Saturday, October 20, 2012

ഐ എസ് ആര്‍ ഒ. ചാരക്കേസ്‌ :അതിരുകടന്ന തിടുക്കം സംശയകരം: മുരളീധരന്‍





തിരു: ചാരക്കേസില്‍ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന സിബിഐ നിര്‍ദേശം തള്ളുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ അതിരുകടന്ന തിടുക്കം സംശയകരമാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുരളീധരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കത്തിന്റെ പകര്‍പ്പ് ദേശാഭിമാനി ദിനപ്പത്രം പുറത്തുവിട്ടു .

കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന സര്‍ക്കാര്‍ അധികാരമേറ്റ് 43-ാം ദിവസംതന്നെ കുറ്റവാളികളെ സ്വതന്ത്രരാക്കാന്‍ തീരുമാനിച്ചതിന്റെ ഉദ്ദേശ്യം തനിക്ക് മനസിലാകുന്നില്ലെന്ന് കത്തില്‍ പറഞ്ഞു. നടപടി എടുക്കാന്‍ ശുപാര്‍ശചെയ്ത് സിബിഐ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉപേക്ഷിച്ചത് അങ്ങേയറ്റം മനോവേദനയുണ്ടാക്കുന്ന നടപടിയാണ്. അതിനിന്ദ്യമായ കൃത്യവിലോപം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. 1995ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ അന്നത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനും അതിനെ തകര്‍ക്കാനുമുള്ള ശ്രമമാണ് നടന്നത്. ആടിയുലയുകയായിരുന്ന പാര്‍ടിയെ കഠിനപ്രയത്നത്തിലൂടെ പുനരുജ്ജീവിപ്പിച്ച കെ കരുണാകരനെയും പാര്‍ടിയെയും ഉന്മൂലനാശം വരുത്താനായിരുന്നു ശ്രമം. നിരപരാധികളായ ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ ലക്ഷ്യത്തോടെ നിറം ചാര്‍ത്തിയതും അയഥാര്‍ഥവുമായ വാര്‍ത്തകള്‍ മെനഞ്ഞെടുത്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഐഎസ്ആര്‍ഒയിലെ സമുന്നതരായ ശാസ്ത്രജ്ഞരെയും ഈ നാടകത്തിലെ ബലിമൃഗങ്ങളാക്കി. ഈ ഇരുണ്ട മാര്‍ഗത്തിന്റെ ആസൂത്രകര്‍ രാജ്യദ്രോഹക്കുറ്റമാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ സിബിഐ ശുപാര്‍ശചെയ്ത നടപടി ഉപേക്ഷിക്കുന്നതിനോട് യോജിക്കാനാകില്ല.

ഗൂഢാലോചനക്കാര്‍ക്ക് ഈ സര്‍ക്കാരില്‍ തീരുമാനമെടുക്കുന്നവരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരെ കുറ്റപ്പെടുത്തേണ്ടതില്ല. സര്‍ക്കാര്‍ നടപടികള്‍ കരുതലോടെയാകുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സിബിഐ ചാരക്കേസിലെ സത്യം സുവ്യക്തമായി പുറത്തുകൊണ്ടുവന്നതാണ്. ആവലാതികള്‍ പരിഹരിക്കുന്നതിന് ഏറ്റവും പറ്റിയ സമയമാണിത്. ചാരക്കേസിനു പിന്നിലെ നാടകം അനാവരണം ചെയ്യപ്പെടണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും പീഡിപ്പിക്കപ്പെട്ട നിരപരാധികള്‍ വളരെയേറെ ആഗ്രഹിക്കുന്നു. അതിനാല്‍ സിബിഐ ശുപാര്‍ശ അംഗീകരിച്ച് അപരാധികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ മുരളീധരന്‍ ആവശ്യപ്പെട്ടു.

മുരളീധരന് മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി

തിരു: ചാരക്കേസുമായി ബന്ധപ്പെട്ട് കെ മുരളീധരന്‍ നല്‍കിയ കത്തിന് മറുപടി കൊടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എന്നാല്‍, തുടര്‍ചോദ്യങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. താന്‍ നല്‍കിയ കത്തിന് മുഖ്യമന്ത്രി മറുപടി തന്നിട്ടില്ലെന്ന് കഴിഞ്ഞദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. കനകക്കുന്നില്‍ ഒരു പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തപ്പോഴും ഇതു സംബന്ധിച്ച ഒന്നും സൂചിപ്പിച്ചില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.

ചാരക്കേസ്; ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുന്നതില്‍ അര്‍ഥമില്ല

കോട്ടയം: വിവാദമായ ചാരക്കേസില്‍ സിബിഐ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന തന്റെ ആവശ്യം ഗൗരവത്തോടെയല്ല സര്‍ക്കാര്‍ കാണുന്നതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എ. തന്റെ ആവശ്യത്തില്‍ ആഭ്യന്തര സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതില്‍ അര്‍ഥമില്ല. കേസില്‍ പുനരന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മുകളില്‍ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരുമെന്ന് കരുതുന്നില്ല. ചാരക്കേസ് ചാരമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുരളീധരന്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി വിലക്കുന്നത് വരെ ഉന്നത തല അന്വേഷണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment