Wednesday, February 8, 2012

ക്രിസ്തുവിനെ വിപ്ലവകാരിയെന്ന് വിളിക്കുന്നവരെ അഭിനന്ദിക്കണം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്



തിരു: യേശുവിനെ വിപ്ലവകാരിയെന്ന് വിളിക്കുന്നവരെ അഭിനന്ദിക്കണമെന്ന് യാക്കോബായ സുറിയാനി നിരണം ഭദ്രാസനത്തിന്റെയും തിരുനന്തപുരം സിംഹാസന പള്ളികളുടേയും മെത്രപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. സിപിഐ എം സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി പുത്തരിക്കണ്ടം എം കെ പാന്ഥെനഗറില്‍ സംഘടിപ്പിച്ച പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ് യേശു എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനിയാണ് താന്‍ . ലോകം അംഗീകരിച്ച ഒരു സത്യം സിപിഐ എം പറയുന്നതില്‍ എന്ത് വിവാദമൂല്യമാണുള്ളത് എന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ പക്വതയോടെ ചിന്തിക്കാനുള്ള ബൗദ്ധികവികാസം കേരള സമൂഹത്തിനുണ്ട്. ക്രിസ്തുവിന്റെ ചിത്രം മറ്റ് വിപ്ലവകാരികളുടെ ചിത്രത്തിനൊപ്പം പ്രദര്‍ശിപ്പിച്ചതില്‍ സന്തോഷമുണ്ട്. യേശുവിനെ മാറ്റിനിര്‍ത്തിയാല്‍ വിപ്ലവകാരികളുടെ പട്ടിക പൂര്‍ണമാവില്ല. യേശുവിന്റെ ചിത്രം മറ്റ് വിപ്ലവകാരികളുടേതിനൊപ്പം പ്രദര്‍ശിപ്പിരുന്നില്ലെങ്കില്‍ താന്‍ ദുഖിതനായേനെ എന്നും മാര്‍ കൂറിലോസ് പറഞ്ഞു. ക്രിസ്തുമതവും മാര്‍ക്സിസവും തമ്മില്‍ ബന്ധമുണ്ട്. യഹൂദമതത്തിന്റെയും ക്രിസ്തുവിന്റെയും ദര്‍ശനങ്ങള്‍ മാര്‍ക്സിനെ സ്വാധീനിച്ചിട്ടുണ്ട്. സ്ഥിതിസമത്വവാദചിന്ത ബൈബിളില്‍ ഉടനീളം കാണാം. മതത്തെ കുറിച്ച് മാര്‍ക്സ് പറഞ്ഞത് പൂര്‍ണമായി ആരും പറയാറില്ല. മര്‍ദിതരുടെ മോചനം തന്നെയാണ് മാര്‍ക്സിസം പ്രത്യയശാസ്ത്രപരമായും ക്രിസ്ത്യന്‍ചിന്ത വിശ്വാസപരമായും ഏറ്റെടുക്കുന്നത്.

ദരിദ്രരുടെ ജനമുന്നേറ്റമായിരുന്നു ആദ്യകാലത്ത് ക്രൈസ്തവമതം. എന്നാല്‍ ധനികവര്‍ഗത്തിന്റെ പക്ഷം ചേര്‍ന്ന വ്യവസ്ഥാപിത സഭകള്‍ യേശുവിന്റെ ദര്‍ശനം ഉപേക്ഷിച്ചു. വിപ്ലവാദര്‍ശം കയ്യൊഴിഞ്ഞവരാണ് ക്രിസ്തുവിനെ വിപ്ലവകാരിയെന്ന് വിളിക്കുന്നതില്‍ തെറ്റ് കാണുന്നത്. തിരുവത്താഴ പോസ്റ്റര്‍ സ്ഥാപിച്ചത് സിപിഐ എം പ്രവര്‍ത്തകര്‍ അല്ലെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയതോടെ അത് സംബന്ധിച്ച വിവാദം അവസാനിച്ചതായും മാര്‍ കൂറിലോസ് പറഞ്ഞു ധാര്‍മികമൂല്യത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവര്‍ക്ക് പ്രചോദനമാണ് സിപിഐ എം ഒരുക്കിയ "മാര്‍ക്സാണ് ശരി" പ്രദര്‍ശനമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

No comments:

Post a Comment