Saturday, July 9, 2011

പുരോഗതിക്ക് തിരിച്ചടിയാകും: ഐസക്


  • കെ എം മാണിയുടെ ബജറ്റ് കേരള വികസനത്തിന് തിരിച്ചടിയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത ആഘാതവുമാകുമെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. വികസനത്തിന് എല്ലാവരും കൈകോര്‍ക്കണമെന്നാണ് മാണി പ്രസംഗത്തില്‍ പറഞ്ഞതെങ്കിലും എല്ലാ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും തടയിടുന്ന നയമാണ് ബജറ്റില്‍ ഉടനീളമുള്ളതെന്നും ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ തുടക്കമിട്ട നല്ല കാര്യങ്ങളെ അംഗീകരിക്കാതെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തില്‍ യാഥാര്‍ഥ്യങ്ങള്‍ മൂടിവച്ചും വക്രീകരിച്ചുമാണ് മന്ത്രി ബജറ്റ് പ്രസംഗം നടത്തിയത്. 
  • മാണി വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ദിവസംതന്നെ പറഞ്ഞത് കേരളത്തിന്റെ സാമ്പത്തികസ്ഥിതി മോശമെന്നും ധവളപത്രമിറക്കുമെന്നാണ്. മുഖ്യമന്ത്രിയുടെ നൂറിന കര്‍മപരിപാടിയിലും ധവളപത്രം പുറത്തിറക്കുമെന്ന് പറഞ്ഞു. ആ ധവളപത്രം എവിടെയെന്ന് അദ്ദേഹം ചോദിച്ചു.
  • തീരദേശമേഖലയെ അവഗണിച്ചു. പരമ്പരാഗത വ്യവസായങ്ങളെ തകര്‍ക്കുന്ന സമീപനമാണ് ബജറ്റിലുള്ളത്. അനാഥാലയങ്ങളെയും മാനസികവൈകല്യം സംഭവിച്ചവരെയും സഹായിക്കുന്നതിനുള്ള പദ്ധതികളും അട്ടിമറിച്ചു. നവജാതശിശുക്കള്‍ക്കുള്ള 10,000 രൂപയുടെ കരുതല്‍ നിക്ഷേപ പദ്ധതി, അസംഘടിതമേഖലയിലെ സ്ത്രീതൊഴിലാളികള്‍ക്ക് വേതനത്തോടെയുള്ള പ്രസവാവധി, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം, തൊഴിലുറപ്പ് പദ്ധതിയ്ക്കുള്ള ഫണ്ട് എന്നിവയെക്കുറിച്ച് ബജറ്റ് മിണ്ടുന്നില്ല. നഗര തൊഴിലുപ്പ് പദ്ധതിയെക്കുറിച്ചും ഒന്നുമില്ല. 
  • റോഡ്, പാലം നിര്‍മാണത്തിന് 5,000 കോടി രൂപയുടെ പദ്ധതി എല്‍ഡിഎഫ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് 1,000 കോടി രൂപ വകയിരുത്തി. ഈ തുകയുടെ ബലത്തില്‍ 5,000 കോടി രൂപ വായ്പ എടുക്കാനാകും. വായ്പ തിരിച്ചടയ്ക്കാനുള്ള പദ്ധതികളും വിഭാവനം ചെയ്തിരുന്നു. ഇതുംമാണി അട്ടിമറിച്ചു.
  • 35 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് 25 കിലോ വീതം അരി നല്‍കണമെങ്കില്‍ ചുരുങ്ങിയത് 500 കോടി രൂപ വേണം. കൂടാതെ, രണ്ടുരൂപ നിരക്കില്‍ എപിഎല്‍ കാര്‍ഡിനും അരി നല്‍കണം. എന്നാല്‍ , സിവില്‍ സപ്ലൈസ് കോര്‍പറേഷന് ആകെ നീക്കിവച്ചത് 200 കോടി മാത്രമാണ്. 
  • പ്രധാന പല പദ്ധതികളും അവഗണിക്കപ്പെട്ടപ്പോള്‍ കോട്ടയം, മലപ്പുറം ഒഴിച്ചുള്ള ജില്ലകളെല്ലാം പുറത്തായി. ബജറ്റ് അവതരണവേളയില്‍ തന്നെ ഭരണകക്ഷി അംഗങ്ങള്‍ക്ക് ബഹളംവയ്ക്കേണ്ടി വന്നു. അവര്‍ ഇറങ്ങിപ്പോയി. സ്വന്തം മുന്നണിയെപ്പോലും തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ബജറ്റാണിത്. 
  • ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 2,000 കോടി രൂപ ട്രഷറിയില്‍ മിച്ചമാണെന്ന് ധനമന്ത്രി ബജറ്റില്‍ സമ്മതിക്കുന്നു. കൊടുത്തുതീര്‍ക്കണമെന്ന് പറയുന്നതിനുള്ള പണവുമുണ്ട്. പിന്നെ എവിടെയാണ് പ്രതിസന്ധിയെന്ന് ഐസക് ചോദിച്ചു. മാണിയുടെ വേവലാതി മുഴുവന്‍ കടബാധ്യതകളെക്കുറിച്ചാണ്. 
  • യുഡിഎഫ് ഭരിച്ച അഞ്ചുവര്‍ഷം ശരാശരി വരുമാനത്തിന്റെ 35.12 ശതമാനമായിരുന്നു കടമെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 31 ശതമാനമായി കുറച്ചു. ഇത് കണക്കാക്കാതെ കടബാധ്യത കൂടി എന്ന് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഐസക് പറഞ്ഞു.

No comments:

Post a Comment