Saturday, July 30, 2011

ഇന്ത്യന്‍ സൈന്യത്തിന് മദ്യം വാങ്ങിയതില്‍ വന്‍ അഴിമതി

സൈന്യത്തിന് മദ്യം വാങ്ങിയ വകയില്‍ ഇന്ത്യന്‍ പ്രതിരോധവകുപ്പിലെ ഉന്നതര്‍ വന്‍ അഴിമതി നടത്തിയതായി തെളിവ്. ഇന്ത്യന്‍ പ്രതിരോധ വകുപ്പിനെ കൊണ്ട് തങ്ങളുടെ ബ്രാന്‍ഡുകള്‍ കൂടുതലായി വാങ്ങിപ്പിക്കാന്‍ വന്‍തുക കോഴ നല്‍കിയ സ്പിരിറ്റ് കമ്പനിക്ക് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന്‍ (എസ്ഇസി) 1.6 കോടി ഡോളര്‍ (70.52 കോടിയിലധികം രൂപ) പിഴയിട്ടു. ജോണി വാക്കര്‍ വിസ്കി, സ്മിര്‍നോഫ് വോഡ്ക തുടങ്ങിയ മുന്തിയ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ദിയാഷിയോ കമ്പനി ഇന്ത്യ, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഉന്നതര്‍ക്ക് നല്‍കിയ 27 ലക്ഷം ഡോളറില്‍ 17 ലക്ഷവും (ഏഴരക്കോടിയോളം രൂപ) കൈപ്പറ്റിയത് ഇന്ത്യക്കാരാണ്. അനന്തര നടപടികളില്‍നിന്നു രക്ഷപ്പെടാന്‍ കമ്പനി പിഴയടച്ചിട്ടുണ്ട്. ഇന്ത്യയില്‍ സൈന്യത്തിന് മദ്യ വാങ്ങാനോ അതിന് അധികാരപ്പെടുത്താനോ ഉത്തരവാദിത്തമുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ക്കും മറ്റും ദിയാഷിയോ പണം നല്‍കിയിട്ടുണ്ട്. 2003-2009ലെ ഇടപാടില്‍ രാഷ്ട്രീയനേതാക്കള്‍ ആരെങ്കിലും പണം പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. പ്രതിരോധവകുപ്പിന്റെ പലതട്ടിലുള്ളവര്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സേനാ കാന്റീനുകളിലെ സ്റ്റോര്‍സ് വകുപ്പിലെ ജീവനക്കാര്‍ക്ക് കോഴ നല്‍കിയ വകയില്‍ ദിയാഷിയോ ഇന്ത്യന്‍ ഉപസ്ഥാപനം വഴി ഇടനിലക്കാര്‍ക്കും വന്‍തുക നല്‍കിയിട്ടുണ്ടെന്ന് എസ്ഇസി കണ്ടെത്തിയിട്ടുണ്ട്. സേനാ കാന്റീന്‍ സ്റ്റോറുകളിലെ ഉദ്യോഗസ്ഥരെ ദീപാവലിക്കും പുതുവര്‍ഷത്തിനും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയും കമ്പനി സന്തോഷിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment