Thursday, January 18, 2024

വിമോചനത്തിന്റെ നിത്യകാഹളം - സുനിൽ പി ഇളയിടം എഴുതുന്നു

ഇരുപതാം നൂറ്റാണ്ടിന്റെ ലോകചരിത്രത്തെ വഴിതിരിച്ചുവിട്ടവരിൽ വി ഐ ലെനിൻ എന്ന വ്ളാദിമിർ ഇലിയ്‌ച്ച് ഉല്യാനോവിനോളം പ്രാധാന്യമുള്ള മറ്റൊരാളെ നമുക്ക് കാണാനാകില്ല. മഹാത്മാഗാന്ധിയും മാർട്ടിൻ ലൂഥർ കിങ് ജൂനിയറും ചെ ഗുവേരയും നെൽസൺ മണ്ടേലയും മൗസേ ദൊങ്ങും ഉൾപ്പെടെ, ആ കാലത്തിന്റെ ഗതി നിർണയിച്ച വലിയ മനുഷ്യർക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം ജന്മം നൽകിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ലോകഗതിയുടെ ചരിത്രം അവർ നിർമിച്ച പുതിയ ലോകത്തിന്റെ ചരിത്രംകൂടിയാണ്. എങ്കിലും വ്ളാദിമിർ ഇലിയ്‌ച്ച് ഉല്യാനോവ് എന്ന പേര് ഇതിനു മുകളിൽ ശിരസ്സുയർത്തി നിൽക്കും. മനുഷ്യവംശം അതിന്റെ ഭാഗധേയത്തെ പുതുക്കിപ്പണിയുന്നതിന്റെ ഏറ്റവും വലിയ അടയാളവും ആദർശവുമായി അത് ഉയർന്നുപാറുന്നു. പുതിയലോകം, പുതിയ ആകാശം എന്ന ചിരന്തന സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിലേക്ക് മനുഷ്യവംശം നടന്നടുത്ത ഏറ്റവും വലിയ വഴികളിലൊന്നിന്റെ പേരായിരുന്നു അത്. വി ഐ ലെനിൻ! പുതിയൊരു ലോകക്രമം എന്ന സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ചിട്ട് 1924 ജനുവരി 21ന് ജീവിതത്തിൽനിന്ന് വിടവാങ്ങുമ്പോൾ ലെനിന് 54 വയസ്സ് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. 1870 ഏപ്രിൽ 22ന് തുടങ്ങിയ ആ ജീവിതയാത്ര താരതമ്യേന ഹ്രസ്വമായിരുന്നു. എങ്കിലും ആ അരനൂറ്റാണ്ട് ലോകത്തെ പുതുക്കിപ്പണിയുന്ന ഭാവനയുടെയും ചിന്തയുടെയും പ്രയോഗത്തിന്റെയും കേന്ദ്രമായി മാറി. ഭീമാകാരമായ ഒരു ലോകക്രമത്തെ, ഘടനാപരമായി ആഴത്തിൽ വേരുപിടിച്ച അതിന്റെ ചൂഷണക്രമങ്ങളെ പൊളിച്ചുപണിയാൻ കഴിയുമെന്ന് ലെനിൻ ലോകത്തെ പഠിപ്പിച്ചു. ആ പൊളിച്ചുപണിയലിന്റെ സിദ്ധാന്തവും സംഘടനാരൂപവും നിർമിച്ചു. മനുഷ്യവംശവിമോചനത്തിന്റെ വഴിയിൽ ഉയർന്നുവന്ന പ്രതിബന്ധങ്ങളോടെല്ലാം സ്വന്തം സംഘടനാസംവിധാനത്തിലെ പിഴവുകൾ ഉൾപ്പെടെ, ഉറച്ചുനിന്നു പോരാടി. പിൽക്കാലത്ത് നെരൂദ കവിതയിലെഴുതിയതുപോലെ ‘നീ പകർന്ന പ്രത്യാശയ്ക്കും നീ പകർന്ന ഊർജത്തിനും നീ പകർന്ന ദൃഢതയ്ക്കും നന്ദി' എന്ന് ലോകം ലെനിനോട് പറഞ്ഞു. അനന്യവും സവിശേഷവുമായ മൂന്നു തലങ്ങളിൽ ഒരുപോലെ പടർന്നുകിടക്കുന്നതാണ് ലെനിന്റെ വിപ്ലവപരമായ സംഭാവനകൾ. മുതലാളിത്തത്തിന്റെ കടപുഴക്കി പുതിയൊരു ജീവിതക്രമത്തിലേക്ക് മനുഷ്യവംശത്തിന് നടന്നെത്താൻ കഴിയുമെന്ന് പ്രായോഗികമായി തെളിയിച്ചതാണ് അതിൽ ആദ്യത്തേതും പരമപ്രധാനവും. ഫ്രഞ്ച് വിപ്ലവവും 1848ലെ തൊഴിലാളി കലാപങ്ങളും 1871ലെ പാരീസ് കമ്യൂണും ഉൾപ്പെടെയുള്ള വിമോചനപര മുന്നേറ്റങ്ങളിൽനിന്നും 1917ലെ റഷ്യൻ വിപ്ലവത്തിന് നിർണായകമായ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. മുതലാളിത്ത ലോകക്രമത്തെ കടപുഴക്കാനുള്ള 1848ലെയും 1871ലെയും ശ്രമങ്ങൾ അവയുടെ ലക്ഷ്യസാക്ഷാൽക്കാരത്തിൽ വിജയിച്ചില്ല. വരാനിരിക്കുന്ന വിപ്ലവമുന്നേറ്റങ്ങളിലെ സംഘാടനത്തിനുള്ള മുന്നറിയിപ്പുകൾ ബാക്കിവച്ച് അവ ചരിത്രത്തിന്റെ ഭാഗമായി. ജനാധിപത്യവിപ്ലവത്തിന്റെ ലോകകവാടമായി പരിഗണിക്കപ്പെട്ട ഫ്രഞ്ച് വിപ്ലവമാകട്ടെ ഗില്ലറ്റിനിലും രാജപ്രതാപത്തിന്റെ പുനഃസ്ഥാപനത്തിലുമാണ് പര്യവസാനിച്ചത്. പരാജയത്തിലും അവ ചരിത്രത്തിലെ വലിയ പാഠങ്ങൾ തന്നെയായിരുന്നു. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവം ഇതിൽനിന്നെല്ലാം അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നു. കാൽപ്പനികമായ വിപ്ലവസാഹസികതയോ കേവലമായ വിധ്വംസകത്വമോ പരിഷ്കരണവാദപരമായ ഒത്തുതീർപ്പുകളോ കൊണ്ട് സാധ്യമാകുന്നതല്ല വിപ്ലവപരമയ സാമൂഹ്യപുനഃസംഘാടനം എന്നദ്ദേഹത്തിന് വ്യക്തമായിരുന്നു. ചരിത്രഗതിയുടെ നിർണായക സന്ദർഭങ്ങളിൽ ഏറ്റവും അർഥവത്തായി ഇടപെട്ട് അതിന്റെ ഗതി തിരിച്ചുവിടാൻ കഴിയുന്ന പ്രായോഗികതയും സംഘാടനമികവും ലെനിനുണ്ടായിരുന്നു. "സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനം' എന്ന് താൻ വിശേഷിപ്പിച്ച മാർക്സിസത്തിന്റെ പ്രയോഗക്ഷമത അങ്ങേയറ്റം ഫലപ്രദമായി ആവിഷ്കരിക്കപ്പെട്ടത് ലെനിന്റെ നേതൃത്വത്തിലായിരുന്നു. 1921ലെ പുതിയ സാമ്പത്തികനയം (NEP) ഉൾപ്പെടെയുള്ള നടപടികൾ വഴി അതിസാഹസികതയുടെ ചതിക്കുഴിയിൽ വീഴാതെ താൻ പടുത്തുയർത്തിയ വിപ്ലവത്തെ അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു. പിന്നാലെ വന്ന പതിറ്റാണ്ടുകളിൽ ലോകത്തുടനീളം അലയടിച്ചുയർന്ന വിമോചനപ്പോരാട്ടങ്ങളുടെയെല്ലാം പ്രഭവവും പ്രചോദനവുമായി റഷ്യൻ വിപ്ലവവും അത് ജന്മം നൽകിയ ജീവിതക്രമവും മാറി. ‘പുതിയ ലോകം! പുതിയ ആകാശം’ എന്ന് മനുഷ്യവംശം പ്രത്യാശയോടെ ശിരസ്സുയർത്തി. വിപ്ലവപരമായ സാമൂഹ്യപുനഃസംഘാടനത്തിന്റെ കേന്ദ്രമായി വിപ്ലവപരമായ സൈദ്ധാന്തികലോകത്തെ പടുത്തുയർത്താൻ കഴിഞ്ഞു എന്നതാണ് ലെനിന്റെ അനന്യമായ സംഭാവനയുടെ മറ്റൊരടിത്തറ. 1916ൽ സാമ്രാജ്യത്വത്തെക്കുറിച്ച് അദ്ദേഹം അവതരിപ്പിച്ച പുതിയ നിരീക്ഷണങ്ങൾ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പരിണാമത്തെക്കുറിച്ചുള്ള സൈദ്ധാന്തികവിചാരം മാത്രമായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ആ പ്രാമാണിക പഠനമാണ് റഷ്യൻ വിപ്ലവത്തിന് അടിത്തറയൊരുക്കിയത്. മാർക്സിസത്തെ വരട്ടുവാദവും തെറ്റാവരവുമായി ചുരുക്കാത്ത ചരിത്രത്തിലെ സമൂർത്തസന്ദർഭങ്ങളെ അഭിമുഖീകരിക്കാനുതകുന്ന സമരായുധമായി പരിവർത്തനപ്പെടുത്തുന്നതിന്റെ ഏറ്റവും മഹിമയുറ്റ അടയാളമായിരുന്നു ആ കൃതി. 49–-ാം വയസ്സിൽ മൂലധനം രചിച്ച മാർക്സിന്റെ ധൈഷണിക വ്യാപ്തിയെ ഓർമിപ്പിക്കുന്ന വിധത്തിൽ 46–-ാം വയസ്സിലാണ് ലെനിൻ ആ ഗ്രന്ഥം രചിച്ചത്. ഇതോടൊപ്പം തത്വശാസ്ത്രപഠനങ്ങളും അനുഭവൈകവാദവിമർശനവും ഉൾപ്പെടെയുള്ള ദാർശനികരചനകളും ഭരണകൂടവും വിപ്ലവവുംപോലുള്ള രാഷ്ട്രീയവിചിന്തനങ്ങളും അടക്കം സമാഹൃതകൃതികളിൽ 45 വാല്യങ്ങളിലായി പടർന്നുകിടക്കുന്നതും അത്യന്തഗഹനങ്ങളുമായ എണ്ണമറ്റ ഗ്രന്ഥങ്ങൾ ലെനിൻ രചിക്കുകയുണ്ടായി. അവയിലൊന്നുപോലും കേവലപാണ്ഡിത്യത്തിന്റെ പ്രകാശനമായിരുന്നില്ല. രാഷ്ട്രീയമായ സമരമുഖങ്ങളുടെ അടിപ്പടവായി ഉറപ്പിച്ചെടുത്ത ആശയങ്ങളുടെ ലോകമായിരുന്നു ലെനിൻ അവയിലുടനീളം ആവിഷ്കരിച്ചത്. ലോകത്തെ എക്കാലത്തെയും വലിയ പ്രഭാഷകരിലൊരാളായും പത്രാധിപന്മാരിലൊരാളായും ലെനിൻ നിലകൊണ്ടതും അതേവഴിയിലായിരുന്നു. മനുഷ്യവംശവിമോചനത്തിനായി വിപ്ലവപരമായി സമർപ്പിക്കപ്പെട്ട സമ്പൂർണ ജീവിതമായിരുന്നു ലെനിന്റേത്. സംഘടനാശരീരത്തിൽ പിടിമുറുക്കുന്ന അതിതീവ്രസാഹസികതയെ ഇടതുപക്ഷബാലാരിഷ്ടതയായി വിലയിരുത്തി അവയ്ക്കെതിരായ സമരം അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു ഇതോടൊപ്പം ലെനിന്റെ മൗലികശ്രദ്ധ പതിഞ്ഞ മേഖലകളിലൊന്ന് വിപ്ലവപരമായ സംഘാടനത്തിന്റേതാണ്. സംഘടനാശരീരത്തിൽ പിടിമുറുക്കുന്ന അതിതീവ്രസാഹസികതയെ ഇടതുപക്ഷബാലാരിഷ്ടതയായി വിലയിരുത്തി അവയ്ക്കെതിരായ സമരം അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു. അതോടൊപ്പം യൂറോപ്യൻ തൊഴിലാളി പാർടികളിൽ പിടിമുറുക്കിയ ബൂർഷ്വാ ദേശീയവാദത്തോടും അത് ജന്മം നൽകിയ പരിഷ്കരണ നിലപാടുകളോടും സമരം ചെയ്തു. യുദ്ധകാലത്തിന്റെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാൻ പര്യാപ്തമായ സംഘടനാരൂപം സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്തു. വിപ്ലവപരമായ സാർവദേശീയസങ്കൽപ്പത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് റോസാ ലക്സംബർഗ് അടക്കമുള്ളവരോട് ഐക്യപ്പെട്ടപ്പോൾത്തന്നെ തൊഴിലാളിവർഗ പാർടിയുടെ കേന്ദ്രപദവി ഉയർത്തിപ്പിടിക്കുകയും അതിനെതിരായ വീക്ഷണങ്ങളോട് പൊരുതുകയും ചെയ്തു. ഇതിനെല്ലാത്തിനുമൊപ്പം ‘ലെനിന്റെ ഒസ്യത്ത്' എന്ന് പിൽക്കാലത്ത് പ്രസിദ്ധമായ കത്തിൽ സംഘടനാശരീരത്തിൽ വേരുപിടിക്കാവുന്ന വിഭാഗീയതകൾക്കെതിരായി താക്കീതു നൽകി. ജനാധിപത്യവും കേന്ദ്രീകരണവും കൈകോർത്തുനിൽക്കുന്ന വൈരുധ്യാത്മക പ്രയോഗമായി സംഘടനയെ നിലനിർത്തുക എന്നതിന്റെ മാതൃകയായി സ്വയം ജീവിക്കുകയും ചെയ്തു. ഇതിനെല്ലാത്തിനുമപ്പുറം അഗാധമായ മാനവികതയാലും ലളിതമായ ജീവിതത്താലും നിസ്വരായ മനുഷ്യരോടുള്ള കരുതലാലും പ്രചോദിതമായിരുന്നു ലെനിന്റെ ജീവിതം. വിനീതമായ സമർപ്പണബോധത്തിന്റെ എക്കാലത്തെയും വലിയ മാതൃകയായും വിപ്ലവപരമായ രാഷ്ട്രീയജാഗ്രതയുടെ നിതാന്ത സ്മാരകമായും ലെനിൻ മാറി. ലെനിൻ വിടവാങ്ങിയതിന്റെ പിറ്റേന്ന് റഷ്യൻ കമ്യൂണിസ്റ്റ്‌ പാർടി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നതുപോലെ, ‘മാർക്സിനുശേഷം തൊഴിലാളിവർഗത്തിന്റെ വിമോചനചരിത്രത്തിൽ അവരുടെ നേതാവായും സുഹൃത്തായും സഖാവായും നിലകൊണ്ട, ഇത്രമേൽ ഇതിഹാസമാനമുള്ള മറ്റൊരാളും ഉണ്ടായിട്ടില്ല.' റഷ്യൻ കമ്യൂണിസ്റ്റ് പാർടിക്ക് സമർപ്പിച്ച, ലെനിനെക്കുറിച്ചുള്ള തന്റെ വിഖ്യാത കവിതയിൽ മയക്കോവ്സ്കി എഴുതിയത് ഒരു നൂറ്റാണ്ടിനിപ്പുറത്തും ഒളിമങ്ങാതെ നിൽക്കുന്നതും അതുകൊണ്ടാണ്: ‘‘കാലമേ; വേഗമേറ്റൂ, ലെനിന്റെ മുദ്രാവാക്യങ്ങൾ ചുഴലിയാൽ പടർത്തൂ!''

No comments:

Post a Comment