Wednesday, August 24, 2022

വാഗ്ഭടാനന്ദന്‍ പറഞ്ഞു; 'മനുഷ്യന്‍ ഒറ്റ വര്‍ഗമാണ് വര്‍ഗീയത മൃഗീയതയാണ്, മനുഷ്യത്വമല്ല'

ലയാളി എന്തിന്റെയെല്ലാം പേരിൽ അഭിമാനിക്കുന്നുവോ അതെല്ലാം ഒരു ചോദ്യചിഹ്നമായി ഉയർന്നുനിൽക്കുന്ന വർത്തമാനകാലത്താണ് വാഗ്ഭടാനന്ദ ഗുരുദേവന്റെ വാക്കുകൾക്ക് പ്രസക്തിയുയരുന്നത്. അന്ധവിശ്വാസങ്ങൾക്കും അനീതികൾക്കുമെതിരെ പോരാടിയ നവോത്ഥാന ആചാര്യൻ വാഗ്ഭടാനന്ദന്റെ 137-മത് ജന്മവാർഷിക ദിനമാണ് ഏപ്രിൽ 27. 

1885 ഏപ്രിൽ 27-ന് ജനിച്ച കുഞ്ഞിക്കണ്ണൻ (യഥാർഥ പേര്) സ്വന്തം പിതാവായ കോരൻ ഗുരുക്കളുടെ പാഠശാലയിലാണ് പ്രാഥമിക വിദ്യാഭ്യാസം
ആരംഭിക്കുന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ അസാധാരണ ബുദ്ധി വൈഭവം പ്രകടിപ്പിച്ച ശിഷ്യനെ തന്റെ പാഠശാലയിലെ മറ്റുകുട്ടികളെ പഠിപ്പിക്കാൻ നിയോഗിച്ചത് സ്വന്തം മകനായതുകൊണ്ടല്ല, മറിച്ച് ഗുരു ശിഷ്യനിൽ കണ്ടെത്തിയ വിജ്ഞാനസൗരഭം കൊണ്ടുതന്നെ.

കേരളത്തിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിരിടുന്നതോടൊപ്പം ഭാരതീയ തത്ത്വചിന്തയുടെ ആധാരമായ 'അദ്വൈത'ദർശനത്തെ സാധാരണ ജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ അവതരിപ്പിച്ച് മനുഷ്യനെ മനുഷ്യനാക്കി മാറ്റുകയെന്ന അതിസാഹസികമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്.

ഉണരുവിനഖിലേശനെ സ്മരിപ്പിൻ! ക്ഷണമെഴുന്നേൽപ്പിനനീതിയോടെതിർപ്പിൻ!, മനുഷ്യൻ മനുഷ്യനാവുക', 'അജ്ഞത അനീതിയിലേക്ക് നയിക്കുന്നു, 'മനുഷ്യൻ രണ്ടു ജാതിയേയുള്ളൂ; ഒന്ന് ആൺ ജാതിയും മറ്റൊന്ന് പെൺ ജാതിയും', 'മനുഷ്യൻ ഒറ്റ വർഗമാണ് വർഗീയത മൃഗീയതയാണ്, മനുഷ്യത്വമല്ല', 'ആരാധ്യനായ ദൈവം ഏകനാണ് അവൻ അമ്പലങ്ങളിലല്ല, പള്ളികളിലല്ല, മനുഷ്യഹൃദയങ്ങളിലാണ്' തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിലും പരിവർത്തനവിധേയമായ വിപ്ലവകരമായ ഉദ്ബോധനങ്ങൾ അദ്ദേഹമുയർത്തി. സാമൂഹികപരിഷ്കരണത്തിനിറങ്ങിയപ്പോൾ തന്നെ ആരാധിക്കാൻ ആശ്രമങ്ങളോ പ്രാർഥിച്ച് സായൂജ്യമടയാൻ പ്രതിഷ്ഠകളോ നടത്താത്ത കർമയോഗി.

മനുഷ്യൻ അറിവുനൽകാൻ പാഠശാലകൾ, ആശയരൂപവത്കരണത്തിനും ആശയ സംവാദങ്ങൾക്കും പ്രബോധന സംഘടന, ആശയവിനിമയത്തിന് പത്രസ്ഥാപനങ്ങൾ, മേലാളരുടെ അടിമത്തത്തിൽനിന്നും മോചനം നേടാനും ഇഷ്ടപ്പെട്ട തൊഴിൽ ചെയ്ത് ജീവിക്കാനും സാമ്പത്തിക സ്വാശ്രയത്വത്തിനും പരസ്പരസഹായ സഹകരണ സംഘങ്ങൾ, പിഞ്ചുകുഞ്ഞുങ്ങൾക്കുപോലും ഹൃദ്യമാവുന്ന പ്രാർഥനകളും ധ്യാനരീതികളും തുടങ്ങി ആത്മീയാചാര്യൻ, കവി, പത്രപ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, തൊഴിലാളി സംരക്ഷകൻ, വിമർശകൻ, തത്ത്വചിന്തകൻ എന്നിങ്ങനെ വാഗ്ഭടാനന്ദനെ ചികഞ്ഞാൽ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. ഗാന്ധിയൻ ആശയങ്ങളെ സ്വീകരിച്ചുകൊണ്ട് അറിവിന്റെ ആഴങ്ങളിൽനിന്നുള്ള വാക്ചാതുരിയുടെ മുന്നിൽ എതിർത്തവരെ മുഴുവൻ അടിയറവുപറയിച്ച വിജ്ഞാന പോരാളി. 1885-ൽ ജനിച്ച് 1939-ൽ സമാധി വരെയുള്ള ചെറിയ കാലഘട്ടത്തിൽ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ അദ്ദേഹം വലിയ സംഭാവനകൾ നടത്തി. അതുകൊണ്ട് കൂടിയാണ് ബ്രഹ്മാനന്ദ ശിവയോഗി കുഞ്ഞിക്കണ്ണന് വാഗ്ഭടൻ എന്ന് വിശേഷിപ്പിച്ചതും.


https://www.mathrubhumi.com/literature/features/social-reformer-vagbhatananda-birth-anniversary-1.7468807


.https://www.mathrubhumi.com/literature/features/vagbhatananda-birth-anniversary-1.5622838

No comments:

Post a Comment