Monday, September 10, 2012

വരുമാനക്കണക്ക് നല്‍കാതെ ലീഗും മാണി വിഭാഗവും



ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമീഷനോട് ഇതുവരെ സ്വത്ത് വെളിപ്പെടുത്താത്ത രാഷ്ട്രീയപ്പാര്‍ടികളില്‍ കേരളത്തില്‍നിന്ന് മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും. 2004-05 മുതല്‍ 2010-11 വരെയുള്ള കാലയളവില്‍ മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെ 18 പ്രദേശിക പാര്‍ടികള്‍ സ്വത്തുവിവരം മറച്ചുവച്ചതായി നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ 2008 കോടി രൂപ ലഭിച്ച കോണ്‍ഗ്രസാണ് വരുമാന പട്ടികയില്‍ മുന്നില്‍. 994 കോടി രൂപയുമായി ബിജെപി തൊട്ടുപിന്നില്‍. കോണ്‍ഗ്രസിനും ബിജെപിക്കും സംഭാവന നല്‍കിയ കമ്പനികളുടെ പട്ടികയില്‍ പ്രമുഖ മാധ്യമ കുത്തക ഏഷ്യാനെറ്റും ഉള്‍പ്പെടുന്നു.
 1951ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് 20,000 രൂപയ്ക്കു മേല്‍ ലഭിക്കുന്ന സംഭാവനയെക്കുറിച്ച് രാഷ്ട്രീയപ്പാര്‍ടികള്‍ എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കണം. വരവിനത്തില്‍ എത്ര തുക ലഭിച്ചു, ആരൊക്കെയാണ് തുക നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാവുന്നത് ഈ കണക്കിലൂടെയാണ്. കണക്ക് നല്‍കാത്തതിനാല്‍ മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും സാമ്പത്തിക ഇടപാടുകള്‍ രഹസ്യമായി തുടരുകയാണ്. ഇവര്‍ക്ക് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ലഭിക്കേണ്ട നികുതി ഇളവ് ആദായവകുപ്പില്‍നിന്ന് ലഭിച്ചോ എന്ന് വ്യക്തമല്ല.
 കണക്ക് വെളിപ്പെടുത്താത്ത രാഷ്ട്രീയപ്പാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കണമെന്ന് നാഷണല്‍ ഇലക്ഷന്‍ വാച്ച് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ബയര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
 കോണ്‍ഗ്രസിന് 2010-11ല്‍ ലഭിച്ച തുക 307.09 കോടി രൂപയാണ്. ബിജെപിയുടെ വരവ് 168.01 കോടി രൂപ. ബഹുജന്‍ സമാജ് പാര്‍ടിക്ക് 115.71 കോടിയും സിപിഐ എമ്മിന് 76.57 കോടിയും എന്‍സിപിക്ക് 23.31 കോടിയുമാണ് ലഭിച്ചത്. സിപിഐയ്ക്ക് 2.12 കോടി ലഭിച്ചു. തുക സമാഹരിക്കുന്നത് മുഖ്യമായും പാര്‍ടി അംഗങ്ങളില്‍നിന്നുളള ലെവിയിലൂടെയും മറ്റുമാണെന്ന് സിപിഐ എം നേരത്തേ വ്യക്തമാക്കിയിരുന്നു. സിപിഐയുടെ 57.02 ശതമാനവും ഈയിനത്തിലാണ്.
 വന്‍കിട കമ്പനികളും രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഫണ്ട് നല്‍കാന്‍ അവ രൂപീകരിച്ചിരിക്കുന്ന ട്രസ്റ്റുകളും കോണ്‍ഗ്രസിനും ബിജെപിക്കും ഉദാരമായി സംഭാവന നല്‍കി. 2003-04 മുതല്‍ 2010-11 വരെയുള്ള കാലയളവില്‍ ഒരു സ്വകാര്യ കമ്പനിയുടെ ട്രസ്റ്റായ ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ് കോണ്‍ഗ്രസിന് 36.46 കോടിയും ബിജെപിക്ക് ഏഴ് കോടിയും നല്‍കി. ടോറന്റ് പവര്‍ ലിമിറ്റഡ് കോണ്‍ഗ്രസിന് 11.85 കോടിയും ബിജെപിക്ക് 10.50 കോടിയും നല്‍കി. ഇലക്ടറല്‍ ട്രസ്റ്റ് കോണ്‍ഗ്രസിന് 9.96 കോടിയും വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ബിജെപിക്ക് 5.26 കോടിയും നല്‍കി. ഏഷ്യാനെറ്റ് 2009-10ല്‍ കോണ്‍ഗ്രസിന് 25 കോടി രൂപയും ബിജെപിക്ക് 10 കോടി രൂപയുമാണ് നല്‍കിയത്.

No comments:

Post a Comment