനകള്‍ സംയുക്തമായി എകെജിസെന്ററില്‍ സംഘടിപ്പിച്ച ജനകീയ വിദ്യാഭ്യാസ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
  • പാവങ്ങള്‍ക്ക് വിദ്യ പകര്‍ന്നുകൊടുക്കുക എന്ന ക്രിസ്തീയ ദൗത്യബോധം അടിസ്ഥാനമാക്കിയാണ് മിഷണറിമാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചത്. ന്യൂനപക്ഷാവകാശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങള്‍ ന്യൂനപക്ഷത്തിനുണ്ടെന്നല്ല. ഭൂരിപക്ഷ സമുദായങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാതിരിക്കാനാണ് ന്യൂനപക്ഷാവകാശം എന്ന സംരക്ഷണം. സ്വകാര്യനന്മ അടിസ്ഥാനമാക്കിയുള്ള ലോകബാങ്ക് തത്വമാണ് വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിധികളിലൂടെ കോടതികള്‍പോലും പ്രഖ്യാപിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന് മൊത്തമായി ഒരു ദേശീയവിദ്യാഭ്യാസനയം കൊണ്ടുവരുന്നതിലൂടെയേ പാവങ്ങള്‍ക്ക് രക്ഷയുള്ളൂ. ഇത് സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ത്ത് മുന്നോട്ടുപോകണം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പ്രധാന പങ്കുവഹിക്കേണ്ടതാണ്. എന്നാല്‍ , മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത് ഇക്കിളിപ്പെടുത്തുന്ന വിഷയങ്ങളിലാണ്. കൂടുതല്‍ സിബിഎസ്ഇ സ്കൂള്‍ അനുവദിക്കുന്നത് നിര്‍ധനരായ വിദ്യാര്‍ഥികളെ വിദ്യാഭ്യാസമേഖലയില്‍നിന്ന് അകറ്റാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment