Tuesday, May 24, 2022

നടിയെ ആക്രമിച്ച കേസ്: ജഡ്ജി പിന്മാറി; അതിജീവിതയുടെ ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും

2020 ജനുവരി 29ന് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ വിചാരണക്കോടതി ജഡ്ജി അറിയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറി. ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. ഇന്ന് രാവിലെ കോടതി നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് അഡ്വ പി വി മിനി മുഖേന നടി ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും പിന്മാറുകയാണെന്ന് ജഡ്ജി അറിയിക്കുകയായിരുന്നു.
ഏത് ബെഞ്ചാണ് നാളെ ഹര്‍ജി പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസാണ് തീരുമാനിക്കുക. ജഡ്ജിയെ വിശ്വാസമില്ലെന്നും ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിഗണിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. വിചാരണകോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു. 2020 ജനുവരി 29ന് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ വിചാരണക്കോടതി ജഡ്ജി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോടതി രജിസ്റ്ററില്‍ എഫ്എസ്എല്‍ ഡയറക്ടറുടെ കത്ത് ജഡ്ജി 'എന്‍ട്രി' ചെയ്തില്ല. മാത്രമല്ല, എഫ്എസ്എല്‍ ഡയറക്ടര്‍ ഹാഷ് വാല്യു മാറിയ കാര്യം അറിയിച്ചത് അന്വേഷണ ഉദ്യോഗസ്ഥനെയും കത്ത് ഇന്‍ഡെക്സ് സെക്ഷനിലെ ക്ലാര്‍ക്കിനേയും അറിയിച്ചില്ലെന്നും അതിജീവിത ആരോപിച്ചു. ദൃശ്യങ്ങളിലെ കൃത്രിമത്വം അതിജീവിതയേയോ പ്രോസിക്യൂട്ടറേയോ അറിയിച്ചില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്താത്തത് കൊണ്ട് ജഡ്ജിന് കൃത്രിമത്വം കാട്ടാന്‍ കഴിയുമെന്ന് അതിജീവിത ഹെെക്കോടതിയില്‍ വ്യക്തമാക്കി.
ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നും കൃത്യമായ അന്വേഷണത്തിന് വിചാരണ കോടതി തടസ്സം നില്‍ക്കുകയാണെന്നും അതിജീവിത ആരോപിച്ചു. വിചാരണ വേളയില്‍ വലിയ മാനസിക പീഡനമാണ് തനിക്ക് നേരെ ഉണ്ടായതെന്നും പ്രതിഭാഗം അഭിഭാഷകര്‍ തന്റെ വ്യക്തിത്വത്തെ അധിക്ഷേപിച്ചെന്നും എന്നാല്‍ ഒരു തവണ പോലും ജഡ്ജി ഇതിനെ എതിര്‍ത്തില്ലെന്നും അതിജീവിത റിട്ട് ഹര്‍ജിയില്‍ പറയുന്നു. പൂര്‍ണമായും പ്രതിഭാഗത്തിന് അനുകൂലമായാണ് ജഡ്ജ് പെരുമാറിയത്. വിചാരണ കോടതിയില്‍ നീതി ലഭിക്കുമെന്ന് ഭയമുണ്ടെന്നും അതിജീവിതയുടെ പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് അറിഞ്ഞതെന്നും നടി അറിയിച്ചു.





https://www.reporterlive.com/kerala/judge-kauser-edappagath-withdrew-from-considering-the-surviving-petition-81043?infinitescroll=1

No comments:

Post a Comment