
കേരളത്തെ വലത്തേക്ക് നയിക്കുന്ന ധവള പത്രം: വൈദ്യുതിയും ധാതുമണൽ ഖനനവും സ്വകാര്യവൽക്കരിക്കപ്പെടുമ്പോൾ
വൈദുതി മേഖലയും ധാതുമണൽ ഖനനവുമടക്കം സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിടുന്ന ധവള പത്രം സാമൂഹ്യക്ഷേമം എന്ന ആശയത്തെ കയ്യൊഴിയുകയാണ് എന്ന് വിമർശകർ പറയുന്നു. KSEB പോലുള്ള സ്ഥാപനങ്ങളുടെ നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യവൽക്കരിക്കുന്നത് സാധാരണക്കാർക്ക് വൈദ്യുതി അപ്രാപ്യമാക്കുമെന്നും വിമർശനമുണ്ട്. വൈദ്യുതി വിതരണം സ്വകാര്യ വൽക്കരിച്ച മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുമോ സർക്കാർ എന്ന ചോദ്യം പ്രസക്തമാണ്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ അഞ്ചാം ധവള പത്രമാണ് ശ്രീ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ജൂൺ നാലിന് നിയമസഭയിൽ അവതരിപ്പിച്ചത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ധവള പത്രം തയ്യാറാക്കാനായി ധനകാര്യ വിഭാഗത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരെ നിയമിച്ചത് മുതൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിച്ചത് വരെ നിരവധി വിവാദങ്ങൾ ഉണ്ടായി. അതേ സമയം ധവള പത്രം മുൻപില്ലാത്ത വിധം കേരളത്തെ ലിബറൽ സമ്പദ് വ്യവസ്ഥക്ക് തുറന്ന് കൊടുക്കുന്നതാണെന്ന് വിമർശനമുണ്ട്.
.പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിന്റെ അളവുകോലിൽ വിലയിരുത്തുന്നത് മുതൽ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്നത് വരെ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ പൊതുവേദികളിൽ നിരന്തരം ആവർത്തിക്കുന്ന ‘സർക്കാർ നിർവാഹകരായാൽ (Facilitator) മാത്രം മതി’യെന്ന നിലപാട് നവലിബറൽ നയങ്ങളുടെ തുറന്നുള്ള പ്രഖ്യാപനമാണെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്.
വൈദ്യുതി മേഖല
ധവള പത്രത്തിൽ ഏറ്റവുമധികം പരാമർശിക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങളിലൊന്ന് സംസ്ഥാന വൈദ്യുതി വിതരണ ബോർഡായ കെഎസ്ബിഇഎൽ (KSEBL) ആണ്. ‘പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തിക ഞെരുക്കവും’ എന്ന അദ്ധ്യായത്തിൽ കെഎസ്ഇബിഎൽ കാലങ്ങളായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് ധവള പത്രം വ്യക്തമാക്കുന്നു. കെഎസ്ഇബി 2022 – 23 കാലയളവിൽ 212 കോടി രൂപയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ 752 കോടിയോളം രൂപയുടെ നഷ്ടം സംസ്ഥാന സർക്കാർ ഏറ്റെടുത്തത് കൊണ്ടാണ് കണക്കുകളിൽ കെഎസ്ഇബിക്ക് ലാഭമുണ്ടായതെന്നാണ് ധവള പത്രം പറയുന്നത്. ഈ രേഖയനുസരിച്ച്, 2025 മാർച്ച് 31 വരെ കെഎസ്ഇബി സർക്കാരിന് തിരിച്ചടയ്ക്കാനുള്ള വായ്പാ കുടിശ്ശിക മാത്രം 1837 കോടി രൂപയാണ്.
എന്നാൽ കെഎസ്ഇബി പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കേവല ലാഭത്തിനുപരി മറ്റ് സാമൂഹ്യ ചുമതലകളുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. “പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം ലാഭമുണ്ടാക്കാനുള്ളതാണ് എന്നത് നവലിബറൽ ആശയങ്ങളെ അടിസ്ഥാനമാക്കി പറയുന്നതാണ്. ഇത്തരം സ്ഥാപനങ്ങൾക്ക്, ലാഭമുണ്ടാക്കലിനുപരി സമൂഹത്തിലെ എല്ലാത്തരം മനുഷ്യർക്കും പ്രായോഗികമാവുന്ന തരത്തിൽ/നിരക്കുകളിൽ സേവനങ്ങൾ എത്തിക്കേണ്ടതുണ്ട്. അത് നഷ്ടമില്ലാതെ മുന്നോട്ട് കൊണ്ട് പോകാനുള്ള വരുമാനം ഉണ്ടാക്കലാവണം ലക്ഷ്യം” ഗവേഷകനും മുൻ സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്സണൽ സെക്രട്ടറിയുമായിരുന്ന ഗോപകുമാർ മുകുന്ദൻ ഒബിസിയോട് പറഞ്ഞു.
കെഎസ്ഇബി യെ നഷ്ടത്തിന്റെ കണക്കുകളിൽ അളക്കുക മാത്രമല്ല ധവളപത്രം ചെയ്യുന്നത്.വൈദ്യുതി മേഖലയിൽ സ്വകാര്യ നിക്ഷേപങ്ങൾ സർക്കാർ അനുവദിക്കണമെന്നും ധവള പത്രം നിർദേശിക്കുന്നു. “പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാനുള്ള സാമ്പത്തിക-സാങ്കേതിക സ്രോതസ്സുകളോ, അങ്ങനെ സമയത്തിന് പൂർത്തീകരിച്ച പാരമ്പര്യമോ കെഎസ്ഇബിഎൽ ന് ഇല്ല” എന്ന് സൂചിപ്പിച്ചുകൊണ്ടാണ് വൈദ്യുത മേഖല സ്വകാര്യ വത്കരിക്കാൻ നിർദേശിക്കുന്നത്. സ്വകാര്യവത്കരണം വൈദ്യുതി ഉത്പാദനത്തിന്റെ പെട്ടെന്നുള്ള വളർച്ചയ്ക്കും ചില വ്യവസായങ്ങളുടെ വികസനത്തിന് അടിത്തറയിടാനും സഹായിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
വൈദ്യതി മേഖലയിലെ സ്വകാര്യവൽക്കരണത്തിന്റെ മുൻ അനുഭവങ്ങൾ
വൈദ്യുത മേഖലയിൽ സ്വകാര്യവത്കരണം നടപ്പാക്കിയ സംസ്ഥാനങ്ങളിൽ അവകാശപ്പെടുന്നത് പോലുള്ള നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ? രാജ്യത്ത് പൂർണമായും വൈദ്യുത മേഖല സ്വകാര്യവത്കരിച്ചിട്ടുള്ളത് ഡൽഹി, ഒഡീഷ സംസ്ഥാനങ്ങളിലാണ്. ഡൽഹിയിൽ പൊതുമേഖലയിലെ നഷ്ടം നികത്താനും വിതരണത്തിലെ കാര്യക്ഷമത കൂട്ടാനുമായി 2002-ൽ വൈദ്യുത മേഖലയിൽ സ്വകാര്യവത്കരണം നടപ്പാക്കിയിരുന്നു. അന്നത്തെ ഡൽഹി സർക്കാർ വിദ്യുത് ബോർഡ് (DVB) നിർത്തലാക്കുകയും വിതരണച്ചുമതല ടാറ്റ, റിലയൻസ് എന്നീ സ്വകാര്യ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള മൂന്ന് വൈദ്യുതി വിതരണ കമ്പനികൾക്ക് (Discoms) കൈമാറുകയും ചെയ്തു. എന്നാൽ, ഈ നീക്കം ഡൽഹിയിലെ സാധാരണ ജനങ്ങൾക്ക് മേൽ കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചത്.
സ്വകാര്യ കമ്പനികൾ വൈദ്യുതി നിരക്കിൽ പെട്ടെന്ന് വൻ വർദ്ധനവ് വരുത്തി. വർധിച്ച ഉത്പാദന ചെലവും, ഊർജ്ജ വിപണിയിലെ വിലക്കയറ്റവും ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ നിരക്ക് വർദ്ധിപ്പിച്ചത്. നിരക്ക് ഏറ്റവുമധികം കൂടിയത്, 200 യൂണിറ്റുകൾക്ക് താഴെ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ്. സാധാരണക്കാരാണ് ഈ വിഭാഗത്തിൽ അധികമായുള്ളത്. എന്നാൽ ഇതിന് ശേഷം പുറത്ത് വന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്,(C&AG) ഡൽഹിയിൽ സ്വകാര്യ വിതരണ കമ്പനികൾ വില പെരുപ്പിച്ച് കാണിച്ച് 8000 കോടിയോളം രൂപ അധികമായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയതായി കണ്ടെത്തി. വിതരണ കമ്പനികൾ തങ്ങളുടെ സ്വന്തം സഹോദര സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ഇല്ലാതെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതായും, അക്കൗണ്ടുകളിൽ വ്യാജ നഷ്ടങ്ങൾ (Regulatory Assets) കാണിച്ചതായും സി.എ.ജി കണ്ടെത്തി
വൈദുതി വിതരണം സ്വകാര്യ മേഖലക്ക് നൽകുക മാത്രമല്ല അന്ന് ഡൽഹി സർക്കാർ ചെയ്തത്.വൈദ്യുതി നിരക്ക് തീരുമാനിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ അധികാരം വെട്ടി ചുരുക്കുകയും ചെയ്തു.
ഇക്കാലയളവിൽ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വിധേയമായി ഡിഇആർസി ക്ക് നിരക്ക് നിശ്ചയിക്കേണ്ട അവസ്ഥയുണ്ടായെന്നും പഠനം സൂചിപ്പിക്കുന്നു.
2013 ൽ അധികാരത്തിലെത്തിയ അരവിന്ദ് കെജ്രിവാളിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൊന്നായിരുന്നു ന്യായ വിലയ്ക്ക് വൈദ്യുതിയെന്നത്. കെജ്രിവാൾ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഡൽഹിയിൽ 200 വാട്ടിന് താഴെയുള്ള വൈദ്യുതി ഉപയോഗം സൗജന്യമാക്കിയിരുന്നു.
ഒഡിഷ: പരാജയപ്പെട്ട പരീക്ഷണം
ഒഡീഷയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇന്ത്യയിൽ ആദ്യമായി വൈദ്യുതി മേഖല പൂർണ്ണമായി സ്വകാര്യവൽക്കരിച്ച ഒഡീഷയിൽ, ആദ്യ ഘട്ടത്തിൽ സ്വകാര്യ കമ്പനികൾ വിതരണ നഷ്ടം കുറയ്ക്കുന്നതിലും നിക്ഷേപം ഇറക്കുന്നതിലും പരാജയപ്പെട്ടതിനെ തുടർന്ന് റെഗുലേറ്ററി കമ്മീഷന് അവരുടെ ലൈസൻസുകൾ റദ്ദാക്കേണ്ടി വന്നിരുന്നു.
എന്നാൽ 2020-ൽ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ, വിപണിയിലെ കടുത്ത വിലക്കയറ്റം ഒഴിവാക്കാൻ സർക്കാർ സബ്സിഡികളോടെയുള്ള പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃക സ്വീകരിക്കുകയും ടാറ്റാ പവർ കമ്പനിക്ക് വിതരണച്ചുമതല കൈമാറുകയും ചെയ്തു. നിലവിൽ ടാറ്റയുടെ വിതരണ കമ്പനികൾ മാത്രമാണ് ഒഡീഷയിലുള്ളത്.
കെഎസ്ഇബിയുടെ നഷ്ടമെത്ര ?
സ്വകാര്യവത്കരണത്തിന്റെ സാഹചര്യമെന്താണ് എന്ന ചോദ്യവും നിലനിൽക്കുന്നു. ഡൽഹി ഒഡീഷ സംസ്ഥാനങ്ങളിൽ, പൊതുമേഖല സ്ഥാപനങ്ങളുടെ AT&C നഷ്ടങ്ങൾ അൻപത് ശതമാനം കവിഞ്ഞപ്പോഴാണ് സ്വകാര്യവത്കരണം നടപ്പിലാക്കിയത്.
സാങ്കേതിക കാരണങ്ങളാലുള്ള നഷ്ടത്തിന്റെയും ബില്ലിംഗ്, പണം പിരിവ് എന്നിവയിലെ വീഴ്ചകൾ മൂലമുള്ള വാണിജ്യ നഷ്ടത്തിന്റെയും (Commercial loss) ആകെ തുകയാണ് ‘AT&C loss’ എന്നറിയപ്പെടുന്നത്. ഒരു യൂട്ടിലിറ്റി ഗ്രിഡിലേക്ക് നൽകിയ ആകെ വൈദ്യുതിയിൽ എത്ര ശതമാനം വൈദ്യുതിക്കാണോ പണം ലഭിക്കാതിരുന്നത്, അതാണ് ‘AT&C loss’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ലോക്സഭാ രേഖകൾ പ്രകാരം കെഎസ്ഇബിഎല്ലിന്റെ 2024 – 25 കാലയളവിലെ ആകെ AT&C നഷ്ടം 6.61 ശതമാനമാണ്. ദേശീയ ശരാശരിയുടെ (15.5%) പകുതിയിൽ താഴെ. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇതിലും കുറഞ്ഞ നഷ്ടം അവകാശപ്പെടാനുള്ളത്.
ധാതുമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കുമ്പോൾ
ധാതുമണൽ ഖനനമാണ് സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കണമെന്ന് ധവളപത്രം നിർദേശിക്കുന്ന മറ്റൊരു പ്രധാന മേഖല. അപൂർവ്വ ഭൗമ മൂലകങ്ങൾ (Rare Earth Minerals), എ ഐ (AI) സാങ്കേതിക വിദ്യ, ക്ലൗഡ് ടെക്നോളജി, ഐടി ആപ്ലിക്കേഷൻസ്, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽ പൂർണമായും സ്വകാര്യ നിക്ഷേപത്തെ ആശ്രയിക്കണമെന്ന് ധവള പത്രം നിർദേശിക്കുന്നു. ‘സർക്കാരിന് മതിയായ വിഭവങ്ങളില്ലാത്തതാണ്’ ഈ മേഖലകളിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എ ഐ സാങ്കേതികവിദ്യയും അപൂർവ ഭൗമ മൂലകങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഉണ്ടെന്ന് അന്താരാഷ്ട്ര ഊർജ്ജ സംഘടന (IEA) വ്യക്തമാക്കുന്നു. 17 അപൂർവ്വ ലോഹമൂലകങ്ങളുടെ കൂട്ടത്തെയാണ് അപൂർവ ഭൗമ മൂലകങ്ങൾ അഥവാ ‘റെയർ എർത്ത് എലമെന്റ്സ്’ എന്ന് വിളിക്കുന്നത്. എഐ ഹാർഡ് വെയറുകളുടെ നിർമ്മാണം, എഐ ഡാറ്റാ സെന്ററുകൾക്കാവശ്യമായ ഊർജ്ജ ഉത്പാദനം എന്നിവയ്ക്കായി വലിയ തോതിൽ അപൂർവ ഭൗമ മൂലകങ്ങൾ ആവശ്യമായുണ്ട്. ഇത് കൂടാതെ സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ഈ മൂലകങ്ങൾ അത്യാവശ്യമാണ്.
ലോകത്ത് തന്നെ ഏറ്റവുമധികം റെയർ എർത്ത് എലമെന്റ്സ് സംസ്കരിച്ചെടുക്കുന്നത് ചൈനയാണ്. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനായി എല്ലാ രാജ്യങ്ങൾക്കും ഈ മൂലകങ്ങൾ ആവശ്യമാണ്. ഈ മേഖലയിലെ ചൈനീസ് ആധിപത്യം അവസാനിപ്പിച്ച് ഇവയുടെ ലഭ്യത ഉറപ്പുവരുത്താൻ അമേരിക്ക മറ്റ് രാജ്യങ്ങളുമായി കരാറുകളുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുമായും റെയർ എർത്ത് എലമെന്റ്സ് കരാറുകൾ അമേരിക്ക ഒപ്പിട്ടിട്ടുണ്ട്.
അദാനിയുടെ ഡാറ്റാ സെന്റർ
ഗൂഗിൾ വിശാഖപ്പട്ടണത്ത് നിർമിക്കുന്ന പുതിയ ഡാറ്റാ സെന്ററിന് പണം മുടക്കുന്നത് അദാനി ഗ്രൂപ്പാണ്.87,000 കോടി രൂപയോളമാണ് ഈ ഡാറ്റാ സെന്ററിനായി അവർ നിക്ഷേപിച്ചിട്ടുള്ളത്. അടുത്ത അഞ്ച് വര്ഷം കൊണ്ട് ഊർജ്ജ മേഖലയിൽ അഞ്ച് ലക്ഷം കോടി രൂപ രാജ്യത്ത് നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അപൂർവ ഭൗമ മൂലകങ്ങളുടെ ഖനനവും സംസ്കരണവുമുൾപ്പെടെയാണിത്.
ഇന്ത്യയുടെ കടത്തീരങ്ങളിൽ വൻ തോതിൽ മോണസൈറ്റ് (Monazite) നിക്ഷേപമുണ്ട്. അപൂർവ ഭൗമ മൂലകങ്ങൾ (Rare Earth elements) അടങ്ങിയ മിനറലുകളാണിവ. രാജ്യത്ത് തന്നെ ഏറ്റവുമധികം മോണസൈറ്റ് കാണപ്പെടുന്ന നാല് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കൊല്ലം, ആലപ്പുഴ തീരങ്ങളിൽ മോണസൈറ്റ് ശേഖരമുണ്ട്.
ധവള പത്രം നിർദേശിക്കുന്ന ‘റെയർ എർത്ത് എലമെന്റു’കളുടെ സ്വകാര്യവത്കരണം ഈ സാഹചര്യത്തിൽ ആശങ്ക ഉയർത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തലേന്ന് വി ഡി സതീശൻ അദാനി ഗ്രൂപ്പുമായും എൻഡിഎ നേതാക്കളും ചർച്ച നടത്തിയ വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതും ധവള പത്രത്തിൽ പരാമർശിക്കുന്ന റെയർ എർത്ത് എലമെന്റുകളുടെ സ്വകാര്യവത്കരണവും ബന്ധിപ്പിച്ചാണ് സിപിഐഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനമുന്നയിക്കുന്നത്. അദാനിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ ഫലമായാണ് റെയർ എർത്ത് എലമെന്റ് മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതെന്ന് വിമർശകർ പറയുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കണക്കാക്കേണ്ടതെങ്ങനെ?
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും നഷ്ടത്തിലാണ് എന്നാണ് ധവള പത്രത്തിലെ പ്രബലമായ ഒരു വാദം. ഈ വാദത്തിനടിസ്ഥാനപ്പെടുത്തി കൂടിയാണ് ധവള പത്രത്തിന് നവലിബറൽ സ്വഭാവമുണ്ടെന്ന വിമർശനമുയരുന്നത്. അതിന് പ്രധാന കാരണമായി ഉന്നയിക്കുന്നത് ‘നഷ്ടം’ കണക്കാക്കുന്നതിന്റെ രീതി കൂടി കണക്കിലെടുത്താണ്.
ധവള പത്രത്തിലെ കണക്കുകളനുസരിച്ച്, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് (2021-22 മുതൽ 2024-25 വരെ) പൊതുമേഖലാ സ്ഥാപനങ്ങളുണ്ടാക്കിയ ആകെ നഷ്ടം 31,781കോടിയിൽ നിന്ന് 78,851 കോടി രൂപയായി ഉയർന്നു. അതായത്, നഷ്ടത്തിൽ തന്നെ രണ്ടര ഇരട്ടി വർദ്ധന. കെഎസ്ആർടിസി, കേരള വാട്ടർ അതോറിറ്റി, കേരളാ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (KSSPL) എന്നിവയാണ് ഈ നഷ്ടമുണ്ടാക്കിയതിൽ പ്രധാന പങ്ക് വഹിച്ച സ്ഥാപനങ്ങൾ. 2024 – 25 കാലയളവിലുണ്ടായ ആകെ നഷ്ടത്തിന്റെ 72 ശതമാനം ഈ മൂന്ന് സ്ഥാപനങ്ങൾ മാത്രമുണ്ടാക്കിയതാണ്. 2023 – 24 ൽ ആകെ നഷ്ടത്തിന്റെ 88.7 ശതമാനവും കെഎസ്ആർടിസിയും കെഎസ്എസ്പിഎല്ലും ചേർന്നുണ്ടാക്കിയതായിരുന്നു.
ഈ വർഷങ്ങളിലെല്ലാം പ്രധാന നഷ്ടമുണ്ടാക്കിയ സ്ഥാപനം കേരളാ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് ആണെന്ന് കാണാം. സംസ്ഥാനത്തിന്റെ വരുമാനത്തിലെ ഉയർച്ച താഴ്ചകൾ പെൻഷൻ വിതരണത്തെ ബാധിക്കാതിരിക്കാനായി 2018 ആഗസ്റ്റിൽ സർക്കാർ തന്നെ രൂപീകരിച്ച കമ്പനിയാണിത്. അതാത് മാസത്തെ പെൻഷനുവേണ്ട പണം ഈ കമ്പനി കണ്ടെത്തുകയും, അത് പിന്നീട് സർക്കാർ തിരിച്ചടയ്ക്കുകയുമാണ് ചെയ്യുക. ഇത് വഴി സർക്കാർ ഫണ്ടുകളുടെ കാലതാമസം മൂലം പെൻഷൻ വിതരണം മുടങ്ങുന്നത് ഒഴിവാക്കാം.
അതായത്, കെഎസ്എസ്പിഎൽ ലാഭം മുൻനിർത്തി രൂപീകരിച്ച ഒരു സ്ഥാപനമല്ല. കടമെടുത്ത് പെൻഷൻ നൽകുകയും കിട്ടുന്ന മുറയ്ക്ക് കടം തിരിച്ചടയ്ക്കുകയുമാണ് അതിന്റെ ഉത്തരവാദിത്വം. ഇങ്ങനെയൊരു സംഘടനയുടെ കണക്കുകളെ എങ്ങനെയാണ് ‘നഷ്ടമായി’ കണക്കാക്കാൻ സാധിക്കുകയെന്നാണ് വിമർശകർ ചോദിക്കുന്നത്. 2023 – 24 കാലയളവിൽ ആകെ പൊതുമേഖലാ സ്ഥാനങ്ങൾ വരുത്തിയ നഷ്ടത്തിന്റെ 61 ശതമാനവും കെഎസ്എസ്പിഎല്ലിന്റെ നഷ്ടമാണെന്ന് ധവള പത്രം തന്നെ പറയുന്നുണ്ട്. അപ്പോൾ, ഇതൊഴിവാക്കിയാൽ ചിത്രം പാടെ മാറും.
സബ്സിഡി വിതരണത്തിലും മാറ്റം
കേരളം നിലവിൽ ഉത്പാദന അടിസ്ഥാനത്തിലാണ് പൊതു മേഖല സ്ഥാപനങ്ങൾക്കുൾപ്പെടെ സബ്സിഡികൾ നൽകുന്നത്. എന്നാൽ ഈ സമീപനം മാറണമെന്നാണ് ധവളപത്രം ആവശ്യപ്പെടുന്നത്. സബ്സിഡികൾ ഉത്പാദനം കേന്ദ്രീകരിച്ച് നൽകുന്നതിന് പകരം ഉപഭോഗമനുസരിച്ച് നൽകുന്ന രീതിയിലേക്ക് മാറണമെന്നാണ് ധവള പത്രം മുന്നോട്ട് വെക്കുന്ന ആശയം.
ഉത്പാദനം കേന്ദ്രീകരിച്ച് നൽകുന്ന സബ്സിഡിയുടെ ഉദാഹരണമായി കെഎസ്ഇബിക്ക് സർക്കാർ നൽകുന്ന സബ്സിഡിയെ നോക്കി കാണാം. സർക്കാർ സബ്സിഡി കൂടി സ്വീകരിച്ചാണ് സംസ്ഥാന വൈദ്യുതി ബോർഡ് കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് വൈദ്യുതിയെത്തിക്കുന്നത്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്.
ഉപഭോഗത്തിലൂന്നിയ സബ്സിഡിയെ പറ്റി പറയുന്നുണ്ടെങ്കിലും, അതിന്റെ വിതരണത്തെ പറ്റി ധവള പത്രം വിശദമാക്കുന്നില്ല. സാധാരണയായി ഡിബിടി (DBT) വ്യവസ്ഥയിലാണ് ഉപഭോഗം അടിസ്ഥാനമാക്കി സബ്സിഡികൾ നൽകുക. രാജ്യത്തെ എൽപിജി സബ്സിഡി ഉദാഹരണമായെടുക്കാം. മുഴുവൻ തുകയും നൽകിയാണ് ഉപഭോക്താക്കൾ വിതരണ കമ്പനികളിൽ നിന്ന് എൽപിജി സിലിണ്ടറുകൾ വാങ്ങുക. പിന്നീടാണ് ഉപഭോക്താവിന്റെ അക്കൗണ്ടുകളിലേക്ക് സബ്സിഡി തുക കേന്ദ്ര സർക്കാർ നിക്ഷേപിക്കുന്നത്.
ഉപഭോഗം കേന്ദ്രീകരിച്ച് സബ്സിഡി സംവിധാനം ക്രമീകരിച്ചാൽ, അത് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യുന്ന തരത്തിൽ മാറുമോ എന്ന സംശയവും നിലനിൽക്കുന്നു. കാരണം പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം ഇല്ലാത്തതോ തൃപ്തികരമല്ലാത്തതോ ആയ പ്രദേശങ്ങളിൽ, ജനങ്ങൾക്ക് മറ്റ് ‘ബദൽ’ സ്ഥാപനങ്ങളിൽ നിന്ന് സേവനങ്ങൾ/ഉൽപ്പന്നങ്ങൾ വാങ്ങാൻ ഈ സബ്സിഡി രീതി സഹായിക്കുമെന്നും ധവള പത്രം തന്നെ പറയുന്നു.
സാമൂഹ്യ ക്ഷേമത്തിന് തടയിടുന്ന പരിഷ്കരണങ്ങൾ ?
കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള പുതിയ ധവള പത്രം സംസ്ഥാനത്തിന്റെ പരമ്പരാഗത സാമ്പത്തിക നയങ്ങളിൽ നിന്നുള്ള നിർണായകമായ വ്യതിയാനമാണ് സൂചിപ്പിക്കുന്നത്. കെ.എസ്.ഇ.ബി പോലെയുള്ള ജനക്ഷേമ സ്ഥാപനങ്ങളെ ലാഭ-നഷ്ടങ്ങളുടെ അളവുകോലിൽ വിലയിരുത്തുന്നതും, വൈദ്യുതി, ഉന്നതവിദ്യാഭ്യാസം, അപൂർവ്വ ഭൗമ മൂലകങ്ങൾ തുടങ്ങിയ മേഖലകളിൽ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതും നവലിബറൽ (Neoliberal) നയങ്ങളുടെ സ്വാധീനമാണെന്ന പ്രതിപക്ഷ വിമർശനം ശക്തമാണ്.
വിഭവസമാഹരണത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്ന സർക്കാർ നിലപാടും, അത് സാധാരണക്കാരന്റെ സാമൂഹ്യ സുരക്ഷയെ തകർക്കുമെന്ന വിമർശകരുടെ നിലപാടും തമ്മിലുള്ള പ്രത്യയശാസ്ത്ര സംവാദത്തിനും കൂടിയാണ് ഈ ധവള പത്രം വഴിവെച്ചിരിക്കുന്നത്.
https://offbeatconcerns.com/ml/kerala-fiscal-health-white-paper-neoliberal-policy-criticism-2026/?fbclid=IwdGRjcASVHwVjbGNrBJUe82V4dG4DYWVtAjExAHNydGMGYXBwX2lkDDM1MDY4NTUzMTcyOAABHljfHuPoLHkiUPJqPszZeLrIfaU-ogsKlqWv8ztwx33T9NGJvK6rSWXQXFHo_aem_YWdncwAT7kZql5Dk6-4JO-l7DKMF&brid=YWdncwGI2lrPhjRnZ-GwZpeObg8u
ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
