Wednesday, March 21, 2012


പിറവം എന്നും ഭരണമുന്നണിക്കൊപ്പം
Posted on: 22 Mar 2012

പി.ടി. ബേബി


കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ മനസ്സാണ് പിറവം. എക്കാലവും ഭരണമുന്നണിക്കൊപ്പം നില്‍ക്കുക എന്ന പതിവ് ഇക്കുറിയും പിറവം ആവര്‍ത്തിച്ചു. പിറവം എങ്ങോട്ട് ചായുന്നു എന്നത് സംസ്ഥാനം ആരു ഭരിക്കും എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 1977 മുതലുള്ള ഒമ്പത് തിരഞ്ഞെടുപ്പുകളില്‍ ഒന്നൊഴികെ എല്ലാത്തവണയും പിറവത്ത് വിജയിച്ച മുന്നണിയാണ് സംസ്ഥാനം ഭരിച്ചത്. ഇത്തവണ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഭരണമുന്നണിയിലേക്ക് പിറവം ആവേശപൂര്‍വം ചായുകയായിരുന്നു.

1977-ലെ പുനര്‍ നിര്‍ണയത്തിലാണ് പിറവം മണ്ഡലം രൂപംകൊള്ളുന്നത്. അന്ന് 27 വയസ്സ് മാത്രമുണ്ടായിരുന്ന ടി.എം. ജേക്കബ് അയ്യായിരത്തിലേറെ വോട്ടിനാണ് ആലുങ്കല്‍ ദേവസ്സിയെ തോല്പിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വിജയകരമായി ചുവടുവെക്കുന്നത്. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ആ വര്‍ഷം അധികാരത്തില്‍ വന്നത്.

കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്നു നടന്ന 1980-ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായിരുന്ന പി.സി. ചാക്കോയായിരുന്നു പിറവത്തെ വിജയി. സി. പൗലോസിനെയാണ് അദ്ദേഹം തോല്പിച്ചത്. അന്ന് ഇടതുമുന്നണി 93 സീറ്റുമായി വന്‍വിജയം നേടിയപ്പോള്‍ ചാക്കോ, നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. അന്തച്ഛിദ്രങ്ങളെ തുടര്‍ന്ന് പിറ്റേക്കൊല്ലം ആ മന്ത്രിസഭ വീണു.

'82-ലെ തിരഞ്ഞെടുപ്പില്‍ 77 സീറ്റുമായി കെ. കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ പിറവം പതിവുപോലെ സംസ്ഥാന വികാരത്തിനൊപ്പം നിന്നു. ബെന്നി ബഹനാനായിരുന്നു യു.ഡി.എഫ്. വിജയി. ജനതാപാര്‍ട്ടിയിലെ രാമന്‍ കര്‍ത്തയെ കടുത്ത പോരാട്ടത്തില്‍ 1796 വോട്ടിനാണ് ബെന്നി തോല്പിച്ചത്.

'87-ല്‍ എല്‍ഡിഎഫ് അധികാരം തിരിച്ചുപിടിച്ചപ്പോള്‍ പിറവം വീണ്ടും സംസ്ഥാന മനസ്സാക്ഷിയായി. സിപിഎമ്മിലെ ഗോപി കോട്ടമുറിക്കല്‍ 16,300 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിറ്റിങ് എം.എല്‍.എ. ആയ ബെന്നിയെ തോല്പിച്ചത്. അന്ന് സി. പൗലോസ് റിബല്‍ സ്ഥാനാര്‍ഥിയായി രംഗത്തെത്തി ഇരുപത്തയ്യായിരത്തോളം വോട്ട് പിടിച്ചതാണ് യു.ഡി.എഫ്. പരാജയം ദയനീയമാക്കിയത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ഗോപിയുടെ പേരില്‍ത്തന്നെ.

'91-ല്‍ ടി.എം. ജേക്കബ് വീണ്ടും പിറവത്ത് തിരിച്ചെത്തിയപ്പോള്‍ ഗോപിയുടെ കോട്ട തകര്‍ന്നു. ആ തിരഞ്ഞെടുപ്പില്‍ കേരളത്തിനൊപ്പം പിറവവും യു.ഡി.എഫിനായിരുന്നു. കരുണാകരനായിരുന്നു മുഖ്യമന്ത്രി.

'96-ലാണ് പിറവത്ത് മറിച്ച് സംഭവിച്ചത്. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നെങ്കിലും പിറവം ഭരണമുന്നണിക്കൊപ്പം ചാഞ്ഞില്ല. ടി.എം. ജേക്കബ് മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. അത് ജേക്കബ്ബിനോട് മണ്ഡലത്തിനുള്ള പ്രത്യേക വാത്സല്യം കൊണ്ട് സംഭവിച്ചതാകണം. മാത്രമല്ല ഇടതുമുന്നണി അന്ന് സ്വതന്ത്രനായ സി. പൗലോസിന് പിന്തുണ നല്‍കുകയായിരുന്നു.

2001-ല്‍ യു.ഡി.എഫിനൊപ്പമായിരുന്നു കേരളവും പിറവവും. എ.കെ. ആന്റണി മുഖ്യമന്ത്രിയായി. പിറവത്ത് ഹാട്രിക് തികച്ചെത്തിയ ജേക്കബ് വീണ്ടും മന്ത്രിയായി. പിറവത്ത് ഒരുവട്ടം കൂടി ഭാഗ്യം പരീക്ഷിക്കാനെത്തിയ ഗോപി കോട്ടമുറിക്കലിന് ചെറുതല്ലാത്ത പരാജയമാണ് നേരിട്ടത്.

2006-ല്‍ സംസ്ഥാനം ഇടതുമുന്നണിക്കൊപ്പമായിരുന്നു. അതിന്റെ പ്രതിഫലനം പിറവത്തും കണ്ടു. ടി.എം. ജേക്കബ്ബിന്റെ കുത്തക തകര്‍ത്ത് മറ്റൊരു ജേക്കബ് വിജയപീഠമേറി. എം.ജെ. ജേക്കബ്ബിന്റെ വിജയം അയ്യായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു. അന്ന് ഡി.ഐ.സി. സ്ഥാനാര്‍ഥിയായിരുന്നു ടി.എം. ജേക്കബ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജേക്കബ്ബുമാര്‍ വീണ്ടും മുഖാമുഖം വന്നു. സംസ്ഥാനത്തെ മൊത്തം സ്ഥിതിയുടെ നേര്‍ക്കാഴ്ചയായിരുന്നു അന്ന് പിറവത്ത് സംഭവിച്ചത്. തലനാരിഴയ്ക്ക് യു.ഡി.എഫ്. വിജയവുമായി രക്ഷപ്പെട്ടപ്പോള്‍ പിറവത്ത് ജേക്കബ്ബിന്റെ വിജയവും നേരിയതായിരുന്നു. 157 വോട്ടിന്റെ ഭൂരിപക്ഷം.

No comments:

Post a Comment