Saturday, February 25, 2012

പിറവം വലിയ പള്ളി - ഓര്‍ത്തഡോക്സ് നടപടി അപലപനീയം.






പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി കത്തീഡ്രല്‍ ആയി ഉയര്‍ത്തി എന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പ്രസ്താവന അപലപനീയമാണന്നു പിറവം വലിയപള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പയും ട്രസ്റ്റി മത്തായി തേക്കുംമൂട്ടിലും പറഞ്ഞു. യാക്കോബായ സഭയുടെ പൂര്‍ണ്ണമായ ഭരണത്തിന്‍ കീഴില്‍ ഉള്ള പിറവം വലിയ പള്ളി യില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് യാതൊരു വിധ അധികാരവും ഇല്ല. 1974 മുതല്‍ കേസുകള്‍ നടത്തിയിട്ടും നാളിതുവരെ യാതൊരു അവകാശവും സ്ഥാപിക്കാന്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനു സാധിച്ചിട്ടില്ല. 1981 ല്‍ പള്ളി മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഒരു സീറ്റ്‌ പോലും ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ , പിറവം വലിയ പള്ളിയുടെ 1 കിലോമീറ്ററിനുള്ളില്‍ തന്നെ പുതിയ പള്ളി വച്ച് പോയവര്‍ ഇപ്പോള്‍ പിറവം വലിയ പള്ളി കത്തീഡ്രല്‍ ആക്കിയന്നു പറയുന്നത് അപഹാസ്യമാണ്.
2500 നു മുകളില്‍ ഇടവകയുള്ള പിറവം വലിയ പള്ളി കത്തീഡ്രല്‍ ആക്കുന്നതിനു ശ്രേഷ്ഠ കാതോലിക്കാബാവ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടു അപേക്ഷിക്കുകയും , തല്‍ഫലമായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പള്ളി കത്തീഡ്രല്‍ ആക്കി ഉയര്‍ത്തികൊണ്ടുള്ള കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തു. ഏപ്രില്‍ 16 നു പിറവം വലിയ പള്ളിയുടെ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കുന്ന മദ്ബഹായില്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ എഴിന്മേല്‍ കുര്‍ബ്ബാനയും കത്തീഡ്രല്‍ പ്രഖ്യാപനവും നടത്തുവാന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ്‌ ഓര്‍ത്തഡോക്സ് വിഭാഗം തങ്ങളുടെ അധികാര പരിധിയില്‍ പെടാത്ത പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി കത്തീഡ്രല്‍ ആക്കി ഉയര്‍ത്തിയെന്ന പ്രസ്താവന പുറപ്പെടുവിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ഇടവക ജനങ്ങളെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതിനാണന്നും വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ പറഞ്ഞു.

No comments:

Post a Comment