Saturday, June 18, 2011

സ്വാശ്രയ മെഡിക്കല്‍ സീറ്റ്: തീരുമാനം തുല്യനീതിക്കെതിരെന്ന് ജസ്റ്റിസ് കെ.ടി.തോമസ്



Posted on: 18 Jun 2011


ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള നാല് മെഡിക്കല്‍ കോളേജിലെ 100 ശതമാനം എം.ബി.ബി.എസ്. സീറ്റുകളും മാനേജ്‌മെന്റിന് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയായില്ലെന്ന് ജസ്റ്റിസ് കെ.ടി.തോമസ് അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനുള്ള ധാര്‍മ്മിക ചുമതലയാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ ഫീസ്ഘടന നിര്‍ണയത്തിനും പ്രവേശം സുതാര്യമാണോ എന്ന് പരിശോധിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആദ്യം രൂപവത്കരിച്ച രണ്ട് സമിതിയുടെയും അധ്യക്ഷനായിരുന്നു ജസ്റ്റിസ് തോമസ്.

കോട്ടയത്ത് സര്‍ക്കാര്‍ ഉപസമിതിയുടെ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഫെഡറേഷന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ എന്‍.ഒ.സി. നല്‍കിയത് 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. ശേഷിക്കുന്ന 50 ശതമാനം സീറ്റുകള്‍ മാനേജ്‌മെന്റിനും, മാനേജ്‌മെന്റ് സീറ്റുകളില്‍ തങ്ങള്‍ നിശ്ചയിക്കുന്ന ഫീസ് ഈടാക്കാനുള്ള അവകാശത്തെച്ചൊല്ലിയായിരുന്നു തുടക്കത്തില്‍ തര്‍ക്കമുണ്ടായതെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. അല്ലാതെ 100 ശതമാനം സീറ്റുകള്‍ക്കായി സ്വാശ്രയ മാനേജ്‌മെന്റുകള്‍ അവകാശവാദമുന്നയിച്ചിരുന്നില്ല. എന്നാല്‍, കോടതി ഇടപെടല്‍പോലുമില്ലാതെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ മുഴുവന്‍ സീറ്റുകള്‍ക്കും അവകാശവാദമുന്നയിച്ചതും അതിന് സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തതും എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല -ജസ്റ്റിസ് തോമസ് പറഞ്ഞു.

No comments:

Post a Comment