ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ അസംബന്ധങ്ങളാണ് പറയുന്നതെന്നും ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് വർത്തമാനം പറയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്തും വിളിച്ചു പറയാനുള്ള കേന്ദ്രമായിട്ടാണോ ഗവർണർ പദവി മാറിയിട്ടുള്ളത്. ഭരണപ്രക്രിയക്ക് നിയുക്തമായ ഓരോ സ്ഥാനത്തിനും ഭരണഘടന നിശ്ചയിച്ച ഉത്തരവാദിത്വങ്ങളും അധികാരങ്ങളുമുണ്ട്. അതിന് ഞങ്ങൾ തടസ്സം നിൽക്കാറില്ല. വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ പരിഹരിക്കാൻ ഭരണഘടനാ മാർഗങ്ങളുണ്ട്. അത് അവലംബിക്കാതെ മാധ്യമങ്ങളുടെ മുന്നിൽ ചെന്ന് താനിതെല്ലാം പറയാൻ പ്രാപ്തനാണ് എന്ന മട്ടിൽ ഗവർണർ പ്രതികരിക്കുന്നു. അങ്ങനെ കാര്യങ്ങൾ നടത്താമെന്നാണെങ്കിൽ അത് ഭരണഘടന അനുശാസിക്കുന്ന രീതിയല്ല എന്ന് ഓർമിപ്പിക്കുന്നു. എന്താണ് ഗവർണർക്ക് സംഭവിച്ചതെന്ന് അദ്ദേഹമോ കൂടെയുള്ളവരോ പരിശോധിക്കണം.
സർവകലാശാലയിൽ പോസ്റ്റർ പതിക്കാൻ ആരാണ് അനുവാദം നൽകിയതെന്ന് ഗവർണർ ചോദിക്കുന്നു. അവർക്ക് രാജ്‌ഭവനിൽ പോയി പോസ്റ്റർ ഒട്ടിക്കാൻ കഴിയില്ലല്ലോ. ഓരോരോ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരാണ് പ്രചാരണം നടത്തുന്നത്. ജോലി ചെയ്യുന്നിടത്തും പഠിക്കുന്നിടത്തും അല്ലാതെ മറ്റെവിടെ നടത്തും. സർവകലാശാലയിൽ സംഘടനാ പ്രവർത്തനം നിരോധിക്കാ. ഏന്നാണോ വിചാരം. അത് തടയാമെന്ന ഭാവമൊക്കെ പക്വമതിക്ക് ചേർന്നതല്ല.
ഇന്ത്യക്ക് പുറത്ത് രൂപം കൊണ്ട ആശയങ്ങൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആണെങ്കിൽ എന്ത് അടിസ്ഥാനത്തിലാണ് അത് പറയുന്നത്. ഭരണഘടനാ നിർമാണസഭയിൽ കമ്യൂണിസ്റ്റുകാർ ഉണ്ടായിരുന്നു. ആദ്യ പാർലമെന്റിന്റെ പ്രതിപക്ഷവും കമ്യൂണിസ്റ്റുകാർ ആയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏകകണ്‌ഠമായി ഉന്നയിക്കപ്പെട്ട പേര് കമ്യൂണിസ്റ്റുകാരന്റേത് ആയിരുന്നു. ആഭ്യന്തര മന്ത്രിയായും സ്പീക്കറായും ഇരുന്നിട്ടുണ്ട്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും വിവിധ കാലയളവിൽ ഭരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more: https://www.deshabhimani.com/news/kerala/pinarayi-vijayan-ariff-muhammed-khan/1044145
No comments:
Post a Comment