Tuesday, September 6, 2022

ഇന്ത്യൻ സമ്പദ്ഘടനാ വളർച്ച.പൊള്ളയായ അവകാശവാദം. ഡോ.തോമസ് ഐസക്

‘2029-ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തി’ എന്നതാണ് തലക്കെട്ട്. 2014-ൽ മോദി അധികാരത്തിൽ വന്നപ്പോൾ പത്താംസ്ഥാനം. 2015-ൽ ഏഴാം സ്ഥാനത്തേക്കു കയറി. 2019-ൽ ആറാം സ്ഥാനം. 2022-ൽ യുകെയെ മറികടന്ന് അഞ്ചാം സ്ഥാനം. ഇനിയിപ്പോൾ നമ്മുടെ മുന്നിൽ ചൈന, അമേരിക്ക, ജപ്പാൻ, ജർമ്മനി എന്നിവരാണുള്ളത്. 2027-ൽ നാലാം സ്ഥാനക്കാരായ ജർമ്മനിയേയും 2029-ൽ മൂന്നാംസ്ഥാനത്തുള്ള ജപ്പാനെയും മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തും. കയറുന്ന പടവുകളുടെ ചിത്രവും ഉണ്ട്. കാണുന്നവർ കൊടിയേറ്റത്തിൽ ഗോപി അതിശയിച്ചു നിൽക്കുന്നതു പോലെ ഹോ എന്തൊരു സ്പീഡ്!

മലയാള മനോരമ പത്രത്തിൽ മാത്രമല്ല, പ്രധാന മാധ്യമങ്ങളിലെല്ലാം ഇതു ചർച്ചാവിഷയമായിട്ട് ഒരാഴ്ചയിലേറെയായി. അടുത്ത തെരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രത്തിന്റെ സ്വഭാവം ഇങ്ങനെയുള്ള നേട്ടങ്ങളുടെ പട്ടികയായിരിക്കും. ശരിയാണ് രാജ്യത്തിന്റെ മൊക്കം ഉൽപ്പാദനം അഥവ് ജിഡിപി എടുത്താൽ നമ്മുടെ സ്ഥാനം അഞ്ചാമത്തേതാണ്. പക്ഷേ, ഒരു കാര്യം ഓർക്കണം. ലോകത്ത് 130 കോടി ജനങ്ങൾ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. താമസിയാതെ ചൈനയേയും മറി കടന്ന് ഒന്നാം സ്ഥാനത്താകും. അതു കൊണ്ട് എത്ര സമ്പന്നമാണെങ്കിലും ചെറിയ രാജ്യങ്ങൾക്ക് ജിഡിപിയുടെ വലുപ്പത്തിൽ നമ്മളെ മറികടക്കാനാവില്ല. ആളോഹരി വരുമാനമെടുത്താൽ ഇന്ത്യയുടെ റാങ്ക് എത്രയാണെന്ന് അറിയാമോ? ഐഎംഎഫിന്റെ പട്ടികയിൽ 142-ാം സ്ഥാനമാണ്. മാർക്കറ്റ് വിലയിൽ ആഗോള ഉൽപ്പാദനത്തിന്റെ 5 ശതമാനവുമാണ് ഇന്ത്യയുടെ വിഹിതം.

എന്താണ് ഈ പിന്നോക്കാവസ്ഥയ്ക്കു കാരണം? ആദ്യത്തെ കാരണം ജനസംഖ്യയിൽ ജോലി ചെയ്യാവുന്ന പ്രായത്തിലുള്ളവരുടെ ശതമാനം ഗണ്യമായി ഉയർന്നെങ്കിലും അവരിൽ തൊഴിൽ എടുക്കുന്നവരുടെ ശതമാനത്തിൽ വർദ്ധന ഉണ്ടാകുന്നില്ല. 1990 മുതൽ ഇന്ത്യയിൽ തൊഴിലവസര സാധ്യത ഇടിഞ്ഞു തുടങ്ങി. കഴിഞ്ഞ ദശാബ്ദം തൊഴിൽരഹിത വളർച്ചയുടെ കാലമായിരുന്നു. അതായത് തൊഴിലവസര വർദ്ധന ഏതാണ്ട് പൂജ്യം. രൂക്ഷമായ തൊഴിലില്ലായ്മകൊണ്ട് മനസ് മടുത്ത് ഒട്ടേറെപേർ തൊഴിൽസേനയിൽ നിന്നു തന്നെ പുറത്തുപോയി. ഇന്ത്യയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് ലോകത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്. വെറും 34 ശതമാനം.

ഇങ്ങനെ പണിയെടുക്കുന്നവരിൽ 10 ശതമാനം മാത്രമേ സംഘടിത മേഖലയിൽ ജോലി ചെയ്യുന്നുള്ളൂ. ബാക്കിയുള്ളവർ വളരെ താഴ്ന്ന ഉൽപ്പാദനക്ഷമതയുള്ള ചെറുകിട മേഖലയിലാണു പണിയെടുക്കുന്നത്. ഇവ രണ്ടും മൂലമാണ് ജനസംഖ്യയുടെ വലുപ്പം കൊണ്ട് മൊത്തം ഉൽപ്പാദനത്തിന്റെ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നവർ പ്രതിശീർഷ വരുമാനമെടുത്താൽ 142-ൽ നിൽക്കുന്നത്. ഇതു തന്നെ പണക്കാർക്കും സാധാരണക്കാർക്കും ഇടയിൽ വിതരണം ചെയ്യുന്നത് ഏറ്റവും അസന്തുലിതമായാണ്. 

അതായത് 1991-ൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേരുടെ സ്വത്ത് ദേശീയ സ്വത്തിന്റെ 16.1 ശതമാനം ആയിരുന്നെങ്കിൽ 2020-ൽ അത് 42.5 ശതമാനമായി ഉയർന്നു. അതേ സമയം ഏറ്റവും പാവപ്പെട്ട 50 ശതമാനം ആളുകളുടെ സ്വത്ത് വിഹിതം 8.8 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായി താഴ്ന്നു. 1991-ൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളുടെ വരുമാന വിഹിതം 10.4 ശതമാനം ആയിരുന്നെങ്കിൽ 2020-ൽ അത് 21.7 ശതമാനമായി വർദ്ധിച്ചു. അതേസമയം ഏറ്റവും താഴത്തുള്ള 50 ശതമാനം പേരുടെ വിഹിതം 22 ശതമാനം ആയിരുന്നത് 14.7 ശതമാനമായി താഴ്ന്നു. ഈ 50 ശതമാനക്കാരെ പറഞ്ഞു പറ്റിക്കാനാണ് ഇത്തരത്തിലുള്ള വാചകമടികൾ.
https://www.facebook.com/100044138484362/posts/pfbid02vo2qZva1oFCrx8vN3e2axTMdsKcQavbUxzZbeh1PbZ9ZTTiqUCBB59JgFkLiVth7l/
ജിഡിപിയുടെ മൊത്തം തുകയെടുത്താൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാൽ ആളോഹരി വരുമാനം എടുത്താൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്. ഈ വിരോധാഭാസത്തിനു നൽകിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാർത്ഥ്യമാണ് 142-ാം സ്ഥാനവും.

മേൽപ്പറഞ്ഞതു ശരിയാണെങ്കിലും മറ്റു രാജ്യങ്ങളേക്കാൾ വേഗതയിൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ച ഇപ്പോൾ ഉണ്ടാകുന്നില്ലേയെന്ന ചോദ്യം ന്യായമാണ്. ഇതു പരിഗണിച്ച് ഇന്ത്യ പോലെ ചൈന, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെ എമർജിംഗ് എക്കണോമീസ് എന്നാണു വിശേഷിപ്പിക്കുക. ഈ വേഗതയിൽ വളർന്നുകൊണ്ടിരുന്നാൽ ഈ രാജ്യങ്ങൾ സാമ്പത്തിക മേധാശക്തികളായി ഭാവിയിൽ വളരും.

എന്നാൽ ഈ ലക്ഷ്യം കൈവരിക്കുന്നതിന് മോദിയുടെ നയങ്ങൾ പര്യാപ്തമല്ലായെന്നത് കണക്കുകൾ പരിശോധിച്ചാൽ കാണാം. കൊളോണിയൽ കാലത്ത് ഇന്ത്യ ശരാശരി പ്രതിവർഷം ഏതാണ്ട് ഒരു ശതമാനം വീതമാണ് സാമ്പത്തിക വളർച്ച നേടിയത്. സ്വാതന്ത്ര്യാനന്തര കാലത്ത് അഭ്യന്തര കമ്പോളത്തെ ആസ്പദമാക്കിയുള്ള മിശ്ര സമ്പദ് വ്യവസ്ഥ നയം സ്വീകരിച്ചതിന്റെ ഫലമായി നമ്മുടെ സാമ്പത്തിക വളർച്ച 3.5 ശതമാനമായി ഉയർന്നു. പിന്നെയും ഗതിവേഗം വർദ്ധിപ്പിക്കുന്നതിനാണ് 1980-കളിൽ കയറ്റുമതിയോന്മുഖ വികസന തന്ത്രം ആവിഷ്കരിച്ചത്. ആ ദശകത്തിൽ സാമ്പത്തിക വളർച്ച 5 ശതമാനമായി ഉയർന്നു. 1991 മുതൽ പഴയനയങ്ങൾ പാടേ ഉപേക്ഷിച്ച് കമ്പോള വികസന മാതൃക സ്വീകരിച്ചു. ഇതിന്റെ ഫലമായി ശരാശരി വളർച്ച 7.5 ശതമാനമായി ഉയർന്നു.

എന്നാൽ മോദിയുടെ 8 വർഷക്കാല ഭരണം സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ഇത് താഴെ കൊടുത്തിരിക്കുന്ന ഗ്രാഫിൽ കൃത്യമായി കാണാം. 2016-17-ൽ സാമ്പത്തിക വളർച്ച 8.3 ശതമാനം ആയിരുന്നത് പിന്നീടുള്ള വർഷങ്ങളിൽ അത് 7.0%, 6.1%, 4% എന്നിങ്ങനെ അനുക്രമമായി കുറഞ്ഞു. വികലമായ സാമ്പത്തിക നയങ്ങളാണ് ഇതിനു മുഖ്യകാരണം. ഏറ്റവും വലിയ വിഡ്ഡിത്തം നോട്ട് നിരോധനം തന്നെ. ജി.എസ്.ടി നടപ്പാക്കിയ രീതിയും തിരിച്ചടിയായി. അങ്ങനെ കോവിഡിനു മുന്നേ ശരാശരി സാമ്പത്തിക വളർച്ച 4 ശതമാനമായി താഴ്ന്നു കഴിഞ്ഞിരുന്നു. മോദിയുടെ ആദ്യ ആറ് വർഷത്തെ ശരാശരി സാമ്പത്തിക വളർച്ച 6.8 ശതമാനമാണ്. 1991-നുശേഷം ഉണ്ടായ 7.5 ശതമാന വളർച്ചയേക്കാൾ താഴ്ന്നത്.

കോവിഡ് പകർച്ചവ്യാധിക്ക് ഉത്തരവാദി മോദി അല്ലായെന്നതു ശരി. പക്ഷേ, ഇതിന്റെ ഫലമായി ലോകത്തെ ഏറ്റവും വലിയ സാമ്പത്തികതകർച്ച നേരിട്ട രാജ്യമായി ഇന്ത്യയെ മാറ്റിയതിൽ അദ്ദേഹത്തിന്റെ സംഭാവന കുറച്ചു കാണാനാവില്ല. കോവിഡിനുശേഷം സ്വാഭാവികമായി -8 ശതമാനത്തിൽ നിന്നും വളർച്ച 8.7% ആയി 2021-22-ൽ ഉയർന്നിട്ടുണ്ട്. പക്ഷേ, മൊത്തം ജിഡിപി കോവിഡിനുമുമ്പ് ഉണ്ടായിരുന്ന നിലയേക്കാൾ അൽപ്പം ഭേദപ്പെട്ടിട്ടുണ്ട്. ഈ വീണ്ടെടുപ്പാവട്ടെ ഇപ്പോൾ വീണ്ടും പ്രശ്നങ്ങളെ നേരിടുകയാണ്.

പുതിയ കാലഘട്ടത്തിൽ സാമ്പത്തികവളർച്ചയുടെ മുഖ്യദൗർബല്യം അതിന്റെ നേട്ടങ്ങളുടെ നീതിപൂർവ്വമായ വിഹിതം ജനങ്ങൾക്കു ലഭിക്കുന്നില്ലായെന്നുള്ളതാണ്. തൊഴിലവസരങ്ങൾ കുറയുന്നു. തൊഴിലില്ലായ്മ ഉയർന്നു. വിദ്യാഭ്യാസം, ആരോഗ്യം, മറ്റു സാമൂഹ്യക്ഷേമ സൗകര്യങ്ങളെല്ലാം ഒച്ചിഴയുന്ന വേഗത്തിലാണു മെച്ചപ്പെടുന്നത്. ഇതുമൂലം ഇന്ത്യയേക്കാൾ വളരെ താഴ്ന്ന വരുമാന വളർച്ചയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം, പട്ടിണി, വിദ്യാഭ്യാസം, ആരോഗ്യം, ജൻഡർ വ്യത്യാസം, മാനവവിഭവശേഷി തുടങ്ങി എല്ലാം ആഗോള സൂചികകളിലും ഇന്ത്യയുടെ സ്ഥാനം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ അയൽപക്ക രാജ്യങ്ങളേക്കാൾ മോശമാണ് വികസന സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം. മോദി ഭരണത്തിനുകീഴിൽ ഒരൊറ്റ ആഗോള വികസന സൂചികയിൽപ്പോലും ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടില്ല. മോദി അധികാരത്തിൽ വന്ന 2014-നും അതിനുശേഷം കണക്ക് ലഭ്യമായ ഏറ്റവും അവസാന വർഷത്തെയും ചില പ്രധാന വികസന സൂചികകളിൽ ഇന്ത്യയുടെ റാങ്കിലുണ്ടായ ഇടിവ് നോക്കൂ.

• ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചിക - 130 (2014), 131 (2020), 
• ഐക്യരാഷ്ട്രസഭയുടെ സന്തോഷം (happiness) സൂചിക - 117 (2015), 139 (2021)
• ലഗാറ്റം അഭിവൃദ്ധി സൂചിക - 99 (2015), 101 (2020)
• ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ത്രീ സുരക്ഷ സൂചിക - 131 (2017), 133 (2020)
• ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജൻഡർ അകല സൂചിക - 114 (2014), 140 (2021)
• അന്തർദേശീയ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള പട്ടിക സൂചിക - 76 രാജ്യങ്ങളിൽ 55 (2014), 107 രാജ്യങ്ങളിൽ 94 (2021)
• സേവ് ചിൽഡ്രന്റെ ശൈശവ സൂചിക - 116 (2017), 118 (2021)
• വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മാനവമൂലധന സൂചിക - 78 (2013), 103 (2017)
• തോംസൺ റോയിട്ടൈഴ്സ് ഫൗണ്ടേഷന്റെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം - 4 (2011), 1 (2018)
• ബ്ലുംബർഗ് ആരോഗ്യ സൂചിക - 103 (2015), 120 (2019)
• ലോകബാങ്കിന്റെ മാനവമൂലധന സൂചിക - 115 (2018), 116 (2020)
• സുസ്ഥിരവികസന സൂചിക - 110 (2016), 120 (2021)

സാമ്പത്തിക വളർച്ചയുടെ ഫലമായി ലോകത്തെ മറ്റു രാജ്യങ്ങളിലെല്ലാം ജനങ്ങളുടെ ക്ഷേമത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചം ഇന്ത്യയിലെ സാധാരണക്കാർക്കു ലഭിക്കുന്നില്ല. മോദി ഭരണത്തിനു കീഴിൽ വളർച്ച ഇടിയുക മാത്രമല്ല ക്ഷേമനേട്ടങ്ങളും പിന്നോട്ടടിച്ചു. ഈ യാഥാർത്ഥ്യത്തെ അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളർന്നുവെന്ന് പെരുമ്പറ കൊട്ടി മറച്ചുവയ്ക്കാനാവില്ല.

https://www.facebook.com/100044138484362/posts/pfbid08kxRibEXCaHPJq19CSEzhH477eM2AdvaE36jD1ydjWq6nmVG9ikt2MgQ9Cq1xrWQl/

No comments:

Post a Comment