Thursday, May 26, 2011

ഡീസല്‍ -പാചകവാതക വിലവര്‍ധന ജൂണില്‍


ന്യൂഡല്‍ഹി: ഡീസലിന്റെയും പാചകവാതകത്തിന്റെയും വില ജൂണില്‍ വര്‍ധിപ്പിക്കും. വിലവര്‍ധന തീരുമാനിക്കുന്നതിനുള്ള കേന്ദ്രമന്ത്രിസഭാ സമിതിയോഗം ജൂണ്‍ ഒമ്പതിന് ചേരാന്‍ വ്യാഴാഴ്ച ധാരണയായി. ഡീസലിനും പാചകവാതകത്തിനും പുറമെ മണ്ണെണ്ണ വിലയും കൂട്ടുമെന്നാണ് സൂചന. വര്‍ധന എത്രയെന്ന കാര്യത്തിലാകും ധനമന്ത്രി പ്രണബ്മുഖര്‍ജി തലവനായ മന്ത്രിസഭാസമിതി തീരുമാനമെടുക്കുക. ഡീസല്‍ വിലയില്‍ ലിറ്ററിന് നാലുരൂപയും പാചകവാതകം സിലിണ്ടറൊന്നിന് 25 രൂപയും കൂട്ടണമെന്നാണ് പെട്രോളിയംമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് അതേപടി അംഗീകരിക്കാനിടയില്ലെങ്കിലും ഡീസല്‍ വിലയില്‍ കുറഞ്ഞത് രണ്ടുരൂപയുടെ വര്‍ധന പ്രതീക്ഷിക്കാമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില അഞ്ചുരൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് മറ്റു ഇന്ധനങ്ങളുടെയും വിലകൂട്ടുന്നത്. പെട്രോള്‍ വില കൂട്ടിയതിനു പിന്നാലെ രാജ്യത്ത് പണപ്പെരുപ്പനിരക്കും ഉയര്‍ന്നു. മെയ് 14ന് അവസാനിച്ച വാരത്തില്‍ ഭക്ഷ്യപണപ്പെരുപ്പം 8.55 ശതമാനമായാണ് ഉയര്‍ന്നത്. ഏപ്രില്‍ മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തൊട്ടു മുന്‍വാരത്തില്‍ 7.47 ശതമാനമായിരുന്നു. പഴവര്‍ഗങ്ങളുടെയും മുട്ട, പാല്‍ , മത്സ്യ-മാംസം എന്നിവയുടെയും വിലയില്‍ വന്ന മാറ്റമാണ് നിരക്ക് ഉയരാന്‍ ഇടയാക്കിയത്. പഴങ്ങളുടെ വിലയില്‍ 32.37 ശതമാനവും പാല്‍ വിലയില്‍ 5.53 ശതമാനവും മുട്ട, മത്സ്യം, മാംസം എന്നിവയുടെ വിലയില്‍ 8.26 ശതമാനവും വര്‍ധനയുണ്ടായി.

No comments:

Post a Comment