Tuesday, June 18, 2024

ലോക സർവകലാശാലകളുടെ പാതയിൽ കേരളം - ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു എഴുതുന്നു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രവും സമൂലവുമായ മാറ്റങ്ങളിലൂടെ മുന്നേറുകയാണ്. നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളീയ സമൂഹത്തെ നവ വൈജ്ഞാനിക സമൂഹമാക്കി പരിവർത്തിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ശ്രദ്ധ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാക്കി നാം പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ സാക്ഷാൽക്കരിച്ച മാറ്റങ്ങൾ - ഗുണനിലവാര വർധനയും പശ്ചാത്തല സൗകര്യ വികസനങ്ങളിലെ മികവും - ലോകശ്രദ്ധ നേടിയിരുന്നു. ഇതിന്റെ തുടർച്ചയായി, പുത്തൻ വൈജ്ഞാനിക സമൂഹസൃഷ്ടിയെ മുന്നിൽനിന്ന് നയിക്കേണ്ടവരെന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാതലായ  മാറ്റങ്ങൾക്ക് തുടക്കമിട്ടു.

നേട്ടങ്ങളിൽ കാലുറപ്പിച്ച് മുന്നോട്ട് 

ജനപക്ഷ വൈജ്ഞാനിക സമൂഹം (പീപ്പിൾ ഓറിയന്റഡ് നോളജ് സൊസൈറ്റി) ആയി കേരളീയ സമൂഹത്തെ വാർത്തെടുക്കുകയെന്ന കാഴ്‌ചപ്പാടോടെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നാം പരിഗണന കൊടുത്ത് ആരംഭിച്ച പ്രവർത്തനങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ദേശീയതലത്തിലുള്ള ഗുണനിലവാര പരിശോധനാ ഫലങ്ങളെടുത്താൽ, നാക്‌ അക്രെഡിറ്റേഷനിൽ എ ഡബിൾ പ്ലസും എ പ്ലസും എ ഗ്രേഡും നേടി കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും അവയുടെ ജൈത്രയാത്രകൾക്ക് തുടക്കമിട്ടതു കാണാം. നാക് അക്രെഡിറ്റേഷനിൽ കേരള സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും എ ഡബിൾ പ്ലസും കലിക്കറ്റ്, കാലടി, കുസാറ്റ്  സർവകലാശാലകൾ എ പ്ലസും നേടി. ഇരുപതോളം കലാലയങ്ങൾ ഇതിനകം എ ഡബിൾ പ്ലസ് നേടി. 31 കലാലയം എ പ്ലസ് കരസ്ഥമാക്കി. എൻഐആർഎഫ് റാങ്കിങ്ങിൽ ആദ്യ 200 സ്ഥാനങ്ങളിൽ കേരളത്തിലെ 42 കോളേജുണ്ട്. രാജ്യത്തെ ഏറ്റവും മികവാർന്ന കോളേജുകളിൽ  21 ശതമാനം കേരളത്തിൽനിന്നാണെന്ന അഭിമാനകരമായ നേട്ടമാണിത്.

തൊഴിലിനും ഗവേഷണത്തിനും തുല്യ ഊന്നൽ 

നേട്ടങ്ങളുടെ ഈ ഗ്രാഫ് വീണ്ടും ഉയർത്തി അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് നമ്മുടെ കലാലയങ്ങളെയാകെ ഉയർത്തുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി, ലോകമെമ്പാടും സർവകലാശാലകൾ പിന്തുടരുന്ന നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് കേരളവും പ്രവേശിക്കുകയാണ്. ഒരേ സമയം തൊഴിൽലഭ്യത ഉറപ്പു വരുത്താനും ഗവേഷണ താൽപ്പര്യങ്ങൾ വികസിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള ദ്വിമുഖമായ സമീപനമാണ് ഈ മാറ്റങ്ങളുടെ കാതൽ. ഗവേഷണത്തിൽ ഊന്നിയുള്ള പഠനത്തിന് ബിരുദ തലത്തിലുള്ള വിദ്യാർഥികൾക്ക് ഇതാദ്യമായി അവസരം തുറക്കുകയാണ് കേരളം. സാർവദേശീയ മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന ഗുണനിലവാര വർധനയിലേക്കും മികവിലേക്കും കേരളീയ കലാലയങ്ങളെ വളർത്തലാണിതിന്റെ പ്രധാന ലക്ഷ്യം. ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ നിയോഗിച്ച ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷനുകളുടെ കാതലായ നിർദേശങ്ങൾ ആധാരമാക്കിയാണ് ഈ മാറ്റങ്ങൾ. 

പാഠ്യ വിഷയങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതോടൊപ്പം, സർവകലാശാലകളിൽ നിന്ന്‌ നേടുന്ന ബിരുദം ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നിലകൂടി ഇത് കൊണ്ടു വരും. ഇവിടെനിന്ന്‌ ബിരുദം നേടി വിദേശത്തേക്ക് ഉപരിപഠനത്തിനു പോകുന്നവർ വീണ്ടും ബിരുദം എടുക്കേണ്ടി വരുന്ന നില ഇനി അവസാനിക്കും. അങ്ങനെ, മറ്റു ലോകരാജ്യങ്ങളിലെ ബിരുദ പ്രോഗ്രാമുകളുമായി ഘടനാപരമായ തുല്യത ഉറപ്പാക്കുകയാണ് നാലുവർഷ ബിരുദ പ്രോഗ്രാം വഴി.

യുവതീയുവാക്കൾക്ക് ദേശീയവും അന്തർദേശീയവുമായ തൊഴിൽ സാധ്യതകളിലേക്ക് ആത്മ വിശ്വാസത്തോടെ കടന്നു ചെല്ലാൻ  സാഹചര്യമൊരുക്കൽ; ഒപ്പം, ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് പോകാൻ തൽപ്പരരായവർക്ക് അതിനുള്ള സാധ്യതയും ബിരുദ പഠന കാലത്തു തന്നെ ഉണ്ടാക്കൽ. ഈ രണ്ടു ലക്ഷ്യങ്ങളെയും സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് നാലുവർഷ ബിരുദ പരിപാടി. ഇതിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലാദ്യമായി ഒരു കരിക്കുലം ഫ്രെയിം വർക്കിന്‌ രൂപം നൽകി. സർക്കാർ തയ്യാറാക്കി നൽകിയ മാതൃകാ ചട്ടക്കൂടിനെ ഓരോ സർവകലാശാലയും അതതിന്റെ ജൈവ സ്വഭാവത്തിനും സവിശേഷതകൾക്കും ഇണങ്ങും വിധം കസ്റ്റമൈസ് ചെയ്‌തു. ഓരോ സർവകലാശാലയും അങ്ങനെ പുതിയ കരിക്കുലം രൂപീകരിക്കുകയും ആ കരിക്കുലത്തിന്റെ ചുവടുപിടിച്ച് ഓരോ വിഷയത്തിന്റെയും സിലബസുകൾ തയ്യാറാക്കുകയും ചെയ്‌തു. തുടർന്നാണ് ഈ അക്കാദമിക വർഷം നാലുവർഷ യുജി പ്രോഗ്രാമിലേക്ക് പ്രവേശിക്കുന്നത്.


തൊഴിൽ ശേഷി വളർത്തലും ഗവേഷണ പ്രവർത്തനങ്ങളും സംയോജിക്കും വിധം നമ്മുടെ ക്യാമ്പസ് അന്തരീക്ഷം സർഗാത്മകമായി മാറ്റുന്നതാണ് പുതിയ നാലുവർഷ ബിരുദ പരിപാടി. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന യുക്തി ബോധത്തിന്റെയും ശാസ്ത്രീയ ചിന്തയുടെയും അടിസ്ഥാനത്തിൽ എല്ലാ വിഷയങ്ങളും സമഗ്രമായി പഠിക്കാനാകുന്ന സംവിധാനമാണ് ഇതിൽ ഒരുക്കുന്നത്.

മൂന്നു വർഷത്തെ ബിരുദ കോഴ്‌സ് ഒരു വർഷം കൂടി അധികമായി പഠിപ്പിക്കുന്ന ഒന്നായിട്ടല്ല നാലുവർഷ ബിരുദ പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നു  വർഷത്തെ ബിരുദം, നാലു വർഷത്തെ ഓണേഴ്‌സ് ബിരുദം, നാലു വർഷത്തെ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ മൂന്നു തരത്തിലാകും കോഴ്‌സുകൾ. മൂന്നു വർഷം കഴിയുമ്പോൾ ബിരുദത്തോടെ പുറത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റും നാലുവർഷ പഠനം തെരഞ്ഞെടുക്കുന്നവർക്ക് അവരുടെ അഭിരുചി അനുസരിച്ച് ഓണേഴ്‌സ് ബിരുദവും ഓണേഴ്‌സ് ബിരുദവും ഓണേഴ്‌സ് വിത്ത് റിസർച്ചും ഇനി ലഭിക്കും. മൂന്നു വർഷം കഴിഞ്ഞാൽ എക്‌സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് ബിഎ/ബിഎസ്‌സി/ ബികോം ബിരുദങ്ങൾ നേടാം. ഇവർക്ക് രണ്ടു വർഷത്തെ പിജിക്ക്‌ ചേർന്ന് പഠിക്കാനുമാകും. 

ഓണേഴ്‌സ് ബിരുദം തെരഞ്ഞെടുക്കുന്നവർക്ക് മൂന്നു വർഷം കഴിഞ്ഞാൽ നാലാം വർഷത്തിലേക്ക് പ്രവേശിക്കാം. നാലാം വർഷത്തെ ആദ്യ സെമസ്റ്റർ റെഗുലർ ക്ലാസും അവസാന സെമസ്റ്റർ പൂർണമായും പ്രോജക്ടും ഇന്റേൺഷിപ്പും ആയിരിക്കും. തൊഴിൽ താൽപ്പര്യമനുസരിച്ച് എവിടെ വേണമെങ്കിലും പ്രോജക്ടും ഇന്റേൺഷിപ്പും ചെയ്യാം. പ്രോജക്ടും ഇന്റേൺഷിപ്പും താൽപ്പര്യം ഇല്ലാത്തവർക്ക് മൂന്നു ഓൺലൈൻ കോഴ്‌സുകൾ പൂർത്തിയാക്കിയാലും മതിയാകും. നാലുവർഷ ഓണേഴ്‌സ് ബിരുദം നേടിയവർക്ക് തുടർന്ന് ഒരു വർഷത്തെ പഠനത്തിലൂടെ പിജി നേടാനുമാകും. പിജി രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയാകും അവർക്ക്. മൂന്നു വർഷത്തെ പഠനത്തിൽ 75 ശതമാനം മാർക്ക് നേടിയവർക്ക് നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദത്തിനു ചേരാം. ഗവേഷണത്തിൽ താൽപ്പര്യം ഉള്ളവർക്കായാണിത്. ഇവർക്ക് നേരിട്ട് പിഎച്ച്ഡിക്ക്‌ ചേരാനും നെറ്റ്' എഴുതാനും സാധിക്കും.

മൂന്നുവർഷത്തിൽ 133 ക്രെഡിറ്റ് നേടിയാൽ ബിരുദവും നാലുവർഷത്തിൽ 177 ക്രെഡിറ്റ് നേടിയാൽ ഓണേഴ്സും ലഭിക്കുന്നതാണ് പുതിയ സംവിധാനം. മേജർ കോഴ്സുകളുടെ (നിലവിലെ സംവിധാനത്തിലെ ‘മെയിൻ’) അനുബന്ധ വിഷയങ്ങളോ വ്യത്യസ്തമായ വിഷയങ്ങളോ മൈനർ കോഴ്‌സായി (നിലവിലെ സംവിധാനത്തിലെ ‘സബ്‌സിഡിയറി')  തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത മൈനർ കോഴ്‌സുകൾ മൂന്നാം സെമസ്റ്ററിൽ വേണമെങ്കിൽ മേജർ കോഴ്‌സാക്കി മാറ്റി പ്രോഗ്രാംതന്നെ മാറ്റാനും അവസരമുണ്ട്.

ദേശീയ വിദ്യാഭ്യാസനയത്തിന്റെ അന്ധമായ അനുവർത്തനമല്ല, സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ച് ആവശ്യത്തിന് മാറ്റം വരുത്തിയാണ് നാലുവർഷ ബിരുദ പരിപാടി നടപ്പാക്കുന്നത്. പെഡഗോഗിക്കു പകരം ആൻഡ്രാഗോഗി എന്ന ആശയമാണ് പുതിയ സംവിധാനത്തിൽ മുന്നോട്ടു വയ്ക്കുന്നത്. ക്ലാസ് റൂമുകൾ സംവാദാത്മകമാക്കിക്കൊണ്ട്, പഠനരീതിയിലും അധ്യയന രീതിയിലും ഇത് മാറ്റമുണ്ടാക്കും. 

ബ്രേക്ക് എടുക്കാം, സർവകലാശാല മാറാം 

പഠനത്തിനിടയ്‌ക്ക് ബ്രേക്ക് എടുക്കാൻ  അവസരം നൽകിക്കൊണ്ടു കൂടിയാണ് പുതിയ കരിക്കുലം ഘടന. മൂന്നു വർഷത്തിനു ശേഷം തിരിച്ചു വന്ന്‌ ബിരുദ പഠനം പൂർത്തിയാക്കാനും അവസരം ഉണ്ട്. ബ്രേക്ക് എടുക്കുന്ന സമയം വരെ അവർ ആർജിച്ച ക്രെഡിറ്റ് അവരുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും, അതിനുള്ള ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ഈ ക്രെഡിറ്റ് സർട്ടിഫിക്കറ്റിലുള്ള ക്രെഡിറ്റിന് ഏഴു വർഷം വരെ പ്രാബല്യം ഉണ്ടാകും. ഇക്കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ക്രെഡിറ്റ് അവർക്ക്‌ ബിരുദപഠനം പൂർത്തിയാക്കാനോ മറ്റു പ്രോഗ്രാമുകളിലേക്കോ സർവകലാശാലകളിലേക്കോ കൈമാറ്റം ചെയ്ത് അവിടെനിന്ന് പഠനം പൂർത്തീകരിക്കാനോ ഉപയോഗിക്കാനാകും. യൂറോപ്യൻ, അമേരിക്കൻ, യുകെ ക്രെഡിറ്റ് ട്രാൻസ്‌ഫർ സംവിധാനങ്ങളുമായെല്ലാം ക്രെഡിറ്റ് കൈമാറ്റം പുതിയ സംവിധാനം. ഓൺലൈനായോ വിദൂരവിദ്യാഭ്യാസ രീതിയിലോ വിദേശ സർവകലാശാലകളിൽനിന്നടക്കം ക്രെഡിറ്റുകൾ നേടാൻ അവസരം ലഭിക്കും. 

കൂടുതൽ അനുഭവോന്മുഖമായ  പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കിൽ ഗ്യാപ് നികത്താൻ ഉതകുന്ന വിധത്തിൽ സ്‌കിൽ കോഴ്സിനും കൂടി ക്രെഡിറ്റ് നൽകും. വിദേശത്ത്‌ ജോലി ചെയ്യുന്നവരുടെ അക്കാദമിക പരിചയവും അറിവും നൈപുണ്യവും നമ്മുടെ കലാലയങ്ങളിൽ ബിരുദ പഠനം നടത്തുന്ന വിദ്യാർഥികൾക്ക്  ഉപയോഗപ്പെടുത്താമെന്ന തുറസ്സും ഇതോടെ ഉണ്ടാകും. ആ നിലയ്ക്ക് ‘ബ്രെയിൻ ഗെയിൻ' പദ്ധതി കൂടി കൂടുതൽ ഫലപ്രദമായി നാലു വർഷ  ബിരുദ പ്രോഗ്രാമിലൂടെ നിറവേറ്റപ്പെടും.

യുജിസി നിർദേശം പരിശോധിക്കും 

സംസ്ഥാനത്ത് നിലവിൽ ആർട്സ് ആൻഡ്‌ സയൻസ് ബിരുദ പ്രോഗ്രാമുകൾ നടത്തുന്ന അഫിലിയേറ്റിങ് സർവകലാശാലകളായ കേരള, ഗാന്ധി, കലിക്കറ്റ്, കണ്ണൂർ എന്നിവിടങ്ങളിലെ മുഴുവൻ  കോളേജുകളിലും ഈ അധ്യയനവർഷംമുതൽ നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിക്കും. കൂടാതെ, കാലടി, കേരള സർവകലാശാലകളുടെ ക്യാമ്പസ് പഠനവകുപ്പുകളിലും തുടങ്ങും. കണ്ണൂർ, മഹാത്മാഗാന്ധി, കൊച്ചിൻ സർവകലാശാലകൾ അവരുടെ ഇന്റഗ്രേറ്റഡ് പിജി  പ്രോഗ്രാമുകളെ നാലാം വർഷം ഓണേഴ്‌സ് ബിരുദം നൽകുന്ന രീതിയിൽ പരിഷ്കരിച്ചിട്ടുണ്ട്‌. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി രാജ്യത്താദ്യമായി നാലുവർഷ ബിരുദ പ്രോഗ്രാം.വിദൂരവിദ്യാഭ്യാസരീതിയിൽ നൽകും.

നിലവിൽ മൂന്നുവർഷ ബിരുദം പഠിക്കുന്നവരെ ഒരു വിധത്തിലും  ബാധിക്കാത്ത വിധത്തിലാണ് കേരളം നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നത്. നിലവിൽ മൂന്നു വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് ഓണേഴ്‌സ് ബിരുദത്തിന് അവസരം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവിൽ മൂന്നുവർഷ ബിരുദം പൂർത്തിയാക്കിയവർക്ക്  ഓണേഴ്‌സ് പഠനത്തിലേക്ക് മാറാൻ ആവശ്യമായ അവസരം നൽകണമെന്ന്‌ സർവകലാശാലകളോട് യുജിസി നിർദേശിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പരിശോധിക്കും. 

Read more at: https://www.deshabhimani.com/post/20240616_38705/higher-education-kerala-model



No comments:

Post a Comment