Sunday, July 10, 2022

ലങ്കാദഹനം - ഡോ. പി ജെ വിൻസെന്റ്‌ എഴുതുന്നു Read more: https://www.deshabhimani.com/articles/crisis-in-srilanka/1031212

അന്തംവിട്ട ആഗോളീകരണം അതിജീവനത്തിന്റെ അവസാനത്തെ സാധ്യതയും അടച്ചപ്പോൾ പിന്മടക്കമില്ലാത്ത പോരാട്ടത്തിന്‌ ലങ്കൻ ജനത തയ്യാറായി. പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ രാജിവയ്‌ക്കും വരെ പോരാട്ടമെന്ന്‌ പ്രതിപക്ഷം പ്രഖ്യാപിച്ചിട്ട്‌ മൂന്നു മാസം കഴിഞ്ഞു. ‘രാജിവയ്‌ക്കൂ, വീട്ടിൽ പോകൂ’ (Gota to Home) വിളികൾ രജ്യത്തിന്റെ തെരുവീഥികളിൽ തുടർച്ചയായി മുഴങ്ങിയിട്ടും അധികാരം വിട്ടൊഴിയാൻ ഗോതബായ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ്‌ കഴിഞ്ഞ ശനിയാഴ്‌ച പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത്‌ ജനകീയ ഉയിർപ്പുണ്ടാകുന്നത്‌.

2019 നവംബർ 16നു നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ 52.25 ശതമാനം വോട്ടുനേടി തിളക്കമാർന്ന വിജയം നേടാൻ ഗോതബായ രജപക്‌സെയ്‌ക്കു കഴിഞ്ഞു. 2020 ആഗസ്‌ത് അഞ്ചിനു നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 225 അംഗ പാർലമെന്റിൽ അദ്ദേഹത്തിന്റെ പാർടി ശ്രീലങ്ക പൊതുജന പെരുമന 145 സീറ്റുനേടി. ഗോതബായയുടെ മൂത്ത സഹോദരനും മുൻപ്രസിഡന്റുമായ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിയായി. മറ്റൊരു സഹോദരൻ ബേസിൽ രജപക്‌സെ ധനമന്ത്രിയായി തുടർന്നങ്ങോട്ട്‌ ‘രജപ്‌കസെ’ കുടുംബത്തിന്റെ ‘കിച്ചൻ കാബിനറ്റാ’ണ്‌ ശ്രീലങ്കയെ ഭരിച്ചത്‌.

സാമ്പത്തികത്തകർച്ച
1980കളുടെ തുടക്കത്തിൽ ജെ ആർ ജയവർധനയുടെ നയങ്ങൾ നടപ്പാക്കിയ രാജ്യമാണ്‌ ശ്രീലങ്ക. 1983ൽ ആരംഭിച്ച എൽടിടിഇയുടെ സായുധ കലാപവും 1987–-90 കാലത്തെ ജനത വിമുക്തി പെരമുനയുടെ സായുധ ഉയിർപ്പും ലങ്കൻ സമ്പദ്‌‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെങ്കിലും വികസ്വരമായ കാർഷികരംഗവും ടൂറിസം വികസനവും വളർച്ചയുടെ വാതിലുകൾ തുടർന്നിട്ടു.


2005–-2015 വരെ അധികാരത്തിലിരുന്ന പ്രസിഡന്റ്‌ മഹിന്ദ രജപക്‌സെ എൽടിടിയെ തുടച്ചുനീക്കി തീവ്രവാദത്തിന്‌ അറുതി വരുത്തിയ, ഒരു ലക്ഷത്തിലധികം തമിഴ്‌വംശജരെ കൊന്നു തള്ളിയ സൈനികനടപടി കടുത്ത വിമർശങ്ങൾക്കും കാരണമായി. ചാനൽ–- 4 പുറത്തുവിട്ട ശ്രീലങ്കയിലെ കൊലക്കളങ്ങൾ എന്ന (The Killing Fields od Sree Lanka) ഡോക്യുമെന്ററി 2009 ലെ സൈനിക നടപടിയുടെ ഭീകരത വെളിപ്പെടുത്തി. സാമ്പത്തിക രംഗത്ത്‌ അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നും ലോകബാങ്കിൽ നിന്നും വൻ തോതിൽ കടമെടുത്തു.

രാഷ്‌ട്രീയസ്ഥിരത കൈവരിക്കാനായെങ്കിലും സാമ്പത്തികത്തകർച്ചയുടെ അടിസ്ഥാനമിട്ടത്‌ മഹിന്ദ രജപക്‌സെയുടെ നവിലിബറൽ നയങ്ങളാണ്‌. മൈത്രപാല സിരിസേന സാമ്പത്തിക രംഗം ഒരുപരിധി വരെ മുന്നോട്ടു നയിച്ചു. എന്നാൽ, ദുരന്തമായി മാറി. ആദായ നികുതി പരിഷ്‌കാരം, കൃഷി പരിഷ്‌കാരം എന്നിവ ദുരന്തമായി മാറി. ആദായ നികുതി പരിധി അശാസ്‌ത്രീയമായി ഉയർത്തിയതോടെ നികുതി വരുമാനത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടായി. സമ്പൂർണ ജൈവകൃഷി രാഷ്‌ട്രമാകാൻ രാസ വളങ്ങൾ നിരോധിച്ചതോടെ കാർഷികോൽപ്പാദനം 52 ശതമാനം കുറഞ്ഞു. 99,000 മെട്രിക്‌ ടൺ ജൈവവളമാണ്‌ ചൈനയിലെ ക്വിങ്‌ഡാവോ സിവിൽ ബയോടെക്‌ ഗ്രൂപ്പ്‌ കമ്പനിയിൽ നിന്ന്‌ ഇറക്കുമതി ചെയ്‌തത്‌. 63 ദശലക്ഷം ഡോളർ ഇതിനായി ചെലവഴിച്ചു. ‘ഇർവിനിയ’ എന്ന മാരക ബാക്ടീരിയയുടെ സാന്നിധ്യം ചൈനീസ്‌ ജൈവ വളത്തിൽ കണ്ടെത്തിയതോടെ സ്വന്തമായി ജൈവവളമുണ്ടാക്കി കൃഷി ചെയ്യാൻ ഗോതബായ കർഷകർക്ക്‌ നിർദേശം നൽകി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്‌ സാധ്യമാകുമായിരുന്നില്ല. 2021 സെപ്‌തംബറിലെ കൃഷി സീസൺ ആരംഭിച്ചത്‌ വള പ്രയോഗമില്ലാതെയാണ്‌. 2021 ഡിസംബറിൽ രാസവള നിരോധനം നീക്കിയെങ്കിലും അപ്പോഴേക്കും വളം ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യം ശ്രീലങ്കയ്‌ക്ക്‌ ഉണ്ടായിരുന്നില്ല.

രണ്ടാം കൃഷി സീസണും ഇതോടെ പ്രതിസന്ധിയിലായി. നെല്ലുൽപ്പാദനത്തിൽ 45 ശതമാനത്തിന്റെ കുറവാണ്‌ ഉണ്ടായത്‌. ഭക്ഷ്യസുരക്ഷ തകർന്നടിഞ്ഞു. ഇതോടൊപ്പം കോവിഡിന്റെ വരവും കൂടിയായപ്പോൾ ജനങ്ങൾ ദുരിതത്തിലായി. 2019ലെ ഈസ്റ്റർ ദിന ഭീകരാക്രമണ പരമ്പര ടൂറിസം വരുമാനത്തെ ഗണ്യമായി ബാധിച്ചു. ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ നടത്തിയ ഭീകരാക്രമണത്തിൽ 202 പേർ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന്‌ ടൂറിസ്റ്റുകളുടെ വരവിൽ 65 ശതമാനത്തിന്റെ കുറവുണ്ടായി. 2022 ഫെബ്രുവരി 24ന്‌ ആരംഭിച്ച റഷ്യയുടെ ഉക്രയ്‌ൻ യുദ്ധം എണ്ണ–-പ്രകൃതിവാതക വിലക്കയറ്റത്തിനും കാരണമായി. ഇത്തരം പ്രതിസന്ധി  പരിഹരിക്കാൻ ആത്മാർഥ ശ്രമംപോലും സർക്കാർ നടത്തിയില്ല. മറിച്ച്‌ സ്വജനപക്ഷപാതവും അഴിമതിയും നടത്തി രജപക്‌സെ കുടുംബത്തിന്റെ ആസ്തി വർധിപ്പിക്കാനാണ്‌ ഭരണസംവിധാനം ഉപയോഗിച്ചത്‌.

പ്രതിപക്ഷ നേതാവ്‌ സജത്‌ പ്രേമദാസയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർടികൾ 2021 ഡിസംബറിൽത്തന്നെ വിലക്കയറ്റത്തിനെതിരെ സമരം ആരംഭിച്ചിരുന്നു. ട്രഷറി കാലിയായതോടെ ബദൽ മാർഗങ്ങൾ തേടുന്നതിനും പകരം കൂടുതൽ പണം അടിച്ചിറക്കി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചത്‌ പണപ്പെരുപ്പത്തിന്റെ സുനാമി സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ്‌ വിവിധ പൗരാവകാശ  പ്രവർത്തകർ, ബുദ്ധിജീവികൾ എന്നിവരെല്ലാം അണിനിരന്ന ഏപ്രിൽ ഉയിർപ്പുണ്ടാകുന്നത്‌. വിദേശനാണ്യശേഖരം സംപൂജ്യമായതോടെ പെട്രോൾ, പ്രകൃതിവാതകം, മരുന്നുകൾ, ഭക്ഷ്യധാന്യങ്ങൾ, വളം എന്നിവയുടെ ഇറക്കുമതി പൂർണമായി നിലച്ചു. വൈദ്യുതി വിതരണം തലസ്ഥാന നഗരിയിലടക്കം പ്രതിസന്ധിയിലായി. പെട്രോളിനായി ദിവസങ്ങളോളം ജനങ്ങൾ വരിനിന്ന്‌ തളർന്നു. ഒരു രാജ്യത്തിന്റെ സമ്പൂർണ തകർച്ചയുടെ ചിത്രമാണ്‌ ശ്രീലങ്ക നൽകിയത്‌.

വികസിത രാജ്യങ്ങളിലെ ഐഎംഎഫ്‌, ലോക ബാങ്ക്‌ സംവിധാനമോ പ്രതിസന്ധി ഘട്ടത്തിൽ ലങ്കയുടെ രക്ഷയ്‌ക്കെത്തിയില്ല. പൊതു ആസ്തികളുടെ വിറ്റഴിക്കൽ അടക്കമുള്ള തീവ്ര സ്വകാര്യവൽക്കരണ നയങ്ങൾ അടിയന്തരമായി നടപ്പാക്കാനാണ്‌  ഐഎംഎഫ്‌ നിർദേശിച്ചത്‌. ജീവിതം വഴിമുട്ടിയ ജനങ്ങൾക്ക്‌ സഹായമെത്തിക്കാൻ നവലിബറൽ നയങ്ങളുടെ കുഴലൂത്തുകാർക്ക്‌ പദ്ധതികളുണ്ടായില്ല. ഇന്ത്യൻ സഹായമാണ്‌ ലങ്കയെ അൽപ്പമെങ്കിലും പിടിച്ചു നിർത്തിയത്‌. മൂന്നു ബില്യൺ ഡോളർ ഇന്ത്യ സഹായമായി നൽകി. ഒരു ബില്യൺ ഡോളറിന്റെ വായ്‌പാ തിരിച്ചടവിന്‌ ഏഷ്യൻ ക്ലിയറിങ്‌ യൂണിയൻ മുഖേന സാവകാശം അനുവദിച്ചു. 2022 മെയ്‌ 15ന്‌ 80,000 മെട്രിക്‌ ടൺ ഡീസലും പെട്രോളും നൽകി. തമിഴ്‌നാട്‌ 5.5 മില്യൻ ഡോളറിന്റെ പ്രത്യേക സഹായം നൽകി. 40,000 മെട്രിക്‌ ടൺ അരി, 500 മെട്രിക്‌ ടൺ പാൽപ്പൊടി, 25 മെട്രിക്‌ ടൺ മരുന്നുകൾ എന്നിവയാണ്‌ തമിഴനാടിന്റെ സഹായ പാക്കേജിലുള്ളത്‌.

ജൂലൈ വിപ്ലവം
2022 ഏപ്രിലിൽ ആരംഭിച്ച ജനകീയ ഉയിർപ്പിൽ രാജിവച്ച്‌ ദേശീയ സർക്കാർ ഉണ്ടാക്കാനുള്ള ആവശ്യം ഗോതബായ സ്വീകരിച്ചില്ല. പ്രതിഷേധം കനത്തപ്പോൾ മെയ്‌ ഒമ്പതിന്‌ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. പ്രതിപക്ഷ നേതാവ്‌ സജിത്‌ പ്രേമദാസ പ്രധാനമന്ത്രിയാകാനുള്ള ക്ഷണം നിരസിക്കുകയും പ്രസിഡന്റ്‌ രാജിവയ്‌ക്കാതെയുള്ള ഭരണമാറ്റം അംഗീകരിക്കില്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. ഇതേത്തുടർന്ന്‌ റെനിൽവിക്രമ സിംഗെയെ പ്രധാനമന്ത്രിയാക്കി.  2020ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാൻ അദ്ദേഹത്തിന്റെ പാർടിക്ക്‌ കഴിഞ്ഞില്ല. വിക്രമ സിംഗെയെ മുൻനിർത്തി ഗോതബായയുടെ പ്രസിഡന്റുസ്ഥാനം സംരക്ഷിക്കാനാണ്‌ രജപക്‌സെ കുടുംബം ശ്രമിച്ചത്‌.

ഐഎംഎഫ്‌ വിശാരദനും സാമ്പത്തിക ലിബറലിസത്തിന്റെ വക്താവുമായ വിക്രമ സിംഗയ്‌ക്ക്‌ ഒരു മാജിക്കും കാണിക്കാനായില്ല.  പ്രതിപക്ഷത്തിന്റെ പിന്തുണയും അദ്ദേഹത്തിന്‌ ഉണ്ടായിരുന്നില്ല. ഗോതബായ ഭരണകൂടം തുടരുന്ന സാഹചര്യം ജനങ്ങൾക്ക്‌ സ്വീകാര്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ‘ഗോത ഗോ ഹോം’ വിളികൾകൊണ്ട്‌ തെരുവുകൾ മുഖരിതമായത്‌. കഴിഞ്ഞദിവസം ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു. ഗോതബായ ഒളിച്ചോടി. പ്രധാനമന്ത്രി റെനിൽ രാജിവച്ചു. അദ്ദേഹത്തിന്റെ വീട്‌ ജനങ്ങൾ കത്തിച്ചു. ജൂലൈ 13നു രാജിവയ്‌ക്കുമെന്ന്‌ ഗോതബായ  പാർലമെന്റ്‌ സ്‌പീക്കറെ അറിയിച്ചു. എല്ലാ പാർടികളെയും ഉൾക്കൊള്ളുന്ന  സർവകക്ഷി സർക്കാർ ഉണ്ടാക്കാനാണ്‌ നീക്കം.  സ്‌പീക്കറുടെ നേതൃത്വത്തിലുള്ള ഈ നീക്കം ഫലം കണ്ടേക്കാം. രാജിപ്രഖ്യാപനം ജനങ്ങൾ ഹർഷാരവത്തോടെയാണ്‌ സ്വീകരിച്ചത്‌.

രാഷ്‌ട്രീയ പ്രതിസന്ധി നേരിടാതെ ലങ്കയിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. വരാൻ പോകുന്ന ദേശീയ സർക്കാർ ജനങ്ങളുടെ ജീവിതപ്രതിസന്ധിക്ക്‌ പരിഹാരം കാണുമെന്ന്‌ പ്രതീക്ഷിക്കാം. വികസിത രാജ്യങ്ങൾ, ഐഎംഎഫ്‌, ലോക ബാങ്ക്‌, മറ്റ്‌ ആഗോള ധനസ്ഥാപനങ്ങൾ എന്നിവയുടെയൊക്കെ അടിയന്തരസഹായം ശ്രീലങ്കയ്‌ക്ക്‌ ആവശ്യമാണ്‌. ഭക്ഷണവും മരുന്നും എണ്ണയും വൈദ്യുതിയും ഒന്നുമില്ലാതെ എങ്ങനെ ജീവിക്കുമെന്നതാണ്‌ പ്രധാനം. ജനങ്ങളെ കണക്കിലെടുക്കാതെ നവലിബറൽ നയങ്ങളും അഴിമതിയും സ്വജന പക്ഷപാതവും കുടുംബാധിപത്യവുമെല്ലാം ഒന്നുചേർന്ന ഭരണം മുന്നോട്ടു കൊണ്ടു പോകുന്ന ഭരണാധികാരികൾക്ക്‌ സ്വാഭാവികമായി ഉണ്ടാകുന്ന വൻവീഴ്‌ചയാണ്‌ രജപക്‌സെമാർക്ക്‌ സംഭവിച്ചത്‌.

ശ്രീലങ്കയിലെ പ്രതിസന്ധി നീണ്ടുപോയാൽ തെക്കനേഷ്യയെ പൊതുവേ ബാധിക്കാനിടയുണ്ട്‌. അഭയാർഥി പ്രവാഹം വൻതോതിൽ ഉണ്ടായാൽ ഇന്ത്യക്ക്‌ ഭീഷണിയാണ്‌. വടക്കൻ ശ്രീലങ്കയിൽ നിന്ന്‌ വിശിഷ്യ തമിഴ്‌ വംശജർ അഭയാർഥികളായി വരാനിടയുണ്ട്‌. സിംഹളരും മധ്യ–- തെക്കൻ മേഖലകളിൽ നിന്ന്‌ പലായനം ചെയ്യുന്നുണ്ട്‌ എന്നാണ്‌ വിവരം. സ്ഥിരതയാർന്ന ശ്രീലങ്ക ഇന്ത്യയുടെയും ആവശ്യമാണ്‌. ഈ ദിശയിൽ അർഥപൂർണമായ ഇടപെടൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. സംഘർഷത്തിൽ ലാഭം കൊയ്യുന്ന, ഏറെ വിമർശിക്കപ്പെട്ട അദാനി മോഡൽ (വൈദ്യുതി മേഖല) ശ്രീലങ്കക്കാരുടെ ഇടയിൽ ഇന്ത്യാ വിരുദ്ധത വളർത്തുമെന്ന്‌ തിരിച്ചറിയണം.

(പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽ ചരിത്രവിഭാഗം മേധാവിയാണ്‌ ലേഖകൻ)


Read more: https://www.deshabhimani.com/articles/crisis-in-srilanka/1031212


രാഷ്‌ട്രീയ പ്രതിസന്ധി നേരിടാതെ ലങ്കയിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. വരാൻ പോകുന്ന ദേശീയ സർക്കാർ ജനങ്ങളുടെ ജീവിതപ്രതിസന്ധിക്ക്‌ പരിഹാരം കാണുമെന്ന്‌ പ്രതീക്ഷിക്കാം. വികസിത രാജ്യങ്ങൾ, ഐഎംഎഫ്‌, ലോക ബാങ്ക്‌, മറ്റ്‌ ആഗോള ധനസ്ഥാപനങ്ങൾ എന്നിവയുടെയൊക്കെ അടിയന്തരസഹായം ശ്രീലങ്കയ്‌ക്ക്‌ ആവശ്യമാണ്‌. ഭക്ഷണവും മരുന്നും എണ്ണയും വൈദ്യുതിയും ഒന്നുമില്ലാതെ എങ്ങനെ ജീവിക്കുമെന്നതാണ്‌ പ്രധാനം. ജനങ്ങളെ കണക്കിലെടുക്കാതെ നവലിബറൽ നയങ്ങളും അഴിമതിയും സ്വജന പക്ഷപാതവും കുടുംബാധിപത്യവുമെല്ലാം ഒന്നുചേർന്ന ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന ഭരണാധികാരികൾക്ക്‌ സ്വാഭാവികമായി ഉണ്ടാകുന്ന വൻവീഴ്‌ചയാണ്‌ രജപക്‌സെമാർക്ക്‌ സംഭവിച്ചത്‌.

ശ്രീലങ്കയിലെ പ്രതിസന്ധി നീണ്ടുപോയാൽ തെക്കനേഷ്യയെ പൊതുവേ ബാധിക്കാനിടയുണ്ട്‌. അഭയാർഥിപ്രവാഹം വൻതോതിൽ ഉണ്ടായാൽ ഇന്ത്യക്ക്‌ ഭീഷണിയാണ്‌. വടക്കൻ ശ്രീലങ്കയിൽനിന്ന്‌ വിശിഷ്യ തമിഴ്‌ വംശജർ അഭയാർഥികളായി വരാനിടയുണ്ട്‌. സിംഹളരും മധ്യ–- തെക്കൻ മേഖലകളിൽനിന്ന്‌ പലായനം ചെയ്യുന്നുണ്ട്‌ എന്നാണ്‌ വിവരം. സ്ഥിരതയാർന്ന ശ്രീലങ്ക ഇന്ത്യയുടെയും ആവശ്യമാണ്‌. ഈ ദിശയിൽ അർഥപൂർണമായ ഇടപെടൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. സംഘർഷത്തിൽ ലാഭം കൊയ്യുന്ന, ഏറെ വിമർശിക്കപ്പെട്ട അദാനി മോഡൽ (വൈദ്യുതി മേഖല) ശ്രീലങ്കക്കാരുടെ ഇടയിൽ ഇന്ത്യാവിരുദ്ധത വളർത്തുമെന്ന്‌ തിരിച്ചറിയണം.

(പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽ ചരിത്രവിഭാഗം മേധാവിയാണ്‌ ലേഖകൻ)


നവലിബറൽ നയങ്ങളുടെ ബാക്കിപത്രം
ശ്രീലങ്കയിൽ അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിഗതികൾക്ക്‌ എതിരായ ജനരോഷം പ്രസിഡന്റ് ഗോതബായ രജപക്സെയുടെ ഔദ്യോഗിക വസതി പിടിച്ചെടുക്കുന്നതിലും പ്രധാനമന്ത്രി റനിൽവിക്രമ സിംഗെയുടെ സ്വകാര്യവസതി തീവയ്ക്കുന്നതിലുംവരെ എത്തി. അവശ്യസാധനങ്ങൾക്കായി ജനങ്ങൾ നെട്ടോട്ടമോടേണ്ട സ്ഥിതിയിലേക്ക്‌ എത്തിച്ച പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്ന മുദ്രാവാക്യമുയർത്തി പതിനായിരക്കണക്കിനാളുകൾ തലസ്ഥാന നഗരമായ കൊളംബോയിൽ തടിച്ചുകൂടി. കഴിഞ്ഞ ഏപ്രിൽമുതൽ ആരംഭിച്ച പ്രക്ഷോഭമാണ് കഴിഞ്ഞദിവസം എല്ലാ അതിരുംവിട്ട് മുന്നോട്ടുനീങ്ങുന്നത്. ജനകീയ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതിനായി നിശാനിയമം, കർഫ്യൂ, അടിയന്തരാവസ്ഥ തുടങ്ങിയ കരിനിയമങ്ങൾ കൊണ്ടുവന്നു. അവയൊക്കെയും അവഗണിച്ച് ജനകീയ പ്രക്ഷോഭം മുന്നേറുന്നു. 2019 മുതൽ നടന്നുവരുന്ന രജപക്സെ കുടുംബവാഴ്ചയിൽ ശ്രീലങ്കൻ ജനതയ്ക്ക് ചരിത്രത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടിവരുന്നു. ഭക്ഷണമില്ല, മരുന്നില്ല, ഇന്ധനമില്ല, മണിക്കൂറുകൾ നീണ്ട പവർകട്ട് എന്നിവയായിരുന്നു മാസങ്ങളോളമായി ശ്രീലങ്കയിലെ അവസ്ഥ.

ശ്രീലങ്കയിലെ സമീപകാല പ്രതിസന്ധിയെക്കുറിച്ച് വളരെയധികം എഴുതിക്കഴിഞ്ഞിട്ടുള്ളതാണ്. 1970കളുടെ തുടക്കത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ ആദ്യമായി സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കിയത് ശ്രീലങ്കയിലാണ്. വംശീയ ലഹളയെത്തുടർന്ന് മന്ദഗതിയിലായ സാമ്പത്തിക പരിഷ്കാരങ്ങൾ ആഭ്യന്തരയുദ്ധം അവസാനിച്ച 2009 മുതൽ ഊർജിതമായി നടപ്പാക്കിത്തുടങ്ങി. 1977 മുതൽ നടപ്പാക്കാൻ തുടങ്ങിയതും 2009 മുതൽ തീവ്രവുമാക്കിയ നവലിബറൽ നയങ്ങളുടെ ഭാഗമായി നാണയത്തിന്റെ മൂല്യശോഷണം, ഇറക്കുമതി ഉദാരവൽക്കരണം, വിദേശവ്യാപാര ബഹുതല പങ്കാളിത്തം, നിയന്ത്രിത ധനമാനേജ്മെന്റ്, കൂലി/ശമ്പള വർധന നടപ്പാക്കാതിരിക്കൽ, നിയന്ത്രണങ്ങൾ റദ്ദാക്കൽ, വിപണി പ്രോത്സാഹനം, സ്വകാര്യമൂലധന പ്രോത്സാഹനം, വിദേശനിക്ഷേപം, സ്വകാര്യവൽക്കരണം, തൊഴിൽ അവകാശങ്ങൾ റദ്ദാക്കൽ എന്നിവ നടപ്പാക്കി. 1978 അവസാനമായപ്പോഴേക്കും വിദേശ സഹായമില്ലാതെ ശ്രീലങ്കയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്ന സ്ഥിതിയായി. ധനസ്ഥാപനങ്ങൾ വായ്പയ്ക്കൊപ്പം പരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന നിബന്ധന വച്ചു. തൽഫലമായി ഇറക്കുമതി കൂടി, കയറ്റുമതി കുറഞ്ഞു. കമ്മി കൂടിക്കൂടി വന്നു.

സബ്സിഡികൾ വെട്ടിക്കുറച്ചു, സ്വകാര്യ മൂലധനത്തിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു, ഇളവുകൾ കൊടുത്തു, ആഭ്യന്തര കമ്പോളം തുറന്നുകൊടുത്തു, വിദ്യാഭ്യാസം, ആരോഗ്യംപോലുള്ള സാമൂഹ്യ സേവനരംഗങ്ങളിലെ സർക്കാർ ചെലവഴിക്കലുകൾ വെട്ടിക്കുറച്ചു, നാണയത്തിന്റെ മൂല്യംകുറച്ചു, വിലനിയന്ത്രണം ഇല്ലാതാക്കി, എല്ലാവിധ ഇറക്കുമതി നിയന്ത്രണവും റദ്ദാക്കി, ധന നയങ്ങൾ ഉദാരമാക്കി, സാമ്പത്തിക വളർച്ചയ്ക്കായി വിദേശ മൂലധനത്തെ സ്വാഗതം ചെയ്തു, അത് വായ്പയായും നേരിട്ടുള്ള വിദേശ നിക്ഷേപമായും മറ്റു രീതികളിലും എത്തി. ഈ നയങ്ങളുടെ ഫലമായുണ്ടായ കൃഷി, വ്യവസായം എന്നിവയോടുള്ള അവഗണന, ആഗോള ധനമൂലധനത്തോടുള്ള പ്രതിപത്തി, ഇറക്കുമതി ആശ്രിതത്വവുമൊക്കെ രാജ്യത്തിനകത്ത് അടിസ്ഥാനമാറ്റങ്ങൾക്ക് കാരണമായി, ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക അസ്ഥിരതയിലേക്കു നയിക്കുകയും ചെയ്തു.

ഇറക്കുമതിച്ചെലവ് കൂടിവരികയും കയറ്റുമതിയിൽ വേണ്ടത്ര പുരോഗതി കൈവരിക്കാതിരിക്കുകയും ആയപ്പോൾ വ്യാപാരക്കമ്മി വർധിച്ചുവന്നു. വിദേശ നാണയശേഖരം ഗണ്യമായി കുറഞ്ഞുവന്നു. ഏക ആശ്വാസം അന്താരാഷ്ട്ര നാണയ നിധിയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമുള്ള കടമായി. ആഭ്യന്തര യുദ്ധം കഴിഞ്ഞ 2009 സാമ്പത്തിക പ്രതിസന്ധിയിൽനിന്നും ലോകം പതുക്കെ മോചിതമാകുന്ന കാലവുമായിരുന്നു. ധനമൂലധനം ഇതൊരു അവസരമായിട്ടെടുത്ത് ശ്രീലങ്കയിലേക്കെത്തി.  ഈ തിളക്കം അധികനാൾ നീണ്ടുനിന്നില്ല. 2014–- -15 ആകുമ്പോഴേക്കുതന്നെ ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന സൂചനകളുണ്ടായി. വലിയതോതിലുള്ള തൊഴിലാളി പ്രക്ഷോഭങ്ങൾ അരങ്ങേറി. കടത്തിനുമേൽ കടംവാങ്ങി ഇത് ക്രമീകരിച്ചു മുന്നോട്ടുപോകുകയായിരുന്നു. 2009ലും 2016ലും ഐഎംഎഫിൽനിന്ന്‌ വായ്പ എടുത്തപ്പോൾ അവർ കർശനമായ വ്യവസ്ഥകൾ പൊതുമേഖലയുടെ സ്വകാര്യവൽക്കരണം, വ്യാപാര ഉദാരവൽക്കരണം, കമ്പോള മേധാവിത്വം  എന്നിവ മുന്നോട്ടുവയ്ക്കുകയും ശ്രീലങ്ക അത് അംഗീകരിച്ചു നടപ്പാക്കുകയും ചെയ്തു. അങ്ങനെ ജനങ്ങളുടെമേൽ കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിച്ചതാണ് രജപക്സെ ഭരണകൂടത്തിനെതിരായി പ്രതിഷേധം ശക്തമായത്. സാധാരണ സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുന്നത് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ ഉള്ളവരെയാണ്. എന്നാൽ, ശ്രീലങ്കയിൽ ഇപ്പോൾ മധ്യവർഗത്തിനുപോലും മോചനമില്ലെന്ന സ്ഥിതിയാണ്. പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം അതാണ് കാണിക്കുന്നത്.

രജപക്സെ ഭരണം ജൈവകൃഷി അടിച്ചേൽപ്പിച്ചതും ടൂറിസം രംഗത്തെ തകർച്ചയും വരുമാനം ഗണ്യമായി കുറച്ചു. അതേപോലെ ആഭ്യന്തര രംഗത്ത് നിലവിലുണ്ടായിരുന്ന നികതി നിരക്ക് പകുതിയായി കുറച്ചതും തിരിച്ചടിയായി മാറി. നികുതി നിരക്ക്‌ കുറച്ചതുവഴി സർക്കാരിന്റെ വരുമാനത്തിൽ 22 ശതമാനം കുറവുവന്നതായി കണക്കാക്കുന്നു. ഈ നീക്കമൊരു സമ്പന്നവർഗ പ്രീണനമായിരുന്നു. പ്രക്ഷോഭം ആദ്യം തുടങ്ങുന്നത് കർഷകരാണ്. കൃഷിക്ക് രാസവളം അനുവദിക്കുക എന്നതായിരുന്നു മുദ്രാവാക്യം. എന്നാൽ, അത് ഭരണകൂടം ചെവിക്കൊണ്ടില്ല. കാർഷികോൽപ്പാദനം 40 ശതമാനംകണ്ട് കുറഞ്ഞു. കയറ്റുമതി ചെയ്യുന്ന നാണ്യവിളകളിൽ മാത്രമല്ല, അരിപോലുള്ള ധാന്യങ്ങളുടെയും ഉൽപ്പാദനം കുറഞ്ഞു. അത് കൂടുതൽ ഇറക്കുമതി ചെയ്യാൻ സർക്കാരിനെ നിർബന്ധിതമാക്കുന്നു

നവലിബറൽ നയങ്ങൾ നടപ്പാക്കിയതുമുതൽ കുഴപ്പസാധ്യതയുള്ള ഒരു സമ്പദ്ഘടനയായി മാറി ശ്രീലങ്ക. ധനമൂലധനത്തിന്റെ ഒഴുക്കോടുകൂടി ഈ കുമിള വലുതാകാൻ തുടങ്ങി. അത് അനിവാര്യമായ പ്രതിസന്ധിയിലേക്ക്‌ എത്തിച്ചേർന്നു. പ്രൊഫ. പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടുന്നതുപോലെ നവലിബറൽ നയങ്ങളിൽനിന്നുള്ള പിന്മാറ്റമല്ലാതെ മറ്റൊരു പരിഹാരം ശ്രീലങ്കയിലെ സാമ്പത്തിക പ്രശ്നത്തിന്‌ ഇല്ലതന്നെ. എന്നാൽ, അത് ലളിതമോ, എളുപ്പത്തിൽ സാധ്യമാകുന്നതോ അല്ല.

(സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ് ലേഖകൻ)


Read more: https://www.deshabhimani.com/articles/news-articles-11-07-2022/1031211

No comments:

Post a Comment