Wednesday, July 12, 2023

നികത്തപ്പെടരുത്​, ‘മറുനാടൻ മലയാളി’യുടെ വിടവ്​






ഒന്നര പതിറ്റാണ്ടുകാലം മറുനാടന്‍ മലയാളി കേരളസമൂഹത്തിലുണ്ടാക്കിയ വിപത്തുകള്‍ചില്ലറയല്ല. അത് പഠനവിധേയമാക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമായ സംഗതിയാണ്. ‘മറുനാടന്‍ യുഗം’ അവസാനിച്ചാലും ‘മറുനാടന്‍’ അവശേഷിപ്പിക്കുന്ന വിടവ് ഉപയോഗപ്പെടുത്താന്‍ നിലവിലുള്ള വലതുപക്ഷ പോപ്പുലിസ്റ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രമിക്കും. ഇനിയും പല മാധ്യമങ്ങളും കൂണുപോലെ മുളച്ചുപൊന്തുകയും ചെയ്യും.

2016 ഡിസംബര്‍ നാലിന്​ വൈകുന്നേരം മൂന്നുമണിയോടടുത്ത സമയം.
വാഷിങ്ടണ്‍ ഡി സിയിലെ കണക്റ്റിക്കട്ട് അവെന്യൂവിലുള്ള കോമറ്റ് പിങ്ങ്‌പോങ്ങ് പിസാ ജോയിന്റിലേയ്ക്ക് ഒരു യുവാവ് പാഞ്ഞുകയറി. അയാള്‍ ഒരു എ ആര്‍ 15 റൈഫിള്‍ ചൂണ്ടിയിരുന്നു. അയാളുടെ ഇടുപ്പിലെ തുകലുറയില്‍ ഒരു പിസ്റ്റളും ഉണ്ടായിരുന്നു.
തോക്കുമായി വരുന്ന ഇയാളെ കണ്ടതും പിസാ ജോയിന്റില്‍ കഴിച്ചുകൊണ്ടിരുന്നവരും ജീവനക്കാരും ചിതറിയോടി. ഞായറാഴ്ചയായതിനാല്‍ കുടുംബമായി പിസ കഴിക്കാന്‍ വന്നവരും റെസ്റ്റോറന്റില്‍ ടേബിള്‍ ടെന്നീസ് കളിക്കുന്നവരുമെല്ലാം ഉണ്ടായിരുന്നു. അവരെയെല്ലാം ഓടിച്ചുവിട്ടശേഷം യുവാവ് റെസ്റ്റോറന്റില്‍ എന്തോ പരതി നടന്നു. ഒരു അലമാരയുടെ ലോക്ക് വെടിവെച്ച് തകര്‍ത്ത്​ അയാള്‍ അത് തുറന്നുനോക്കി. വീണ്ടും ഇരുപത് മിനിട്ട് അവിടെ പരതി നടന്ന ശേഷവും താന്‍തെരഞ്ഞത് കണ്ടെത്താനാകാതെ അയാള്‍ പൊലീസിന് കീഴടങ്ങി.

നോര്‍ത്ത് കരോലിന സ്വദേശിയായ എഡ്ഗര്‍ മാഡിസണ്‍ വെല്‍ഷ് തന്റെ കാര്‍ ഡ്രൈവ് ചെയ്താണ് വാഷിങ്ങ്ടണിലെത്തിയത്. മേല്‍പ്പറഞ്ഞ പരാക്രമം കാണിക്കുന്നതിനും അതിന് പിന്നീട് നാലുവര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനും ഒരു കൊളേജ്​ ഡ്രോപ്പൗട്ടും ലോക്കല്‍ സിനിമാ അഭിനേതാവുമായ വെല്‍ഷിനെ പ്രേരിപ്പിച്ച ഘടകത്തെ ലോകം പിന്നീട് പേരിട്ട് വിളിച്ചത് 'പിസാ ഗേറ്റ് കോണ്‍സ്പിരസി തിയറി' എന്നായിരുന്നു. ഡൊണാള്‍ഡ് ട്രംപ്​ എന്ന പോപ്പുലിസ്റ്റ് വലതുപക്ഷ ബിസിനസ് മാഗ്‌നറ്റിനെ അമേരിക്കന്‍ ജനതയുടെ നേതാവായി ഉയര്‍ത്തുന്ന പ്രോജക്ടിന്റെ ഭാഗമായി ഉണ്ടാക്കിയതായിരുന്നു ഈ ഗൂഢാലോചനാ സിദ്ധാന്തം. ഹിലരി ക്ലിന്റണിന്റെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിനിന്റെ ചുമതല വഹിച്ചിരുന്ന ജോണ്‍ പൊഡസ്റ്റയുടെ ഇ- മെയില്‍ അക്കൗണ്ട് റഷ്യന്‍ സൈബര്‍ ഹാക്കര്‍ ഗ്രൂപ്പായ ഫാന്‍സി ബയര്‍ ഹാക്ക് ചെയ്യുകയും അതില്‍ നിരവധി മെയിലുകള്‍ വിക്കിലീക്‌സ് പുറത്തുവിടുകയും ചെയ്തതാണ് എല്ലാറ്റിനും തുടക്കമായത്. പൊഡസ്റ്റയുടെ മെയിലുകളില്‍ ഹിലരിയുടെ ക്യാമ്പയിന്‍ തന്ത്രങ്ങളെക്കുറിച്ച് എല്ലാമുണ്ടായിരുന്നു.

Photo: Wikipedia

എന്നാല്‍ ഈ വിവാദങ്ങള്‍ക്കെല്ലാമുപരി മറ്റൊരു സംഗതിയായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ചില തീവ്ര വലത് സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടുന്ന ഒരു ചൈല്‍ഡ് സെക്‌സ് റാക്കറ്റിനെക്കുറിച്ചുള്ള ചില രഹസ്യവിവരങ്ങള്‍ കോഡ് ഭാഷയില്‍ ഈ മെയിലുകളില്‍ ഉണ്ടായിരുന്നുവെന്നായിരുന്നു പ്രചാരണം. ഈ ഗൂഢാലോചനാ സിദ്ധാന്തം വല്ലാതെ പ്രചരിപ്പിക്കപ്പെട്ടു. കോമറ്റ് പിങ്ങ്‌പോങ്ങ് പിസാ ജോയിന്റില്‍ സാത്താനികമായ ദുരാചാരങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്നും അതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ ഒരു യൂസര്‍ പോസ്റ്റിടുകയായിരുന്നു. അതിന്റെ തെളിവ് എന്ന രീതിയില്‍ ഒരു വ്യാജരേഖയും അയാള്‍ പ്രദര്‍ശിപ്പിച്ചു. ഇന്‍ഫോവാര്‍സ്, പ്ലാനറ്റ് ഫ്രീവില്‍ തുടങ്ങിയ തീവ്ര വലത് വ്യാജ വാര്‍ത്താ വെബ്‌സൈറ്റുകള്‍ ഈ റെഡ്ഡിറ്റ് പോസ്റ്റിനെ വാര്‍ത്തയായി പ്രചരിപ്പിച്ചു. ഈ പ്രചാരണങ്ങളുടെ ദുരന്തഫലമായിരുന്നു നോര്‍ത്ത് കരോലിന സ്വദേശിയായ ഒരു യുവാവിന് ഇത് പരിശോധിക്കണമെന്ന തോന്നലുണര്‍ത്തിയതും അയാളെ വാഷിങ്ങ്ടണില്‍ എത്തിച്ചതും.

സമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും കൂണു പോലെ മുളച്ചുപൊന്തുകയും മാന്യതയില്ലായ്മയുടെയും സാമാന്യ യുക്തിയില്ലായ്മയുടെയും അതിര്‍വരമ്പുകള്‍ തേടി യാത്രയാകുകയും ചെയ്യുന്ന ഒരു കാലത്താണ് മറുനാടന്‍ മലയാളിയും ഷാജന്‍ സ്‌കറിയയും ചര്‍ച്ചകളില്‍ നിറയുന്നത്.

ഈയടുത്ത് മധ്യകേരളത്തിലെ കത്തോലിക്ക മാനേജ്‌മെന്റിന്റെ കീഴിലുള്ള കോളേജില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു. അത്തരമൊരു സംഭവമുണ്ടായാല്‍ മാനേജ്‌മെന്റിനെതിരായി നടക്കുന്ന സ്വാഭാവികമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ പക്ഷേ വിലയിരുത്തപ്പെട്ടത് മറ്റൊരു ആംഗിളിലായിരുന്നു. എസ് എഫ് ഐയെപ്പോലെയുള്ള ഒരു ഇടത് വിദ്യാര്‍ത്ഥി സംഘടന നടത്തിയ സമരത്തിന്റെ ഉത്തരവാദിത്തം അതുമായി ഒരു ബന്ധവുമില്ലാത്ത മുസ്​ലിംകളുടെ മുകളില്‍ കെട്ടിവെയ്ക്കപ്പെട്ടു. കൃസ്ത്യന്‍ മാനേജ്‌മെന്റിനെതിരായ 'മുസ്​ലിം ഗൂഢാലോചന'യായി ഈ പ്രക്ഷോഭങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്തു. ഈ ഇല്ലാത്ത ഗൂഢാലോചനയില്‍ പ്രതിഷേധിച്ച് കത്തോലിക്കാ വിഭാഗം തെരുവില്‍ പ്രതിഷേധിക്കുകയും കത്തോലിക്കാ സഭയുടെ പ്രതിനിധിയായി ഒരു യുവതി മുസ്​ലിം സമുദായത്തിനെതിരായി വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ നിറഞ്ഞ പ്രസംഗം നടത്തുകയും ചെയ്തു. ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ സംഘപരിവാര്‍ അനുഭാവവും മുസ്​ലിം വിരോധവും കുത്തിവെയ്ക്കുന്നതില്‍ 'മറുനാടന്‍ മലയാളി' എന്ന മാധ്യമം കുറച്ചുനാളുകളായി നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതിഫലനമായിരുന്നു ഈ സംഭവം.

മറുനാടന്‍ മലയാളിയുടെ മോഡല്‍ കേരളത്തിലെ മാത്രം സവിശേഷമായ സംഗതിയല്ല എന്നും അതെത്ര അപകടമാണ് ലോകമെങ്ങും വിതയ്ക്കുന്നതെന്നുമാണ് സൂചിപ്പിക്കാന്‍ ശ്രമിച്ചത്. സമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും കൂണു പോലെ മുളച്ചുപൊന്തുകയും മാന്യതയില്ലായ്മയുടെയും സാമാന്യയുക്തിയില്ലായ്മയുടെയും അതിര്‍വരമ്പുകള്‍തേടി യാത്രയാകുകയും ചെയ്യുന്ന ഒരു കാലത്താണ് മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍മീഡിയയും അതിന്റെ ‘ഐക്കണോ ക്ലാസ്റ്റ്’ ആയ ഷാജന്‍ സ്‌കറിയയും ചര്‍ച്ചകളില്‍ നിറയുന്നത്. ഈ പ്രതിഭാസത്തെ പൂര്‍ണമായും മനസിലാക്കാന്‍ നാം ഇതിന്റെ ചരിത്രത്തിലൂടെയും പരിണാമത്തിലൂടെയും ഒന്ന് യാത്ര ചെയ്യേണ്ടതായി വരും.

ടാബ്ലോയ്ഡ് ജേണലിസം

തെറ്റായതോ സൂക്ഷ്മപരിശോധന നടത്തിയിട്ടില്ലാത്തതോ ആയ വിവരങ്ങളെ നാടകീയമായും വികാരപരമായ തലക്കെട്ടുകളിലൂടെയും അവതരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തനരീതിയെ ആണ് ടാബ്ലോയ്ഡ് ജേണലിസം എന്ന് വിളിക്കുന്നത്. താരതമ്യേന വലിപ്പം കുറഞ്ഞ (A3 സൈസ്) പേപ്പറുകളില്‍ പ്രിന്റ് ചെയ്യുന്നതുകൊണ്ടാണ് ഇവയെ ഈ പേര് വിളിച്ചിരുന്നത്. മറ്റ് മുഖ്യധാരാ ദിനപ്പത്രങ്ങളെ ബ്രോഡ്​ ഷീറ്റ് എന്ന് വിളിക്കുന്നതും ഇതേ കാരണം കൊണ്ടാണ്. എന്നാല്‍ പിന്നീട് ഈ പേരുകള്‍ മാധ്യമപ്രവര്‍ത്തനശൈലിയുടെ പേരായി മാറി.

ടാബ്ലോയ്ഡുകളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ചെന്നു നില്‍ക്കുന്നത് 18-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും നിലനിന്നിരുന്ന 'സ്‌കാന്‍ഡല്‍ ഷീറ്റുക'ളിലാണ്. 1772-ല്‍ ലണ്ടനില്‍ നിന്ന്​ പ്രസിദ്ധീകരണമാരംഭിച്ച ദ മോണിങ്ങ് പോസ്റ്റ് എന്ന സ്‌കാന്‍ഡല്‍ ഷീറ്റ് സമൂഹത്തിലെ ഉന്നതരായവരെയും അല്ലാത്തവരെയും കുറിച്ച് ഗുരുതരമായ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന സംവിധാനമായിരുന്നു. ഇത്തരത്തില്‍ പ്രസിദ്ധീകരിക്കാതിരിക്കുന്നതിന് ആളുകളെ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്ന ചരിത്രവും ഇവര്‍ക്കുണ്ട്. മാത്രമല്ല, പോസിറ്റീവായി എഴുതി മഹത്വവല്‍ക്കരിക്കുന്നതിനും ഇവര്‍ ആളുകളുടെ കയ്യില്‍ നിന്ന്​ പണം വാങ്ങിയിരുന്നു. അതായത്, ഒരു സാധാരണ മാധ്യമത്തിന് കിട്ടുന്ന വരുമാന മാര്‍ഗങ്ങള്‍, പരസ്യം വഴിയും സര്‍ക്കുലേഷന്‍ വഴിയും മാത്രമായിരുന്നെങ്കില്‍ ടാബ്ലോയ്ഡുകള്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുന്നതിനുള്ള ഹഫ്തയും പോസിറ്റീവ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള കൂലിയും അധികമായി ലഭിക്കുമായിരുന്നു. അതേസമയം, ബ്രോഡ്ഷീറ്റ് പത്രങ്ങളുടെ അത്രയും നിക്ഷേപമോ മനുഷ്യാധ്വാനമോ ടാബ്ലോയ്ഡുകള്‍ പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമില്ല. ഇക്കിളിക്കഥകളും അപവാദങ്ങളും വായിക്കുക എന്ന നമ്മുടെയെല്ലാം ഉള്ളിന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ജനിതകചോദനയെ ഉണര്‍ത്തുക എന്ന ധര്‍മം മാത്രമാണ് അവര്‍ക്ക് നിര്‍വഹിക്കാനുള്ളത്.

ഇടതുപക്ഷ പോപ്പുലിസത്തിന്റെ ഒരു പരിമിതി, അവര്‍ തങ്ങളുടെ കൂട്ടര്‍ എന്നതരത്തില്‍ നിര്‍വചിക്കുന്ന ഒരു കൂട്ടത്തില്‍സാധാരണക്കാർക്ക്​ അവരും ഉള്‍പ്പെട്ടതായി തോന്നുകയില്ല. നൂറു ശതമാനം രാഷ്ട്രീയശരികളുള്ളവരെ മാത്രമേ സൈബറിടങ്ങളില്‍ ഇടതുപക്ഷക്കാര്‍ ഒപ്പം കൂട്ടുകയുള്ളൂ.

പോപ്പുലിസം

പൊതുജനത്തെ ഒരു നന്മയുടെ ശക്തിയായി പ്രഖ്യാപിക്കുകയും ആ ശക്തിയുടെ എതിര്‍ഭാഗത്ത് തിന്മയുടെ ശക്തിയായി ഒരു വരേണ്യ സ്ഥാപിത സംവിധാനത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന രീതിയാണ് പോപ്പുലിസം. സ്ഥാപിത താല്പര്യങ്ങള്‍ക്കായി സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന ഒരു വര്‍ഗത്തെയോ, രാഷ്ട്രീയ ചേരിയെയോ, മതവിഭാഗത്തെയോ, മേല്‍പ്പറഞ്ഞ വരേണ്യവിഭാഗമായി ചിത്രീകരിക്കുന്നതാണ് പോപ്പുലിസ്റ്റുകളുടെ രീതി. ഇടതുപക്ഷ പോപ്പുലിസവും വലതുപക്ഷ പോപ്പുലിസവും ഉണ്ട്. പലപ്പോഴും സാമൂഹിക വിഷയങ്ങളെ നേരിടുന്നതിന് ഒരളവുവരെ പോപ്പുലിസം സഹായകമാകാറുണ്ട്. എന്നാല്‍ പോപ്പുലിസം മിക്കപ്പോഴും തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടുകയും സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യാറുണ്ട്. അപരരെ കാട്ടിയുള്ള വിദ്വേഷരാഷ്ട്രീയത്തിന്റെ പ്രചാരണത്തിനാണ് പോപ്പുലിസം പലപ്പോഴും ഉപയോഗിക്കപ്പെടുക. ഇത്തരത്തില്‍ അപരവിദ്വേഷത്തിന്റെ രാഷ്ട്രീയം പോപ്പുലിസ്റ്റ് രീതിയില്‍ ഉപയോഗിച്ച് അധികാരത്തിലെത്തുന്നവര്‍ ആ അധികാരം നിലനിര്‍ത്താനും ഈ രീതികള്‍ ഉപയോഗിക്കും.

പോപ്പുലിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കുഴപ്പം പോപ്പുലിസ്റ്റ് രാഷ്ട്രീയത്തില്‍പ്പറയുന്ന 'ജനം' എന്ന വാക്കിന്റെ വ്യാപ്തിയാണ്. ആരെ വേണമെങ്കിലും ഉള്‍ക്കൊള്ളാവുന്ന ഒരു ടൂള്‍ ആയി ഇതിനെ ഉപയോഗിക്കുന്നതുപോലെതന്നെ പല വിഭാഗങ്ങളെയും ബഹിഷ്‌കരിക്കാനും രാഷ്ട്രീയമായ ധ്രുവീകരണവും ഗോത്രീയതയും സൃഷ്ടിക്കാനുമുള്ള സാധ്യതയും അതിനുണ്ട് എന്ന് സോഫിയ റോസന്‍ഫീല്‍ഡ് അവരുടെ 'ഡെമോക്രസി ആന്‍ഡ് ട്രൂത്ത്- എ ഷോര്‍ട്ട് ഹിസ്റ്ററി' എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

അതേസമയം, ഇടതുപക്ഷ പോപ്പുലിസത്തിന്റെ ഒരു പരിമിതി, അവര്‍ തങ്ങളുടെ കൂട്ടര്‍ എന്നതരത്തില്‍ നിര്‍വചിക്കുന്ന ഒരു കൂട്ടത്തില്‍ സാധാരണക്കാർക്ക്​ അവരും ഉള്‍പ്പെട്ടതായി തോന്നുകയില്ല. നൂറു ശതമാനം രാഷ്ട്രീയശരികളുള്ളവരെ മാത്രമേ സൈബറിടങ്ങളില്‍ ഇടതുപക്ഷക്കാര്‍ ഒപ്പം കൂട്ടുകയുള്ളൂ. ഒരു കമൻറ്​ ബോക്‌സ് ചര്‍ച്ചാ ത്രെഡിലായാല്‍പ്പോലും തങ്ങള്‍ക്കനുകൂലമായി സംസാരിക്കുന്ന ഒരാളുടെ രാഷ്ട്രീയശരികളെ ഇടതുപക്ഷക്കാര്‍ ചോദ്യം ചെയ്യുകയും അവരെ തള്ളിപ്പറയുകയും ചെയ്യുന്നത് സ്ഥിരം കാണാന്‍ കഴിയുന്ന കാഴ്ചയാണ്. അതേസമയം വലതുപക്ഷത്തിന് ഇത്തരം പരിമിതികളില്ല. സംഘപരിവാറിനെതിരെ സംസാരിക്കുന്ന ഒരു ഇടതുപക്ഷ അനുഭാവിയായ സിനിമാനടിയെ അവരുടെ വസ്ത്രത്തിന്റെ പേരില്‍ സ്ലട് ഷെയിം ചെയ്യുന്ന സംഘപരിവാര്‍ അനുഭാവിയുടെ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മുസ്​ലിം ലീഗ് അനുഭാവികള്‍ക്ക് ഒരു മടിയും ഉണ്ടാകാറില്ല എന്നത് നാം പലപ്പോഴും കാണാറുള്ളതാണ്. ഈ കമന്റ് ത്രെഡുകളുടെ ഒരു ഇന്റഗ്രേഷനായി സമൂഹത്തെ കണ്ടാല്‍, എന്തുകൊണ്ട് വലതുപക്ഷ പോപ്പുലിസം ഒരു കേഡര്‍ സ്വഭാവം പോലുമില്ലാതെ ഒരു വലിയ ക്രൗഡിനെ കൂടെനിര്‍ത്തുന്നുവെന്നും ഇക്കാര്യത്തില്‍ഇടതുപക്ഷം അത്ര കണ്ട് വിജയിക്കുന്നില്ല എന്നും കാണാൻ കഴിയും.

ഷാജന്‍ സ്‌കറിയ

ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ ഉദാഹരണത്തില്‍ അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉന്നതരായിരുന്നു പൊതുസമൂഹത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കപ്പെട്ട വരേണ്യവര്‍ഗം. ഡൊണാള്‍ഡ് ട്രംപ്​ അധികാരത്തിലെത്തുന്നതിനുപയോഗിച്ച എല്ലാ കരുക്കളും പോപ്പുലിസത്തിന്റേതായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജനങ്ങളുടെയിടയില്‍ കുടിയേറ്റക്കാര്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കുമെല്ലാമെതിരെ വെറുപ്പ് പ്രചരിപ്പിക്കാന്‍ ട്രംപിനും അദ്ദേഹത്തിന്റെ കാമ്പയിന്‍ മെക്കാനിസത്തിനും കഴിഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ ഉയര്‍ച്ചയും ഇന്ത്യയിലെ നരേന്ദ്ര മോദിയുടെ വളര്‍ച്ചയും താരതമ്യപ്പെടുത്താവുന്ന സംഗതികളാണ്. ഈ രണ്ട് നേതാക്കളും ഉപയോഗിച്ച അപരവിദ്വേഷത്തിന്റെ ആശയങ്ങള്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ള ബുദ്ധിജീവികളല്ലാത്ത ജനങ്ങള്‍ക്ക് അവരുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഇത്തരം വെറുപ്പുകളെ പരസ്യമായി പറയുവാനുള്ള ആത്മവിശ്വാസം പ്രദാനം ചെയ്തു.

രാജ്യദ്രോഹമെന്നോ ഹിന്ദുവിരുദ്ധമെന്നോ ചിത്രീകരിച്ച് മാധ്യമങ്ങളെ വേട്ടയാടിയാല്‍ പൊതുബോധത്തില്‍ വലിയ ചലനമൊന്നും ഉണ്ടാകാത്ത ഒരു വര്‍ത്തമാനകാല ഇന്ത്യയാണ് നമുക്ക് മുന്നിലുള്ളത്.

1925-ലാണ് ഇന്ത്യയില്‍ രാഷ്ട്രീയ സ്വയം സേവകസംഘം രൂപീകരിക്കപ്പെടുന്നത്. രാജ്യത്തിന്റെ ഒന്നാമത്തെ ശത്രുക്കളായി മുസ്​ലിംകളെയും രണ്ടും മൂന്നും ശത്രുക്കളായി യഥാക്രം കൃസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും പ്രതിഷ്ഠിക്കുന്ന അവരുടെ ഗോള്‍വാള്‍ക്കറിസത്തെ പരസ്യമായി ആശ്ലേഷിക്കാന്‍ പൊതു ഇന്ത്യന്‍ സമൂഹം ഒരു കാലത്തും തയ്യാറായിരുന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ നെഹ്​റുവും അംബേദ്കറും നയിച്ച ആധുനിക മതേതര മൂല്യങ്ങളെയാണ് ഒരു 'മോറല്‍ ഹൈഗ്രൗണ്ട്' ആയി കണ്ടിരുന്നത്. മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയാക്കണമെന്നും കാവിക്കൊടി ദേശീയപതാകയാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ പ്രക്ഷോഭം നടത്തിയിരുന്ന ഒരു കാലത്ത് നമ്മുടെ രാഷ്ട്രത്തിന്റെ ശില്‍പികൾ മേല്‍പ്പറഞ്ഞ മൂല്യങ്ങളില്‍ ഉറച്ചുനിന്നതാണ് അതിന്റെ കാരണം.

എന്‍ എച്ച് 10 എന്ന സിനിമയില്‍ ഹരിയാണയിലെ ഒരു പൊലീസുകാരന്‍ നായികയോട് പറയുന്ന ഒരു ഡയലോഗുണ്ട്: 'ഗുഡ്ഗാവിലെ അവസാനത്തെ മാളില്ലേ? അവിടം വരെയേ ഉള്ളൂ നിങ്ങളുടെ ഭരണഘടന.'.
ഹരിയാണയിലെയും ബിഹാറിലെയും യു.പിയിലെയും ഗ്രാമങ്ങളില്‍ ഖാപ്പ് പഞ്ചായത്തുകളുടെ ഭരണവും രീതികളും തുടരുമ്പോഴും ഇന്ത്യയുടെ ദേശീയരാഷ്ട്രീയത്തിന് എക്കാലവും ഒരു മതേതരമുഖം (പൗഡറിട്ട് മിനുക്കിയാണെങ്കിലും) ഉണ്ടായിരുന്നു.

Photo: Wikipedia

ഇന്ത്യയുടെ ചരിത്രം, വിഭജനം തുടങ്ങിയ ഘടകങ്ങള്‍ഹിന്ദു പൊതുബോധത്തില്‍ മുസ്​ലിംകള്‍ക്ക് എപ്പോഴും ഒരു അപരസ്ഥാനം കല്‍പ്പിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. ശരിയായ രാഷ്ട്രീയബോധമില്ലാത്ത സാധാരണക്കാർക്ക്​ അത്തരം അപരമത വിദ്വേഷ ചിന്തകളുണ്ടെങ്കിലും അത് നാലാളുകൂടുന്ന സ്ഥലത്ത് പരസ്യമായി പറയുന്നത് ഒരു ടാബൂ ആയിരുന്നു. അഥവാ അല്പം മുസ്ലീം വിരോധം പറയേണ്ടി വന്നാല്‍ 'ഞാനൊരു വര്‍ഗീയവാദിയൊന്നുമല്ല, പക്ഷേ' എന്നൊരു മുഖവുരയോടെയും അല്പം ജാള്യത്തോടെയും പറയേണ്ട സാഹചര്യം ഇവിടെയുണ്ടായിരുന്നു. ഉദാഹരണമായി, കേരളത്തില്‍ ഒരു 2010-ന് മുന്‍പു വരെ 'അനാശാസ്യം, യുവാവിനെയും യുവതിയെയും നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു' എന്ന് പറയാറുണ്ടായിരുന്ന കാര്യം പിന്നീട് മാറിമറിഞ്ഞതെങ്ങനെയാണെന്ന് നോക്കാം. തസ്‌നി ബാനുവിനെയും സുഹൃത്തിനെയും ഇന്‍ഫോ പാര്‍ക്കിനടുത്ത് ചില സദാചാരഗുണ്ടകള്‍ തടഞ്ഞുവെച്ചപ്പോള്‍ അവര്‍ അതിനെതിരെ ശബ്ദമുയര്‍ത്തുകയും അത് ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് ഇത്തരം സംഭവങ്ങളെ നമ്മുടെ മാധ്യമങ്ങള്‍ 'സദാചാര പൊലീസിങ്ങ്' എന്ന് അഡ്രസ് ചെയ്യാന്‍ തുടങ്ങിയത്. അതിന് ശേഷം 'ഞാനൊരു സദാചാര പൊലീസല്ല, പക്ഷേ' എന്നായി പൊതുബോധം. ഇത്തരത്തില്‍ മുഖ്യധാരാ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സാംസ്‌കാരിക നായകരുടെയും വൊക്കാബുലറിയും നിലപാടും പൊതുബോധത്തെ സ്വാധീനിക്കാറുണ്ട്.

പൊതുസമൂഹം അത്രകണ്ട് പുരോഗമിച്ചതൊന്നും അല്ലെങ്കിലും സാമൂഹികമാറ്റങ്ങളുടെ ഒരു പൊതുബോധം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയനേതൃത്വത്തിനും സമൂഹത്തില്‍ സ്വാധീനമുള്ള അക്കാഡമിക് ബുദ്ധിജീവികള്‍ക്കും സാധിക്കുമെന്നതാണ് ഇതിലൂടെ നമുക്ക് കാണുവാന്‍ സാധിക്കുക. പല പിന്തിരിപ്പന്‍ സംഗതികളെയും പൊതിഞ്ഞ് വെയ്ക്കാനെങ്കിലും ഇത് സഹായിക്കും.

നുണകളും പ്രൊപ്പഗാന്‍ഡയും വസ്തുതകളില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത ഒരുതരം അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് സമകാലീന ഇന്ത്യയിലും ട്രംപിന്റെ കാലത്തെ അമേരിക്കയിലുമെല്ലാം സംഭവിച്ചത്.

എന്നാല്‍ നരേന്ദ്രമോദിക്കാലം നമുക്ക് സമ്മാനിച്ചത് ഇത്തരം പിന്തിരിപ്പന്‍ ചിന്താഗതികളുടെ പൂക്കാലമാണ്. 'നമ്മള്‍ നര്‍മ്മദയിലെ വെള്ളം കൊണ്ടുവന്നത് ശ്രാവണത്തിലാണ്. കോണ്‍ഗ്രസിനത് വേണ്ടിയിരുന്നത് റംസാനിലായിരുന്നു', 'അപകടകരമായരീതിയില്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നവരെ നാം ഒരു പാഠം പഠിപ്പിക്കണം' എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ പറഞ്ഞ് ഒരു സംസ്ഥാനത്തെ കലാപാനന്തര അന്തരീക്ഷത്തില്‍ അധികാരം ഊട്ടിയുറപ്പിച്ചയാള്‍ അതേ വര്‍ഗീയ പ്രസ്താവനകള്‍ ഉറക്കെ ദേശീയതലത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഉള്ളില്‍ വര്‍ഗീയത ഒളിപ്പിച്ചുവെച്ചിരുന്നവര്‍ക്ക് അത് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. നരേന്ദ്ര മോദി നല്ലൊരു പ്രാസംഗികനാണ്. നല്ല മനോഹരമായ കാവ്യഭംഗിയുള്ള ഹിന്ദിയില്‍ അദ്ദേഹം സംസാരിക്കുന്നത് എല്ലായ്‌പ്പോഴും സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയിലാണ്. അതുമാത്രമല്ല, അദ്ദേഹം എല്ലായ്‌പ്പോഴും താന്‍ താഴേത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന ഒരാളാണെന്ന് വിളിച്ചുപറയുകയും ചെയ്യാറുണ്ടായിരുന്നു. അത്തരത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഒരു 'ഹീറോ ഓഫ് അവര്‍ ക്ലാസ്' ആയിട്ടാണ് വലിയ രാഷ്ട്രീയ പ്രബുദ്ധതയൊന്നുമില്ലാത്ത, അല്പസ്വല്പം വര്‍ഗീയതയൊക്കെ മനസിലൊളിപ്പിച്ച സാധാരണക്കാര്‍ അദ്ദേഹത്തെ കണ്ടത്. ഇതായിരുന്നു നരേന്ദ്ര മോദിയുടെ വിജയവും. പക്ഷേ അദ്ദേഹത്തിന്റെ വിജയം ഇന്ത്യയിലെ പൊതുബോധത്തില്‍ വര്‍ഗീയതയ്ക്കും വിദ്വേഷരാഷ്ട്രീയത്തിനും സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ഇതുതന്നെയാണ് അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപും ചെയ്തത്.

എം.എസ് ഗോള്‍വള്‍ക്കര്‍

പോപ്പുലിസവും
ഡിജിറ്റല്‍ മീഡിയയുടെ ഉദയവും

നരേന്ദ്ര മോദി ആദ്യകാലത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്ന അഭിമുഖങ്ങളില്‍, താന്‍ 2006 കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റിനെ ഗൗരവമുള്ള സംഗതിയായി കണ്ടതെങ്ങനെയാണെന്ന് വിശദീകരിക്കുന്നുണ്ട്. ഒരുപക്ഷേ സമൂഹമാധ്യമങ്ങളുടെ സാധ്യത ആദ്യം മുതല്‍ തിരിച്ചറിയുകയും അത് ഉപയോഗിക്കുകയും ചെയ്ത ഒരാളാണ് മോദി എന്ന് പറയാം. ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയ്‌ക്കൊപ്പമായിരുന്നു മോദിയുടെയും മോദിരാഷ്ട്രീയത്തിന്റെയും വളര്‍ച്ച. ഇന്റര്‍നെറ്റ് ഇന്ത്യയിലെ സാധാരണ മനുഷ്യരെ വളരെയധികം ശാക്തീകരിച്ചു. എന്നാല്‍ ആ ശാക്തീകരണം ഗുണങ്ങള്‍ക്കൊപ്പം തന്നെ വലിയ ദോഷങ്ങള്‍ക്കും വഴിവെയ്ക്കുകയുണ്ടായി. പോസ്റ്റ്കാര്‍ഡ് ന്യൂസും മറുനാടന്‍ മലയാളിയുമെല്ലാം ഈ ഇന്റര്‍നെറ്റ് കാലത്ത് നമ്മുടെ സമൂഹത്തില്‍ ഉണ്ടായി വന്നവയാണ്.

വലതുപക്ഷ പോപ്പുലിസ്റ്റ് ഡിജിറ്റല്‍ മാധ്യമങ്ങളുടെ വളര്‍ച്ചയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരുകാലമാണിത്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉദയം തൊണ്ണൂറുകളുടെ അവസാനകാലത്ത് തന്നെ അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളുടെ തലവന്മാരെ അസ്വസ്ഥരാക്കിയിരുന്നു. 1997 ജൂണ്‍ മാസത്തിലെ ഒരു വൈകുന്നേരം അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളുടെ തലവന്മാരും എഴുത്തുകാരും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്​ ഹവാര്‍ഡ് ഫാക്കല്‍ട്ടി ക്ലബ്ബില്‍ ഒത്തുകൂടിയ കാര്യം അന്ന് അവിടെ അവിടെ സന്നിഹിതരായിരുന്ന ബില്‍ കോവാക്‌സും ടോം റോസെന്‍സ്റ്റീലും 'ദ എലമന്റ്‌സ് ഓഫ് ജേര്‍ണലിസം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. മാധ്യമങ്ങളിലുള്ള വിശ്വാസ്യത കുറഞ്ഞുവരുന്ന ഒരുകാലമായിരുന്നു അത്. അച്ചടി മാധ്യമങ്ങളില്‍ നിന്ന്​ മള്‍ട്ടിമീഡിയയിലേയ്ക്കുള്ള വളര്‍ച്ച മാധ്യമസംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. 1920- കളില്‍ രംഗപ്രവേശം ചെയ്ത റേഡിയോയും 1950-കളില്‍ എത്തിയ ടെലിവിഷനും മാധ്യമങ്ങളുടെ സംവേദനത്തിന് പുതിയ മാനങ്ങള്‍ നല്‍കി. മൊത്തം ആശയവിനിമയരീതിയ്ക്ക് ഒരു എന്റര്‍ടെയിന്മെന്റ് സ്വഭാവം കൈവന്നു. ഇത് തീര്‍ച്ചയായും ജേണലിസത്തിന്റെ അടിസ്ഥാനമൂല്യമായ ഒബ്ജക്ടിവിറ്റിയെ ബാധിച്ചുതുടങ്ങിയിരുന്നു. ഈ കാലഘട്ടത്തിലാണ് ഇന്റര്‍നെറ്റിന്റെ വരവ്. തീര്‍ച്ചയായും ഇന്റര്‍നെറ്റിന്റെ ലിബറല്‍ സ്വഭാവം മാധ്യമങ്ങളുടെ സ്വഭാവത്തെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ വക്താക്കള്‍ ഭയന്നിരുന്നു. അവരുടെ ഭയം ഒരുപരിധിവരെ ശരിയാണെന്ന് തെളിയിക്കുന്ന ഒരുകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

പ്രബുദ്ധ കേരളത്തില്‍, ബി ജെ പി സര്‍ക്കാരിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയോ അവര്‍ക്കെതിരായ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുകയോ ചെയ്യുന്ന ചാനലുകള്‍ ഇല്ല എന്നുതന്നെ പറയാം.

മാധ്യമങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ കുഴപ്പം പിടിച്ച ഒരു പ്രയോഗമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നമ്മുടെ പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമായിരുന്നു ഡല്‍ഹി കലാപത്തിലെ ചില വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് നേരിട്ട നടപടിയും കോടതിയിലെ 'സീല്‍ഡ് കവര്‍' രാഷ്ട്രീയത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ മീഡിയവണ്ണിനെ പൂട്ടിക്കാന്‍ ശ്രമിച്ചതും. പക്ഷേ, രാജ്യദ്രോഹമെന്നോ ഹിന്ദുവിരുദ്ധമെന്നോ ചിത്രീകരിച്ച് മാധ്യമങ്ങളെ വേട്ടയാടിയാല്‍ പൊതുബോധത്തില്‍ വലിയ ചലനമൊന്നും ഉണ്ടാകാത്ത ഒരു വര്‍ത്തമാനകാല ഇന്ത്യയാണ് നമുക്ക് മുന്നിലുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയ്ക്ക് മാധ്യമങ്ങളെ ബലം പ്രയോഗിച്ച് നിശ്ശബ്ദരാക്കേണ്ടി വന്നു. എന്നിട്ടും ഒഴിഞ്ഞ എഡിറ്റോറിയല്‍ പേജുമായി ഇന്ത്യന്‍ എക്‌സ്പ്രസ് പോലെയുള്ള മാധ്യമങ്ങള്‍ പ്രതിഷേധിച്ചു.

പോളണ്ടിലെ പട്ടാളനിയമകാലത്തെ സര്‍ക്കാര്‍ ടെലിവിഷനില്‍ വാര്‍ത്ത വരുന്ന വൈകുന്നേരം ഏഴരമണിക്ക് സ്വിഡ്‌നിക് പട്ടണത്തിലെ പൗരന്മാര്‍ നായയെയും കൊണ്ട് നടക്കാനിറങ്ങി. ചില പട്ടണങ്ങളില്‍ ജനങ്ങള്‍ ടെലിവിഷനുകള്‍ ജനാലയുടെ അടുത്ത് തെരുവിലേയ്ക്ക് തിരിച്ചുവെച്ചു. നിങ്ങളുടെ വീക്ഷണത്തിലൂടെയുള്ള വസ്തുതകള്‍ ഞങ്ങള്‍ നിരാകരിക്കുന്നുവെന്ന് അവര്‍ പറയാതെ പറഞ്ഞു. എന്നാല്‍ വര്‍ത്തമാനകാല ഇന്ത്യയിലെ മാധ്യമങ്ങള്‍ കുനിയാന്‍ പറയുന്നതിന് മുന്‍പുതന്നെ നിലത്ത് കിടന്നിഴയുന്നു. പ്രബുദ്ധകേരളത്തില്‍, ബി ജെ പി സര്‍ക്കാരിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയോ അവര്‍ക്കെതിരായ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുകയോ ചെയ്യുന്ന ചാനലുകള്‍ ഇല്ല എന്നുതന്നെ പറയാം. മീഡിയാവണ്ണും കൈരളിയും ചിലപ്പോഴൊക്കെ മനോരമ ന്യൂസും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാറുണ്ട്. ബാക്കിയുള്ള മാധ്യമങ്ങള്‍ കയ്യുയര്‍ത്തി ബി.ജെ.പിയ്ക്ക് കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു. വലതുപക്ഷ പോപ്പുലിസ്റ്റ് ക്യാമ്പയിനുകള്‍ ഉയര്‍ത്തിക്കാട്ടുന്ന പണി നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍ ഉടന്‍ ആരംഭിക്കും. എന്നാല്‍ നിലവില്‍ മലയാളത്തില്‍ റിപ്പബ്ലിക് ടിവിയോ ടൈസ് നൗവോ സീ ന്യൂസോ പോലെ ഒരു ടെലിവിഷന്‍ ചാനല്‍ ജനം ടിവിയല്ലാതെ (അത് ബി.ജെ.പിയുടെ മൗത്ത് പീസ് ആണല്ലോ) വേറേയില്ല. ജനം ടിവിയ്‌ക്കൊക്കെ ശബരിമലക്കാലത്ത് അല്‍പ്പം റേറ്റിങ്ങ് കിട്ടി എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഇവിടെ റിപ്പബ്ലിക് ടിവിയുടെ ധര്‍മം വിജയകരമായി നിര്‍വഹിച്ചു പോരുന്നത് മറുനാടന്‍ മലയാളിയാണ്.

എന്നാല്‍ നുണകളും പ്രൊപ്പഗാന്‍ഡയും വസ്തുതകളില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത ഒരുതരം അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് സമകാലീന ഇന്ത്യയിലും ട്രംപിന്റെ കാലത്തെ അമേരിക്കയിലുമെല്ലാം സംഭവിച്ചത്. 'ഫ്രൂട്ടിയില്‍ എയിഡ്‌സ് രോഗിയുടെ രക്തം കലര്‍ന്നതിന്റെ’ ഇ മെയില്‍ ഫോര്‍വേര്‍ഡുകള്‍ മുതല്‍‘നമ്മുടെ ദേശീയഗാനത്തെ മികച്ച ദേശീയഗാനമായി യുനസ്‌കോ തെരെഞ്ഞെടുത്തു', 'മോദിയെ മികച്ച പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭ തെരെഞ്ഞെടുത്തു' എന്നതരത്തിലുള്ള മോദിക്കാലത്തെ വാട്‌സാപ്പ് സന്ദേശങ്ങള്‍ വരെയുള്ളവ ഈ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള വലതുപക്ഷ അജണ്ടയുടെ ഭാഗമാണ്. ആരോ തമാശയ്ക്ക് സൃഷ്ടിക്കുന്നതെന്ന് നാം കരുതുന്ന ഹോക്‌സുകള്‍ പോലും ഇത്തരം ഒരു പ്രോസസിന്റെ ഭാഗമാകാം.

ഇത്തരത്തില്‍ വിവരം അഥവാ ജ്ഞാനത്തെക്കുറിച്ച് ഒരുതരം അരാജകത്വം സൃഷ്ടിക്കപ്പെടുകയാണ്. ശരിക്കും അരാജകത്വമാണുള്ളതെന്ന് നമുക്ക് തോന്നുമ്പോഴും ജ്ഞാനവിതരണത്തിന്റെ ശരിയായ നിയന്ത്രണം ഈ രാഷ്ട്രീയാധികാരം കയ്യാളുന്ന സംഘത്തിന്റെ കയ്യിലാകും ഉള്ളത്. ഒരു സമഗ്രാധിപത്യ സ്വഭാവമുള്ള സര്‍ക്കാരിനു കീഴിലാണെങ്കില്‍ അതിന്റെ നിയന്ത്രണം അവര്‍ക്കാകും ഉണ്ടാകുക. ഇന്ത്യയെ സംബന്ധിച്ച്​ കുറഞ്ഞത് രണ്ട് ദശകമായി ഒരു ഡീപ് സ്റ്റേറ്റ് എന്നതരത്തില്‍ സംഘപരിവാര്‍ നമ്മുടെ സമൂഹത്തില്‍ വലിയ സോഷ്യല്‍ എഞ്ചിനീയറിങ്ങ് നടത്തിവരുന്നുണ്ട്. അവര്‍ക്ക് പൂര്‍ണമായും അധികാരമില്ലാതിരുന്ന കാലം മുതല്‍ തന്നെ അവര്‍ ഈ പണി തുടങ്ങി എന്നതാണ് സത്യം. 2014-ല്‍ മോദി അധികാരത്തിലെത്തുമ്പോഴേയ്ക്ക് ഈ ജ്ഞാനവിതരണത്തിന്റെ സമഗ്രാധിപത്യം വിര്‍ച്വലായി അവര്‍ നേടിക്കഴിഞ്ഞിരുന്നു. ഈ പ്രക്രിയയിലൂടെ ഒരു ജനതയെ അപ്പാടെ ഒരുതരം ചിന്താപരമായ നിസംഗതയില്‍ എത്തിക്കാന്‍ ഭരണവര്‍ഗത്തിന് സാധിക്കും. ഒരു സമഗ്രാധിപത്യ പരിതസ്ഥിതിയില്‍ ജീവിക്കുന്ന മനുഷ്യര്‍ വസ്തുതയും സങ്കല്പവും തമ്മിലുള്ള വേര്‍തിരിവുകള്‍ മായ്ക്കപ്പെടുന്നത് തിരിച്ചറിയാന്‍ ശ്രമിക്കാതെ 'എന്തും നടക്കും' എന്ന് വിശ്വസിക്കുന്ന യുക്തിരാഹിത്യത്തെ ആശ്ലേഷിക്കുക എന്ന അവസ്ഥയിലേയ്ക്ക് മാറുമെന്ന് ജര്‍മന്‍ ചരിത്രകാരിയായ ഹന്നാ അരെന്‍ഡ്ത്തന്റെ 'ദ ഒറിജിന്‍സ് ഓഫ് ടോട്ടലിറ്റേറിയനിസം (The Origins of Totalitarianism)' എന്ന പുസ്തകത്തില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളുടെ ഉപയോഗം വ്യാപകമാകുന്നതോടൊപ്പം, വികസിതമായി വന്ന ഈ പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രത്തിന്റെ സാധ്യതകളെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുക എന്ന ധര്‍മമാണ് ഷാജന്‍ സ്‌കറിയ എന്ന വ്യക്തി മറുനാടന്‍ മലയാളിയിലൂടെ നിര്‍വ്വഹിച്ചത്.

ശാസ്ത്രീയമായ ജ്ഞാനത്തോടും അപഗ്രഥനപരമായ സമീപനത്തോടുമുള്ള വിരക്തി പോപ്പുലിസത്തോടൊപ്പം തന്നെ വളര്‍ന്നുവരുന്ന ഒരു സംഗതിയാണ്. ഈ ബൗദ്ധിക വിരുദ്ധത അഥവാ ലളിതയുക്തികളോടുള്ള ആസക്തി വലതുപക്ഷപോപ്പുലിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ധിച്ചുവരികയും ചെയ്യും. ഉദാഹരണത്തിന്, കാന്‍സര്‍ എന്നത് പല രീതിയിലുള്ള ചികില്‍സകള്‍ ആവശ്യമുള്ളതും സങ്കീര്‍ണ്ണമായ കാരണങ്ങളുള്ളതുമായ നിരവധി രോഗങ്ങളുടെ ഒരു ക്ലാസ് ആണെന്ന് വിശദീകരിക്കുന്നത് കേള്‍ക്കുന്നതിനേക്കാള്‍ സാധാരണക്കാരനായ ഒരാള്‍ക്ക് ഇഷ്ടം, 'ചക്ക കഴിച്ചാല്‍ കാന്‍സര്‍ മാറും' എന്ന വാട്‌സാപ്പ് ഫോര്‍വേഡിനോടായിരിക്കും. സാധാരണക്കാരനായ ഒരു വെല്‍ഡിങ്ങ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ഒരു ഡൈനാമോയില്‍ ഒരു മോട്ടര്‍ ഘടിപ്പിച്ച് അതിനെ ഊര്‍ജത്തിന്റെ ഒരു അക്ഷയപാത്രമാക്കാന്‍ ശ്രമിക്കുന്ന വീഡിയോ വല്ലാതെ ഷെയര്‍ ചെയ്യപ്പെടും. അതേസമയം അത് പെര്‍പെച്വല്‍ മെഷീൻ എന്ന ഒരിക്കലും സാധ്യമല്ലാത്ത സംഗതിയാണെന്നും ഊര്‍ജസംരക്ഷണ നിയമത്തിനെതിരാണെന്നും വിശദീകരിക്കുന്ന ഒരു വീഡിയോയില്‍ ആര്‍ക്കും താല്പര്യം കാണുകയുമില്ല. ലയണ്‍ എന്ന സിനിമയില്‍ ദിലീപ് അവതരിപ്പിക്കുന്ന നായകന്‍, ‘കറന്റുണ്ടാക്കുന്നത് വെള്ളത്തീന്നല്ലേ? പിന്നെന്താ വെള്ളത്തില്‍ തൊട്ടാ ഷോക്കടിക്കാത്തത്?' എന്ന് ചോദിക്കുമ്പോള്‍ 'അവന്‍ പറഞ്ഞതിലും കാര്യമുണ്ട്.' എന്ന് പറയുന്ന കൊല്ലം തുളസിയുടെ കഥാപാത്രം അത്ര അസാധാരണമല്ലെന്ന് സാരം. ലളിതയുക്തിയെ ഉണര്‍ത്തി അതിലൂടെ സംവേദനം നടത്തുന്ന ഈ വിജ്ഞാനശാസ്ത്രത്തെ 'പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രം' (Populist Epistemology) എന്നാണ് പൊതുവേ പറയാറുള്ളത്.

പോപ്പുലിസ്റ്റ് വിജ്ഞാനപ്രപഞ്ചത്തിലെ
സാധാരണ പൗരർ

കേരളം ഒരു സ്വയം പര്യാപ്തതയുമില്ലാത്തെ സംസ്ഥാനമാണെന്നും ഇടത്- വലത് ഭരണകൂടങ്ങള്‍ ഭരിച്ചുമുടിച്ചതുമൂലം ഇവിടുത്തെ വികസനമാകെ താറുമാറായിക്കിടക്കുകയാണെന്നും കേരളത്തിന്റെ ഭൂതകാലസമൃദ്ധി നശിച്ചുവെന്നുമുള്ള പ്രചാരണം ഈ പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രത്തിന്റെ കൃത്യമായ പ്രയോഗമാണ്. നൊസ്റ്റാള്‍ജിയ അഥവാ ഭൂതകാലക്കുളിര്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ 'ഗോള്‍ഡന്‍ ഏജ് തിങ്കിങ്ങ് ഫാലസി' ലളിതയുക്തിയില്‍ പെട്ടെന്ന് ദഹിക്കുന്ന ഒരു സംഗതിയാണ്. അല്പം കൂടി സോഷ്യല്‍ മീഡിയ ഭാഷയില്‍ പറഞ്ഞാല്‍ 'എന്റെയൊക്കെ കുട്ടിക്കാലത്തെ ഓണമായിരുന്നു ഓണം' എന്ന് ഒരു ബാലതാരത്തിന് പോലും പറയാന്‍ തോന്നുന്ന വികാരം. മനുഷ്യരാശിയുടെ ചരിത്രം പരിശോധിച്ചാല്‍അതിന്റെ സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ആകെമൊത്തം പുരോഗതിയുടെ ഗ്രാഫ് എക്കാലവും മുകളിലേയ്ക്കാണ് പോകുന്നതെന്ന് യുവാല്‍ നോവ ഹരാരിയെപ്പോലെ നിരവധി പേര്‍ വസ്തുതാപരമായി വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കേരളമെന്നല്ല ഏത് നാടിന്റെ കാര്യത്തിലും അരനൂറ്റാണ്ട് പുറകിലുള്ള ഈ ഗതകാല സ്മരണകളെ വലിയ കാര്യമായി അവതരിപ്പിക്കുന്നത് വസ്തുതാപരമല്ല.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കേരളത്തിലെ പൗരന്മാരുടെ ശരാശരി ആയുസ് 40 ആയിരുന്നുവെന്നും ഇന്ന് അത് 73 ആണെന്നും മാത്രം പറഞ്ഞാല്‍ 'എന്റെ അപ്പൂപ്പന്റെ അച്ഛനൊക്കെ 80 വയസുവരെ ജീവിച്ചിരുന്നിട്ടുണ്ടല്ലോ?' എന്ന് തിരിച്ചു ചോദിക്കും ഈ ലളിതയുക്തിക്കാര്‍. ഈ അപ്പൂപ്പന് എത്ര സഹോദരങ്ങള്‍ ഉണ്ടായിരുന്നുന്നെന്നും അതിലെത്ര പേര്‍ ബാലമരണങ്ങളെയും യൗവ്വനത്തിലെ രോഗങ്ങളെയും അതിജീവിച്ചുവെന്നും ചോദിച്ച ശേഷം, അവരുടെയെല്ലാം പ്രായത്തിന്റെ ശരാശരി എടുത്ത് എങ്ങനെയാണിത് കണക്കുകൂട്ടുക എന്ന് പറഞ്ഞുമനസിലാക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമാണ്. കേരളം രാജ്യത്തെ തന്നെ എല്ലാ സൂചികകളിലും ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണെന്നും ബി ജെ പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നിതി ആയോഗിന് പോലും ഒരുതരത്തിലും ആ വസ്തുതയെ നിഷേധിക്കാന്‍ കഴിയുന്നില്ലെന്നും വിശദീകരിക്കുന്നതും അത്ര എളുപ്പമല്ല. ഇനി അങ്ങനെ പറഞ്ഞാല്‍ തന്നെയും അത്തരം ആധികാരികമായ ഡേറ്റ ഒന്നും പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രത്തിന്റെ ഇരകള്‍ സ്വീകരിക്കുകയുമില്ല. പേഴ്‌സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി ബുള്ളറ്റിനില്‍ 2018-ല്‍ പ്രസിദ്ധീകരിച്ച Using Power as a Negative Cue: How Conspiracy Mentality Affects Epistemic Trust in Sources of Historical Knowledge എന്ന പഠനത്തില്‍ ഇത് തെളിയിക്കുകയും വിശദമാക്കുകയും ചെയ്യുന്നുണ്ട്.

മറുനാടന്‍ മലയാളിയുടെ
പ്രയോഗശാസ്ത്രം

സമൂഹമാധ്യമങ്ങളുടെ ഉപയോഗം വ്യാപകമാകുന്നതോടൊപ്പം, വികസിതമായി വന്ന ഈ പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രത്തിന്റെ സാധ്യതകളെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുക എന്ന ധര്‍മമാണ് ഷാജന്‍ സ്‌കറിയ എന്ന വ്യക്തി മറുനാടന്‍ മലയാളിയിലൂടെ നിര്‍വ്വഹിച്ചത്. 2008-ല്‍ ആരംഭിച്ച ഈ വെബ്‌സൈറ്റ് പ്രധാനമായും മാതൃകയാക്കിയത് യു.കെയിലെ ടാബ്ലോയ്ഡ് ആയ ഡെയ്ലി മെയിലിനെ ആണ്. നീളമുള്ള തലക്കെട്ടുകളും കുത്തിനിറച്ച ചിത്രങ്ങളുള്ള വലിയ തംബ് നെയിലുകളുമായി ഡെയ്ലി മെയിലിന്റെ ഓണ്‍ലൈന്‍ പിന്തുടര്‍ന്നിരുന്ന അതേ ശൈലിയായിരുന്നു ഷാജനും പകര്‍ത്തിയത്. സാധാരണഗതിയില്‍ മറുനാടന്‍ മലയാളി നല്‍കാറുള്ള തലക്കെട്ടിനോട് സാമ്യമുള്ള രീതി അവലംബിച്ചാല്‍ ഈ ലേഖനത്തിന്റെ തലക്കെട്ട് ''ശബരിമല വിഷയത്തിലെ കൊലവിളി; ലവ് ജിഹാദിന്റെ പ്രചാരണം; ഷാജന്‍ സ്‌കറിയയുടെ രീതികള്‍ കുഴപ്പമുണ്ടാക്കിയത് അങ്ങ് അമേരിക്കയിലും: മറുനാടന്‍ ചര്‍ച്ചയാകുമ്പോള്‍'' എന്നായിരിക്കും.

ഒരു മലയോര ക്രിസ്​ത്യാനിയുടെ കഠിനാധ്വാന ശീലം കൈമുതലായിരുന്ന ഷാജന്‍ എല്ലാ ദിവസവും രാവിലെ അഞ്ചുമണിയ്ക്ക് പത്രക്കെട്ടുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ തന്നെ അവ കൈക്കലാക്കുകയും അതിലെ ഉള്‍പ്പേജുകളിലെ പ്രാദേശിക വാര്‍ത്തകള്‍ വിശദമായി വായിച്ച ശേഷം അതിന് തലക്കെട്ടുകളിലും കണ്ടന്റിലും ടാബ്ലോയ്ഡ് സ്വഭാവം വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നു. തുടക്കകാലത്തുതന്നെ മഞ്ഞപ്പത്രം എന്ന പേര് സമ്പാദിച്ചെങ്കിലും സാമ്പത്തികമായി ഷാജന്‍ വിജയത്തിന്റെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറുകയായിരുന്നു. അതത് കാലത്തെ പള്‍സിനനുസരിച്ച് ഷാജന്‍ ഗ്യാലറിയ്ക്കായി കളിക്കുകയായിരുന്നു. അതേസമയം, മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവെയ്ക്കുന്ന വ്യവസായികളുടെ പേരുകള്‍ ഉറക്കെപ്പറഞ്ഞും സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതരത്തിലുള്ള കൊലപാതകങ്ങള്‍ക്കും റേപ്പുകൾക്കും പല ആംഗിളിലുള്ള കവറേജുകള്‍ മറ്റുമാധ്യമങ്ങളിലില്ലാത്ത വിശദാംശങ്ങളോടെ നല്‍കിയും 'കോമണ്‍സി'ന്റെ ഹീറോ എന്ന ഇമേജും ഷാജന്‍ സ്വന്തമാക്കി.

ആദ്യകാലത്തെല്ലാം ഷാജന്‍ ഏറെക്കുറെ സി.പി.എം അനുകൂല നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ അനുഭാവികള്‍ക്ക് അത്യാവശ്യം മേല്‍ക്കൈ ഉണ്ടായിരുന്ന ആ കാലത്ത് ഏറ്റവും അനുയോജ്യമായ നിലപാട് അതായിരുന്നു എന്ന് ഷാജന്‍ മനസിലാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ജനരോഷം ശക്തമായിരുന്ന കാലത്ത് ഷാജന്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ മറുനാടനിലൂടെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. 2008-ല്‍ ഷാജന്‍ മറുനാടന്‍ തുടങ്ങിയ കാലത്ത് ബ്ലോഗുകളിലും ഗൂഗിള്‍ പ്ലസിലുമെല്ലാം രാഷ്ട്രീയവും സാഹിത്യവും വിജ്ഞാനവുമെല്ലാം ചര്‍ച്ച ചെയ്തിരുന്ന ഒരു വരേണ്യവിഭാഗം ഫെയ്‌സ്ബുക്കിലേയ്ക്ക് ചേക്കേറി എന്നൊരു മാറ്റവും സംഭവിച്ചിരുന്നു. മലയാളത്തിലെ സമൂഹമാധ്യമ പ്രപഞ്ചത്തില്‍ കാര്യമായ പരിണാമം സംഭവിച്ച ഒരു കാലമായിരുന്നു അത്.

സമൂഹമാധ്യമങ്ങളിലെ
മലയാളിയുടെ പരിണാമം

ബ്ലോഗുകളെയും ഗൂഗിള്‍ പ്ലസിനെയും പോലെ തന്നെ ഫെയ്‌സ്ബുക്കിനെയും മലയാളികള്‍ ഒരു ചര്‍ച്ചാവേദിയായാണ് കണ്ടിരുന്നത്. പിന്നീട് വിഷയാധിഷ്ഠിതമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ഗ്രൂപ്പുകള്‍ ഉണ്ടായി. ആദ്യഘട്ടത്തിലെല്ലാം യുക്തിവാദികളും മതവാദികളുമായിരുന്നു പ്രധാനമായും ഏറ്റുമുട്ടിയിരുന്നത്. പ്രത്യേകിച്ച് അജണ്ടകളൊന്നുമില്ലാത്ത മതവിശ്വാസികളില്‍ പലരും ആദ്യം യുക്തിവാദികളുമായി ആശയപരമായി ഏറ്റുമുട്ടുകയും പിന്നീട് യുക്തിവാദിയായി മാറുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയായിരുന്നു. അതുപോലെ, മതവിശ്വാസികള്‍ യുക്തിവാദികളുമായുള്ള ഏറ്റുമുട്ടലിന്റെ ഫലമായി തീവ്രമതവാദികള്‍ക്കൊപ്പം ചേരുന്നതും പതിവായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇവരെല്ലാം കേഡര്‍ സ്വഭാവമുള്ള ഗ്രൂപ്പുകളായി തിരിയാന്‍ തുടങ്ങി. രാഷ്ട്രീയത്തിന്റെ കാര്യത്തിലും ഇത് സംഭവിച്ചു. നിക്ഷ്പക്ഷരായി ചര്‍ച്ചകള്‍ വായിച്ച് നിലപാടുകള്‍ സ്വീകരിക്കുന്ന രീതിയില്‍ നിന്നും ഗോത്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രീതി ഉണ്ടായി വന്നു. ഈ സാഹചര്യത്തിലാണ് ആന്‍ഡ്രോയ്ഡ് ഫോണുകളും കൂടെ വാട്‌സാപ്പും ഇവിടെ പോപ്പുലറായത്. അതുവരെ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉപയോഗിക്കുന്ന ഒരു വരേണ്യവര്‍ഗം ഉപയോഗിച്ചിരുന്ന ഇന്റര്‍നെറ്റ് അതോടെ സാധാരണക്കാരായ ഇടത്തരക്കാരുടെ കൂടി ഇടമായി മാറി.

നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുകയും കേരളത്തില്‍ സംഘപരിവാര്‍ അനുഭാവികള്‍ക്കും നേതാക്കള്‍ക്കും അല്പം കൂടി മുഖ്യധാരയില്‍ ഇടം ലഭിക്കുകയും ചെയ്തതോടെ അതിന്റെ സാധ്യതകള്‍തിരിച്ചറിഞ്ഞ ഷാജന്‍ ഒരു ബി ജെ പി- മോദി അനുകൂല നിലപാടിലേയ്ക്ക് പതിയെ തിരിയുകയായിരുന്നു.

എന്നാല്‍, ഫെയ്‌സ്ബുക്കിലേക്ക്​ കുടിയേറിയ ഇടത്തരക്കാരെ സ്വാഗതം ചെയ്തത് ഗോത്രങ്ങളായി തിരിഞ്ഞ വെള്ളം കടക്കാത്ത അറകളായിരുന്നു. ഈ കൂട്ടങ്ങള്‍ക്കൊപ്പം ചേരുക എന്ന രീതിയിലേയ്ക്ക് ഇവര്‍ മാറാന്‍ തുടങ്ങി. ഈ ഗ്രൂപ്പുകള്‍ പലപ്പോഴും പലതായി പിളരുന്ന സാഹചര്യങ്ങള്‍ ഉണ്ടായി. കമ്യൂണിസ്റ്റ് അനുഭാവികളുടെ തന്നെ പല ഗ്രൂപ്പുകള്‍ ഉണ്ടായി വന്നു. 2010 മുതല്‍ 2013 വരെ ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത്.

2013-ല്‍ നരേന്ദ്ര മോദിയെ ദേശീയ നേതാവായി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്ത് മോഡലിന്റെ ക്യാമ്പയിനുകള്‍ ഇവിടെയുമെത്തി. കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ വലിയ പ്രാധാന്യമൊന്നുമില്ലാതിരുന്ന ബി ജെ പി ചര്‍ച്ചകളില്‍ നിറയാന്‍ തുടങ്ങി. ബാബരി അനന്തരം കേരളത്തില്‍ ചെറുതായി പച്ചപിടിച്ചു തുടങ്ങുകയും പിന്നീട് സ്ലീപ്പര്‍ സെല്ലുകളായി മാറുകയും ചെയ്ത സംഘപരിവാര്‍ അനുഭാവികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ള ബ്യൂറോക്രാറ്റുകളും ചില എലീറ്റുകളും ബി ജെ പിയില്‍ ചേരുകയും നരേന്ദ്ര മോദി എന്ന വികസനനായകനെയും ഗുജറാത്ത് എന്ന സ്വപ്നഭൂമിയെയും കുറിച്ച് ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതൊന്നും കൃത്യമായ രാഷ്ട്രീയ ബോധവും സ്വന്തമായ രാഷ്ട്രീയ അഭിപ്രായങ്ങളുമുള്ള കേരളജനതയെ കാര്യമായി സ്വാധീനിച്ചിരുന്നില്ല. എങ്കിലും ഉള്ളില്‍ ഹിന്ദുത്വവും ജാതീയതയും സൂക്ഷിച്ചിരുന്ന പലരും ഒളിഞ്ഞും തെളിഞ്ഞും ഗുജറാത്ത് മോഡലിനെ പുകഴ്ത്താനും സ്വയം വെളിപ്പെടാനും ഇത് കാരണമായി.

മഹേഷ് ഹെഗ്‌ഡെ

രാജ്യമൊട്ടാകെയുള്ള സൈബര്‍ ഇടങ്ങളില്‍ ഗുജറാത്ത് മോഡലിനെയും നരേന്ദ്ര മോദിയെയും കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളുടെ ഒരുതരം ക്ലസ്റ്റര്‍ ബോംബിങ്ങ് നടക്കുന്ന കാലമായിരുന്നു അത്. വ്യാജവാര്‍ത്തകളുടെയും അവകാശവാദങ്ങളുടെയും ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായി. ഗുജറാത്തിലെ നഗരങ്ങളെന്ന പേരില്‍ ബീജിങ്ങിന്റെയും ആംസ്റ്റര്‍ഡാമിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. ഈ വ്യാജ അവകാശവാദങ്ങളെ പൊളിച്ചടുക്കുന്നതിനും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വസ്തുതകള്‍ സമൂഹമാധ്യമങ്ങളിലെത്തിക്കുന്നതിനുമായി പ്രതീക് സിന്‍ഹ എന്ന അഹമ്മദാബാദ് സ്വദേശിയായ സോഫ്​റ്റ്​വെയർ എഞ്ചിനീയര്‍ ആരംഭിച്ച ട്രൂത്ത് ഓഫ് ഗുജറാത്ത് ഒരു ഫെയ്‌സ്ബുക്ക് പേജായും പിന്നീട് വെബ്‌സൈറ്റായും മാറി. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഫാക്ട് ചെക്കിങ്ങ് വെബ്‌സൈറ്റുകളിലൊന്നായി മാറിയ ഓള്‍ട്ട് ന്യൂസിന്റെ ആദ്യ രൂപമായിരുന്നു ഇത്. എന്നാല്‍ പ്രതീകിനോ ഇത്തരം ഫാക്ട് ചെക്കിങ്ങ് ഗ്രൂപ്പുകള്‍ക്കോ ഒന്നും ടീം മോദി സൃഷ്ടിച്ച പോപ്പുലിസ്റ്റ് എപ്പിസ്റ്റമോളജിയുടെ സ്വാധീനത്തെ ആദ്യഘട്ടത്തില്‍കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഈ ക്യാമ്പയിനുകളിലൂടെ സ്വാധീനം വര്‍ധിച്ച നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഇത് കേരളത്തിന്റെ സാഹചര്യത്തിലെ മതേതര അന്തരീക്ഷത്തില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന പല ഹിന്ദുത്വവാദികള്‍ക്കും മൃദുഹിന്ദുത്വ ആരാധകര്‍ക്കും വല്ലാത്ത ആത്മവിശ്വാസമാണ് നല്‍കിയത്.

ഈ കാലയളവില്‍ ഉഡുപ്പി ആസ്ഥാനമായി മഹേഷ് ഹെഗ്‌ഡെ ആരംഭിച്ച പോസ്റ്റ് കാര്‍ഡ് ന്യൂസ് എന്ന സംവിധാനം വ്യാജവാര്‍ത്തകളുടെ ഒരു ഡാം തന്നെ തുറന്നുവിട്ടിരുന്നു. തീവ്രവലത് ഹിന്ദുത്വ പോപ്പുലിസത്തെ കൃത്യമായി ഉപയോഗിക്കുക എന്നതായിരുന്നു ഇത്തരം മാധ്യമങ്ങളുടെ രീതി. ഇതില്‍ 'അപകടത്തിലായ ഹിന്ദുക്കള്‍' ഒരു വശത്തും മുസ്ലീങ്ങളും പാകിസ്ഥാനും ക്രിസ്ത്യാനികളും, സോണിയാഗാന്ധിയുടെ ഇറ്റലി പൗരത്വവും, കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയും, രാജ്യത്തെ മൊത്തം അഴിമതിയും സംവരണവും എല്ലാം മറുഭാഗത്തും നിര്‍ത്തിയുള്ള ഒരു പോപ്പുലിസ്റ്റ് നറേറ്റിവ് ആയിരുന്നു സംഘപരിവാര്‍ അക്കാലത്ത് മുന്നോട്ട് വെച്ചത്. ഈ പട്ടികയില്‍പ്പറഞ്ഞ പലകാര്യങ്ങളും തമ്മില്‍ കാര്യമായ ബന്ധമില്ലെങ്കിലും അവയെ വിദഗ്ദ്ധമായി കൂട്ടിയിണക്കുന്ന രാഷ്ട്രീയ നിര്‍വചനങ്ങളും അവര്‍ സൃഷ്ടിച്ചെടുത്തിരുന്നു. ഉദാഹരണത്തിന് സംവരണത്തിനെതിരായ 'യൂത്ത് ഫോര്‍ ഇക്വാളിറ്റി' സമരങ്ങളുടെ തുടര്‍ച്ചയായി കൊണ്ടുവന്ന ഇന്ത്യ ‘എഗെയിന്‍സ്റ്റ് കറപ്ഷന്‍’ പ്രസ്ഥാനം രാജ്യത്തെ അഴിമതികളുടെ ഒരു പ്രധാന കാരണം സംവരണമാണെന്നതരം പ്രചാരണങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായിരുന്നു ശ്രമിച്ചത്. ഇതിന്റെ രണ്ടിന്റെയും ഭാഗമായിരുന്ന നേതാക്കള്‍ പലരും ഒരേ ആളുകളായിരുന്നു എന്നും ഓര്‍ക്കുക.

സംഘപരിവാര്‍ ചായ്വുള്ള വാര്‍ത്തകളുടെ പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശിക്കാനെത്തിയ ഇടതുപക്ഷക്കാരുടെ കമന്റുകളും മറുനാടന്റെ റീച്ച് വര്‍ധിപ്പിക്കുവാന്‍ ഉപകരിച്ചു. ഷാജന്‍ സ്‌കറിയ പരീക്ഷിച്ച ബിസിനസ് മോഡല്‍ പതിയെ വിജയം കൈവരിക്കുകയായിരുന്നു.

മോദിയുടെ വരവും
ഷാജന്‍ സ്‌കറിയയുടെ മാറ്റവും

നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുകയും കേരളത്തില്‍ സംഘപരിവാര്‍ അനുഭാവികള്‍ക്കും നേതാക്കള്‍ക്കും അല്പം കൂടി മുഖ്യധാരയില്‍ ഇടം ലഭിക്കുകയും ചെയ്തതോടെ അതിന്റെ സാധ്യതകള്‍തിരിച്ചറിഞ്ഞ ഷാജന്‍ ഒരു ബി ജെ പി- മോദി അനുകൂല നിലപാടിലേയ്ക്ക് പതിയെ തിരിയുകയായിരുന്നു. ഒറ്റരാത്രികൊണ്ട് തന്റെ എഡിറ്റോറിയല്‍ പോളിസി അപ്പാടെ മാറ്റുന്ന രീതിയല്ല ഷാജന്‍ സ്വീകരിച്ചത്. ബി ജെ പി രാഷ്ട്രീയത്തിനും മോദി രാഷ്ട്രീയത്തിനും അല്പം കൂടി ഇടം കൊടുക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഈ കാലയളവില്‍ കേരളത്തില്‍ ബി ജെ പി ഐ.ടി സെല്ലിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി തുടങ്ങിയിരുന്നു. കാവിപ്പട, അഘോരി തുടങ്ങിയ പേരുകളില്‍ നിരവധി ഗ്രൂപ്പുകള്‍ ഉണ്ടായി വരികയും അതിലൂടെ സംഘപരിവാര്‍ അനുകൂലികളുടെ ഒരു സംഘടിത ഗ്രൂപ്പ് അലിഖിതമായി നിര്‍മ്മിക്കപ്പെടുകയും ചെയ്തു. അക്കൂട്ടര്‍ മറുനാടന്‍ മലയാളിയുടെ വാര്‍ത്തകള്‍ പങ്കുവെയ്ക്കുകയും കമന്റുകളിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കുകയും ചെയ്തു. അതുമാത്രമല്ല, ഇടത് പോപ്പുലിസം പരീക്ഷിച്ച കാലത്ത് ഷാജന് ഇടതുപക്ഷക്കാര്‍ നല്‍കാതിരുന്ന സ്വീകാര്യതയും അംഗീകാരവും ഇവര്‍ നല്‍കാന്‍ തുടങ്ങി. സംഘപരിവാര്‍ ചായ്വുള്ള വാര്‍ത്തകളുടെ പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശിക്കാനെത്തിയ ഇടതുപക്ഷക്കാരുടെ കമന്റുകളും മറുനാടന്റെ റീച്ച് വര്‍ധിപ്പിക്കുവാന്‍ ഉപകരിച്ചു. ഷാജന്‍ സ്‌കറിയ പരീക്ഷിച്ച ബിസിനസ് മോഡല്‍ പതിയെ വിജയം കൈവരിക്കുകയായിരുന്നു.

പ്രതീക് സിന്‍ഹ

ഈ കാലയളവില്‍ ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ ആരംഭിച്ച ഈസ്​റ്റ്​കോസ്റ്റ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടല്‍ എന്ന മാതൃകയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ താന്‍ തുടര്‍ന്നുവന്ന പോപ്പുലിസ്റ്റ് മാതൃകയെ പതിയെ വലത്തേയ്ക്ക് ചായ്ച്ച് കൊണ്ടുപോകുക എന്ന രീതിയാണ് ഷാജന്‍ സ്‌കറിയ അവലംബിച്ചത്. അപ്പോഴേയ്ക്കും മറുനാടന്‍ മനോരമ ഓണ്‍ലൈനിനെ ഒക്കെ വെല്ലുവിളിക്കുന്നതരം റീച്ചിലേയ്ക്ക് വളര്‍ന്നുകഴിഞ്ഞിരുന്നു. 2015-16 കാലഘട്ടമായപ്പോഴേയ്ക്കും ഷാജന്‍ സ്‌കറിയ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോം ആയ യൂട്യൂബിന്റെ സാധ്യതകള്‍ തിരിച്ചറിയുകയും അതിലേയ്ക്ക് തിരിയുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനലില്‍ അല്പം അറിയപ്പെടുന്ന ഇടത് പോപ്പുലിസ്റ്റ് സ്വഭാവമുള്ള യദു നാരായണന്‍ എന്ന റിപ്പോര്‍ട്ടറെ ആയിരുന്നു ഷാജന്‍ഇതിനായി ഉപയോഗിച്ചത്. വാര്‍ത്തകള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ അതിന്റെ തലക്കെട്ടും അടിസ്ഥാന വിവരങ്ങളും മാത്രം ഉപയോഗിച്ച് ക്യാമറയുടെ മുന്നില്‍ ലൈവായി നിന്ന് ഇടര്‍ച്ചയില്ലാതെ തുടര്‍ച്ചയായി സംസാരിക്കാന്‍ കഴിയുന്ന ഒരാളെ ആയിരുന്നു ഷാജന് ആവശ്യം. അന്ന് ഓണ്‍ലൈനില്‍ ലൈവ് സ്ട്രീമിങ്ങ് ആരും ചെയ്യുന്നുണ്ടായിരുന്നില്ല. ഗ്രൗണ്ടില്‍ നിന്നും ചാനലിനായി റിപ്പോര്‍ട്ട് ചെയ്ത് ശീലമുള്ള യദുവിന് അത് വിദഗ്ദ്ധമായി ചെയ്യാന്‍ സാധിച്ചു.

വീഡിയോ അവതരണത്തിലേയ്ക്ക് ഷാജന്‍ രംഗപ്രവേശം ചെയ്യുന്നത് അപ്പപ്പോള്‍ വരുന്ന വാര്‍ത്തകളെ തന്റെ വീക്ഷണത്തിലൂടെ വിശകലനം ചെയ്യുന്ന 'ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ്' എന്ന പരിപാടിയിലൂടെയായിരുന്നു. ഈ പരിപാടി മൃദുഹിന്ദുത്വ സ്വഭാവത്തില്‍ അവതരിപ്പിച്ചപ്പോഴാണ് ഷാജന്‍ അതിന്റെ സാധ്യതകള്‍ കൂടുതല്‍ മനസിലാക്കിയത്. കേവലം വാര്‍ത്തകള്‍ക്കപ്പുറം പക്ഷപാതപരമായ വാര്‍ത്താവിശകലനങ്ങള്‍ക്ക് വലിയ ഒരുകൂട്ടം ആവശ്യക്കാരുണ്ടെന്ന് ഷാജന്‍ തിരിച്ചറിഞ്ഞു. ഈ കാലയളവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇടത്തരക്കാരിലും താഴേത്തട്ടിലുള്ളവരിലും എത്തി എന്ന് മാത്രമല്ല, കീപാഡുള്ള ഫോണുകള്‍ മാത്രം ഉപയോഗിച്ചിരുന്ന മധ്യവയസ്‌കരും വയോവൃദ്ധരുമായവര്‍ ടച്ച് സ്‌ക്രീനുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പരീക്ഷിക്കാനും തുടങ്ങിയിരുന്നു.

സി പി ഐ- എമ്മിന്റെ ഔദ്യോഗിക നിലപാടുകളെ അല്പമെങ്കിലും വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ വന്നാല്‍ അപ്പോള്‍ത്തന്നെ ആ മാധ്യമത്തെ പൂര്‍ണമായും തള്ളിപ്പറയുന്ന ക്യാന്‍സല്‍ കള്‍ച്ചര്‍ സിപിഐ എം അനുകൂല സൈബര്‍ ടീം പാലിച്ചിരുന്നു.

അതേസമയം, 25-40 പ്രായപരിധിയിലുള്ളവര്‍ ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്നതിനാല്‍ യൂട്യൂബിന്റെ വരവ് അവരെ വല്ലാതെ ആകര്‍ഷിച്ചിരുന്നില്ല. ഷാജന്‍ അടക്കം യൂട്യൂബിനെ ഉപയോഗിച്ചിരുന്നവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്ത് കാണാനുള്ള ഒരിടമായി മാത്രമായിരുന്നു അവര്‍ യൂട്യൂബിനെ അന്ന് കണ്ടത്. എന്നാല്‍ ആദ്യമായി ആന്‍ഡ്രോയ്ഡ് ലോകത്തേയ്ക്ക് പിച്ചവെച്ച മുതിര്‍ന്ന പൗരന്മാരെ പ്രധാനമായും ആകര്‍ഷിച്ചത് യൂട്യൂബിന്റെ വീഡിയോ ഫീഡുകള്‍ തന്നെ ആയിരുന്നു. വാട്‌സാപ്പില്‍ തങ്ങളുടെ സമപ്രായക്കാരുടെ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്ന മറുനാടന്റെയും ആയിടയ്ക്ക് ആരംഭിച്ച കര്‍മ ന്യൂസ് എന്ന സംഘപരിവാര്‍ ജിഹ്വയുടെയും ലിങ്കുകളായിരുന്നു അവരെ യൂട്യൂബിലേയ്ക്ക് നയിച്ചത്. അവരുടെ ഫീഡ് ഏതായിരിക്കണം എന്ന് യൂട്യൂബിന്റെ അല്‍ഗോരിതം തീരുമാനിച്ചതും ഈ ഫീഡുകളിലൂടെ ആയിരുന്നു. എന്നാല്‍ അവരെ സംബന്ധിച്ച്​ യൂട്യൂബ് ഒരു ബ്ലാക്ക് ഹോള്‍ആയി മാറുകയായിരുന്നു. ആ യൂട്യൂബ് ഫീഡില്‍ നിന്നും അവര്‍ ഒരിക്കലും പുറത്തിറങ്ങിയില്ല. അക്കൂട്ടരില്‍ ശക്തമായ രാഷ്ട്രീയ അനുഭാവമില്ലാത്തവരെല്ലാം ഭാഗികമായോ പൂര്‍ണമായോ മേല്‍പ്പറഞ്ഞ തരം വലതുപക്ഷ പോപ്പുലിസ്റ്റ് മാധ്യമങ്ങളുടെ സ്വാധീനത്തിലകപ്പെട്ടു.

കേരളത്തിലെ സൈബറിടത്ത് സംഘടിതരായ രണ്ട് കൂട്ടരാണ് അക്കാലത്തുണ്ടായിരുന്നത്. അവയില്‍ ഒന്ന് സംഘപരിവാര്‍ അനുഭാവികളുടെ ഗ്രൂപ്പും മറ്റൊന്ന് സി പി ഐ- എം അനുഭാവികളുടെ ഗ്രൂപ്പുമായിരുന്നു. ഒരു മാധ്യമത്തിന് സി.പി.എം അനുഭാവികളുടെ ഇടയില്‍ നിന്നും സ്ഥിരമായി വായനക്കാരെ സംഘടിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. സി പി ഐ- എമ്മിന്റെ ഔദ്യോഗിക നിലപാടുകളെ അല്പമെങ്കിലും വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ വന്നാല്‍ അപ്പോള്‍ത്തന്നെ ആ മാധ്യമത്തെ പൂര്‍ണമായും തള്ളിപ്പറയുന്ന ക്യാന്‍സല്‍ കള്‍ച്ചര്‍ സിപിഐ എം അനുകൂല സൈബര്‍ ടീം പാലിച്ചിരുന്നു. കൂടാതെ രാഷ്ട്രീയശരികളുടെ പേരിലുള്ള ഓഡിറ്റിങ്ങ് ഉള്ളതിനാല്‍ അല്പമെങ്കിലും പോപ്പുലിസ്റ്റ് നിലപാടെടുക്കുന്ന മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതുമില്ല. അതേസമയം ഇത്തരം സൈദ്ധാന്തിക ബാധ്യതകളൊന്നും സംഘപരിവാര്‍ അനുഭാവികള്‍ക്ക് ഉണ്ടായിരുന്നില്ല എന്നതിന്റെ സൗകര്യം ഏറ്റവുമാദ്യം മനസിലാക്കിയത് ഷാജന്‍ സ്‌കറിയ ആയിരുന്നു.

ശരിക്കും കേരളത്തില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ പക്ഷം ചേരുന്നതിനേക്കാള്‍ എളുപ്പം ഏതെങ്കിലും ഒരു സംഘടിത ഗ്രൂപ്പിന്റെ വിരുദ്ധര്‍ ആകുന്നതാണ്. ഉദാഹരണത്തിന്, ഇടതുപക്ഷത്തെ കാര്യമായി എതിര്‍ക്കുന്ന ഒരു പോപ്പുലിസ്റ്റ് മാധ്യമത്തിന് ഇടതുപക്ഷ വിരുദ്ധരായ കോൺഗ്രസുകാര്‍, ലീഗുകാര്‍ എന്നിങ്ങനെ മുഴുവന്‍ യു ഡി എഫുകാരുടെയും സംഘപരിവാറിന്റെയും പോപ്പുലര്‍ഫ്രന്റ്, ജമാ അത്തെ ഇസ്​ലാമി പോലെയുള്ള മൗലികവാദികളുടെയും കാര്യമായ പിന്തുണ കിട്ടും. സി പി ഐ- എമ്മിനെ പോപ്പുലിസ്റ്റ് രീതിയില്‍ വിമര്‍ശിക്കുന്ന ഒരു കണ്ടന്റ് ഇക്കൂട്ടരെല്ലാം കണ്ണും പൂട്ടി ഷെയര്‍ ചെയ്യാറുണ്ട് എന്നത് നാം കാണാറുള്ള കാഴ്ചയാണ്. ഇവിടെയാണ് മറുനാടന്‍ അടക്കമുള്ള മാധ്യമങ്ങള്‍ വിജയിക്കുന്നത്. അതുപോലെ, സംഘപരിവാര്‍ വിരുദ്ധരായ മാധ്യമങ്ങള്‍ക്കും ഇവിടെ മാര്‍ക്കറ്റുണ്ട്. സി പി ഐ- എം അനുഭാവികള്‍, കോണ്‍ഗ്രസ് അനുഭാവികളിലെ കടുത്ത സംഘപരിവാര്‍ വിരുദ്ധര്‍, മുസ്​ലിം ലീഗ് അനുഭാവികള്‍, പിന്നെ മറ്റ് മുസ്​ലിം സംഘടനകള്‍, ഒരു വിഭാഗം ക്രിസ്ത്യാനികള്‍, നിക്ഷ്പക്ഷരായ മതേതരവാദികള്‍ എന്നിവരുടെ പിന്തുണ നേടാന്‍ ഇവര്‍ക്ക് കഴിയും (അപ്പോഴും സി.പി.ഐ- എം / ഇടത് അനുഭാവികളുടെ ക്യാന്‍സല്‍ കള്‍ച്ചറിന്റെ വാള്‍ അവരുടെ തലയ്ക്ക് മുകളില്‍ ഉണ്ടെങ്കിലും.). പക്ഷേ ഈ സാധ്യതയെ അധികം മാധ്യമങ്ങള്‍ ഒരു പോപ്പുലിസ്റ്റ് രീതിയില്‍ കൃത്യമായി ഇതുവരെ ഉപയോഗിച്ച് കണ്ടിട്ടുമില്ല.

ഷാജന്റെ ആരാധകര്‍

യൂട്യൂബില്‍ ചേക്കേറി ഈ ബ്ലാക്ക് ഹോളിലകപ്പെട്ട, പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രം മയക്കുമരുന്ന് പോലെ സേവിക്കുന്ന ആ സൈബര്‍ ആള്‍ക്കൂട്ടം അഞ്ചുമുതല്‍ പത്തുലക്ഷം വരെ ജനസംഖ്യയുള്ള ഒന്നാണ്. ഷാജന്‍ സ്‌കറിയ നേരിട്ട് അവതരിപ്പിക്കുന്ന വീഡിയോകളുടെ ശരാശരി കാഴ്ചക്കാരുടെ എണ്ണം ഏകദേശം രണ്ടുലക്ഷം ആണ്. അത് ഏഴ് ലക്ഷം വരെയൊക്കെ പോകാറുണ്ട്. യൂട്യൂബിലെ മറുനാടന്റെ വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും ഷാജനെ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവോ പോരാളിയോ ഒക്കെയായി കാണുന്ന തരത്തിലുള്ളവയാണ്. അവര്‍ക്ക് ഈ ലോകത്തുള്ള എന്തിനെയും പരിചയപ്പെടുത്തിക്കൊടുക്കുന്ന 'സഞ്ജയനാ'ണ് ഷാജന്‍ സ്‌കറിയ. ഇവരില്‍ പലരും ഗള്‍ഫില്‍ നിന്നോ യൂറോപ്പില്‍ നിന്നോ മടങ്ങിയെത്തി വിശ്രമജീവിതം നയിക്കുന്നവരോ വിരമിച്ച സൈനികരോ സര്‍ക്കാര്‍ ജീവനക്കാരോ, ഇപ്പോഴും വിദേശത്ത് ജോലി ചെയ്യുന്ന മധ്യവയസ്‌കരോ ഒക്കെയാണ്. ഉന്നതവിദ്യാഭ്യാസമുള്ളവര്‍ ഉണ്ടെങ്കിലും തങ്ങളുടെ 'ആയകാലത്ത്' രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുകയും 'എല്ലാവരും കള്ളന്മാരാണ്' എന്ന പോപ്പുലിസ്റ്റ് മോറല്‍ ഹൈഗ്രൗണ്ടില്‍ കയറിനിന്ന് ലോകത്തെ വീക്ഷിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. ഇവരെ എളുപ്പം കേരളത്തിലെ 'കമ്മി-ജിഹാദി' വരേണ്യരോട് പോരാടുന്ന 'പാവം ഹിന്ദുക്കളോ, സവര്‍ണ ക്രിസ്ത്യാനികളോ' ആക്കി മാറ്റി എന്നതിലാണ് ഷാജന്‍ വിജയിച്ചത്. ഒരു പ്രാദേശികമായ കൊലപാതകമോ റേപ്പോ മുതല്‍ സംസ്ഥാനരാഷ്ട്രീയവും ആഗോള രാഷ്ട്രീയവും വരെയുള്ള കാര്യങ്ങള്‍ ഇവര്‍ നോക്കിക്കണ്ടത് ഷാജന്റെ വീക്ഷണകോണിലൂടെ മാത്രമാണ്. ഷാജന്‍യൂട്യൂബില്‍ സൃഷ്ടിച്ച വെള്ളം കടക്കാത്ത അറകളിലാണ് അവര്‍ ജീവിക്കുന്നത്. എന്നാല്‍ ഇവരാരും ഈ വര്‍ഗീയത മനസില്‍ നിന്നും തികട്ടി സമൂഹത്തില്‍ കലാപമുണ്ടാക്കാനൊന്നും സാധ്യതയില്ല. പൊതുവെ അത്തരം 'മെനക്കേടുള്ള' പണികളിലൊന്നും താല്പര്യമില്ലാത്തവരാണിവര്‍. സമൂഹമാധ്യമങ്ങളില്‍ സ്വന്തമായി ഒരു പാരഗ്രാഫ് എഴുതിയിടാനുള്ള കഴിവുപോലുമില്ലാത്ത ഇവര്‍ ഷാജന്റേതുപോലെയുള്ള പോപ്പുലിസ്റ്റ് മാധ്യമങ്ങളുടെ വീഡിയോകള്‍ ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുന്നത് സാമൂഹ്യപ്രവര്‍ത്തനമാണെന്ന് വിശ്വസിച്ച് ജീവിക്കുന്നവരാണ്. അതേസമയം ഇവരില്‍ പലരും മുസ്ലീം ആയവരുമായി അകാരണമായി അകലം പാലിച്ചുവരുന്നതായി കാണാന്‍ കഴിയും.

ഇത്തരത്തില്‍ കടുത്ത വിധേയത്വവും കണ്‍സിസ്റ്റന്‍സിയുമുള്ള ഒരു കൂട്ടം പ്രേക്ഷകര്‍ക്കുള്ള കണ്ടന്റാണ് ഷാജന്‍ പ്രസിദ്ധീകരിക്കുന്നത്. ഇത് ഷാജന് നേടിക്കൊടുക്കുന്ന വരുമാനം ചില്ലറയൊന്നുമല്ല. പലരും കരുതുന്നതുപോലെ ബി ജെ പിയുടെ ഫണ്ട് വാങ്ങിയല്ല ഷാജന്‍ സ്‌കറിയ ഇത്തരത്തില്‍ ബി ജെ പി അനുകൂലമായ വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത്. മറിച്ച് ബി ജെ പി അനുഭാവികളായവരോ അല്ലാത്തവരോ ആയ മൃദുഹിന്ദുത്വവാദികളുടെ മേല്‍പ്പറഞ്ഞതുപോലെയുള്ള ഒരു കൂട്ടത്തെ യൂട്യൂബ് പോലെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ വില്‍ക്കുകയാണ് ഷാജന്‍ ചെയ്തിരുന്നത്. പോസ്റ്റ് കാര്‍ഡ് ന്യൂസ് സംഘപരിവാര്‍ അനുകൂല ഫെയ്ക് ന്യൂസുകള്‍ പ്രസിദ്ധീകരിച്ച് ഓണ്‍ലൈന്‍ റവന്യൂ ഉണ്ടാക്കിയതിനെക്കുറിച്ച് ഓള്‍ട്ട് ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

അതേസമയം, ഷാജന്‍ സ്‌കറിയ എന്ന വ്യക്തിയെയോ മറുനാടന്‍ മലയാളി എന്ന മാധ്യമത്തെയോ അറിയുന്നവര്‍ ഈ പറഞ്ഞ കൂട്ടര്‍ മാത്രമല്ല. കേരളത്തിലെ അറിയപ്പെടുന്ന ഒരാള്‍ തന്നെയാണ് ഷാജന്‍. മറുനാടന്‍ മലയാളിയിലെ ഏതെങ്കിലുമൊക്കെ വീഡിയോകളോ കണ്ടന്റോ സാധാരണക്കാരായ മലയാളികള്‍ എപ്പോഴെങ്കിലുമൊക്കെ കാണാനിടവരുന്നുണ്ട്. എന്നാല്‍ അവരെല്ലാവരും മറുനാടന്‍ മുന്നോട്ടുവെയ്ക്കുന്ന ആശയപ്രപഞ്ചത്തിന്റെ ഇരകളായി മാറുന്നില്ല എന്നതാണ് പ്രധാനം. എന്നാല്‍ 'ഷാജന്‍ ആരെയും വകവെയ്ക്കില്ല', 'ഷാജനെപ്പോലെയും ചിലര്‍ സമൂഹത്തില്‍ ആവശ്യമുണ്ട്', 'മറുനാടന്‍ പലതും പുറത്തുകൊണ്ടുവരുന്നില്ലേ?' എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ ഈ പറഞ്ഞ സാധാരണജനങ്ങള്‍ക്കിടയില്‍ പലര്‍ക്കും ഉണ്ട് താനും.

നാടന്‍ പിസാ ഗേറ്റുകള്‍

2018-ല്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം മറുനാടന്‍ മലയാളി ഒരു കാമ്പയിനായി ഏറ്റെടുക്കുകയായിരുന്നു. ആര്‍ എസ് എസിന്റെ ചാനലായ ജനം ടിവിയ്ക്ക് ശബരിമല വിഷയത്തില്‍ മറുനാടന്‍ ചെലുത്തിയതിന്റെ പകുതി സ്വാധീനം പോലും ചെലുത്താന്‍ സാധിച്ചിട്ടുണ്ടാകില്ല. അയ്യപ്പജ്യോതി തെളിക്കാനും ശബരിമലയില്‍ സ്ത്രീകളെ തടയുന്നതിനും സംഘപരിവാറിന് മാനസികമായ പിന്തുണ നല്‍കുന്ന തരത്തിലേയ്ക്ക് ഒരു വലിയ വിഭാഗം ഹിന്ദുക്കളുടെയിടയില്‍ സ്വാധീനം ചെലുത്താന്‍ മറുനാടന്‍ മലയാളിയ്ക്ക് സാധിച്ചു. ഇത്തരം വിഷയങ്ങളെ മുസ്​ലിം ആരാധനയുമായി താരതമ്യപ്പെടുത്തുന്ന സംഘപരിവാര്‍ രീതികള്‍ അവലംബിച്ചതിലൂടെ തന്റെ വീഡിയോകളിലൂടെ കടുത്ത മുസ്​ലിം വിരുദ്ധതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഷാജന് സാധിച്ചു. (ഓര്‍ക്കുക ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുസ്​ലിംകള്‍ക്കോ മുസ്​ലിം സംഘടനകള്‍ക്കോ ഒരു പങ്കുമില്ലാതിരുന്നിട്ടും അതിന്റെ ഭാഗമായി ഉണ്ടായ രോഷം മുസ്ലീങ്ങളെക്കെതിരെ തിരിക്കാന്‍ സംഘപരിവാറിനും ഈ മാധ്യമങ്ങള്‍ക്കും സാധിച്ചിരുന്നു.). ലവ് ജിഹാദ് എന്ന സംഘപരിവാര്‍ സൃഷ്ടിയായ വര്‍ഗീയ ആരോപണത്തിന് മലയാളികളുടെയിടയില്‍ വിശ്വാസ്യത വര്‍ധിപ്പിച്ചതില്‍ ഷാജന്‍ സ്‌കറിയയ്ക്ക് വലിയ പങ്കാണുള്ളത്. ലവ് ജിഹാദുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വീഡിയോകളാണ് ഷാജന്‍ തന്നെ നേരിട്ട് അവതരിപ്പിച്ചതും മറ്റ് അവതാരകര്‍ അവതരിപ്പിച്ചതുമായി മറുനാടന്‍ മലയാളിയുടെ യൂട്യൂബ് ചാനലില്‍ ഉള്ളത്. ഇതിന്റെയെല്ലാം തംബ് നെയിലുകള്‍ മുസ്​ലിം വിഭാഗത്തിന് നേരേ കടുത്ത വെറുപ്പ് സൃഷ്ടിക്കാന്‍ പര്യാപ്തതയുള്ളവയായിരുന്നു.

1994-ല്‍ റുവാണ്ടന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കുപ്രസിദ്ധമായ റുവാണ്ടന്‍ വംശഹത്യയുടെ എരിതീയില്‍ എണ്ണയൊഴിക്കാന്‍- Thousand Hills Free Radio and Television (Radio Télévision Libre des Mille Collines -RTLM) എന്ന റേഡിയോ സ്റ്റേഷന്‍ വഴി നടത്തിയ മാരത്തോണ്‍ ബ്രോഡ്കാസ്റ്റുകളോട് സാമ്യമുള്ള രീതിയിലാണ് ഇത്തരം ചില വീഡിയോകള്‍തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നത്. സമാധാനജീവിതം കാംക്ഷിക്കുന്ന കേരളത്തിലെ മതേതര സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഷാജന്‍ സ്‌കറിയ ഓവര്‍ടൈം പണിയെടുക്കുന്നുണ്ടെന്ന് സാരം. ഇതിലൂടെ ഷാജന്‍ ലക്ഷ്യം വെയ്ക്കുന്നത് മുകളില്‍ സൂചിപ്പിച്ച അഞ്ചുമുതല്‍ പത്തുലക്ഷം വരെ വരുന്ന ആളുകളുടെ പിന്തുണയും അതുവഴിയുള്ള സാമ്പത്തിക നേട്ടവും മാത്രമാണ്.

തങ്ങള്‍ക്കെതിരെ മറുനാടന്‍ ചെയ്യുന്ന വാര്‍ത്തയ്‌ക്കെതിരെ ആരെങ്കിലും സൈബറിടത്തിലോ മറ്റോ പ്രതികരിച്ചാല്‍ ഒരുതരം വെറിയോടെ അവരെ പിന്തുടര്‍ന്ന് വീഡിയോകള്‍ ചെയ്ത് അപമാനിക്കുന്ന വ്യക്തിത്വ വൈകല്യത്തിന്റെ ഉടമകൂടിയാണ് ഷാജന്‍.

മറുനാടന്റെ വ്യക്തിഹത്യകൾ

മറുനാടന്‍ മലയാളിയുടെ സ്ഥിരം പ്രേക്ഷകരുടെ എതിര്‍ഭാഗത്ത് വരുന്ന ആര്‍ക്കെങ്കിലുമെതിരായി എന്തെങ്കിലും വാര്‍ത്തകള്‍ വന്നാല്‍ അതിനെ പൊലിപ്പിച്ച് കാണിക്കുക ഷാജന്‍ സ്‌കറിയ ആസ്വദിച്ച് ചെയ്യാറുള്ള ഒരു 'മാധ്യമ പ്രവര്‍ത്തന'മാണ്. ഷാജന്‍ സ്‌കറിയയുടെ വ്യക്തിഹത്യയ്ക്കിരയായവരില്‍ പലരും മറുനാടന്‍ വാഗ്ദാനം ചെയ്ത ഏതെങ്കിലും സഹകരണം നിരസിച്ചവരാണ്. ഉദാഹരണത്തിന് മറുനാടന്‍ മലയാളി പ്രഖ്യാപിച്ച ഒരു അവാര്‍ഡ് നിരസിച്ചതിനാണ് ദീപ നിഷാന്ത് ക്രൂരമായി വേട്ടയാടപ്പെട്ടത്. അവര്‍ ഉള്‍പ്പെട്ട വിവാദം ഒരിക്കലും മുന്നൂറിലധികം വീഡിയോകള്‍ ചെയ്ത് അവരെ എല്ലാത്തരത്തിലും അവഹേളിക്കാന്‍ മാത്രമുള്ളതായിരുന്നില്ല. അത്തരത്തില്‍ ഒരു വീഡിയോയില്‍ ' സൗന്ദര്യം മാത്രം വില്പനച്ചരക്കാക്കിയ ദീപ നിഷാന്ത്' എന്നാണ് ഷാജന്‍പരാമര്‍ശിച്ചത്. എഴുത്തിലൂടെയും അധ്യാപനത്തിലൂടെയും രാഷ്ട്രീയ നിലപാടുകളിലൂടെയും അറിയപ്പെടുന്ന ഒരു സ്ത്രീയെ വളരെ മോശം രീതിയില്‍ ചിത്രീകരിക്കുന്ന ഈ പരാമര്‍ശം ഷാജന്റെ വ്യക്തിഹത്യകളുടെ ഒരു ചെറിയ ഉദാഹരണം മാത്രം. ഇടതുപക്ഷത്തുള്ള ഒരാളെ വ്യക്തിഹത്യ ചെയ്യാന്‍ തീരുമാനിച്ചാല്‍ അയാളെക്കുറിച്ച് സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്ന ഒരു പ്രസക്തിയുമില്ലാത്ത ഒരാള്‍ ഇടുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റോ വാട്‌സാപ്പ് മെസേജോ പോലും ഷാജന്‍ സ്‌കറിയയ്ക്ക് ഒരു വീഡിയോയ്ക്കുള്ള ഉള്ളടക്കമാണ്. പൊതുസമൂഹത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത ഇത്തരക്കാരെ ഷാജന്‍, 'പിണറായിയ്‌ക്കെതിരെ ഉത്തരം മുട്ടിക്കുന്ന ചോദ്യവുമായി ശ്രീ ചെറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്', 'കമ്മികളെ കണ്ടം വഴി ഓടിച്ച് ശങ്കു ടി. ദാസ്' എന്നതരത്തിലുള്ള തലക്കെട്ടുകളിലൂടെ തന്റെ പ്രേക്ഷകര്‍ക്കിടയില്‍ പോപ്പുലര്‍ ആക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ഷാജന്‍ വായിച്ച ഒരു വാട്‌സാപ്പ് മെസേജായിരുന്നു യൂസഫലി അദ്ദേഹത്തിന്റെ ഭാര്യയെ രണ്ടാമത് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു എന്നത്. ഈ വസ്തുതാവിരുദ്ധമായ പ്രചാരണത്തെ ശക്തമായി നേരിടാന്‍ യൂസഫലി തീരുമാനിച്ചതാണിപ്പോള്‍ ഷാജന് വിനയായി മാറിയതും. തങ്ങള്‍ക്കെതിരെ മറുനാടന്‍ ചെയ്യുന്ന വാര്‍ത്തയ്‌ക്കെതിരെ ആരെങ്കിലും സൈബറിടത്തിലോ മറ്റോ പ്രതികരിച്ചാല്‍ ഒരുതരം വെറിയോടെ അവരെ പിന്തുടര്‍ന്ന് വീഡിയോകള്‍ ചെയ്ത് അപമാനിക്കുന്ന വ്യക്തിത്വ വൈകല്യത്തിന്റെ ഉടമകൂടിയാണ് ഷാജന്‍.

ദീപ നിശാന്ത്‌

ഡൗണ്‍ഫാള്‍

ഇത്തരത്തില്‍ ഷാജന്‍ ഒരുതരം ഔട്ട് ലോ ആയി വളര്‍ന്നതോടെ പൊലീസിനും രാഷ്ട്രീയ നേതൃത്വത്തിനുമടക്കം അയാളെ ഭയമായിത്തുടങ്ങിയിരുന്നു. പലരും ഷാജന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തതായും പണം ആവശ്യപ്പെട്ടതായുമൊക്കെ പറയുകയും സംസ്ഥാനത്തൊട്ടാകെ പലയിടത്തും പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തെങ്കിലും ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാന്‍ പൊലീസും ഭരണകൂടവും ഭയന്നിരുന്നു. ഷാജനെ പിന്തുണയ്ക്കുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നും ഷാജനെ അറസ്റ്റ് ചെയ്താല്‍ 'കേരളം കത്തു'മെന്നും ഒരു തെറ്റിദ്ധാരണ നിലനിന്നിരുന്നു. ഈ തെറ്റിദ്ധാരണയാണ് എം എ യൂസഫലിയും പിവി അന്‍വര്‍ എന്ന രാഷ്ട്രീയനേതാവുമെല്ലാം ചേര്‍ന്ന് പൊളിച്ചടുക്കിയത്. അതോടെ ഷാജന് ഇക്കാലമത്രയും ചെയ്ത നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ എല്ലാ പ്രവൃത്തികള്‍ക്കും നിയമത്തിന് മുന്നില്‍ മറുപടി പറയേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മാത്രമല്ല, ഇത്തരത്തില്‍ വര്‍ഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്നവരെ ശരിക്കും നിയമം കൈകാര്യം ചെയ്താല്‍ അവരെ കാത്തിരിക്കുന്നത് എന്തായിരിക്കും എന്നതിന്റെ ഒരു റഫറന്‍സ് കൂടിയായിരിക്കും ഇനി നടക്കാന്‍ പോകുന്ന സംഭവങ്ങള്‍.

ഇക്കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം മറുനാടന്‍ മലയാളി കേരള സമൂഹത്തിലുണ്ടാക്കിയ വിപത്തുകള്‍ചില്ലറയല്ല. അത് ശരിക്കും പഠനവിധേയമാക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമായ സംഗതിയാണ്. കേരള ഹൈക്കോടതി നിരീക്ഷിച്ചതുപോലെ ഷാജന്‍ സ്‌കറിയ മാധ്യമപ്രവര്‍ത്തനത്തിന്റെ നല്ല മാതൃകയല്ല. അദ്ദേഹം ഇക്കാലമത്രയും ചെയ്തിരുന്നത് മാധ്യമപ്രവര്‍ത്തനവുമല്ല. മറുനാടന്‍ യുഗം അവസാനിച്ചാലും മറുനാടന്‍ അവശേഷിപ്പിക്കുന്ന വിടവ് ഉപയോഗപ്പെടുത്താന്‍ നിലവിലുള്ള വലതുപക്ഷ പോപ്പുലിസ്റ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രമിക്കും. ഇനിയും പല മാധ്യമങ്ങളും കൂണുപോലെ മുളച്ചുപൊന്തുകയും ചെയ്യും. ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ഉന്നതനേതാവായ ബി.എല്‍. സന്തോഷ് കഴിഞ്ഞയാഴ്ച കൊച്ചിയില്‍ കര്‍മ ന്യൂസ്, മലയാളി വാര്‍ത്ത തുടങ്ങിയ അബ്കമിങ് മറുനാടന്മാരുമായി ചര്‍ച്ചനടത്തിയത് ഗൗരവമുള്ള സംഗതിയാണ്. നിക്ഷപ്ക്ഷ മതേതര മുഖമുള്ള സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ പ്രതിനിധി ആ യോഗത്തില്‍ പങ്കെടുത്തത് അതിനേക്കാള്‍ ഗൗരവമുള്ള സംഗതിയാണ്. നാട്ടിലെ നിയമസംവിധാനത്തെ കൃത്യമായി ഉപയോഗിച്ച് വിദ്വേഷപ്രചാരണങ്ങളെയും വ്യാജവാര്‍ത്തകളെയും ശക്തമായി നേരിടുക എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെടുക്കാന്‍ കഴിയുന്ന ഉചിതമായ നിലപാട്.


സുധീഷ്​ സുധാകരൻ

ഡെയ്​ലി ഹണ്ട്​ ഗ്രൂപ്പിന്റെ ഹൈപ്പർ ലോക്കൽ ന്യൂസ് ആപ്പ് ആയ പബ്ലിക് വൈബിന്റെ സ്റ്റേറ്റ് ഹെഡ്. പത്തു വർഷമായി ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നു.


No comments:

Post a Comment