Wednesday, August 24, 2022

എൻ.ഡി.ടിവിയും അദാനിയും

സ്വതന്ത്ര മാധ്യമം എന്നത് സങ്കൽപ്പമാണ്. ഉടമാവകാശം കൈയാളുന്നവരുടെ താൽപ്പര്യമാണ് എല്ലാ മാധ്യമങ്ങളും സംരക്ഷിക്കുന്നത്. അത് ഒളിഞ്ഞും മറഞ്ഞും ആയെന്നു വരാം; നേരിട്ടുമാകാം. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. അധികം മുതൽമുടക്ക് ആവശ്യമുള്ള ടെലിവിഷൻ ചാനൽ പോലെ ഉള്ളവയിൽ മൂലധനത്തിന്റെ പിടി കൂടുതൽ മുറുകും. ഇന്ത്യയിലെ ഇന്നത്തെ ടെലിവിഷൻ ചാനലുകൾ ഏറെക്കുറെ എല്ലാം നിയന്ത്രിക്കുന്നത് വ്യവസായ കുത്തകകളാണ്. പ്രാദേശിക ചാനലുകൾ അടക്കം 72 ചാനൽ മുകേഷ് അംബാനിയുടെ റിലയൻസിന്റെ നിയന്ത്രണത്തിലുണ്ട്. ഇതിൽ മുപ്പതോളം വാർത്താ ചാനലും ഉൾപ്പെടുന്നു. ബിജെപിയുടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ എസ്സെൽ കമ്പനിയുടെ കൈയിൽ സീ ഗ്രൂപ്പിലെ അടക്കം 15 വാർത്താ ചാനൽ.  ഇതിനു പുറമെ ബിജെപി മന്ത്രി രാജീവ്‌ ചന്ദ്രശേഖറിന്റെയും അർണബ്‌ ഗോസ്വാമിയുടെയും മറ്റും ചാനലുകൾ. എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌തുതി പാഠകരും കൂട്ടു കച്ചവടക്കാരും. ഇവരെല്ലാം ചേർന്ന്‌ നിയന്ത്രിക്കുന്ന ഇന്ത്യൻ മാധ്യമരംഗം 2022ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നൂറ്റമ്പതാം സ്ഥാനത്ത്‌ എത്തി നിൽക്കുന്നു. ആകെ 180 രാജ്യമേ ആ പട്ടികയിലുള്ളൂ എന്നു കൂടി കാണണം.

ഈ വിപുലമായ ഭരണാനുകൂല കുത്തകകളുടെ മാധ്യമ സ്ഥാപനങ്ങൾക്ക് ഇടയിൽ വ്യത്യസ്‌തത പുലർത്തി നിന്ന ഏക ദേശീയ വാർത്താ ചാനലാണ്‌ എൻഡിടിവി. മാധ്യമരംഗത്തു നിന്നുള്ള  പ്രണയ്‌ റോയിയും ഭാര്യ രാധിക റോയിയും നേതൃത്വം നൽകുന്നു എന്നതു കൊണ്ടു തന്നെ ചെളി നിറഞ്ഞ മാധ്യമ പരിസരത്ത്‌ കുറച്ചെങ്കിലും തല ഉയർത്തി നിൽക്കാൻ അവർക്ക്‌ കഴിഞ്ഞു. അവരുടെ ഹിന്ദി വിഭാഗം നയിക്കുന്ന രാവിഷ്‌ കുമാറിനെ പോലെ ഉള്ളവർ  മറ്റു മാധ്യമങ്ങൾ ഒളിപ്പിക്കുന്ന ഇന്ത്യൻ യാഥാർഥ്യങ്ങൾ സ്‌ക്രീനിൽ  എത്തിച്ച്‌ ജനശ്രദ്ധ നേടി.

എൻഡിടിവി അതു കൊണ്ടു തന്നെ മോദി സർക്കാരിന്റെ നോട്ടപ്പുള്ളിയായി. ബിജെപി ഇതര സർക്കാരുകൾക്കു നേരെ കുതിച്ചെത്താറുള്ള വേട്ടപ്പട്ടികളെല്ലാം ഇവർക്കെതിരെയും പാഞ്ഞു ചെന്നു. വിവിധ അന്വേഷണ ഏജൻസികൾ പല കേസിലായി കുടുക്കി സ്ഥാപനത്തെ ശ്വാസം മുട്ടിച്ചു. എൻഡിടിവി കടം വാങ്ങിയിരുന്ന ഒരു സ്ഥാപനത്തെ വിലയ്‌ക്കെടുത്ത്‌ പ്രണയ്‌ റോയിയുടെയും രാധികയുടെയും പേരിലുള്ള ഓഹരികൾ നരേന്ദ്ര മോദിയുടെ ഏറ്റവും അടുപ്പക്കാരിൽ ഒരാളായ വൻ വ്യവസായി ഗൗതം അദാനി ഇപ്പോൾ വിലയ്‌ക്കു വാങ്ങി. ഒപ്പം വ്യക്തികളുടെ കൈയിലെ ഓഹരികൾ വാങ്ങാൻ നടപടിയും തുടങ്ങി. ഇതോടെ ചാനലിന്റെ നിയന്ത്രണം അദാനിയുടെ പിടിയിലാകും. തീർത്തും അധാർമികവും നിയമപരം  അല്ലാത്തതുമായ ഈ പിടിച്ചെടുക്കൽ കോടതിയിൽ ചോദ്യം ചെയ്യുമെന്ന്‌ ചാനൽ പറയുന്നു. പക്ഷേ, അതിന്റെ ഫലപ്രാപ്‌തി പ്രവചിക്കാനാകില്ല.

കുനിയാൻ പറയാതെ തന്നെ ഇഴയാനും കാൽക്കീഴിൽ അനുസരണയോടെ  കിടക്കാനും ഒരുക്കമായ മാധ്യമങ്ങളാണ്‌ നരേന്ദ്ര മോദി സർക്കാരിന്‌ വേണ്ടത്‌. എതിർ അഭിപ്രായങ്ങൾക്ക്‌ ധൈര്യപ്പെടുന്ന വ്യക്തികൾക്ക് എതിരെ  സ്വീകരിക്കുന്ന അതേ സമീപനത്തിലൂടെ മാധ്യമങ്ങളെയും പൂട്ടാൻ അവർ ഉറപ്പിച്ചിരിക്കുന്നു.  എൻഡിടിവിയിലെ രാവിഷ്‌ കുമാറിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘ഗോഡി മീഡിയ’ (മടിത്തട്ട്‌ മാധ്യമങ്ങൾ) മാത്രം മതി ഇവിടെ  എന്നതാണ്‌ സമീപനം. ഇതിന്റെ ഇരയാണ്‌ എൻഡിടിവി. ഇനി ശേഷിക്കുന്ന വിമത ശബ്ദങ്ങൾക്കു നേരെയും അവർ തിരിയും. വരുതിയിലാക്കാൻ കഴിയാത്തവയെ വകവരുത്തും.

ടെലിവിഷൻ ചാനൽ എന്നത്‌ വമ്പൻ മുതൽ മുടക്കിന്റെ മേഖല എന്നതു കൊണ്ടു തന്നെ ബദലിലൂടെ ചെറുത്തു നിൽപ്പ്‌ എളുപ്പമല്ല. കേരളത്തിലെ കൈരളിയുടെ മാതൃക ദേശീയ തലത്തിൽ എത്ര പ്രായോഗികമാകും എന്നത്‌ പറയാനാകില്ല. പക്ഷേ, രാജ്യത്ത്‌ ജനാധിപത്യം പുലരണമെന്നും ഭരണഘടന മാനിക്കപ്പെടണമെന്നും കരുതുന്നവരുടെ ഒരു വിശാല കൂട്ടായ്‌മയിലൂടെ എങ്കിലും പുതിയ മാധ്യമങ്ങൾ ഉയർന്നു വന്നേ മതിയാകൂ. ഒപ്പം താരതമ്യേന ചെലവു കുറഞ്ഞ ഓൺലൈൻ മാധ്യമങ്ങൾ  സജ്ജമാക്കുകയും വേണം. ഇക്കാര്യത്തിൽ  ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന്‌  ഓർമിപ്പിക്കുകയാണ്‌ എൻഡിടിവി കൈയേറ്റം


Read more: https://www.deshabhimani.com/editorial/ndtv-gautam-adani/1039927

No comments:

Post a Comment