Tuesday, June 7, 2011

ഉമാദേവി അന്തര്‍ജനം അന്തരിച്ചു



  
കേരളത്തിലെ നവോത്ഥാന വനിതാ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവും മഹിളാ അസോസിയേഷന്‍ പ്രഥമ സംസ്ഥാന പ്രസിഡന്‍റുമായ ഉമാദേവി അന്തര്‍ജനം അന്തരിച്ചു. 82 വയസായിരുന്നു.പിറവം കളമ്പൂര്‍ തളിമനയിലായിരുന്നു അന്ത്യം.സിപിഐഎം എറണാകുളം,കോട്ടയം ജില്ലാകമ്മറ്റിയംഗം, പിറവം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ഖാദി സഹകരണസംഘം എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മക്കള്‍ : ബേബി കോമളം, പരേതനായ മോഹന്‍ലാല്‍ (ദേശാഭിമാനി), പ്രസാദ് (ബിസിനസ്), വിനീത (യൂക്കോബാങ്ക് എറണാകുളം). മരുമക്കള്‍ : ശ്രീകുമാര്‍ (റിട്ട. മഹാരാഷ്ട്ര സര്‍ക്കാര്‍ ജീവനം) സത്യഭാമ, സതി, ശിവദാസന്‍
മറഞ്ഞത് പോരാട്ടങ്ങളുടെ പെണ്‍മുഖം

  കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്ന അന്തരിച്ച ഉമാദേവിയുടേത്. കര്‍ഷകത്തൊഴിലാളികളെയും സ്ത്രീകളെയും സംഘടിപ്പിച്ചാണ് പുരോഗമനപ്രസ്ഥാനത്തിലെത്തിയത്.മുന്‍സിപ്പാലിറ്റിയായിരുന്ന പിറവിന്റെ ആദ്യചെയര്‍പേഴ്സനായും ഖാദിത്തൊഴിലാളികളുടെ യൂനിയന്‍ പ്രസിഡന്റായും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമായിരുന്നു.1926-ല്‍ പെരുന്തല്‍മണ്ണയിലെ പുലാമന്തോള്‍ ചേവൂര്‍ മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെയും കാളി അന്തര്‍ജനത്തിന്റെയും മകളായാണ് ജനനം. ഭര്‍ത്താവായ ടി കൃഷ്ണന്‍ നമ്പൂതിരി കോഴിക്കോട് ഒരു റബര്‍ എസ്റ്റേറ്റില്‍ ജോലിക്കാരനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്ന ഭര്‍ത്താവില്‍ നിന്നാണ് പുരോഗമന ആശയങ്ങളുടെ വെളിച്ചം ഉമാദേവിയില്‍ വീഴുന്നത്. നമ്പൂതിരി സ്ത്രീകളെ സംഘടിപ്പിച്ച് ഉമാദേവി അന്തര്‍ജനം പൊതുരംഗത്തേക്ക് കാല്‍കുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂരില്‍ ഇഎംഎസ് അധ്യക്ഷനായ ഒരു യോഗത്തില്‍ പങ്കെടുത്തത് ഉമാദേവിയുടെ ജീവിതത്തിലെ വഴിത്തിരിവായി. മാറുമറയ്ക്കാനും വിദ്യാഭ്യാസം ചെയ്യാനുമുള്ള അവകാശങ്ങളെക്കുറിച്ച് ഇല്ലങ്ങളിലെ നമ്പൂതിരി സ്ത്രീകളെ പഠിപ്പിക്കുന്ന ദൗത്യം ഉമാദേവി ഏറ്റെടുത്തു. 1955ല്‍ പാര്‍ടി അംഗമായി. പിറവത്തു നടന്ന പാര്‍ടി ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.1968ല്‍ കേരള മഹിളാ ഫെഡറേഷന്‍ രൂപം കൊള്ളുമ്പോള്‍ അന്നത്തെ നേതാക്കളായിരുന്ന സുശീലഗോപാലന്‍ , കെ ആര്‍ ഗൗരിയമ്മ എന്നിവരോടൊത്ത് പ്രവര്‍ത്തിച്ചു.1981ല്‍ കോട്ടയത്ത് നടന്ന മഹിളാ അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉമാദേവി അന്തര്‍ജനത്തെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ദീര്‍ഘകാലമായി സിപിഐ എം ജില്ലാകമ്മിറ്റി അംഗമായിരുന്നു. അനാരോഗ്യം മൂലം ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തീല്‍ പാര്‍ടിയില്‍ നിന്ന് ഒഴിവായി വിശ്രമജീവിതം നയിക്കുകയായിരുന്നു.

No comments:

Post a Comment