Friday, March 15, 2024

ലോകത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതി: ലൈഫ് മിഷനിൽ ഇതുവരെ അനുവദിച്ചത്

കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ അനുവദിച്ച വീടുകളുടെ എണ്ണം 5 ലക്ഷം കടന്നു. 5,00,038 വീടുകളാണ് ഇതുവരെ അനുവദിച്ചത്. ഇതിൽ 3,85,145 വീടുകളുടെ നിർമാണം പൂർത്തിയായി. 1,14,893 വീടുകളുടെ നിർമാണം നടന്നുവരുന്നു. ലോകത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതിയാണ് ലൈഫ് മിഷൻ. പൂർത്തിയായ വീടുകളിൽ 70 ശതമാനവും സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിർമിച്ചിരിക്കുന്നത്. സുരക്ഷിത ഭവനത്തോടൊപ്പം കരുതലും സേവനങ്ങളും ഉറപ്പാക്കി ജനജീവിതത്തിന് സുരക്ഷയുടെ കവചമൊരുക്കുകയാണ് ലൈഫ് മിഷനിലൂടെ സർക്കാർ - മന്ത്രി എം ബി രാജേഷിന്റെ കുറിപ്പ്

കുറിപ്പിന്റെ പൂർണരൂപം

കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ  അഞ്ച് ലക്ഷം വീടുകൾ (കൃത്യമായി പറഞ്ഞാൽ 5,00,038 വീടുകൾ)  അനുവദിച്ച വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. ഇതിൽ 3,85,145 വീടുകളുടെ നിർമാണം പൂർത്തിയായി. 1,14,893 വീടുകളുടെ നിർമാണം നടന്നുവരുന്നു. മേൽപ്പറഞ്ഞ അഞ്ചു ലക്ഷത്തിൽ 3805 അതിദരിദ്ര ഗുണഭോക്താക്കളുടെ വീടുകളും ഉൾപ്പെടുന്നു. അവരുടെ 1500 വീടുകൾ പൂർത്തിയായി. 2305 വീടുകൾ നിർമാണ പുരോഗതിയിലാണ്. ഇവർക്ക് പുറമെ പട്ടികജാതി-പട്ടികവർഗക്കാർ, ഭിന്നശേഷിക്കാർ, മത്സ്യത്തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ലോകത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതിയായി ലൈഫ് മിഷൻ മാറുകയാണ്. ഇത്രയും ജനകീയവും വിപുലവുമായ ഒരു ഭവനനിർമ്മാണ പദ്ധതി രാജ്യത്ത് മറ്റെങ്ങുമില്ല. ഇക്കഴിഞ്ഞ ബജറ്റിൽ 2024 മാർച്ച് ആകുമ്പോഴേക്കും അഞ്ചുലക്ഷം വീടുകൾ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കരാർ വെച്ച വീടുകൾ പൂർത്തിയാകുന്നതോടെ ആ ലക്ഷ്യം കൈവരിക്കാൻ കഴിയും.    

പൂർത്തിയായ 3,85,145 വീടുകളിൽ 2,69,687 വീടുകളും (70%) പൂർണമായി സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വീടുകൾക്ക് നാല് ലക്ഷം രൂപയാണ് നൽകുന്നത്. പട്ടികവർഗക്കാർക്ക് ഭവന നിർമാണത്തിന് ആറുലക്ഷം രൂപയും നൽകുന്നു. ലൈഫ്- പിഎംഎവൈ റൂറൽ പദ്ധതിയിലാണ് 33272 വീടുകൾ പൂർത്തിയാക്കിയത്. ഈ വീടുകൾക്ക് 72000 രൂപയാണ് കേന്ദ്രവിഹിതം. കേരളം ഇവർക്കും നാലുലക്ഷം രൂപ നൽകുന്നു. ശേഷിക്കുന്ന 3,28,000 രൂപ സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് നല്കുന്നത്. അതായത് കേന്ദ്രസർക്കാർ പദ്ധതിയ്ക്കായി കേന്ദ്രം നല്കുന്നത് വെറും 18 ശതമാനം തുക മാത്രമാണ്, ശേഷിക്കുന്ന 82 ശതമാനം തുകയും സംസ്ഥാനസർക്കാർ നൽകുന്നു. ലൈഫ്-പിഎംഎവൈ അർബൻ പദ്ധതിയിലൂടെ 82186 വീടുകളാണ് പൂർത്തിയായത്. ഈ പദ്ധതിക്കായി കേന്ദ്രം നല്കുന്നത് ഒന്നരലക്ഷം രൂപയാണ്. ഇവിടെ തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ചേർന്ന് രണ്ടര ലക്ഷം രൂപ കൂടി ചേർത്ത് നാലുലക്ഷം രൂപയാക്കി ഗുണഭോക്താക്കൾക്ക് നൽകുന്നു. 37.5 ശതമാനം തുക കേന്ദ്രവും ശേഷിക്കുന്ന 62.5ശതമാനം തുക സംസ്ഥാനവും വഹിക്കുന്നു. 

ലൈഫ് മിഷൻ വഴിയുള്ള ഭവന നിർമ്മാണത്തിനായി നാളിതുവരെ ചിലവഴിച്ചത് 17,209.09 കോടി രൂപയാണ്. ഇതിൽ 2081.69 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതം. വെറും 12.09 ശതമാനം. 2016  മുതൽ, ലൈഫ് മിഷൻ ആരംഭിച്ച കാലം മുതലിങ്ങോട്ട് പി എം എ വൈ(ഗ്രാമീൺ)യിൽ 2,36,670 അർഹതപ്പെട്ട അപേക്ഷകരിൽ കേന്ദ്രം ഇതുവരെ അനുവദിച്ചുതന്ന വീടുകളുടെ എണ്ണം  35190  മാത്രമാണ്. അതിൽ 33,272 വീടും പൂർത്തിയായി. ഇതുതന്നെ അവസാനമായി അനുവദിച്ചത് 2021-22 ലാണ്. അതിനുശേഷം പുതിയ വീടുകളൊന്നും തന്നെ അനുവദിച്ചില്ല. നാമമാത്രമായ തുക നൽകുന്ന കേന്ദ്രസർക്കാർ ലൈഫ്-പിഎംഎവൈ പദ്ധതിയിലൂടെ പണി കഴിപ്പിച്ച വീടുകൾക്ക് മുൻപിൽ ബ്രാൻഡിംഗ് സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. വീട് ഓരോ പൗരന്റെയും അവകാശമാണെന്നും, അത് ഔദാര്യമല്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള ഒരു ബ്രാൻഡിംഗും അനുവദിക്കില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഭൂരിപക്ഷം പണം നൽകുന്ന സംസ്ഥാന സർക്കാർ ഇത്തരത്തിൽ ലൈഫ് വീടുകളെ തിരിച്ചറിയാനുള്ള യാതൊരു അടയാളങ്ങളും സ്ഥാപിക്കരുത് എന്നാണ് തുടക്കം മുതൽ നിഷ്കർഷിച്ചത്. രാജ്യത്ത് ഭവന നിർമ്മാണത്തിന് ഏറ്റവുമധികം പണം നൽകുന്ന സംസ്ഥാനം കേരളമാണ്. കേരളം നൽകുന്ന തുകയുടെ പകുതി പോലും നൽകാൻ ഒരു സംസ്ഥാനവും തയ്യാറാകുന്നില്ല. 

11 ഭവന സമുച്ചയങ്ങളിലൂടെ 886 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 2 ഭവന സമുച്ചയങ്ങൾ പാർട്ട്ണർഷിപ്പ് വ്യവസ്ഥയിലും (ജി സി ഡി എ, പെരിന്തൽമണ്ണ നഗരസഭ) 3 എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരെണ്ണം സ്പോൺസർഷിപ്പ് വ്യവസ്ഥയിലും(മണ്ണന്തല-എൻ ജി ഒ യൂണിയൻ) ബാക്കിയുള്ള 5 എണ്ണം (അടിമാലി, കടമ്പൂർ, കരിമണ്ണൂർ, പുനലൂർ, വിജയപുരം) ലൈഫ് മിഷൻ നേരിട്ടും നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. 21 ഭവന സമുച്ചയങ്ങളുടെ  നിർമ്മാണം പുരോഗമിക്കുകയാണ്. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിൻറെ ഭാഗമായി ലഭിച്ച ഭൂമിയിലെ 2 ഭവനസമുച്ചയങ്ങളുടെ (പൂവച്ചൽ, നെല്ലിക്കുഴി) നിർമ്മാണ പ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടത്തിലാണ്.   

നവകേരളം സൃഷ്ടിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ  രൂപം നൽകിയ നവകേരളം കർമ്മപദ്ധതിയിലെ സുപ്രധാന മിഷനാണ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ. കേരളത്തിലെ പാർപ്പിട രംഗം നേരിടുന്ന ബഹുവിധമായ പ്രശ്നങ്ങൾക്ക് തനതായ പരിഹാര സമീപനങ്ങളാണ് ലൈഫ് മിഷനിലൂടെ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. വാർദ്ധക്യ രോഗികളും ക്ലേശമനുഭവിക്കുന്നവരുമായ കുടുംബാംഗങ്ങളെ സംരക്ഷിക്കാനും വരുംതലമുറയെ സാമൂഹിക ബോധമുള്ള നല്ല പൗരജനങ്ങളായി വളർത്തിയെടുക്കാനും ഉതകുന്ന ഇടങ്ങളുണ്ടാകണമെന്ന സമീപനത്തിൽ അധിഷ്ഠിതമാണ് ലൈഫ് മിഷൻറെ പ്രവർത്തനങ്ങൾ. ഇതിനുപുറമെ സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹിക ക്ഷേമപദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള ശാക്തീകരണ പ്രക്രിയ ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ വിവിധ ഭവന പദ്ധതികളെ ഏകോപിപ്പിച്ചാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്.

ലൈഫ് മിഷൻറെ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. സർക്കാരിൻറെ വിവിധ പദ്ധതികളിലൂടെ ഭവന നിർമ്മാണം ആരംഭിക്കുകയും നിർമ്മാണം നിലച്ച ഭവനങ്ങളുടെ പൂർത്തീകരണവുമായിരുന്നു ഒന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഈ ഘട്ടത്തിൽ നിർമ്മാണം നിലച്ച 54,116 ഭവനങ്ങൾ  കണ്ടെത്തുകയും അവയുടെ നിർമാണം  പൂർത്തീകരിക്കുയും ചെയ്തു. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പിലാക്കിവരുന്നത്. ഇതിലൂടെ ഇതുവരെ 2,78,245 കുടുംബങ്ങൾ സുരക്ഷിത ഭവനങ്ങൾക്കുടമയായി. 1,14,893 ഗുണഭോക്താക്കൾ ഭവനനിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങളിലുമാണ്.  ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമായിരുന്നു ലൈഫ് മൂന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഇതിൽ അർഹരായ ഗുണഭോക്താക്കളിൽ 34,488 പേർ സ്വന്തമായോ സർക്കാർ സംവിധാനങ്ങൾ  മുഖേനയോ ഭൂമി ആർജ്ജിച്ച് ഭൂമിയുള്ള ഭവനരഹിതരായി മാറി. ഇത്തരത്തിൽ ഭൂമിയുള്ള ഭവനരഹിതരായവർക്ക് ഭവന നിർമ്മാണത്തിന് ധനസഹായം ലഭ്യമാക്കിയതിലൂടെ 25,905 ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തീകരിച്ചു.

ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കിയത് ലൈഫ് പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി. പെയിൻറ്, സിമൻറ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വയറിംഗ് ഉപകരണങ്ങൾ, സാനിട്ടറി ഉപകരണങ്ങൾ, വാട്ടർ ടാങ്ക് തുടങ്ങിയവ വിലക്കുറവിൽ  ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയും കേരളത്തിന്റെ സ്വന്തം നഗര തൊഴിലുറപ്പ് പദ്ധതിയായ അയ്യൻ‌കാളി പദ്ധതിയിലൂടെയും 90 തൊഴിൽ ദിനങ്ങളുടെ ആനുകൂല്യവും(90*333=29970 രൂപ) ലഭ്യമാക്കുന്നു. സംസ്ഥാന സർക്കാർ ഏജൻസിയായ അനെർട്ടിൻറെ 'ഹരിത ഊർജ്ജ വരുമാന പദ്ധതിയിൽ' ലൈഫ് ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലാൻറുകളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഭവനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്നതോടൊപ്പം അധിക വൈദ്യുതി കെഎസ്ഇബിക്ക് നൽകി വരുമാനം നേടാനും സാധിക്കും. സൗരോർജ്ജ പ്ലാൻറ് സ്ഥാപിക്കുന്ന വീടുകൾക്ക് ഇൻഡക്ഷൻ സ്റ്റൗവ് കൂടി ലഭ്യമാക്കുന്നുണ്ട്.

ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുന്നതിനായി ആവിഷ്കരിച്ച "മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ 30.16 ഏക്കർ ഭൂമി ലൈഫ് മിഷന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ 1000 ഭൂരഹിത ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് ഒരു കുടുംബത്തിന് പരമാവധി 2.5 ലക്ഷം രൂപ നിരക്കിൽ 25 കോടി ധനസഹായം നൽകുന്നതിന് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. അതിൻപ്രകാരം 1000 ഗുണഭോക്താക്കൾക്കും ഭൂമി ലഭ്യമാക്കി. ലയൺസ് ഇന്റർനാഷനൽ ഡിസ്ട്രിക്റ്റ് 318 എ യുമായി ചേർന്ൻ 100 വീടുകൾ നിർമിക്കുന്നതിനുള്ള സർക്കാർ അനുമതി നൽകി.   

ലൈഫ് ഗുണഭോക്താക്കളുടെ ജീവിതശേഷി വർദ്ധിപ്പിക്കുന്നതിന് വിവിധങ്ങളായ തുടർപദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.  വയോജന പരിപാലനം ഉറപ്പാക്കുകയും സ്വയംതൊഴിൽ-സംരംഭകത്വ വികസന പരിശീലനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. സുരക്ഷാ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനാണ് ഊന്നൽ. ഇതിൻറെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച ഭവനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. കുടുംബശ്രീ ജീവനോപാധി ഉറപ്പാക്കുന്നതിന് പ്രത്യേക ഇടപെടൽ നടത്തുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ലൈഫ് വീടുകൾക്ക് ആട്ടിൻകൂട്, തൊഴുത്ത്, കോഴിക്കൂട് മുതലായ ജീവനോപാധികളും ഉറപ്പാക്കുന്നുണ്ട്. ഏറ്റവും അവസാനം കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് അഞ്ച് ലക്ഷം ലൈഫ് കുടുംബങ്ങളിലെ 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകരെ കണ്ടെത്തി തൊഴിൽ സജ്ജരാക്കി പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിശീലനവും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിനായി തൊഴിൽ മേളകൾ  നടത്തും. 

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി പാവപ്പെട്ടവരുടെ മുഖങ്ങളിൽ പ്രതീക്ഷയുടെ ചെറുചിരികൾ വിരിയിച്ച് ലോക ജനതയ്ക്ക് മുന്നിൽ മാതൃകയാകുകയാണ് സംസ്ഥാന സർക്കാർ. വീട് ഒരാളുടെ അഭിമാനമാണ്. അത് പൗരന്റെ അവകാശമാണ്‌. സർക്കാർ നൽകുന്ന ഔദാര്യമല്ല. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ ഓരോ വീടുകൾക്ക് മുന്നിലും അവരുടെ ലോഗോ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അതിന്റെ പേരിൽ കേന്ദ്രവിഹിതം തടഞ്ഞുവെക്കുകയും ചെയ്തപ്പോൾ ലോഗോ പ്രദർശിപ്പിക്കാനാവില്ല എന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തത്. സമൂഹിക സപ്ന്ദനം തിരിച്ചറിഞ്ഞ് സുരക്ഷിത ഭവനത്തോടൊപ്പം കരുതലും സേവനങ്ങളും ഉറപ്പാക്കി ജനജീവിതത്തിന് സുരക്ഷയുടെ കവചമൊരുക്കുകയാണ് ലൈഫ് മിഷനിലൂടെ.

https://www.deshabhimani.com/post/20240315_22184/life-mission




No comments:

Post a Comment