Thursday, June 2, 2011

പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് വന്‍ കോഴ; ഇടനിലക്കാര്‍ വലവീശുന്നു



 മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് ഭരണനേതൃത്വം ലക്ഷങ്ങള്‍ കോഴ വാങ്ങുന്നു. കോഴ നിയമനം നടത്താന്‍ ഇടനിലക്കാര്‍ വ്യാപകമായി വലവീശുകയാണ്. പ്യൂണ്‍ മുതല്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വരെയുള്ള വിവിധ തസ്തികയിലേക്ക് ശമ്പള സ്കെയില്‍ അനുസരിച്ച് ഒരു ലക്ഷം മുതല്‍ മൂന്നുലക്ഷം രൂപ വരെ കോഴ ചോദിക്കുന്നു. കോഴ പരമാവധി ശേഖരിക്കുന്നതിനായി വിവിധ മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് നിയമനം അനന്തമായി നീളുകയാണ്. പഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടാല്‍ വളഞ്ഞ മാര്‍ഗത്തിലൂടെ വന്‍ തുക സമ്പാദിക്കാമെന്നും കൂടാതെ, രണ്ടു വര്‍ഷം ജോലി ചെയ്താല്‍ പെന്‍ഷന്‍ കിട്ടുമെന്നുമാണ് ഇടനിലക്കാരുടെ പ്രലോഭനം. രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം മാനദണ്ഡമേയല്ല. യോഗ്യതയും പ്രശ്നമല്ല. കോഴ നല്‍കി നിയമനം നേടിയെടുക്കാന്‍ കാസര്‍കോട് മുതലുള്ള കോണ്‍ഗ്രസുകാര്‍ തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പത്രപ്രവര്‍ത്തകന്‍ നടത്തിയ "സ്റ്റിങ് ഓപ്പറേഷനില്‍" രണ്ട് ഇടനിലക്കാര്‍ കുടുങ്ങിയതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ ഇടനിലക്കാരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണെന്നും പറയുന്നു. മുഖ്യമന്ത്രിയുമായും കോണ്‍ഗ്രസ് മന്ത്രിമാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ മാധ്യമപ്രവര്‍ത്തകന്‍ എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് പത്രപ്രവര്‍ത്തകനെ "ഇന്റര്‍വ്യു" ചെയ്തത്. വിവിധ മന്ത്രിമാരുടെ പിആര്‍ഒ ആയി നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. നിയമിതനായാല്‍ മന്ത്രിക്ക് പ്രസംഗം തയ്യാറക്കി കൊടുക്കുന്നതും മന്ത്രിക്കെതിരെ വരുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കുന്നതും ഉപ്പെടെയുള്ള ജോലി ചെയ്യണമെന്നും ആവശ്യപ്പെട്ടു. ജോലി കിട്ടിയാല്‍ മാത്രം കാശ് നല്‍കിയാല്‍ മതിയെന്ന് ഇതില്‍ ഒരു ഇടനിലക്കാരന്‍ പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. കാശിന്റെ കാര്യം തനിക്കറിയില്ലെന്നും ഇന്റര്‍വ്യൂ മാത്രമാണ് തന്റെ ജോലിയെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ഈ രീതിയില്‍ തലസ്ഥാനത്ത് വിവിധ കേന്ദ്രത്തില്‍ ഇടനിലക്കാര്‍ പണപ്പിരിവ് നടത്തുകയാണ്. കോഴ നല്‍കുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നിയമനം.

No comments:

Post a Comment