Saturday, March 31, 2012

കോണ്‍ഗ്രസ് മുന്‍ എംപിയുടെ കത്തും ആന്റണി മുക്കി



ന്യൂഡല്‍ഹി: പ്രതിരോധമന്ത്രാലയത്തിലെ വന്‍ അഴിമതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും മന്ത്രി എ കെ ആന്റണി നടപടിയെടുക്കാതിരുന്നതിന് കൂടുതല്‍ തെളിവ് പുറത്ത്. കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഡി ഹനുമന്തപ്പ 2009ല്‍ത്തന്നെ ടട്ര ട്രക്ക് അഴിമതി ചൂണ്ടിക്കാട്ടി ആന്റണിക്ക് കത്തയച്ചെങ്കിലും നടപടി എടുത്തില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവര്‍ക്കും ഹനുമന്തപ്പ കത്തയച്ചെങ്കിലും പേരിനൊരു വകുപ്പുതല അന്വേഷണത്തില്‍ നടപടി ഒതുങ്ങി. അന്വേഷണമാകട്ടെ എവിടെയും എത്താതെ അവസാനിപ്പിച്ചു. ഹനുമന്തപ്പയുടെ കത്തിനെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ ഈ വിഷയത്തില്‍ ആന്റണി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്നും തെളിഞ്ഞു. ട്രക്ക് അഴിമതിയെ കുറിച്ച് കരസേനാമേധാവി ജനറല്‍ വി കെ സിങ് 2010ല്‍ വെളിപ്പെടുത്തുമ്പോഴാണ് ആദ്യമായി അറിഞ്ഞതെന്നും ഇതറിഞ്ഞ് ഞെട്ടി കൈ തലയ്ക്ക് വച്ചിരുന്നുപോയെന്നുമാണ് ആന്റണി "വികാരവിവശനായി" രാജ്യസഭയില്‍ പറഞ്ഞത്. അഴിമതിയെ കുറിച്ച് നേരത്തെ വ്യക്തമായ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്ത ആന്റണി രാജിവയ്ക്കണമെന്ന് രാജ്യസഭയില്‍ വിഷയം ഉന്നയിച്ച ബിജെപി ആവശ്യപ്പെട്ടു. ഹനുമന്തപ്പയുടെ കത്തിനെ കുറിച്ച് പ്രതികരിക്കാന്‍ ആന്റണി തയ്യാറായില്ല. എന്നാല്‍, മന്ത്രിയെ സംരക്ഷിക്കാന്‍ പ്രതിരോധമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. ഹനുമന്തപ്പയുടെ കത്ത് ലഭിച്ചിരുന്നെന്ന് സ്ഥിരീകരിച്ച പ്രതിരോധമന്ത്രാലയം ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചിരുന്നെന്നും അവകാശപ്പെട്ടു. എന്നാല്‍, അന്വേഷണം എവിടെ എത്തിയെന്ന് വിശദീകരണമില്ല. മന്ത്രാലയത്തിന്റെ പ്രസ്താവന ഇങ്ങനെ: സോണിയക്ക് ഹനുമന്തപ്പ അയച്ച കത്ത് ഗുലാംനബി ആസാദ് വഴി 2009 ഒക്ടോബര്‍ അഞ്ചിന് ആന്റണിക്ക് ലഭിച്ചു. ഇതേ കുറിച്ച് പരിശോധിക്കാന്‍ ആന്റണി പ്രതിരോധ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രാലയത്തിന്റെ വിജിലന്‍സും ബിഇഎംഎല്ലും (ഭാരത് എര്‍ത് മൂവേഴ്സ് ലിമിറ്റഡ്) ആരോപണങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ബിഇഎംഎല്ലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ പ്രതിരോധമന്ത്രി ഫെബ്രുവരി 21ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ട്രക്ക് അഴിമതി ഇടപാടില്‍ സിബിഐ വെള്ളിയാഴ്ച ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ടട്ര കമ്പനിയിലെ മുഖ്യപങ്കാളിയായ വെക്ട്ര ഗ്രൂപ്പ് അധ്യക്ഷന്‍ രവി റിഷിയെ ഡല്‍ഹിയില്‍ ചോദ്യംചെയ്തു. ബ്രിട്ടീഷ് പൗരനായ റിഷി ഡല്‍ഹിയിലെ പ്രതിരോധപ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് ഇന്ത്യയില്‍ എത്തിയത്. ഡല്‍ഹി, നോയിഡ, ബംഗളൂരു എന്നിവിടങ്ങളിലായി നാല് സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. കരസേനാമേധാവിയുടെ പരാതി ലഭിച്ചശേഷം കേസെടുക്കാനിരുന്ന സിബിഐ പ്രത്യേകിച്ച് പരാതി ഇല്ലാതെതന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അഴിമതി ഇടപാടിനെ കുറിച്ചും 14 കോടിയുടെ കോഴവാഗ്ദാനത്തെ കുറിച്ചും രണ്ട് കേസെടുക്കുമെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. പ്രതിരോധമന്ത്രാലയം, കരസേന, ബിഇഎംഎല്‍, വെക്ട്ര എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. ഉദ്യോഗസ്ഥരുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, സ്വന്തം ഭാഗം ന്യായീകരിച്ച് ബിഇഎംഎല്‍ ചെയര്‍മാന്‍ വി ആര്‍ എസ് നടരാജന്‍ രംഗത്തെത്തി. പ്രതിരോധമന്ത്രിക്കും തനിക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് ജനറല്‍ വി കെ സിങ് പ്രസ്താവനയില്‍ പറഞ്ഞു.

No comments:

Post a Comment