Monday, March 26, 2012

നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ 14 കോടി വാഗ്ദാനം ചെയ്തു !എ കെ ആന്റണിയും സംശയത്തിന്റെ കരിനിഴലില്‍ !


നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ 14 കോടി വാഗ്ദാനം ചെയ്തു
ന്യൂദല്‍ഹി: സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിന് കൂട്ടുനില്‍ക്കുകയാണെങ്കില്‍ 14 കോടി രൂപ നല്‍കാമെന്ന് കമ്പനിയുടെ എക്യുപ്മെന്‍റ് ലോബി തനിക്ക് വാഗ്ദാനം നല്‍കിയതായി കരസേനാ മേധാവി ജനറല്‍ വി.കെ സിങ്. ആറുമാസം മുമ്പാണ് സംഭവം നടന്നതെന്നും ഉടന്‍ തന്നെ ഇക്കാര്യം പ്രതിരോധ മന്ത്രിയെ ധരിപ്പിച്ചതായും സിങ് പറഞ്ഞു. ഇംഗ്ളീഷ് ദിനപത്രമായ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് സിങ് അഴിമതി വാഗ്ദാനം വെളിപ്പെടുത്തിയത്.
നിലവാരം കുറഞ്ഞ 600  വാഹനങ്ങള്‍ വാങ്ങുന്നതിനായാണ് കമ്പനിക്ക് വേണ്ടി ഇടനിലക്കാരന്‍  കോഴ വാഗ്ദാനം ചെയ്തത്. നിലവില്‍ സൈന്യം ഉപയോഗിക്കുന്ന 7,000 ത്തോളം വാഹനങ്ങള്‍ നേരത്തെ ഈ രീതിയില്‍ കനത്ത വിലക്ക് വാങ്ങിയതാണത്രെ. ഇതെ കുറിച്ച് ആരെങ്കിലും ഇതെവരെ  അന്വേഷിക്കുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് സിങ് വ്യക്തമാക്കി.  വാഹനങ്ങളുടെ കൃത്യമായ അറ്റക്കുറ്റപണികള്‍ക്കും വില്‍ക്കല്‍ വാങ്ങലുകള്‍ക്കും സൈന്യത്തില്‍ വ്യവസ്ഥാപിതമായ സംവിധാനം നേരത്തെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കമ്പനിയുടെ ഇടനിലക്കാരന്‍ എന്നെ നേരിട്ട് സമീപിച്ച് കോഴ നല്‍കാമെന്ന് പറയുകയായിരുന്നു. അടുത്തിടെ സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ് ഈ ഇടനിലക്കാരന്‍. സൈന്യത്തിന്‍െറ അധിപനോട് ഒരാള്‍ നേരിട്ട് കോഴ വാഗ്ദാനം ചെയ്യുക എന്നത് അല്‍ഭുതം തന്നെയാണ്. എനിക്ക് മുമ്പുള്ളവര്‍ ഈ രീതിയില്‍ പണം വാങ്ങിയിട്ടുണ്ടെന്നും എനിക്ക് ശേഷമുള്ളവരും വാങ്ങുമെന്നും അയാള്‍ പറഞ്ഞു’. സംഭവം തന്നെ ഏറെ ഞെട്ടിച്ചെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

  1. Defence Minister A.K. Antony arrives at Parliament House on Monday. Photo: V.V. Krishnan
     പ്രതിരോധ മന്ത്രി എ കെ ആന്റണി ജനങ്ങളോട് ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്.  

      
                                         ആറുമാസം മുന്‍പ് വി. കെ .സിംഗ് ഈ അഴിമതി വാര്‍ത്ത അങ്ങയെ അറിയിച്ചിരുന്നോ? 
  •  അറിയിച്ചിരുന്നു എങ്കില്‍ അങ്ങ് എന്തുകൊണ്ട് ഈ അഴിമതി വാര്‍ത്ത ജനങ്ങളില്‍ നിന്നും മറച്ചു വച്ചു ?
  •  ഈ ഞെട്ടിക്കുന്ന അഴിമതി സംബന്ധിച്ച് അങ്ങ് എന്തു കൊണ്ട് സി ബി ഐ അന്വേഷണത്തിന് അന്നു നടപടി സ്വീകരിച്ചില്ല?
  •  രാജ്യത്തെ ഞെട്ടിക്കുന്ന അഴിമതി സംബന്ധിച്ച് അങ്ങക്ക്‌ ലഭിച്ച വിവരം തൊട്ടടുത്തു കൂടിയ കാബിനെറ്റ്‌  യോഗത്തില്‍ അങ്ങ് റിപ്പോര്‍ട്ട് ചെയ്തിരുന്നോ ?
  •  റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എങ്കില്‍ കുറ്റവാളികള്‍ക്ക് എതിരായി തക്ക സമയത്ത് നടപടി സ്വീകരിക്കാതെ കുറ്റവാളികളെ രക്ഷപെടാന്‍ അങ്ങ് അനുവദിച്ചു എന്ന് കരുതേണ്ടി വരില്ലേ ? അതല്ലെങ്കില്‍ ആദര്‍ശ് , കോമണ്‍ വെല്‍ത്ത് , 2ജി സ്പെക്ട്രം അഴിമതികള്‍ക്കു പുറമേ മറ്റൊരു പൊല്ലാപ്പ് കൂടി താനായിട്ട് സര്‍ക്കാരിനു വരുത്തി വയ്ക്കേണ്ടതില്ല എന്ന് അങ്ങ് കരുതിയോ ?
  •  കാബിനെറ്റ്‌  യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു എങ്കില്‍ ഇത് സംബന്ധിച്ചു എന്തു തീരുമാനം ആയിരുന്നു മന്ത്രിസഭാ യോഗം എടുത്തത് ?
  • ഈ അഴിമതി സംബന്ധിച്ച വിവരം അങ്ങ് അങ്ങയുടെ പാര്‍ട്ടി പ്രസിഡണ്ട്‌ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവോ ?
  •  അറിയിച്ചിരുന്നു എങ്കില്‍ ഇത് സംബന്ധിച്ചു യാതൊരു അന്വേഷണവും നടത്തേണ്ടതില്ല എന്ന രാഷ്ട്രീയ തീരുമാനം അങ്ങയുടെ പാര്‍ട്ടിയില്‍ നിന്നും ഉണ്ടായോ ?
  •  ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് അഴിമതി ചെയ്യുന്നവര്‍ മാത്രമല്ല ,അഴിമതി മറച്ചു വച്ചു അഴിമതിക്കാരെ സഹായിക്കുന്നതും , ഗുരുതരമായ ക്രിമിനല്‍ കുറ്റം ആണെന്നത് ഒരു അഭിഭാഷകന്‍ കൂടി ആയ അങ്ങ് എന്ത് കൊണ്ട്  മനസ്സിലാക്കിയില്ല ?
  •  സി ബി ഐ അന്വേഷണത്തിന്റെ പരിധിയില്‍  അങ്ങയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള വീഴ്ചകളും ഉള്‍പ്പെടുത്തിയിട്ടുണ്ടോ? 
  •  ഹിന്ദു ദിനപ്പത്രം കരസേന മേധാവിയും ആയി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചില്ലായിരുന്നു എങ്കില്‍ രാജ്യത്തെ ഞെട്ടിക്കുന്ന ഈ അഴിമതി തമസ്കരിക്കപ്പെടും എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ പരാജയമല്ലേ ? 
  • മുന്‍പ് അങ്ങ് കേന്ദ്ര ഭക്ഷ്യ മന്ത്രി ആയിരുന്ന കാലത്ത് പഞ്ചസാര കുംഭകോണം സംബന്ധിച്ച് അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ ,അങ്ങക്ക്‌ അക്കാര്യത്തില്‍ യാതൊരു പങ്കും ഇല്ലാതിരിക്കെ ,ആരും ആവശ്യപ്പെടാതെ തന്നെ രാജിവച്ചു കാണിച്ച മാതൃക , ഇപ്പോള്‍ സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുമ്പോള്‍ എന്തെ അങ്ങ് പുലര്‍ത്താത്തത്  ?
  •  ഈ ചോദ്യങ്ങള്‍ ഓരോ ഭാരതീയനും അങ്ങയോടു ചോദിച്ചു കൊണ്ടേയിരിക്കും.ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ അങ്ങ് മൌനി ബാബാ ആയി ഇരുന്നാല്‍ അങ്ങ് നാളിതു വരെ ധരിച്ചു കൊണ്ടിരിക്കുന്ന "സംശുദ്ധ രാഷ്ട്രീയ മേലങ്കി "ഏറെ വികൃതം ആകും .    

No comments:

Post a Comment