Tuesday, July 12, 2011

പന്തല്‍പണി, ക്ലീനര്‍ജോലി; ബി.ടെക്കിന് ഇതാ ഒന്നാംറാങ്കും




രാവിലെ സ്‌കൂള്‍ ബസിലെ ക്ലീനര്‍വേഷം. മണി പത്തടിക്കുംമുമ്പ് രൂപേഷ് രൂപം മാറും. എന്‍ജിനീയറിങ് ക്ലാസ് മുറിയിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയുടെ 'ക്ലീന്‍' ഇമേജിലേക്ക് ബി.ടെക്കില്‍ (ഐ.ടി) ഒന്നാം റാങ്ക് നേടിയ ആര്‍.രൂപേഷിന്റെ വിജയത്തിന് പ്രാരബ്ധങ്ങളെ തോല്പിച്ച തിളക്കമാണ്. ബസിലെ ക്ലീനറായും പന്തല്‍ പണിക്കാരനായുമൊക്കെ ജീവിതത്തിന്റെ പലപല 'സെമസ്റ്ററു'കള്‍ പിന്നിട്ടാണ് രൂപേഷ് റാങ്കിലേക്കെത്തിയത്.

ജീവിത ചെലവിനായാണ് സ്‌കൂള്‍ ബസ്സില്‍ 'കിളി'യായി രൂപേഷ് ജോലിനോക്കുന്നത്. പഠനത്തിന്റെ ഇടവേളകളില്‍ നിത്യചെലവുകള്‍ക്കായി വേറെയും തൊഴിലുകള്‍ ചെയ്യുന്നുണ്ട്. പന്തല്‍ നിര്‍മാണത്തിന് പോകും. കേബിള്‍ നെറ്റ്‌വര്‍ക്കിങ് ജോലികള്‍ക്ക് സഹായിയായും പോകുന്നുണ്ട്. ബാര്‍ട്ടണ്‍ഹില്‍ ഗവണ്മെന്‍റ് എന്‍ജിനീയറിങ് കോളേജിലാണ് രൂപേഷ് പഠിച്ചത്. ''അപ്രതീക്ഷിതമാണ് ഈ വിജയം . കഠിനാധ്വാനത്തിന്റെ ഫലം. നിരവധി പേരുടെ പ്രോത്സാഹനവും സാമ്പത്തിക സഹായവും പഠനത്തിന് സഹായകമായി''- രൂപേഷ് പറഞ്ഞു.

തിരുവനന്തപുരം കരിക്കകം ഇടമന വീട്ടില്‍ ടി.സി.79/1813-ല്‍ രവീന്ദ്രന്‍നായരുടെയും ഓമനയമ്മയുടെയും മകനാണ് ഈ വിദ്യാര്‍ത്ഥി. ഏകസഹോദരന്‍ രാജേഷ് വര്‍ക്‌ഷോപ്പ് ജീവനക്കാരനാണ്. അഞ്ചുസെന്‍റ് സ്ഥലവും ഷീറ്റിട്ട വീടും മാത്രമാണ് ഈ കുടുംബത്തിനുള്ളത്. ബേക്കറി ജീവനക്കാരനാണ് അച്ഛന്‍. ഭാവിയില്‍ നിങ്ങള്‍ക്ക് ആരാകാനാണ് ആഗ്രഹം എന്ന കുട്ടിക്കാല ചോദ്യത്തിന് രൂപേഷിന്റെ ഉത്തരം ഒന്നുമാത്രമായിരുന്നു. എന്‍ജിനീയര്‍ ആകണം. പറ്റിയാല്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയാല്‍ നന്നായിരുന്നു. ഈ ആഗ്രഹത്തിന് പിന്നില്‍ കമ്പ്യൂട്ടറുകളോടുള്ള അമിതമായ ഭ്രമവുമുണ്ട്.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ രൂപേഷിന് മികച്ച വിജയമായിരുന്നു. എന്‍ട്രന്‍സ് വിജയംനേടി എന്‍ജിനീയറിങിന് പ്രവേശിപ്പിച്ചപ്പോള്‍ പലരും സഹായിക്കാനെത്തി. കരിക്കകം എന്‍.എസ്.എസ്. കരയോഗവും കോളേജ് പി.ടി.എ.യും സേ്കാളര്‍ഷിപ്പ് നല്‍കി സഹായിച്ചു. കാമ്പസ് ഇന്‍റര്‍വ്യൂ വഴി ടാറ്റാ കണ്‍സള്‍ട്ടിങ് സര്‍വീസ് രൂപേഷിനെ അസിസ്റ്റന്‍റ് സിസ്റ്റം എന്‍ജിനീയര്‍ ട്രെയിനിയായി തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ തുടര്‍ പഠനത്തെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. എം.ടെക്പഠനം പൂര്‍ത്തീകരിച്ചതിനുശേഷം ഐ.എ.എസിന് പോകാനാണ് രൂപേഷിന്റെ താല്പര്യം.
കടപ്പാട് മാതൃഭൂമി 

No comments:

Post a Comment