Wednesday, September 26, 2012

മന്ത്രി ജയലക്ഷ്മിക്കെതിരെ ഹര്‍ജി




കല്‍പ്പറ്റ: നാമനിര്‍ദേശപത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് ചെലവ് കണക്കിലും തെറ്റായ വിവരം നല്‍കിയതിന് മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ ഹര്‍ജി. ബത്തേരിയിലെ കെ പി ജീവനാണ് ഹൈക്കോടതി അഭിഭാഷകന്‍ സി എസ് ഹൃദ്ദിക്ക് മുഖേന മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജിനല്‍കിയത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മന്ത്രി നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. പദവികളില്‍ നിന്ന് അയോഗ്യയാക്കപ്പെടത്തക്കവിധമുള്ള ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് 2004ല്‍ ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയതായാണ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. എന്നാല്‍, മന്ത്രി ബിരുദം നേടിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ചെലവിനെപ്പറ്റി റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ കണക്കിലും വിവരങ്ങള്‍ മറച്ചു. 3,91,584 രൂപ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചതായാണ് കണക്ക്. നാമനിര്‍ദേശപത്രിക നല്‍കിയശേഷം ജയലക്ഷ്മിയുടെ 20052376881 നമ്പര്‍ എസ്ബിഐ അക്കൗണ്ടില്‍ പത്ത് ലക്ഷം രൂപ വരികയും തെരഞ്ഞെടുപ്പിന് മുമ്പ് ഒമ്പത് തവണയായി പിന്‍വലിക്കുകയും ചെയ്തു. ഈ തുകയെപ്പറ്റി ചെലവില്‍ പറയുന്നില്ല. കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാറെയും ജയലക്ഷ്മി പഠിച്ച മാനന്തവാടി ഗവ. കോളേജിലെ പ്രിന്‍സിപ്പലിനെയും ഹര്‍ജിയില്‍ സാക്ഷികളാക്കിയിട്ടുണ്ട്.
മന്ത്രിയുടെ വ്യാജസത്യവാങ്മൂലം: എസ് ബിഐക്ക് കോടതി നോട്ടീസ്

കല്‍പ്പറ്റ: നാമനിര്‍ദേശ പത്രിക യോടൊപ്പമുള്ള തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ മന്ത്രി പി കെ ജയലക്ഷ്മി തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ മാനാന്തവാടി എസ് ബിഐ മാനേജര്‍ക്ക് കോടതി നോട്ടീസയച്ചു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് നോട്ടീസയച്ചത്. തെരഞ്ഞെടുപ്പ് ചെലവിനെപ്പറ്റി റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ കണക്കില്‍ വിവരങ്ങള്‍ മറച്ചുവെച്ചതായാണ് ഹര്‍ജിയിലെ ഒരു ആരോപണം.

3,91,584 രൂപ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചതായാണ് കണക്ക്. എന്നാല്‍ നാമനിര്‍ദേശപത്രിക നല്‍കിയശേഷം ജയലക്ഷ്മിയുടെ 20052376881 നമ്പര്‍ എസ്ബിഐ അക്കൗണ്ടില്‍ പത്ത് ലക്ഷം രൂപ വരികയും തെരഞ്ഞെടുപ്പിന് മുമ്പ് ഒമ്പത് തവണയായി പിന്‍വലിക്കുകയും ചെയ്തു. ഈ തുകയെപ്പറ്റി ചെലവില്‍ പറയുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനാണ് എസ് ബിഐ മാനേജര്‍ക്ക് കോടതി നോട്ടീസയച്ചത്. കേസ് വീണ്ടും ഒക്ടോബര്‍ 15 നു പരിഗണിക്കും.

ബത്തേരിയിലെ കെ പി ജീവനാണ് ഹൈക്കോടതി അഭിഭാഷകന്‍ സി എസ് ഹൃത്വിക്ക് മുഖേന ഹര്‍ജി നല്‍കിയത്. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോടതി തള്ളി. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് 2004ല്‍ ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയതായാണ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. എന്നാല്‍, മന്ത്രി ബിരുദം നേടിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.



No comments:

Post a Comment