Tuesday, December 12, 2023

നിർമല സീതാരാമൻ 
പറയാതെ പോയത്‌ - ധനമന്ത്രി കെ എൻ ബാലഗോപാൽ എഴുതുന്നു

കേരളത്തിന്റെ ധനകാര്യം സംബന്ധിച്ച്‌ വ്യാപകമായ ചർച്ചകളാണ്‌ നടക്കുന്നത്‌. ഇതിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിൽ വന്ന്‌ നടത്തിയ പ്രസംഗത്തിൽ കേന്ദ്രം നൽകുന്ന ധനവിഹിതം സംബന്ധിച്ച വിഷയങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ചില കാര്യങ്ങൾ പരാമർശിക്കുകയുണ്ടായി. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് ആമുഖമായി ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ തനത് വരുമാനം വർധിക്കുകയാണോ കുറയുകയാണോ, കേന്ദ്ര ധനസഹായം വർധിക്കുകയാണോ കുറയുകയാണോ, കേരളത്തിന് എടുക്കാൻ പറ്റുന്ന വായ്പയ്ക്ക് നൽകുന്ന അനുമതിയുടെ തുകയിൽ എന്തൊക്കെ വ്യതിയാനമാണ് കേന്ദ്രം വരുത്തിയത്. ഇതൊക്കെ പരിശോധിക്കേണ്ടതുണ്ട്.

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 2022 മാർച്ചിൽ 58,300 കോടി രൂപയായിരുന്നു. 2023 മാർച്ചിൽ ഇത്‌ 71,900 കോടി രൂപയായി വർധിച്ചു. അതേസമയം കേന്ദ്ര റവന്യു വിഹിതം 2022 മാർച്ചിൽ 47,800 കോടി ആയിരുന്നത് 2023 മാർച്ചിൽ 45,608 കോടിയായി കുറഞ്ഞു. 

കേന്ദ്രം കേരളത്തിന് എടുക്കാൻ അനുവാദം നൽകിയ വായ്പ 2020-–-21ൽ 28,566 കോടിയും 2021- –-22ൽ 27,000 കോടിയും 2022–-23ൽ 30,800 കോടിയുമാണ്‌. ഈ വർഷം റവന്യു കമ്മി ഗ്രാന്റിൽ 8400 കോടി രൂപ കുറയും. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തിയതിലൂടെ 12,000 കോടിയുടെ നഷ്ടം വേറെയും. അതായത്‌ കേന്ദ്ര വിഹിതത്തിലും വായ്പയുടെ അനുമതിയിലും വരുത്തിയ കുറവാണ്‌ സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തെ ബാധിക്കുന്നത്‌. അതേസമയം, സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം വർധിപ്പിക്കുന്നുണ്ട്‌. 

ഇനി കേരള സർക്കാരിന്റെ ചെലവ്‌ പരിശോധിക്കാം. റവന്യു –-മൂലധന ഇനത്തിൽ മൊത്തം ചെലവ് 2021 മാർച്ചിൽ 1.39 ലക്ഷം കോടി രൂപയായിരുന്നത് 2023 മാർച്ചിൽ 1.59 ലക്ഷം കോടി രൂപയായി. 2022 മാർച്ചിലെയും 2023 മാർച്ചിലെയും വരവും ചെലവും താരതമ്യപ്പെടുത്തിയാൽ കേരളം ഇന്ന് നേരിടുന്ന ധന ഞെരുക്കത്തിന്റെ അടിസ്ഥാന കാരണം കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വന്ന കുറവാണെന്ന് വ്യക്തമാണ്. 

മതിയായ റവന്യു കമ്മി ഗ്രാന്റ്‌ 
അനുവദിച്ചോ ?

ഇനി കേന്ദ്ര ധനമന്ത്രി ഉന്നയിച്ച വിഷയങ്ങളിലേക്ക് വരാം. പതിനഞ്ചാം ധനകമീഷൻ റവന്യു കമ്മി ഗ്രാന്റായി 37,814 കോടി രൂപയാണ്‌ കേരളത്തിന്‌ നിശ്ചയിച്ചത്. 2021-–-22ൽ 19,891 കോടി, 2022–--23ൽ 13,174 കോടി, 2023–-24ൽ 4749 കോടി. അടുത്ത രണ്ടു വർഷങ്ങളിൽ ഈ ഇനത്തിൽ കേരളത്തിന്‌ ഒരു രൂപപോലും നിശ്ചയിച്ചിട്ടുമില്ല. റവന്യു കമ്മി ഗ്രാന്റ്‌ കേരളത്തിന്‌ കേന്ദ്രം അനുവദിച്ച സൗജന്യമല്ല. കേന്ദ്ര സർക്കാരിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവുംമൂലം കേരളത്തിന്‌ ഉണ്ടായ വിഭവനഷ്ടങ്ങളുടെയും നികുതി പിരിവിന്റെ അധികാരത്തിൽ വരുത്തിയ വെട്ടിക്കുറയ്‌ക്കലിന്റെയും ഭാഗമായി സംസ്ഥാനത്തിന്റെ വരുമാനക്കുറവിന്റെയും നഷ്ടപരിഹാരമെന്ന നിലയിലാണ് റവന്യു കമ്മി ഗ്രാന്റ്‌ അനുവദിച്ചത്‌. യഥാർഥത്തിൽ കേന്ദ്ര നയങ്ങൾ മൂലം ഉണ്ടായ വരുമാന നഷ്ടത്തിന്റെ പകുതിപോലും റവന്യു കമ്മി ഗ്രാന്റിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ല.
ഡിവിസിബിൾ പൂളിൽ നിന്ന്‌ കേരളത്തിന്‌ ലഭിച്ചു വന്നിരുന്ന വിഹിതം ഓരോ ധനകമീഷന്റെ കാലം കഴിയുമ്പോഴും കുറഞ്ഞു വരുന്നു. 10–--ാം ധനകമീഷന്റെ സമയത്ത് 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം ധനകമീഷനായപ്പോൾ 1.925 ശതമാനമായി കുറഞ്ഞു. ഈ വർഷം കേന്ദ്രത്തിൽ നിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുവാദത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയാണ്‌ കുറഞ്ഞത്‌. 

കേന്ദ്ര നികുതി വിഹിതം

കേന്ദ്ര സർക്കാരിന്‌ നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ്‌ ധനകമീഷൻ തീർപ്പിന്റെ അടിസ്ഥാനത്തിൽ നികുതി വിഹിതമായി സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌. പതിനഞ്ചാം ധനകമീഷൻ തീർപ്പ്‌ അനുസരിച്ച്‌ നിലവിൽ കേന്ദ്രത്തിന്‌ ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്നുള്ളൂ. ഇതു കൂടാതെ സെസും സർചാർജും കേന്ദ്ര നികുതി വിഹിതത്തിൽ കുത്തനെ ഉയർത്തിയതു മൂലം വിഭജിക്കുന്ന വിഹിതത്തിൽ വലിയ കുറവ്‌ വന്നിട്ടുണ്ട്. കേരളത്തിന് അകത്തു നിന്ന്‌ കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന തുകയിൽ നിന്ന്‌ ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്‌ അർഹതപ്പെട്ട തുകയാണ്‌ കിട്ടാതെ പോകുന്നത്‌.

ജി.എസ് .ടി വരുമാനം നഷ്ടം

ജിഎസ്ടി വിഷയങ്ങൾ മൂല്യവർധിത നികുതിയിൽ നിന്ന്‌ (വാറ്റ്‌) ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി) യിലേക്ക്‌ മാറിയതോടെ സംസ്ഥാന വരുമാനത്തെ ബാധിച്ചു. വാറ്റ്‌ നികുതി പൂർണമായും സംസ്ഥാനത്തിന്‌ അവകാശപ്പെട്ടതായിരുന്നു. ജിഎസ്‌ടിയിലാകട്ടെ, പകുതി കേന്ദ്ര സർക്കാരിന്‌ പോകും. ജിഎസ്ടി സംബന്ധിച്ച എല്ലാ വിഷയങ്ങളുടെയും പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്. വാറ്റിൽ അടക്കം സംസ്ഥാനത്തിന്‌ ലഭിച്ചിരുന്ന വരുമാനം ഉറപ്പാക്കാൻ ജിഎസ്‌ടിയിലേക്കുള്ള മാറ്റത്തിൽ കഴിയുന്നില്ല. റവന്യു ന്യൂട്രൽ നിരക്കായി നിശ്ചയിച്ച 16 ശതമാനം 11 ശതമാനത്തിലേക്ക്‌ കൂപ്പുകുത്തി. ഇതും സംസ്ഥാനത്തിന്റെ വരുമാനം കുറയാൻ കാരണമായി. 

ജി.എസ്.ടി.നഷ്ടപരിഹാരം

14 ശതമാനം വാർഷിക നികുതി വരുമാന വർധന ഉറപ്പാക്കാനാണ്‌ ജിഎസ്‌ടി നഷ്ടപരിഹാരം ഏർപ്പെടുത്തിയത്‌. 14 ശതമാനം വാർഷിക വർധന ഇല്ലാത്ത ഘട്ടത്തിൽ, കുറവ്‌ വരുന്ന തുക നഷ്ടപരിഹാരം ലഭിക്കണം. 2022 ജൂൺ മുതൽ ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതും കേന്ദ്രം അവസാനിപ്പിച്ചു. ഈ നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടണമെന്ന്‌ ബിജെപി സംസ്ഥാനങ്ങളടക്കം ഉന്നയിക്കുന്നുണ്ടെങ്കിലും അതുണ്ടാകുന്നില്ല. 

കടമെടുപ്പ് പരിധി വെട്ടിക്കുറക്കൽ

കടമെടുപ്പ് പരിധി വെട്ടിക്കുറയ്‌ക്കൽ ബജറ്റിനു പുറത്തുള്ള കടം കുറയ്‌ക്കുന്നു എന്ന പേരിലാണ്‌ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ അവകാശം കുറച്ചത്‌. 2021-–-22 മുതൽ കിഫ്‌ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്‌പ അതതുവർഷം സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പ്‌ അവകാശത്തിൽ നിന്ന്‌ വെട്ടിക്കുറയ്‌ക്കുന്നു. ഇതിനു പുറമെയാണ്‌ 2021–-22ൽ ഇരു സ്ഥാപനങ്ങൾക്കും ലഭിച്ച വായ്‌പയെ നാലായി പകുത്ത ശേഷം, കഴിഞ്ഞ വർഷം മുതൽ നാലു വർഷമായി 3140 കോടി രൂപ വീതം കടമെടുപ്പ്‌ അവകാശത്തിൽ നിന്ന്‌ വെട്ടിക്കുറയ്‌ക്കുന്നത്‌. സംസ്ഥാനത്തിന്റെ വരുമാന മാർഗങ്ങളെല്ലാം അടച്ച ശേഷം കേരളത്തിന്‌ എല്ലാം നൽകി എന്ന നിലയിൽ പ്രചാരണം നടത്തുകയാണ്‌ കേന്ദ്ര ധനമന്ത്രി. 

സാമൂഹ്യ സുരക്ഷാ പെൻഷൻ കേന്ദ്ര കുടിശിക

സംസ്ഥാനം മുൻകൂറായി വിതരണം ചെയ്‌ത സാമൂഹ്യ സുരക്ഷാ പെൻഷന്റെ തുച്ഛമായ വിഹിതം പോലും മൂന്നേമുക്കാൽ വർഷം വരെ കുടിശ്ശികയാക്കി. 2020 ജനുവരി മുതൽ 2023 ജൂൺ വരെ സംസ്ഥാനം മുൻകൂർ നൽകിയ 579.95 കോടി രൂപ ഈ മാസമാണ്‌ കേന്ദ്രം അനുവദിച്ചത്‌. കേരളം 62 ലക്ഷത്തോളം പേർക്ക് പെൻഷൻ നൽകുമ്പോൾ കേന്ദ്ര വിഹിതം ലഭിക്കുന്നത്‌ 5.66 ലക്ഷം പേർക്കു മാത്രം. കേരളം എല്ലാവർക്കും പ്രതിമാസം നൽകുന്നത്‌ 1600 രൂപയാണ്. എന്നാൽ, വാർദ്ധക്യകാല പെൻഷന് കേന്ദ്രവിഹിതം 200 രൂപയും 80 വയസ്സിനു മുകളിലുള്ളവർക്ക് 500 രൂപയുമാണ്. 80 ശതമാനത്തിൽ കുറവ് അംഗ പരിമിതിയുള്ളവർക്ക് കേന്ദ്രം ഒരു സഹായവും നൽകുന്നില്ല. എന്നാൽ, കേരളം 1600 രൂപ നൽകുന്നുണ്ട്. 80 ശതമാനത്തിനു മുകളിൽ അംഗ പരിമിതിയുള്ളവർക്ക് 300 രൂപയാണ് കേന്ദ്രസർക്കാർ നൽകുന്നത്. അംഗപരിമിതി 80 ശതമാനത്തിനു മുകളിലാണെങ്കിലും 18 വയസ്സിൽ താഴെയാണെങ്കിൽ കേന്ദ്ര സഹായമില്ല. 

2023 ജൂലൈയിലെ സാമൂഹ്യസുരക്ഷാ പെൻഷന്റെ കണക്കുകൾ മാത്രം ഒന്നു പരിശോധിക്കാം. കേരളം സാമൂഹ്യ സുരക്ഷാ പെൻഷന് മൊത്തം നൽകിയത് 769.5 കോടി രൂപയാണ്. ഇതിൽ കേന്ദ്ര വിഹിതം 17.15 കോടി രൂപമാത്രം. കേരളം ഇപ്പോഴത് മുൻകൂറായി നൽകിയിരിക്കുകയാണ്. ഇത്‌ എപ്പോൾ മടക്കി കിട്ടുമെന്നതിൽ വ്യക്തതയുമില്ല. സാമൂഹ്യസുരക്ഷാ പെൻഷന് കേന്ദ്രം എല്ലാ സഹായവും നൽകി കഴിഞ്ഞുവെന്ന്‌ അവകാശപ്പെട്ട കേന്ദ്രമന്ത്രി ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചു.

സാമ്പത്തിക കാര്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയില്ല എന്ന ആരോപണം തെറ്റ്

സാമ്പത്തിക കാര്യങ്ങൾ
പല തവണ ഉന്നയിച്ചത്‌ കേരളത്തിന്റെ ധനകാര്യം സംബന്ധിച്ച വിഷയങ്ങൾ കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. എന്നാൽ, കേന്ദ്ര ധനമന്ത്രിയെ കേരള ധനമന്ത്രി ഈ വർഷത്തിൽ തന്നെ ജൂലൈ 12നും ഒക്ടോബർ ഏഴിനും നേരിട്ടു കണ്ട്‌ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിവേദന രൂപത്തിൽ നൽകി. മുഖ്യമന്ത്രി കേരളത്തിന്റെ സാമ്പത്തിക വിഷയങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട്‌ ധരിപ്പിച്ചിട്ടുമുണ്ട്. ധനകാര്യ സെക്രട്ടറി ഉൾപ്പെടെ വിവിധ വകുപ്പു മേധാവികൾ നിവേദനത്തിന്റെ രൂപത്തിലും കത്ത് മുഖേനയും പലതവണ കേന്ദ്ര സർക്കാരിന്റെ മേധാവികളെ വിഷയങ്ങൾ അറിയിച്ചിട്ടുണ്ട്‌. സംസ്ഥാനത്തു നിന്നുള്ള ഇടതുപക്ഷ എംപിമാരും കേന്ദ്ര ധനമന്ത്രിയെ കണ്ട്‌ സാമ്പത്തിക ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകി. പാർലമെന്റിന്റെ ശ്രദ്ധയിലും ഈ വിഷയം ഉന്നയിക്കപ്പെട്ടതാണ്‌. 

കണക്കുകൾ നൽകേണ്ടത് എ.ജി

കണക്കുകൾ നൽകിയില്ലെന്ന 
ആക്ഷേപം 2021–---22ലെ സംസ്ഥാനത്തിന്റെ വരവ് ചെലവുകൾ സംബന്ധിച്ച് എജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ നൽകിയില്ല എന്നത് മുമ്പും ഉന്നയിച്ച ആക്ഷേപമാണ്. സംസ്ഥാനം എജിക്ക് കൃത്യമായ കണക്കുകൾ നൽകിയിരുന്നു. ഇത് സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന്‌ നൽകുന്നതിൽ എജിയാണ് വീഴ്ച വരുത്തിയത്. പിന്നീട് എജി കണക്കുകൾ സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന് നൽകി. പകർപ്പ് കേരളത്തിനും ലഭിച്ചു. അക്കൗണ്ടന്റ് ജനറലും ഓഫീസും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്.

No comments:

Post a Comment