Thursday, June 2, 2011

കര്‍മ്മം ഇല്ലാത്ത പരിപാടി

അഴിമതിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുരിശുയുദ്ധം പ്രഖ്യാപിച്ചത് അഴിമതിക്കേസില്‍പ്പെട്ട സഹപ്രവര്‍ത്തകരെ ചുറ്റുമിരുത്തി. ഏറെ കൊട്ടിഘോഷിച്ച് ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനത്തിനു സാക്ഷിയായി വേദിയില്‍ ഇരുന്നത് വിവിധ അഴിമതികേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും പ്രതികളും അന്വേഷണം നേരിടുന്നവരുമായ അടൂര്‍ പ്രകാശ്, പി കെ കുഞ്ഞാലിക്കുട്ടി, ടി എം ജേക്കബ് തുടങ്ങിയവര്‍ . നൂറ് ദിവസത്തെ കര്‍മപരിപാടി എന്ന പേരില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അഞ്ചുവര്‍ഷത്തെ നയപ്രഖ്യാപനം മാത്രമാണ്. സമയബന്ധിതമായി നൂറുദിവസം കൊണ്ട് പ്രാവര്‍ത്തികമാക്കുന്ന കാര്യങ്ങളൊന്നും കര്‍മപദ്ധതിയിലില്ല. അധികാരത്തിലെത്തി ഇത്രദിവസമായിട്ടും സംസ്ഥാനത്തിന്റെ അടിയന്തരാവശ്യങ്ങള്‍ നിര്‍ണയിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് പ്രഖ്യാപനം തെളിയിച്ചു. പരിപാടിയിലെ മുഖ്യഇനം ഭരണസുതാര്യതയും അഴിമതിക്കെതിരായ കുരിശുയുദ്ധവുമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നതിനപ്പുറം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിരഹിതഭരണപ്രഖ്യാപനത്തിന് ആരും വില കല്‍പ്പിക്കുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒട്ടുമിക്ക പരിപാടികളും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതാണ്. അധികാരത്തില്‍വന്ന് രണ്ടാഴ്ചയ്ക്കകം വിവാദങ്ങളുടെ പരമ്പരയാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്. ബാറുടമകള്‍ക്കുവേണ്ടി ബിവറേജസ് കോര്‍പറേഷന്‍ വിദേശമദ്യവില്‍പ്പനശാലകള്‍ വേണ്ടെന്നുവച്ചതും 65 പിജി മെഡിക്കല്‍ സീറ്റുകള്‍ വിറ്റ് കോടികളുണ്ടാക്കാന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് അവസരം നല്‍കിയതും പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് ലക്ഷങ്ങളുടെ ഇടപാട് നടത്തിയതുമൊക്കെ ഇതില്‍ ചിലത് മാത്രം. സര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഇത് തെളിയിക്കുന്നു. എങ്ങനെയെങ്കിലും ഭരണം നിലനിര്‍ത്തുക എന്ന മിനിമം പരിപാടിയേ ഉമ്മന്‍ചാണ്ടിക്കുള്ളൂ. അഴിമതിക്കേസില്‍ പെട്ടവരെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല. അതേസമയം അഴിമതി ചൂണ്ടിക്കാട്ടിയാല്‍ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. പൊതുപ്രവര്‍ത്തകര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍ , പുതിയ കാര്യം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ജനപക്ഷവികസനനയം അട്ടിമറിക്കുമെന്ന സൂചനയാണ് നൂറുദിന പരിപാടിയിലെ മിക്ക പ്രഖ്യാപനങ്ങളും. ക്ഷേമപെന്‍ഷനുകള്‍ 400 രൂപയാക്കാനുള്ള തീരുമാനം നടപ്പാക്കുമോയെന്ന സൂചനയില്ല. നവജാതശിശുക്കളുടെ പേരില്‍ നിക്ഷേപം തുടങ്ങുന്ന പദ്ധതിയെക്കുറിച്ചും പറയുന്നില്ല. പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മൂവായിരം രൂപ വീതം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കാലവര്‍ഷം ആരംഭിച്ച ഘട്ടത്തില്‍ തയ്യാറാക്കിയ കര്‍മപരിപാടിയില്‍ ഇതേക്കുറിച്ചും പരാമര്‍ശമില്ല. ലോട്ടറി തൊഴിലാളികളെ സഹായിക്കുമെന്ന് പറയുമ്പോഴും ലോട്ടറി തൊഴിലാളികള്‍ക്ക് മാസം ആയിരം രൂപ വീതം സഹായം നല്‍കാനുള്ള എല്‍ഡിഎഫ് പദ്ധതിയും മറന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുന്നത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ധവളപത്രത്തിനു പിന്നാലെ വന്ന നിയന്ത്രണങ്ങളുടെയും ആനുകൂല്യങ്ങള്‍ തട്ടിപ്പറിക്കലിന്റെയും സാഹചര്യം ഓര്‍മിപ്പിക്കുന്നു. എല്‍ഡിഎഫിന്റെ സാമ്പത്തികാസൂത്രണത്തിന്റെ ഫലമായി കേരളം കൈവരിച്ച സാമ്പത്തികഭദ്രതയും വളര്‍ച്ചയും വെല്ലുവിളി നേരിടാന്‍ പോകുന്നതിന്റെ മുന്നറിയിപ്പായാണ് ധവളപത്രപ്രഖ്യാപനം പൊതുവെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെ സാമ്പത്തിക സ്ഥിതി ധവളപത്രത്തില്‍ ഉള്‍പ്പെടുത്തുമോയെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് അഭിപ്രായപ്പെട്ടു. ജനപക്ഷത്ത് ഉറച്ചുനിന്ന് എല്‍ഡിഎഫ് കൈവരിച്ച നേട്ടങ്ങള്‍ പുറകോട്ടുവലിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും വിദേശത്തുനിന്നടക്കം സ്വകാര്യനിക്ഷേപം കൊണ്ടുവരുമെന്ന പ്രഖ്യാപനം ഈ മേഖലയിലെ നേട്ടങ്ങള്‍ അട്ടിമറിക്കും.

No comments:

Post a Comment