Friday, November 10, 2023

അതിതീവ്ര സാമ്പത്തിക കടന്നാക്രമണം. കെ എൻ ബാലഗോപാൽ

അതിതീവ്ര സാമ്പത്തിക കടന്നാക്രമണം
സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ്‌ രണ്ടാം പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്‌. ഓണക്കാലത്തു മാത്രം 18,000 കോടി രൂപയാണ്‌ ഖജനാവിൽനിന്ന്‌ ജനങ്ങളിലേക്ക്‌ എത്തിയത്‌. തുടർന്നും അവശ്യച്ചെലവുകളെല്ലാം നിറവേറ്റുന്നു. ട്രഷറി പ്രവർത്തനം സ്‌തംഭിച്ചിട്ടില്ല. ബില്ലുകൾ മുൻഗണനാ ക്രമത്തിൽ മാറി നൽകുന്നു. രണ്ടുമാസത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 2223 കോടി രൂപ നൽകി. റബർ കർഷക സബ്‌സിഡി, നാളികേര സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെല്ലാം സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. നെല്ല്‌ സംഭരണത്തിനായി 700 കോടിയിൽപ്പരം രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ ലഭ്യമാക്കിയത്‌. കൃത്യമായ സംഭരണത്തിന്‌ ക്രമീകരണങ്ങളുമായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവയ്‌ക്കുന്ന തുകകളും സംസ്ഥാനം മുൻകൂറായി നൽകുകയാണ്‌. ദേശീയ ആരോഗ്യമിഷന്‌ അമ്പതു കോടി നൽകി. കാരുണ്യ ബെനവലന്റ്‌ സ്‌കീമിന്‌ 60 കോടി അനുവദിച്ചു.

ചെറുതും വലുതുമായ പല പദ്ധതികൾക്കും കഴിഞ്ഞ മാസങ്ങളിൽ ധനാനുമതി നൽകി. കെഎസ്‌ആർടിസിക്ക്‌ ഈ ആഴ്‌ചയിൽ അനുവദിച്ചത്‌ 100 കോടിയാണ്‌. രണ്ടരവർഷത്തിൽ ആകെ സഹായം 4833 കോടിയായി. ക്ഷേമ പെൻഷനായി ഈ സർക്കാർ ഇതുവരെ വകയിരുത്തിയത്‌ 23,350 കോടി രൂപയാണ്‌. ഒരു മാസത്തെ ക്ഷേമ പെൻഷനായി 900 കോടിയും ഈ മാസം നീക്കി വച്ചു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ അഞ്ചു വർഷത്തിൽ നൽകിയത്‌ 9011 കോടി രൂപ. ഒന്നാം പിണറായി സർക്കാർ അഞ്ചുവർഷത്തിൽ 35,145 കോടിയും നൽകി. പരമ്പരാഗത മേഖലയിലെ ഇൻകം സപ്പോർട്ട്‌ സ്‌കീമിന്‌ 183 കോടിയും  ഖാദിക്ക്‌ 181 കോടിയും കയറിന്‌ 343 കോടിയും കശുവണ്ടിക്ക്‌ 190 കോടിയും കരകൗശലത്തിന്‌ പത്തു കോടിയും നൽകി. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ വേതനം നൽകി.

വല്ലാത്ത ഞെരുക്കമുണ്ട്‌
സംസ്ഥാനത്ത്‌ ചെലവുകൾ വെട്ടിച്ചുരുക്കുകയല്ല, വർധിപ്പിക്കുകയാണ്‌. 2020–- 21ൽ റവന്യുച്ചെലവ്‌ 1,19,930 കോടിയായിരുന്നു. 2021–-22ൽ 1,41,950 കോടിയായി. കഴിഞ്ഞവർഷം ഇത്‌ 1,43,129 കോടിയാണ്‌. ശമ്പളപരിഷ്‌കരണം അടക്കം നടപ്പാക്കിയത്‌ സർക്കാർ ചെലവ്‌ ഉയർത്തുകയാണ്‌. ഇത്തരത്തിൽ ചെലവ്‌ ഉയരുന്നതിനിടയിൽ അവശ്യകാര്യങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടുന്നുവെന്നതാണ്‌ യാഥാർഥ്യം. കേന്ദ്ര സർക്കാർ അർഹതപ്പെട്ട പണം തരുന്നില്ല. കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ്‌ നേരിടേണ്ടി വരുന്നത്‌. ജിഎസ്‌ടിയിൽ സംസ്ഥാനങ്ങൾക്ക് വലിയ നികുതി അധികാരങ്ങളില്ല. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി ചുരുങ്ങി. ജിഎസ്‌ടി നിരക്കിൽ തട്ടുകൾ നിശ്ചയിച്ചതും റവന്യു നൂട്രൽ നിരക്ക്‌ കുറച്ചതും വരുമാനത്തിന്‌ തിരിച്ചടിയായി.

ഈ വർഷം കേന്ദ്രത്തിൽ നിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുവാദത്തിലും 57,400 കോടി രൂപ കുറയും. വായ്‌പാനുമതിയിൽ 19,000 കോടി നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 8400 കോടി കുറഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരം 12,000 കോടിയോളം ഇല്ലാതായി. നികുതി വിഹിതം 3.58 ശതമാനത്തിൽ നിന്ന്‌ 1.925 ശതമാനമായി കുറച്ചതിലൂടെ 18,000 കോടിയാണ്‌ വരുമാന നഷ്ടം. കേന്ദ്ര സർക്കാരിന്‌ നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ്‌ നികുതി വിഹിതമായി സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌. പതിനഞ്ചാം ധന കമീഷൻ തീർപ്പനുസരിച്ച്‌ നിലവിൽ കേന്ദ്രത്തിന്‌ ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്നുള്ളൂ. ഇതിന്റെ 1.925 ശതമാനമാണ്‌ കേരളത്തിന്‌ അനുവദിക്കുന്നത്‌. കേരളത്തിനകത്തു നിന്ന്‌ കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന തുകയിൽ നിന്ന്‌ ഭരണഘടനാപ്രകാരം അർഹതപ്പെട്ട തുകയാണിത്‌. തൊഴിലുറപ്പ്‌ പദ്ധതി ഉൾപ്പെടെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം ഗ്രാന്റുകൾ വെട്ടിക്കുറയ്‌ക്കുകയോ കുടിശ്ശിക വരുത്തുകയോ ചെയ്‌തിട്ടുമുണ്ട്‌.

ദേശീയപാത വികസനത്തിന്‌ ഭൂമിയുടെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന്‌ കേരളത്തോടു മാത്രം കേന്ദ്രം നിർബന്ധം പിടിച്ചു. കിഫ്‌ബി വഴി സമാഹരിച്ച 5580 കോടി രൂപയാണ്‌ കേന്ദ്രത്തിന്‌ കൈമാറിയത്‌. ഈ തുകയും സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ അവകാശത്തിൽ നിന്ന്‌ വെട്ടിക്കുറച്ചു.കിഫ്‌ബിയും ക്ഷേമ പെൻഷൻ കമ്പനിയും സമാഹരിക്കുന്ന തുകയും 2017 മുതൽ ട്രഷറി സേവിങ്‌സ്‌, പിഎഫ്‌ നിക്ഷേപം എന്നിങ്ങനെ പൊതുകണക്കിൽ വന്ന തുകയും നമ്മുടെ പൊതുകടമായി കണക്കാക്കുകയാണ്‌ കേന്ദ്രം. ഇത്തരം വായ്‌പകൾ സംസ്ഥാനത്തിന്റെ കടത്തിന്റെ ഭാഗമാക്കുമെന്ന്‌ ഇപ്പോൾ തീരുമാനിച്ച ശേഷം,  മുൻകാല പ്രാബല്യം നൽകി ഈവർഷത്തെ കടമെടുപ്പ്‌ അവകാശത്തിൽ നിന്ന്‌ കുറയ്‌ക്കുന്നത്‌ വിചിത്രമാണ്‌. മറ്റൊരു സംസ്ഥാനത്തിനും ഇത്തരം വിവേചനങ്ങൾ നേരിടേണ്ടി വരുന്നില്ല. സമാന സ്വഭാവത്തിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എടുത്ത 12 ലക്ഷത്തിലേറെ കോടിയുടെ കടം കേന്ദ്രത്തിന്റെ കടക്കണക്കിൽ ഉൾപ്പെടുത്തുന്നുമില്ല.

കടക്കെണി വാദം നിരർഥകം
ഇക്കാര്യങ്ങൾ തുറന്നു പറയുമ്പോൾ കേരളം വലിയ കടക്കെണിയിലെന്ന വാദം ഉയർത്താനാണ്‌ ചിലർ ശ്രമിക്കുന്നത്‌. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം കടമെടുത്തത്‌ ജിഡിപിയുടെ 6.8 ശതമാനം. സംസ്ഥാനത്തിന്‌ അനുവദിച്ചത്‌ 2.5 ശതമാനവും. കഴിഞ്ഞ വർഷം കേരളത്തിന്റെ റവന്യു കമ്മി  0.9 ശതമാനത്തിലെത്തി. ഒരു ശതമാനത്തിൽ താഴെ റവന്യു കമ്മി എത്തിക്കാനായത്‌ ചരിത്ര നേട്ടമാണ്‌. ഇതെല്ലാം ധന കമീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്റെ ധനദൃഢീകരണ പ്രവർത്തനങ്ങളുടെ വിജയമാണ്‌ സൂചിപ്പിക്കുന്നത്‌.

കടമെടുക്കുക എന്നത്‌ തെറ്റായ കാര്യമല്ല. വികസിത രാജ്യങ്ങൾക്കുൾപ്പെടെ ആഭ്യന്തര വരുമാനത്തിന്റെ നല്ലൊരു പങ്ക്‌ കടമാണ്‌. ജിഡിപിയുടെ 58 ശതമാനത്തോളം കടമുള്ള രാജ്യമാണ്‌ ഇന്ത്യ. കഴിഞ്ഞ മാർച്ചു വരെ കേന്ദ്ര സർക്കാരിന്റെ ആകെ കടം 157 ലക്ഷം കോടിയാണ്‌. 2020– -21ൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദന (ജിഡിപി)ത്തിന്റെ 90 ശതമാനമാണ്‌ സർക്കാരുകളുടെ കടമെന്ന്‌ റിസർവ്‌ ബാങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിൽ 65 ശതമാനം കേന്ദ്ര സർക്കാർ കടമാണ്‌. കേന്ദ്ര സർക്കാർ പുറത്തുവിട്ട അവസാന കണക്കനുസരിച്ച്‌ തമിഴ്‌നാടിന്റെ കടം 7.54 ലക്ഷം കോടിയാണ്‌. ഉത്തർപ്രദേശിന്റേത്‌ 7.10 ലക്ഷം കോടിയും. മഹാരാഷ്‌ട്രയുടെ കടം 6.80 ലക്ഷം കോടിയും പശ്ചിമ ബംഗാളിന്റേത്‌ 6.08 കോടിയും. രാജസ്ഥാൻ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങൾക്കെല്ലാം അഞ്ചുലക്ഷം കോടിക്കു മുകളിലാണ്‌ കടം. 
ഫെഡറൽ ധനവ്യവസ്ഥയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾ കേരളത്തെ വലിയ തോതിലാണ്‌ ബുദ്ധിമുട്ടിക്കുന്നത്‌. പതിനഞ്ചാം ധന കമീഷൻ റിപ്പോർട്ട്‌ അനുസരിച്ച്‌ രാജ്യത്തെ ചെലവിന്റെ 62.4 ശതമാനം സംസ്ഥാനങ്ങളാണ്‌ നിർവഹിക്കുന്നത്‌. കേന്ദ്രത്തിന്റെ ബാധ്യത 37.6 ശതമാനം മാത്രം. എന്നാൽ, രാജ്യത്തെ വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രം കൈയാളുന്നു. സംസ്ഥാനങ്ങൾക്ക്‌ 37.8 ശതമാനംമാത്രം.

സംസ്ഥാന റവന്യു വരുമാനത്തിലെ കേന്ദ്ര വിഹിതം 2020–- 21ൽ 44 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 29 ശതമാനമായി. ഈവർഷം സെപ്‌തംബർ വരെ അക്കൗണ്ടന്റ്‌ ജനറലിന്റെ കണക്കിൽ, മൊത്തം ചെലവിന്റെ 18 ശതമാനം മാത്രമാണ്‌ കേന്ദ്ര വിഹിതം. ആകെ റവന്യു വരുമാനമായ 45,540 കോടി രൂപയിൽ 38,509 കോടിയും സംസ്ഥാനത്തിന്റെ തനതു സമാഹരണമാണ്. കേന്ദ്ര നികുതി വിഹിതമായി 5588 കോടിയും ഗ്രാന്റായി 44.41 കോടി രൂപയുമാണ് ലഭിച്ചത്‌.

ചെലവു ചുരുക്കൽ നയമല്ല
ശമ്പളം, സർവീസ്‌ പെൻഷൻ ഉൾപ്പെടെ പ്രതിമാസ സർക്കാർ ബാധ്യത വലുതാണ്‌. വായ്‌പാ തിരിച്ചടവ്‌ അടക്കം അവശ്യം ചെലവുകളുണ്ട്‌. ക്ഷേമ പെൻഷൻ ഉൾപ്പെടെ ക്ഷേമ, വികസന ചെലവുകൾ ഇതിനു പുറമെയാണ്‌. കേന്ദ്ര വിഹിതങ്ങൾ നിഷേധിക്കുന്നത്‌ മറ്റ്‌ പ്രവർത്തനങ്ങളെ ബാധിക്കും. എന്നാൽ,  ചെലവു ചുരുക്കലല്ല സംസ്ഥാന നയം. സൗജന്യങ്ങൾ പാടില്ലെന്ന കേന്ദ്രനിലപാട്‌ അംഗീകരിക്കുന്നില്ല. ക്ഷേമത്തിനൊപ്പം വികസനമെന്നതാണ്‌ നമ്മുടെ നിലപാട്‌. തനതു വരുമാനം ഉയർത്തിയും അതീവ ശ്രദ്ധയാർന്ന ധന മാനേജ്‌മെന്റു വഴിയും പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ്‌. നികുതി പിരിവ്‌ ഊർജപ്പെടുത്തിയും അധികച്ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ദൃഡീകരണ പാതയിലാണ്‌ സംസ്ഥാനം.

കഴിഞ്ഞവർഷം മുൻ വർഷത്തെ അപേക്ഷിച്ച്‌ ജിഎസ്‌ടി വരുമാനം 23,000 കോടി വർധിപ്പിക്കാനായി. 2021– 22ൽ തനത്‌ നികുതി വരുമാന വർധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 23.36 ശതമാനമായി വീണ്ടും ഉയർത്തി. ഈ വർഷവും തനതു വരുമാന നിശ്ചയങ്ങൾ ലക്ഷ്യത്തിൽ എത്തുമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. 

രാജ്യം ശ്രദ്ധിക്കുന്ന നിലയിലേക്ക്‌ ജിഎസ്‌ടി വകുപ്പിന്റെ പുനഃസംഘടനയിലൂടെ നികുതി ഭരണത്തിന്റെ കാര്യക്ഷമതയും ഉയർത്താനായി. കഴിഞ്ഞ വർഷങ്ങളിൽ തനതു വരുമാന സ്രോതസ്സുകൾ വഴിയാണ്‌ ചെലവുകളുടെ മുഖ്യപങ്കും നിർവഹിച്ചത്‌. ഈവർഷവും ചെലവിന്റെ 80 ശതമാനവും വഹിക്കേണ്ടിവരുന്ന സ്ഥിതിയാണ്‌. അതേസമയം, ചില സംസ്ഥാനങ്ങൾക്ക്‌ 72 ശതമാനം വരെ കേന്ദ്ര വിഹിതം കിട്ടുന്നുമുണ്ട്‌.

ഈ ധനപരമായ യാഥാർഥ്യങ്ങളെ കാണാതെ നമുക്ക്‌ മുന്നോട്ടു പോകാനാകില്ല. ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറയ്‌ക്കുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ വലിയ വെട്ടിക്കുറവ്‌ വരുത്തുകയും ചെയ്യുന്നു. വിഴിഞ്ഞം  ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സർക്കാർ ഗ്യാരന്റി നൽകി വായ്‌പയെടുത്ത്‌ പൂർത്തീകരിക്കാനും അനുവദിക്കുന്നില്ല.  2017 മുതൽ പൊതുകണക്കിന്റെയും ബജറ്റിനു പുറത്തുള്ള കടത്തിന്റെയുമൊക്കെ പേരു പറഞ്ഞ്‌ 1.07 ലക്ഷം കോടിയുടെ കടമെടുപ്പ്‌ അവകാശമാണ്‌ നിഷേധിച്ചത്‌. ഇത്‌ സംസ്ഥാനത്തിന്റെ ഉത്തമ താൽപ്പര്യങ്ങൾക്ക്‌ എതിരാണ്‌. നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളീയർ എന്ന നിലയിൽ ഒന്നിച്ചു നിൽക്കാനാകണം.

No comments:

Post a Comment