Thursday, June 2, 2011

കൈയേറ്റഭൂമിയില്‍ ശ്രേയാംസ്കുമാറിന് അര്‍ഹതയില്ല: ഹൈക്കോടതി


  വയനാട്ടിലെ കൃഷ്ണഗിരി എസ്റ്റേറ്റിലെ 14 ഏക്കര്‍ കൈവശഭൂമി പതിച്ചുകിട്ടാന്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എക്ക് അര്‍ഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൈവശഭൂമി പതിച്ചു നല്‍കാനുള്ള അപേക്ഷ പരിഗണിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രേയാംസ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എസ് സിരിജഗന്‍ തള്ളി. ഭൂമി പതിച്ചുനല്‍കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഭൂരഹിതര്‍ക്കുമാത്രമാണ് ഭൂമി ലഭിക്കാന്‍ അര്‍ഹതയെന്നും കോടതി പറഞ്ഞു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2007ല്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ശ്രേയാംസ്കുമാറിന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ വന്‍തോതില്‍ ഭൂമി ഉണ്ടെന്ന് വിശദീകരിച്ചിരുന്നു. കൂടാതെ കൈയേറ്റഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യം നേരത്തെ റവന്യു സെക്രട്ടറി നിരസിച്ചതായും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതേത്തുടര്‍ന്നാണ് ശ്രേയാംസിന്റെ ഹര്‍ജി കോടതി തള്ളിയത്. കോഴിക്കോട്- മൈസൂരു ദേശീയപാത 212 ലാണ് എം വി ശ്രേയാംസ്കുമാര്‍ കൈയേറിയ ഭൂമി. കൃഷ്ണഗിരി വില്ലേജ് ഓഫീസിലെ രേഖയില്‍ ഇത് ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയാണ്. ഭൂമിയുടെ രജിസ്ട്രേഷന്‍ വില നിശ്ചയിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ റെക്കോഡുകളിലും ഇത് സര്‍ക്കാര്‍ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കൃഷ്ണഗിരി വില്ലേജിലെ ഇതുള്‍പ്പെടെയുള്ള സ്ഥലവും പിതൃസ്വത്തായി കിട്ടിയ ഭൂമിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. സ്ഥലം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ 2007 സെപ്തംബര്‍ ഒമ്പതിന് ഉത്തരവിട്ടിരുന്നു. ഭൂമി പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ശ്രേയാംസ്കുമാര്‍ നല്‍കിയ ഹരജി നിരസിച്ചുകൊണ്ടുള്ള ഉത്തരവാണിത്. ഭൂമി തിരിച്ചുപിടിക്കാന്‍ വിവിധ കാലങ്ങളിലായി റവന്യൂ വകുപ്പ് എട്ട് ഉത്തരവുകള്‍ ഇറക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ സ്ഥലത്തിന് നികുതിയും സ്വീകരിക്കുന്നില്ല. ഈ ഭൂമിയില്‍ ഭൂസമരസഹായസമിതിയുടെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്നു. കോടതി ഇടപെട്ട് സമരക്കാരെ ഇറക്കിവിടുകയും തോട്ടത്തിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയുംചെയ്തു. ഹൈക്കോടതിയുടെ അന്തിമവിധി ആദിവാസികളുടെ നിലപാടിനുള്ള അംഗീകാരമായി.

No comments:

Post a Comment