Saturday, June 15, 2024

മനുഷ്യപക്ഷമായ, സർഗ്ഗാത്മകതയുടെ പ്രവാഹം സൃഷ്ടിക്കാൻ ഇടതുപക്ഷത്തിനെ കഴിയൂ.©അജിത് കൊളാടി

ഇടതുപക്ഷ പൊതുമണ്ഡലത്തിൻ്റെ അനിവാര്യത .
മനുഷ്യരാശിയുടെ ചരിത്രത്തിൽ സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ എന്ന സാമൂഹ്യക്രമം വിളംബരം ചെയ്യുന്ന വിപ്ലവങ്ങൾ ഉണ്ടായി. ദേശീയ അടിച്ചമർത്തലിൽ നിന്ന് ദേശീയ സ്വാതന്ത്ര്യത്തിലേക്ക് , ചൂഷണത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും ജനാധിപത്യത്തിലേക്ക് , സമത്വ ഭാവനയിലേക്ക് , മനുഷ്യൻ്റെ അന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന സ്ഥിതിയിലേക്ക് മനുഷ്യരാശി മുന്നേറി. സാമൂഹ്യ മാറ്റത്തിൻ്റേയും മനുഷ്യ വിമോചനത്തിൻ്റെയും നൂറ്റാണ്ടായിരുന്നു ഇരുപതാം നൂറ്റാണ്ട് . വിപ്ലവ മുന്നേറ്റം എല്ലായ്പ്പോഴും നേർരേഖയിലൂടെ മാത്രം മുന്നോട്ടു പോവില്ല എന്നും ചരിത്രം പഠിപ്പിച്ചു. 
     
മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നതും , അദ്ധ്വാനിക്കുന്ന കോടികണക്കിനാളുകൾ ഉത്പാദിപ്പിക്കുന്ന സമ്പത്ത് വളരെ കുറച്ച് ആളുകൾ മാത്രം വീതിച്ചെടുക്കുന്നത് അവസാനിപ്പിക്കുകയും എല്ലാവർക്കും തുല്യാവസരങ്ങൾ പ്രദാനം ചെയ്യുന്നതുമായ ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം എന്ന് അന്ന് മാർക്സിറ്റ് ചിന്തകരും നേതാക്കളും പറഞ്ഞു. അന്ന് ലോകമാകമാനം പാർട്ടി മുന്നോട്ടു പോയത് ജനങ്ങളോടുള്ള വിശ്വാസവും,  അവരുമായുള്ള അടുത്ത ബന്ധവും , അവരുടെ സമരങ്ങളിൽ സജീവപങ്കാളിത്തവും , പ്രത്യയശാസ്ത്രത്തിലുള്ള അചഞ്ചലമായ വിശ്വാസവും, തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ പ്രസ്ഥാനത്തെ സഹായിച്ചു. അതിനാണ് എന്നും പ്രസക്തി. 
 
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിലാണ് ഇന്ത്യയിൽ പൊതുമണ്ഡലം രൂപം കൊള്ളുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ , സംവാദ സമിതികൾ , സാമൂഹിക സംഘടനകൾ , സാഹിത്യ ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ,  തുടങ്ങിയവയായിരുന്നു കൊളോണിയൽ ഭരണകാലത്ത് ഇവിടെ രൂപം കൊണ്ട പൊതുമണ്ഡലത്തിൻ്റെ അടിത്തറ. ഈ സ്ഥാപനങ്ങളുടെ  പൂമുഖങ്ങളിൽ നിന്നാണ്  ജനാധിപത്യം , സ്വാതന്ത്ര്യം തുടങ്ങിയ മഹത്തായ ആശയങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യൻ ധൈഷണികർ തീഷ്ണ സംവാദങ്ങളിൽ ഏർപ്പെട്ടത്. അവർ ജനാധിപത്യ , മതനിരപേക്ഷ ബോധം വളർത്തി കൊളോണിയൽ അധിനിവേശത്തെ ശക്തമായി എതിർത്തു.

പൊതുമണ്ഡലത്തിൽ ഉയർത്തിയ പുതിയ സംവാദമുഖങ്ങൾ അതിൻ്റെ വളർച്ചക്ക് ഗുണപരമായ മാനം നൽകി. ഇതു കൊണ്ട് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ദശകങ്ങളിൽ ഇടതു ബുദ്ധിജീവികൾക്കു ഇന്ത്യൻ സമൂഹത്തിൽ നേതൃപരമായ പങ്കുവഹിക്കാൻ കഴിഞ്ഞു. ജനാധിപത്യം , സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ ആശയങ്ങളെ എങ്ങിനെ പ്രയോഗവത്കരിക്കാം എന്നതിനെ കുറിച്ചായിരുന്നു ഗൗരവമേറിയ ചർച്ചകൾ. ഇടതു പക്ഷ ചിന്തകരുടെ അനന്യമായ സ്വാധീനം ആ കാലത്ത് സമസ്ത മേഖലകളിലും പ്രകടമായി. 

ഇന്ന് രാഷ്ട്രത്തിൻ്റെ വലിയൊരു വിഭാഗം ഇടതുപക്ഷത്തിൻ്റെ സ്വാധീനത്തിൽ നിന്ന് പുറത്താണ്. രാഷ്ട്രത്തിലെ മഹാ ഭൂരിപക്ഷം വരുന്ന പാർശ്വവത്കൃതരും, പാവങ്ങളുമായ ജനതയ്ക്ക് ഇടതുപക്ഷ പ്രത്യയശാസ്ത്രം ആകർഷകമായിരുന്നു എങ്കിലും ഇന്ന് രാജ്യമൊട്ടുക്കും ഇടതുപക്ഷത്തിന് അവരുടെ സമീപത്ത് എത്താൻ കഴിഞ്ഞില്ല. 
 
ഇന്ന് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ വിഷം വമിക്കുന്ന ചിന്തകൾ സർവ്വ മേഖലയിലും സ്വാധീനം ചെലുത്തുന്നു. ആർ.എസ്. എസ്. ഹിന്ദു മതത്തെ സെമിറ്റിക് മത മാതൃകയിലേക്ക് ചുരുക്കുകയല്ല , മറിച്ചവർ ചതുർവർണ്യം നിർദ്ദേശിക്കും വിധമുള്ള "ജാതി ക്രമത്തിലേക്ക് " ഹിന്ദു മതത്തെ മാത്രമല്ല , മനുഷ്യ ജീവിതത്തെയാകെ സ്വയം ചുരുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന മൗലിക സത്യമാണ്. തത്വത്തിൽ ജാതിമേൽക്കോയ്മയെ തള്ളിക്കളയുന്ന മതങ്ങളെപ്പോലും കീഴ്‌പ്പെടുത്താൻ കഴിഞ്ഞ "ജാതിമേൽക്കോയ്മ "യാണ് ഇന്ത്യയിലെ അസഹിഷ്ണുതയുടെ മുഖ്യ സ്രോതസ്സ് എന്ന മൗലിക വസ്തുതയാണ് , ജനാധിപത്യ വിശകലനങ്ങളിൽ നിന്നു പോലും വഴുക്കി പോവുന്നത്. ഇന്ത്യൻ സംസ്ക്കാരമെന്നാൽ നാനാജാതി ആശയങ്ങളുടെ സമന്വയമാണ്. പല തരം ജാതികളും മതങ്ങളും പേരുകളും ഭാഷകളും സാഹിത്യങ്ങളും എല്ലാം കൂടി നൃഷ്ടിക്കുന്ന ഒരു സങ്കര സംസ്‌ക്കാരമാണ് ഇന്ത്യക്കുള്ളത്. സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം കലർപ്പെല്ലാം അശുദ്ധമാണ് , കുറ്റകരമാണ്. രാജ്യത്തുടനീളം പ്രതിലോമ ചിന്തകൾ പടർത്തിയ ഫാസിസ്റ്റ് ശക്തികളെ പൂർണമായി പിഴുതെറിയാൻ അഖിലേന്ത്യാ തലത്തിലെ തെരഞ്ഞെടുപ്പ് ഫലം കൊണ്ടാകില്ല. അവിടെയാണ് ഇടതുപക്ഷ പൊതുമണ്ഡലത്തിൻ്റെ പ്രസക്തി. ഇടതുപക്ഷത്തിൻ്റെ സ്വാധീനം സമസ്ത മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കണം . സമൂഹത്തിലെ വ്യത്യസ്ത വിഭാഗത്തിലെ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട തുറന്ന ചർച്ചകൾ നടത്തണം. സംവാദങ്ങൾ വേണം. മററുള്ളവരെ കേൾക്കണം. അവർ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളണം. വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് ഗഹനമായ ചർച്ചകൾ നടത്തണം. ഇടതു പക്ഷത്തിന് അപ്പുറത്തുള്ളവരുടെ വിശ്വാസം വാക്കുകളിലൂടെ പ്രവൃത്തിയിലൂടെ ആർജിക്കണം. പൂർവ്വസൂരികളായ ഇടതുപക്ഷ നേതാക്കൾ നടത്തിയിരുന്ന ഗഹനമായ ചർച്ചകൾ , അവരുടെ എഴുത്തുകൾ , പ്രഭാഷണങ്ങൾ, പൊതു ജനത്തെ സ്വാധീനിച്ചിരുന്നു.  
      
ഇന്ന് രാജ്യത്തെ പുതിയ സങ്കീർണ്ണമായ യാധാർത്ഥ്യത്തെ അഭിസംബോധന ചെയ്യാനും അതിൻ്റെ തന്ത്രവും അടവും പുനരാലോചനയ്ക്ക് വിധേയമാക്കാനും പുതിയ ചലനാത്മക പ്രവർത്തനത്തിൻ്റെ രൂപങ്ങൾ വികസിപ്പിക്കാനും ഇടതുപക്ഷത്തിനു കഴിയുന്നില്ല. മൂലധന ശക്തികളുടെ ആധിപത്യത്തിൻ്റെ കീഴിലുള്ള രാജ്യത്ത് , അവരുടെ പുറംമോടികളിൽ ആകൃഷ്ടരായ പുതിയ തലമുറ ഇടതു പക്ഷ പ്രത്യയ ശാസ്ത്രത്തിൻ്റെ പരമ്പരാഗത രീതികളോട് വിമുഖത കാണിക്കുന്നു എന്നു പറയാം. ഇപ്പോൾ ഇടതു രാഷ്ട്രീയ പ്രയോഗത്തെ കുറിച്ച് മദ്ധ്യവർഗത്തിനിടയിലും, മുന്നോക്കക്കാർക്കിടയിലും മറ്റും വളർന്നു വരുന്ന ഇച്ഛാഭംഗം നിരീക്ഷിക്കുക. പ്രത്യയശാസ്ത്രത്തോട് പ്രവർത്തകർക്കിടയിലുള്ള പ്രതിബദ്ധതയിലും ഗുണത്തിലും ഉള്ള തകർച്ച ഇടതുപക്ഷ സ്വാധീനത്തെ ബാധിക്കുന്നു. 
         
അണികളെ മാത്രം സംഘടിപ്പിക്കുന്നതിൽ മാത്രമല്ല ഊന്നൽ കൊടുക്കേണ്ടത്. കാലഘട്ടം ആവശ്യപ്പെടുന്നത് ബഹുജനങ്ങളെ ചലനാത്മകമാക്കുക എന്നതാണ്. ജനകീയ വിഷയങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലൂടെയും സർഗ്ഗാത്മകമായ പദ്ധതികളിലൂടെയും അതിൻ്റെ സാമൂഹിക അടിത്തറ വികസിപ്പിച്ചു കൊണ്ട് മാത്രമെ ഇടതുപക്ഷ രാഷ്ട്രീയ പൊതുമണ്ഡലം വികസിക്കുകയുള്ളു. യുവത്വം നിരന്തരം സർഗ്ഗാത്മകമാകണം. സാംമ്പ്രദായിക പ്രവർത്തനങ്ങളിൽ നിന്ന് മാറി സമൂഹത്തിൽ സാഹോദര്യത്തിൻ്റേയും മതനിരപേക്ഷതയുടെയും ഇടതുപക്ഷ ആശയങ്ങളുടെയും നിതാന്ത പ്രചാരണം നടത്തേണ്ടത് യുവത്വമാണ്. യുവ ജനത എപ്പോഴും ജ്വലിച്ചു കൊണ്ടിരിക്കണം. മാറ്റത്തിൻ്റെ വക്താക്കളായി അവർ എപ്പോഴും കർമ്മപഥത്തിൽ നിലനിൽക്കണം. 
              
രാജ്യത്തെ ഫാസിസ്റ്റ് ശക്തികൾക്കെതിരെ , മൂലധന ശക്തികളുടെ മനുഷ്യ വിരുദ്ധ രാഷ്ട്രീയത്തിനെതിരെ , അതിൻ്റെ ഫലമായി ഉളവാകുന്ന ഭീതിജനകമായ തൊഴിലില്ലായ്മക്കെതിരെ, ഭയാനകമായ സാമൂഹ്യ സാമ്പത്തിക അസമത്വത്തിനെതിരെ , സ്ത്രീകളുടെ നേർക്കുള്ള നിരന്തരമായ അക്രമങ്ങൾക്കെതിരെ, കർഷക ദ്രോഹ നടപടികൾക്കെതിരെ, വംശഹത്യകൾക്കെതിരെ, പോഷകാഹാര കുറവിന് എതിരെ, സാമൂഹിക രാഷ്ട്രിയ നിതിക്കു വേണ്ടി നിരന്തരമായി അചഞ്ചലമായ പോരാട്ടം ജനസഞ്ചയത്തിൽ നിന്ന് ഉയർന്നു വരണം. അവ ഉയർത്തി കൊണ്ടുവരാൻ ഇടതുപക്ഷത്തിന് സാധിക്കും.  ഇടതുപക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുമ്പോൾ അതു സാധിക്കും. 
         
കീഴാള ജനസഞ്ചയ ജനാധിപത്യ രാഷ്ട്രീയത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയും , പുതുമയും അത് ഭരണകൂട അധികാരത്തെ ലക്ഷ്യമാക്കുന്നില്ല എന്നത് മാത്രമല്ല, അത് ഭരണകൂട അധികാരത്തിനെതിരെ പ്രവർത്തിക്കുന്ന ഭരിക്കപ്പെടുന്നവരുടെ ബദൽ അധികാരത്തിൻ്റെ മുന്നേറ്റമാകുന്നു എന്നതു കൂടിയാണ്. ജനാധികാരത്തിൻ്റെ മുന്നേറ്റം അഭംഗുരം പ്രവഹിപ്പിക്കുക എന്നതാകണം ഇടതുപക്ഷ പ്രവർത്തനത്തിൻ്റെ പ്രമുഖ കടമ.ഈ കീഴാള ജനാധിപത്യ അധികാരത്തിൻ്റെ ഉള്ളടക്കമാകട്ടെ മനുഷ്യർക്ക് പ്രകൃതിയിലും സമൂഹത്തിലും ജീവിക്കാനും നാനാമുഖമായി വളരുവാനുമുള്ള അവകാശത്തിന് ആസ്പദമായ ജീവിതാധികാരമാണ്. ഇത് ജീവിതത്തെ അടിച്ചമർത്തുകയും സങ്കോചിപ്പിക്കുകയും ചെയ്യുന്ന എല്ലാ ശക്തികൾക്കുമെതിരെ ചെറുത്തു നിൽക്കാനും മുന്നേറുവാനുമുള്ള സമൂഹ - പ്രകൃതിദത്തമായ സഹാജാധികാരമാണ്.  ഭരണകൂടത്തിനു മുമ്പെ നില നിൽക്കുന്നതാണ് ഈ സഹജ ജീവിതാധികാരം. ഭരണകൂടമാകട്ടെ,  ഈ സഹജ സാമൂഹ്യാധികാരത്തെ അമർച്ച ചെയ്യുന്നു. ഫാസിസ്റ്റ് ഭരണകൂടം ഈ ജീവിതാധികാരത്തെ നിഷ്ഠൂരം അമർച്ച ചെയതത് ലോകം കണ്ടതാണ്. മേലാളന്മാരുടെ അധികാരവും കീഴാളന്മാരുടെ അധികാരവും എപ്പോഴും ഏറ്റുമുട്ടി കൊണ്ടിരിക്കും. ഈ അധികാര സംഘർഷമാണ് വർഗ്ഗസമരം. ഇടതുപക്ഷത്തിന് ഇതിൽ പ്രധാനമായ പങ്കുവഹിക്കാം.
         
ഫാസിസ്റ്റ് ഭരണകർത്താക്കൾ സമൂഹത്തിൽ വെറുപ്പും ഭയവും ഉത്പാദിപ്പിച്ചു കൊണ്ട് പ്രവർത്തിച്ചു. എന്നാൽ ആ ഭരണകൂടാധികാരത്തെ ചെറുക്കുന്ന കീഴാള ജനകീയ അധികാരമാകട്ടൈ മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹത്തിൻ്റെ അത്ഭുതകരമായ ഭിന്ന ബന്ധ രൂപങ്ങളുടെ ശക്തികളിലൂടെയാണ് നിലവിൽ വരുന്നത്. സാധാരണ മനുഷ്യരുടെ  അധികാരത്തിൻ്റെ ആധാരമായി പ്രവർത്തിക്കുന്ന സ്നേഹം മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു യഥാർത്ഥ ഭൗതിക ശക്തിയാണ്. അത്തരം സ്നേഹമാകണം ഇടതുപ്രക്ഷ പ്രവർത്തനം. ഇടതുപക്ഷത്തിൻ്റെ  സ്നേഹം മുതലാളിത്ത സമൂഹത്തിലെ സ്വാർത്ഥ സ്നേഹമല്ല. സ്വാർത്ഥതക്ക് ഇടതുപക്ഷത്തിൽ ആധിപത്യം പാടില്ല. ഇടതുപക്ഷത്തിൻ്റെ സനേഹം ഒരുവനെ  മറ്റൊരുവനു വേണ്ടി എന്തു ത്യാഗവും ചെയ്യാൻ സന്നദ്ധനാക്കുന്ന വിമോചകവും വിപ്ലവകരവുമായ രാഷ്ട്രീയ ശക്തിയാണ്.
        
ഈ ലോകത്ത് ധനികൻ്റെ സംസ്കാരവും പാവങ്ങളുടെ സംസ്കാരവും തമ്മിലുള്ള സംഘർഷം എപ്പോഴും ഉണ്ട്. ഒരു സമൂഹക്രമത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ പഴയ ശീലങ്ങൾ തുടരും. " മനുഷ്യൻ എപ്പോഴും മനുഷ്യനാണ് . നമുക്ക് അവനെ ആദർശവൽക്കരിക്കാനാവില്ല " എന്നു ഫിദൽ കാസ്ട്രോ പറയാറുണ്ട്. എന്നാൽ പുതിയ സംസ്കാരവും പുതിയ മനുഷ്യനും ഉണ്ടാകുമെന്ന പ്രത്യാശയില്ലെങ്കിൽ പോരാട്ടത്തിന് അർത്ഥമില്ലാത്തുമെന്നും കാസ്ട്രോ ഉറച്ചു വിശ്വസിച്ചു. ഫാസിസ്റ്റ് ശക്തികൾക്കെതിരെ, ജാതി മത മൗലികവാദികൾക്കെതിരെ , മൂലധന ശക്തികൾക്കെതിരെ അചഞ്ചലമായി പോരാടുന്ന പുതിയ സംസ്കാരവും പുതിയ മനുഷ്യനെയും ഉണ്ടാക്കുക എന്നതാണ് ഇടതുപക്ഷത്തിൻ്റെ ഭാരിച്ച ഉത്തരവാദിത്വം. 
       ജീവിത നിലവാരം സംസ്കാരത്തേയും ജ്ഞാനത്തേയും ആശ്രയിച്ചിരിക്കുന്നു എന്ന് തത്വചിന്തകർ പറഞ്ഞിട്ടുണ്ട്. പണത്തിൻ്റെ അധാന്ത്യമോ, അധികാരത്തിൻ്റെ പദവികളോ അല്ല, മൂല്യങ്ങളാണ് ജീവിത നിലവാരത്തിൻ്റെ യഥാർത്ഥ ഘടകം  എന്നു വിശ്വസിക്കുന്നതാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രം. ആശയ സംവാദവും, ആശയ ദൃഢതയും, ആരോഗ്യകരമായ സംഭാഷണവും ജനങ്ങൾക്കിടയൽ ഉണ്ടാകണം. ചോദ്യങ്ങളാണ് സാമൂഹിക പരിണാമത്തിൻ്റെ ഡയലിറ്റിക്സ്  എന്ന് മാർക്സിസ്റ്റ് ആചാര്യർ പറഞ്ഞിട്ടുണ്ട്. ചോദ്യങ്ങൾ ഇല്ലാത്തിടത്ത് തീസിസും ആൻ്റി തീസിസും , സിന്തസിസും ഉണ്ടാകുന്നില്ല. ഇന്നലെ ഇന്നിനെയും, ഇന്ന് നാളെയെയും പിറവി നൽകുന്ന പ്രകൃതി നിയമം തന്നെ ഒരു ഡയലെക്റ്റിക്കൽ പ്രക്രിയയാണ്. ഇന്നലയെ ഇന്നു നിഷേധിക്കുന്നു .നാളെയെന്നത് നിഷേധത്തിൻ്റെ നിഷേധമാണ്.
(നഗേഷൻ ഓഫ് നെഗേഷൻ). ഇവിടെ ഇന്നലെ തീസിസും , ഇന്ന് ആൻറിതീസിസും , നാളെ സിന്തസിസുമാണ്. ചോദ്യം ചോദിക്കാനിരിക്കുന്നത് പ്രകൃതി നിയമത്തിൻ്റെ നിഷേധമാണ്. മാറ്റത്തിൻ്റെ തിരി കെടുത്തിക്കളയലാണ്. 
          
മുകളിൽ നിന്നുള്ള ഭരണകൂടാധികാരത്തിൻ്റെ അതിക്രമങ്ങളെ എക്കാലവും വിവിധ രീതികളിൽ ഇന്ത്യൻ ജനത ചെറുത്ത് പോന്നിട്ടുണ്ട്. ആ ജനതയുടെ സമാന്തരവും സ്വച്ഛന്ദസമായ സ്വാധികാരത്തിൻ്റെ മഹാശക്തികളെ ഉണർത്തേണ്ടതിൽ പ്രമുഖ പങ്കുവഹിക്കേണ്ടത് ഇടതുപക്ഷമാണ്. ഈ തിരഞ്ഞെടുപ്പിൽ ഫലങ്ങൾ വന്നപ്പോൾ ബി.ജെ.പി ക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലെങ്കിലും , അവരുടെ പ്രാകൃത നയങ്ങൾ അപ്രത്യക്ഷമാകില്ല. അവർ ഫാസിസ്റ്റ് നയങ്ങളെ അത്ര മാത്രം സ്നേഹിക്കുന്നു. ആത്മഹത്യ ചെയ്യുന്ന കർഷകരുടെയും , കൊടിയ ദുരിതമനുഭവിക്കുന്ന കൈവേലക്കാരുടെയും , കൂട്ടമായി കുടിയിറക്കപ്പെട്ട് ചേരികളിൽ അഭയം തേടുന്ന ആദിവാസികളുടെയും, കടബാധ്യതകളാൽ ജീവിതം കുടിക്കിയിടപ്പെട്ട ഇടത്തരക്കാരുടെയും, കോർപ്പറേറ്റുകൾക്കു വേണ്ടി ജീവിതസമയം പൂർണ്ണമായും പണയപ്പെടുത്തുന്ന യുവത്വത്തിൻ്റേയും , സ്പർദ്ധ ഇഷ്ടപ്പെടുന്ന , അസഹിഷ്ണുത മുഖമുദ്രയാക്കിയ, സത്യസന്ധതക്കും, സുതാര്യതക്കും പകരം സ്തുതിപാഠകരും, ആജ്ഞാനുവർത്തികളും എവിടെയും സ്വാധീനമുറപ്പിച്ച് , രാഷ്ട്രീയ ശുദ്ധി തകർക്കപ്പെടുന്ന ഒരു ഇന്ത്യയാണ് നമുക്കുള്ളത്. നീതിബോധം നഷ്ടപ്പെട്ട രാഷ്ട്രം .ഈ കാലത്ത് എന്നല്ല എന്നും കീഴാള ബഹുജനസഞ്ചയത്തിൻ്റെ സ്വാധികാരത്തിനു വേണ്ടി, പ്രതിജ്ഞാബദ്ധതയോടെ ഇടതുപക്ഷം പ്രവർത്തിക്കണം. അതിനു ഇടതു പക്ഷ പൊതുമണ്ഡലം വികസിപ്പിക്കണം. ഈ ഘട്ടത്തിൽ ഇടതുപക്ഷം ചെയ്യേണ്ടത് മൂലധനശക്തികളും ഹിന്ദുത്വ ശക്തികളും, മറ്റു മത വർഗ്ഗീയ വാദികളും  സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഈ കാലത്ത്, അത്തരം ശക്തികൾക്ക് എതിരെ ജനമുന്നേറ്റം സൃഷ്ടിക്കുന്നതിന്, തിരഞ്ഞെടുപ്പിനു മുമ്പും , അതിനു ശേഷവും ഉയർന്നു ജന സഞ്ചയ രാഷ്ട്രീയ പ്രവണതകളിൽ എങ്ങനെ ഗുണകരമായി ഇടപെടാം എന്ന് സത്യസന്ധതയോടെ പരിശോധിക്കലാണ്. ആത്മപരിശോധന തികച്ചും അനിവാര്യമാണ്. അഴിമതി വിരുദ്ധ പ്രസ്ഥാനം, മതേതര പ്രസ്ഥാനം, സ്വജനപക്ഷപാതത്തിൽ നിന്നു വിമുക്തമായ പ്രസ്ഥാനം, ഗുണപരമായ ഭിന്നത യോടെ വികസിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇടതുപക്ഷം ചിന്തിക്കണം. സമ്പന്നരും മേലാളന്മാരും അവരുടെ ഇടനിലക്കാരും കൈയ്യടക്കിയിരിക്കുന്ന ഇന്ത്യൻ ജനാധിപത്യം , സാധാരണക്കാരായ ഇന്ത്യൻ ജനകോടികൾ ദീർഘകാലത്തെ സ്വാതന്ത്ര്യ സമരത്തിലൂടെ ഉണരുകയും ഉയരുകയും ഐക്യപ്പെടുകയും ചെയ്തിലൂടെ നേടിയെടുത്ത ഒരു ചരിത്ര പ്രതിഭാസമാണ്. ജനാധിപത്യം  ഇന്ന് മേലാളന്മാരുടെ കൈയ്യിൽ ഒരു ജനവിരുദ്ധ യന്ത്രമാകുന്നു. അക്ഷരാർത്ഥത്തിൽ, ജനങ്ങളുടെ ജനാധിപത്യം സ്ഥാപിക്കാനാണ് ഗാന്ധിജി പോരാട്ടം നടത്തിയത്. അതു തന്നെയാണ് ഇടതുപക്ഷത്തിൻ്റെ കടമ. ഇടതുപക്ഷം സർഗ്ഗാത്മകമാകുന്നോൾ, വിനയാന്വിതമാകുമ്പോൾ, ജനങ്ങളുടെ വിശ്വാസ്യത എന്നും നിലനിർത്തുമ്പോൾ അത് സാദ്ധ്യമാകും .കാരണം ഇടതുപക്ഷം ജനപക്ഷമാണ്. അതാണ് നിരന്തരം ഓർക്കേണ്ടത്. 
              
ഇന്നിൽ നാളെ ജീവിച്ചിരിക്കുന്നു.  മാനവികതയെ നെഞ്ചോടു ചേർക്കുന്ന നാളെയെ വീണ്ടെടുക്കണം. ജനങ്ങളാണ് പരമപ്രധാനം എന്ന് കൃത്യമായി മനസ്സിലാക്കുന്ന നാളെയെ വീണ്ടെടുക്കണം. അതാണ് കമ്യൂണിസത്തിൻ്റെ ജോലി. ശുഭാപ്തി വിശ്വാസം വേണം. അതിന് ആശയ ദൃഢതയാണ് വേണ്ടത്, സ്ഥാനമാനങ്ങളല്ല. തിരഞ്ഞെടുപ്പിനു ശേഷമുള്ള തണുത്ത സ്ഥിതി അംഗീകരിക്കുമ്പോൾ തന്നെ, ജനം പറഞ്ഞത് ആത്മാർത്ഥതയോടെ കേൾക്കണം. വേണ്ടാത്തത് ദൂരെ കളയണം. അതിന് കഠിനാദ്ധ്വാനം വേണം, ആശയപരമായ പോരാട്ടം വേണം. സൂഹത്തിനോടും പ്രസ്ഥാനത്തിനോടും പ്രത്യയശാസ്തത്തോടും പ്രതിജ്ഞാബദ്ധത വേണം. എത്രയോ പ്രതിസന്ധികളെ ഇടതുപക്ഷം അതിജീവിച്ചു. മനുഷ്യൻ്റെ സൗന്ദര്യം പൂർണ്ണമായി ഉൾക്കൊണ്ട പ്രത്യയശാസ്ത്രമാണ് മാർക്സിസം. മനുഷ്യനാണ് അതിന് പ്രധാനം. മനുഷ്യരോടൊപ്പം ചേർന്നു നിൽക്കുമ്പോൾ മനുഷ്യർ ചേർത്തു പിടിക്കും. അത് നടപ്പിൽ വരുത്താൻ മനുഷ്യപക്ഷമായ,സർഗ്ഗാത്മകതയുടെ പ്രവാഹം സൃഷ്ടിക്കുന്ന ഇടതുപക്ഷത്തിനെ  കഴിയൂ. അതാണ് പരമപ്രധാനമായ കടമ - - - - - -

No comments:

Post a Comment