Saturday, July 23, 2011

വിവാദപുസ്തകം കണ്ടിട്ടേയില്ല: ഉപദേശകസമിതി അംഗങ്ങള്‍


  • വിവാദമായ ഐസിഎസ്ഇ ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ പാഠഭാഗങ്ങള്‍ തങ്ങള്‍ കണ്ടിട്ടില്ലെന്ന് ഉപദേശകസമിതി അംഗങ്ങള്‍ . പാഠപുസ്തകത്തിലെ ഉള്ളടക്കം തങ്ങളെ നേരില്‍ കാണിച്ചിട്ടില്ലെന്നും വസ്തുതാവിരുദ്ധമായ പാഠഭാഗത്തോട് യോജിക്കുന്നില്ലെന്നും ഉപദേശകസമിതി അംഗങ്ങളായ ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, പ്രൊഫ. എം കെ സാനു എന്നിവര്‍ പറഞ്ഞു. പുസ്തകത്തില്‍ ഉള്ളതായി പുറത്തുവന്ന അഭിപ്രായങ്ങളോട് ഒരു കാരണവശാലും യോജിക്കുന്നില്ലെന്ന് ഒ എന്‍ വി വ്യക്തമാക്കി. പാഠഭാഗങ്ങള്‍ ഇന്നേവരെ തന്നെ കാണിച്ചിട്ടില്ല. തന്റെ ഭൂരിഭാഗം പുസ്തകങ്ങളുടെയും പ്രസാധനം നിര്‍വഹിച്ചിരിക്കുന്നത് ഡിസി ബുക്സാണ്. ഈ അടുപ്പത്തിന്റെ പേരിലാണ് ഡിസി ബുക്സ് പുറത്തിറക്കിയ പാഠപുസ്തകത്തിന്റെ ഉപദേശകസമിതിയില്‍ പേരുവയ്ക്കാന്‍ അനുമതി നല്‍കിയത്. പുസ്തകത്തിലെ ഒരുഭാഗവും ഇതുവരെ വായിച്ചിട്ടില്ല. ഈ പാഠഭാഗങ്ങളുമായി ഒരിക്കലും യോജിക്കാനാകില്ലെന്ന് ഒ എന്‍ വി പറഞ്ഞു. പാഠപുസ്തകത്തിന്റെ ഉപദേശകസമിതിയില്‍ വെറുതെ പേരുവച്ചിരിക്കയാണെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു.
  • ഉപദേശകസമിതിയില്‍ പേര് ഉള്‍പ്പെടുത്താന്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്നുപോലും ഓര്‍ക്കുന്നില്ല. ഉപദേശകസമിതിയെന്നു പറഞ്ഞ് ഇന്നുവരെ ഉപദേശം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും സുഗതകുമാരി ദേശാഭിമാനിയോട് പറഞ്ഞു. വസ്തുതാവിരുദ്ധമായ പാഠഭാഗത്തോട് പൂര്‍ണമായി വിയോജിക്കുന്നെന്ന് പ്രൊഫ. എം കെ സാനു പറഞ്ഞു. ഉപദേശകസമിതിയില്‍ അംഗമായാലും പാഠഭാഗത്തിന്റെ തെരഞ്ഞെടുപ്പില്‍ പങ്കുവഹിച്ചിട്ടില്ല. രാഷ്ട്രീയ സ്പര്‍ധനിറഞ്ഞ നിര്‍വചനം ഉള്‍ക്കൊള്ളിച്ചത് ഒരിക്കലും അനുവദിക്കാനാകില്ലെന്നും എം കെ സാനു വ്യക്തമാക്കി. 
  • ടി ജെ എസ് ജോര്‍ജിന്റെ ഘോഷയാത്ര എന്ന പുസ്തകത്തില്‍നിന്നെടുത്ത പാഠാവലിയിലെ "മുരിക്കന്‍" എന്ന ആറാം അധ്യായത്തിലാണ് 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ ഭൂപരിഷ്കരണ നടപടികളെയും തൊഴിലാളികളെയും ആക്ഷേപിക്കുന്നത്. പുസ്തകത്തിനെതിരെ രക്ഷാകര്‍ത്താക്കളില്‍ നിന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment