Wednesday, September 28, 2011

നിഷ്ഠുരം, പൈശാചികം


അധ്യാപകന്റെ മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റി, ജനനേന്ദ്രിയം തകര്‍ത്തു
  •  കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള മാനേജരായ സ്കൂളിലെ അധ്യാപകനുനേരെ പൈശാചിക വധശ്രമം. അധ്യാപകന്റെ മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിയിറക്കി മൃതപ്രായനാക്കി. മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിയിറക്കി തിരിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളും ജനനേന്ദ്രിയവും തകര്‍ന്നു. അടിയേറ്റ് ഇടുപ്പെല്ലും തകര്‍ന്നിട്ടുണ്ട്. ശരീരത്തിലാകമാനം വെട്ടും കുത്തുമേറ്റിട്ടുമുണ്ട്. മുഖത്തിന്റെ ഇടതുഭാഗവും തകര്‍ന്നു. വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ വാളകം സദനത്തില്‍ കൃഷ്ണകുമാറാണ് നിഷ്ഠുരപീഡനത്തിനിരയായത്.
  • സംഭവത്തില്‍ പ്രതിഷേധിച്ച് വാളകത്ത് ബുധനാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. ഇതേ സ്കൂളില്‍ അധ്യാപികയായ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയ്ക്ക് പ്രൊമോഷന്‍ നല്‍കാന്‍ ബാലകൃഷ്ണപിള്ള തയ്യാറാകാത്തതിനെതിരെ ഗീത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഇവരെ പ്രധാനാധ്യാപികയായി നിയമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയനായ അധ്യാപകന്‍ അപകടനില തരണംചെയ്തിട്ടില്ല. അക്രമം അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
  • ചൊവ്വാഴ്ച രാത്രി വാളകം എംഎല്‍എ ജങ്ഷന് സമീപത്താണ് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഭീകരത അരങ്ങേറിയത്. രാത്രി 11ന് വെളുത്ത ആള്‍ട്ടോ കാറില്‍നിന്ന് ജീവച്ഛവമായ കൃഷ്ണകുമാറിനെ റോഡിലേക്ക് തള്ളുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. മലദ്വാരം മുതല്‍ വന്‍കുടല്‍ വരെ തകര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ജീവനുവേണ്ടി മല്ലടിക്കുകയാണ് കൃഷ്ണകുമാര്‍ . നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ഭാര്യ ഗീതയും സഹോദരന്‍ അജിത്പ്രസാദുമാണ് ആശുപത്രിയിലുള്ളത്. സ്കൂള്‍ മാനേജ്മെന്റിന്റെ അറിവില്ലാതെ ഇത്തരം ഒരു ആക്രമണം നടക്കാന്‍ സാധ്യതയില്ലെന്ന് അജിത്പ്രസാദ് പറഞ്ഞു.
  • ഇതിനിടെ കൃഷ്ണകുമാര്‍ കിടക്കുന്ന സര്‍ജിക്കല്‍ ഐസിയുവിന് പുറത്ത് കൊട്ടാരക്കര സിഐ ക്യാമ്പ് ചെയ്യുന്നുണ്ട്. രാത്രി റൂറല്‍ എസ്പി മെഡിക്കല്‍ കോളേജില്‍ മൊഴിയെടുക്കാന്‍ എത്തിയിരുന്നെങ്കിലും കൃഷ്ണകുമാര്‍ അബോധാവസ്ഥയിലായതിനാല്‍ തിരിച്ചുപോയി. അക്രമികള്‍ കൃത്യം നടത്തിയ ശേഷം കൃഷ്ണകുമാറിനെ റോഡിലുപേക്ഷിച്ച് വന്ന കാറില്‍ തിരിച്ചുപോയി.
  • രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ റോഡില്‍ക്കിടന്ന കൃഷ്ണകുമാറിനെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കണ്ടത്. അമിതവേഗത്തില്‍ പോയ കാറിനെ നാട്ടുകാരില്‍ ചിലര്‍ ബൈക്കില്‍ പിന്തുടര്‍ന്നെങ്കിലും ഒപ്പമെത്താനായില്ല. കൊട്ടാരക്കര സ്റ്റേഷനില്‍നിന്ന് പൊലീസ് എത്തി ജീപ്പില്‍ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട്, തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് രാക്ഷസീയമായ പീഡനമാണെന്ന് വ്യക്തമാകുന്നത്. ശരീരത്തിനകത്തും പുറത്തുമുള്ള പരിക്കുകള്‍ ആയുധംകൊണ്ടുള്ള ആക്രമണം മൂലമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റി കറക്കിയതിനെ തുടര്‍ന്ന് വലിയ മുറിവുകളുണ്ട്. വന്‍കുടലിന് സാരമായ മുറിവുണ്ട്. സി ടി സ്കാനിനു വിധേയനാക്കാന്‍പോലും കഴിയാത്ത സാഹചര്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
  • ഭാര്യയ്ക്കൊപ്പം വൈകിട്ട് സ്കൂളില്‍നിന്ന് വീട്ടിലെത്തിയശേഷം കൃഷ്ണകുമാര്‍ സുഹൃത്തിനെ കാണാനായി കടയ്ക്കലില്‍ പോയിരുന്നു. തിരികെ നിലമേല്‍ ജങ്ഷനിലെത്തി രാത്രി 10.15ന് ഭാര്യയെ ഫോണില്‍ വിളിച്ച് ബസ് കാത്തുനില്‍ക്കുകയാണെന്നും ഉടന്‍ വീട്ടില്‍ എത്തുമെന്നും പറഞ്ഞിരുന്നു. 
  • സ്കൂളില്‍ അധ്യാപകനിയമനത്തിലുള്‍പ്പെടെ വ്യാപക ക്രമക്കേട് നടക്കുന്നതായി നേരത്തെ, വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കൃഷ്ണകുമാറിനെതിരെ ഭീഷണിയുണ്ടായിരുന്നതായി അറിയുന്നു. അതേസമയം, കൃഷ്ണകുമാറിന് സ്കൂളിന് പുറത്ത് ശത്രുക്കള്‍ ആരുമില്ലെന്ന് ഭാര്യ ഗീത പറഞ്ഞു. സുപ്രീംകോടതിയില്‍ പോയാലും തനിക്ക് സ്ഥാനക്കയറ്റം നല്‍കില്ലെന്ന് പറഞ്ഞിരുന്നു. കേസുമായി മുന്നോട്ട് പോകുന്നതിനെതിരെ ബാലകൃഷ്ണപിള്ള ഭീഷണിപ്പെടുത്തിയിരുന്നു. സംഭവദിവസം രാവിലെ മന്ത്രി ഗണേശ്കുമാറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി ബി പ്രദീപ്കുമാര്‍ ഓഫീസില്‍ വന്നിരുന്നു. അദ്ദേഹം മറ്റൊരു അധ്യാപകനെയും കൂട്ടി പുറത്തേക്ക് പോയി-അവര്‍ പറഞ്ഞു.

No comments:

Post a Comment