Wednesday, March 14, 2012

കെ.എം. ഷാജിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്



കെ.എം. ഷാജിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്
തലശ്ശേരി: തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ള സ്വത്ത് മറച്ചുവെച്ചതായ പരാതിയില്‍ കെ.എം. ഷാജി എം.എല്‍.എക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്. കണ്ണൂര്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നിക്സനാണ് അന്വേഷിക്കാന്‍ വളപട്ടണം പൊലീസിനോട് നിര്‍ദേശിച്ചത്. അഴീക്കോട് മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയും കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ നൗഷാദ് പുന്നക്കലിന്‍െറ പരാതിയിലാണ് ഉത്തരവ്. കെ.എം.ഷാജി തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യ കെ.എം.ആശയുടെ പേരില്‍ കോഴിക്കോട് മാലൂര്‍കുന്നില്‍ 40 സെന്‍റ് ഭൂമിയുള്ളത് മറച്ചുവെച്ചതായാണ് പരാതി. 
2011 മാര്‍ച്ച് നാലിനാണ് ഷാജിയുടെയും മന്ത്രി എം. കെ. മുനീറിന്‍െറയും ഭാര്യമാരുടെ പേരില്‍ മാലൂര്‍കുന്നില്‍ എ.ആര്‍. ക്യാമ്പിന് സമീപം  92 സെന്‍റ് ഭൂമി രജിസ്റ്റര്‍ ചെയ്തത് . 2011 മാര്‍ച്ച് 23ന് നിയമസഭാ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ സ്വത്ത് വെളിപ്പെടുത്തിയപ്പോള്‍ തന്‍െറ ഭാര്യയുടെ പേരില്‍ മാലൂര്‍കുന്നില്‍ 12 ലക്ഷത്തിന്‍െറ സ്വത്തുള്ളതായി മുനീര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 എന്നാല്‍, കെ.എം. ഷാജിയുടെ സത്യവാങ്മൂലത്തില്‍ ഇക്കാര്യം ബോധിപ്പിച്ചില്ലെന്ന്  പറഞ്ഞാണ് നൗഷാദ് പുന്നക്കല്‍ കോടതിയെ സമീപിച്ചത്. വ്യാജ സത്യവാങ്മൂലം നല്‍കിയ ഷാജിക്കെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്. അഴീക്കോട് മണ്ഡലത്തില്‍ 493 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് കെ.എം. ഷാജി സി.പി.എമ്മിലെ പ്രകാശന്‍ മാസ്റ്ററെ പരാജയപ്പെടുത്തിയത്. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ പി.സി. നൗഷാദ്, കെ.സി. ഷബീര്‍ എന്നിവര്‍ ഹാജരായി.

No comments:

Post a Comment