Friday, March 15, 2024

പൗരത്വ ഭേദഗതി നിയമ ഭേദഗതി.പൊളിച്ചടുക്കേണ്ട ചില സംഘി നുണകൾ © കെ.കെ.ഷാഹിന


പൊളിച്ചടുക്കേണ്ട ചില സംഘി നുണകൾ .

ബിജെപിയുടെ സംസ്ഥാന ഘടകം പുറത്തിറക്കിയ ഒരു നോട്ടീസാണ് ഈ പോസ്റ്റിന് ആധാരം . കൂടാതെ സോഷ്യൽ മീഡിയയിൽ പലയിടത്തും ,സംഘികൾ ഈ നുണകൾ
പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടു . ഇതേ കുറിച്ച് പഠിച്ചിട്ടുള്ളവരെ
പോലും തെറ്റിദ്ധരിപ്പിക്കുന്നതും കണ്ടു .പനികിടക്കയിലാണ് .എന്നാലും ഇത്
എഴുതാതിരിക്കാൻ വയ്യ .
എൻ ആർ സിയെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും അതിന്റെ ചട്ടങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും സി എ എ യും  എൻ ആർ സി യും എൻ പി ആറും  ഒന്നും തമ്മിൽ ഒരു ബന്ധവുമില്ലെന്നും എല്ലാം വെവ്വേറെ നടപടിക്രമങ്ങൾ
 ആണെന്നുമാണ് സംഘ്കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പെരുംകള്ളം .
എന്താണ് സത്യം ?
എൻ ആർ സി എന്നത് 2003 ലെ വാജ്‌പേയ് സർക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കി കഴിഞ്ഞതാണ് . 2003  ലെ പൗരത്വ നിയമ ഭേദഗതിയിലൂടെ വാജ്‌പേയ്
സർക്കാർ പുതുതായി കൂട്ടി ചേർത്ത ക്ലോസ് 14 എ (1 ) ഇങ്ങനെ പറയുന്നു .

'എല്ലാ പൗരന്മാരും നിർബന്ധമായും പൗരത്വം  രജിസ്റ്റർ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ദേശീയ തിരിച്ചറിയൽ കാർഡുകൾ നൽകുകയും ചെയ്യും'.

ശ്രദ്ധിക്കണം . Compulsorily register എന്നാണ് ഉപയോഗിച്ചിട്ടുള്ള പ്രയോഗം.ഓപ്‌ഷണൽ അല്ല .

14 എ (2 ) എന്താണ് പറയുന്നത് എന്ന് നോക്കൂ.
' ഇതിനായി കേന്ദ്രസർക്കാർ ഒരു ദേശീയ പൗരത്വ പട്ടിക ഉണ്ടാക്കും .(National
Register of Indian Citizens) അതിന്റെ നടത്തിപ്പിനായി ദേശീയ പൗരത്വ
രെജിസ്ട്രേഷൻ അതോറിറ്റി സ്ഥാപിക്കുകയും ചെയ്യും'.
ഈ ഭേദഗതിയോടനുബന്ധിച്ച് 2003 ൽ പുറത്തിറക്കിയ ചട്ടങ്ങളിലാണ് എൻപിആർ കടന്ന് വരുന്നത് .എൻ ആർ സി എന്താണെന്നും എങ്ങനെ നടപ്പിലാക്കണമെന്നുംംകൂടുതൽ വിശദമായി ഈ ചട്ടങ്ങളിൽ (Citizenship Rules 2003 ) പറയുന്നു . ഒരു പ്രദേശത്തു ആറ് മാസമോ അതിൽ കൂടുതലോ ആയി താമസിച്ചു വരുന്ന ആളുകളെ ആണ് NPR  ൽ
ഉൾപ്പെടുത്തുക എന്ന് ഈ ചട്ടങ്ങളിൽ പറയുന്നു .

വാജ്‌പേയ് സർക്കാർ ഇത് നിയമമാക്കിയെങ്കിലും ഇത് നടപ്പിലാക്കിയത് 
UPA സർക്കാരാണ് എന്നതും എടുത്തു പറയണം .എൻ പി ആറിന്റെ ഒന്നാംഘട്ട വിവര ശേഖരണം 2010 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നടപ്പിലാക്കി .
പക്ഷേ , അപ്പോഴും ,ഇത് പൗരത്വം മതാടിസ്ഥാനത്തിലാക്കി മാറ്റാനുള്ള കുൽസിത നീക്കത്തിന്റെ മുന്നോടിയാണ് എന്നറിഞ്ഞു കൊണ്ടല്ല അവർ അത് ചെയ്തത്.
കോൺഗ്രസ്സിന് അത് മുൻകൂട്ടി കാണാൻ കഴിയാതെ പോയത്, അപരവിദ്വേഷത്തിൽ
അധിഷ്ഠിതമായ അക്രമോൽസുക ദേശീയതാ സങ്കൽപ്പത്തിൽ നിന്ന് ഒരു ചുവട് മുന്നോട്ട് വെക്കാൻ ആ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലാത്തത് കൊണ്ടാണ് .ഈ എൻ പി ആറും എൻ ആർ സിയും ആധാറും വരെ ഉടലെടുത്തത് 'പാകിസ്ഥാൻ ഭീതി'യിൽ നിന്നാണ്. യുദ്ധാനന്തരം ,കാർഗിൽ ഡിഫൻസ് റിവ്യൂ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടാണ് ആധാറിനും എൻ
പി ആറിനുമൊക്കെ ജന്മം കൊടുത്തത് . അതിർത്തിയിലെ നുഴഞ്ഞു കയറ്റം ചെറുക്കാൻ
അതിർത്തി സംസ്ഥാനങ്ങളിൽ പൗരന്മാരുടെ കണക്കെടുപ്പ് വേണം എന്ന ശുപാർശയെ വലിച്ചു നീട്ടിയാണ് , യുദ്ധഭീതി മുതലെടുത്ത് അത് രാജ്യമൊട്ടാകെ പൗരത്വ
രജിസ്റ്റർ നടപ്പിലാക്കാനുള്ള പഴുതായി വാജ്‌പേയ് സർക്കാർ ഉപയോഗിച്ചത്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും നേരെ
നിശിതവിമർശനം ഉള്ള റിപ്പോർട്ടായിരുന്നു ഇത് എന്നതാണ് അതിന്റെ ഐറണി.ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചത്
എന്നായിരുന്നു ഈ റിപ്പോർട്ടിന്റെ അടിസ്ഥാനപരമായ കണ്ടെത്തൽ എന്നും ഓർക്കണം.
ഇനി വാദത്തിന് വേണ്ടി അംഗീകരിച്ചാൽ പോലും അതിർത്തി സംസ്ഥാനങ്ങളിൽ മാത്രം
നടപ്പിലാക്കേണ്ട ഒരു മുൻകരുതൽ നടപടി എന്നതിൽ കവിഞ്ഞു രാജ്യമൊട്ടാകെ പൗരത്വ രെജിസ്റ്റർ നടപ്പിലാക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല .ഒരു രാജ്യത്തെ സാമൂഹ്യ സുരക്ഷയെയും ക്രാനുഗതമായ ജനസംഖ്യ വളർച്ചയെയും അട്ടിമറിക്കുന്ന തരത്തിൽ നുഴഞ്ഞു കയറ്റം നടക്കുന്നുണ്ട് എന്ന് തെളിയിക്കാൻ ഓർഗനൈസറിന്റെ എഡിറ്റോറിയൽ പോരാ . ഹിന്ദുരാഷ്ട്ര നിർമിതിയുടെ
വക്താക്കൾ നിരന്തരം ഉൽപ്പാദിപ്പിക്കുന്ന മുസ്ലിം വിദ്വേഷം അല്ലാതെ ഇത്തരം അപര ഭീതികൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല . രാജ്യത്ത് വൻതോതിൽ നുഴഞ്ഞു കയറ്റം നടക്കുന്നുണ്ടെങ്കിൽ അത് പ്രതിഫലിക്കേണ്ടത് സെൻസസിലാണ്. നാളിതു വരെ അത്തരത്തിലുള്ള യാതൊരു ഡാറ്റയും സെൻസസിൽ നിന്ന് ലഭിച്ചിട്ടില്ല . NRC കോൺഗ്രസ്സിന്റെ കുട്ടിയാണ് എന്നാണ് മറ്റൊരു സംഘി പ്രചാരണം. അസമിൽ രാജീവ്‌ ഗാന്ധിയുടെ കാലത്ത് ഒപ്പ് വെച്ച അസം കരാർ ചൂണ്ടിക്കാട്ടിയാണ് ഈ പ്രചാരണം. അസമിലെ സവിശേഷമായ  ആഭ്യന്തരസാഹചര്യത്തിന്റെ വെളിച്ചത്തിലാണ് അത്തരമൊരു തീരുമാനം എടുത്തത്. പക്ഷേ അപ്പോഴും ഓർക്കേണ്ട സുപ്രധാന കാര്യം അവിടെ മതം ഒരു മാനദണ്ഡം അല്ലായിരുന്നു എന്നുള്ളതാണ്. 

ഇനി വരാനിരിക്കുന്ന എൻ പി ആർ എങ്ങനെയാണ് കൂടുതൽ  ഭീഷണിയാകുന്നത് എന്ന് നോക്കാം . എൻ പി ആർ
കണക്കെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഇല്ലാതിരുന്ന കുറച്ചു പുതിയ ചോദ്യങ്ങൾ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മാതാപിതാക്കളുടെ ജനനസ്ഥലവും
അതുമായി ബന്ധപ്പെട്ട രേഖകളും ആണ് ഈ പുതിയ ചോദ്യാവലിയിൽ
ഉൾപ്പെടുത്തിയിട്ടുള്ളത് .
നിങ്ങൾ രേഖകൾ കൊടുത്താലും ഇല്ലെങ്കിലും നിങ്ങൾ പൗരത്വ പട്ടികയിൽ ഉൾപ്പെടണമോ വേണ്ടയോ എന്ന് ഭരണകൂടം തീരുമാനിക്കും . സിറ്റിസൺഷിപ്പ് റൂൾ
2003 യിലെ ചട്ടം 4 (4 ) പ്രകാരം നിങ്ങളെ Doubtful സിറ്റിസൺ ആയി മാർക്ക് ചെയ്യാനുള്ള അധികാരം നിങ്ങളുടെ പ്രദേശത്തെ പൗരത്വപട്ടികയുടെ ചുമതല
വഹിക്കുന്ന റെജിസ്ട്രാർക്ക് നൽകിയിരിക്കുന്നു . പിന്നീട് അത്
തെളിയിക്കേണ്ടത് നിങ്ങളുടെ മാത്രം ബാധ്യതയാണ് . തെളിയിക്കാൻ
കഴിഞ്ഞില്ലെങ്കിൽ നിങ്ങളീ രാജ്യത്തെ പൗരൻ അല്ലാതായി തീരും. ഇതൊക്കെ 2003 ൽ തന്നെ തീരുമാനിച്ചു കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം . ഇതിലേക്ക് മതം കൊണ്ട് വന്നു എന്നതാണ് 2019 ലെ പൗരത്വ നിയമ ഭേദഗതിയിലൂടെ മോഡി സർക്കാർ ചെയ്തത് . അനധികൃത കുടിയേറ്റക്കാരായ മുസ്ലിങ്ങളെ മാത്രം ക്രിമിനൽ
നടപടികൾക്ക് വിധേയമാക്കാനുള്ള പണി കഴിഞ്ഞ മോഡി സർക്കാരിന്റെ കാലത്ത്ത ന്നെ നടപ്പിലാക്കിയിരുന്നു .2015 ലും 2016 ലുമായി  പാസ്പോർട്ട് ആക്റ്റിന്റേയും ,ഫോറിനേഴ്സ് ആക്റ്റിന്റേയും  ചട്ടങ്ങളിൽ കൊണ്ട് വന്ന ഭേദഗതിയിലൂടെയാണ് മൂന്ന്
രാജ്യങ്ങളിലെ മുസ്ലിങ്ങൾ ഒഴിച്ചുള്ള ആറ് മതവിഭാഗങ്ങളിൽ പെട്ട
അനധികൃതകുടിയേറ്റക്കാരെ  ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കിയത് . മുസ്ലിം ജനതയെ ക്രിമിനലൈസ് ചെയ്യുക എന്ന ഗോൾവാൾക്കറുടെയും സവർക്കറുടെയും
പദ്ധതി തന്നെയാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .മുത്തലാഖ് നിയമം അതിൽ രണ്ടാമത്തേത് ആയിരുന്നു . ഒന്നാമത്തേത് പാസ്പോർട്ട് ആക്ട് , ഫോറീനേഴ്‌സ്
ആക്ട് ചട്ടങ്ങളിൽ കൊണ്ട് വന്ന ഭേദഗതികൾ ആയിരുന്നു . ഇതൊക്കെ നടക്കുമ്പോൾ എവിടെയായിരുന്നു പ്രതിപക്ഷം എന്ന ചോദ്യം നമ്മൾ കരുതി വെക്കണം . മുന്നിൽ
കാണുന്ന ഓരോ കോൺഗ്രസ്സുകാരനോടും ചോദിക്കുകയും വേണം.

2019 ജൂലൈ 31  ന് ഇറങ്ങിയ ഗസറ്റ് വിജ്ഞാപനമനുസരിച്ച് 2020
ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് NPR ന്റെ രണ്ടാം ഘട്ട
വിവരശേഖരണം നടക്കുക . ഓർക്കുക , ഏതാണ്ട് ഇതേ കാലയളവിൽ ആണ് സെൻസസ്
പ്രവർത്തനങ്ങളും നടക്കേണ്ടത് . സെൻസസിനിടയിലൂടെ എൻ പി ആർ ഒളിച്ചു കടത്തുകയാണ് ലക്ഷ്യം. ജനങ്ങൾ സെൻസസിനോട് പോലും സഹകരിക്കാത്ത ഭീതിദമായ
സാഹചര്യമാണ് രാജ്യത്ത് ഉണ്ടാകാൻ പോകുന്നത് .

ട്രോളുകൾ വേണം .പക്ഷേ വസ്തുതകൾ മുന്നിൽ വെച്ച് പ്രതിരോധം ശക്തമാക്കേണ്ട
രണ്ടാംഘട്ടമായിരിക്കുന്നു അന്തിമ തീരുമാനം ജനങ്ങളുടെ കോടതിയിൽ നിന്ന് തന്നെ ഉണ്ടാകേണ്ടി വരും .നുണകൾ കൊണ്ട് അവരെത്ര കൊട്ടാരം കെട്ടിപ്പടുത്താലും വസ്തുതകൾ നിരത്തി നമ്മൾ പ്രതിരോധിക്കും. അവസാനത്തെ ചിരി അവരുടെതാവില്ല, ഉറപ്പ്.

ഷാഹിന.

No comments:

Post a Comment