Saturday, August 8, 2020

കെ.ഫോൺ , ഗെയിൽ പൈപ്പ്‌ലൈൻ, ദേശീയപാതാ വികസനം

വർത്തമാന കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന, ഭാവികേരളത്തിന്റെ വളർച്ചക്ക് ഏറ്റവും വലിയ മൂലധനമാകുന്ന മൂന്നു പദ്ധതികളെപ്പറ്റി ചോദിച്ചാൽ ഞാൻ പറയുക K-FON, ഗെയിൽ പൈപ്പ്‌ലൈൻ, ദേശീയപാതാ വികസനം എന്നിവയാണ്...

ഗെയിൽ പദ്ധതി അതിന്റെ പണി പൂർത്തിയായി കമ്മീഷനിങ് ഘട്ടത്തിലേക്ക് കടക്കുകയാണ്... ദേശീയപാതാ വികസനം ടെൻഡറിങ് നടപടികളിലേക്ക് നീങ്ങിയിരിക്കുന്നു.. 

പിണറായി വിജയനെ നല്ല ഭരണാധികാരിയാണെന്ന് സമ്മതിക്കാൻ കൈരേഖ സുരേന്ദ്രൻ മുന്നോട്ടുവെച്ച കണ്ടിഷനുകൾ ഇവയുടെ സാർത്ഥക സഫലീകരണമായിരുന്നു .. വാക്കിനുവിലയില്ലാത്ത സുരേന്ദ്രൻ പണ്ടുപറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്നത് വേറെക്കാര്യം .. ഏതായാലും സുരേന്ദ്രന്റെ അംഗീകാരത്തിനുവേണ്ടിയല്ല മറിച്ച് കേരളത്തിന്റെ വികസനമുന്നേറ്റത്തിനുവേണ്ടിയാണ് ഇടതുസർക്കാർ ഇതൊക്കെയും നിശ്ചയദാർഢ്യത്തോടെ ചെയ്തുമുന്നോട്ടുപോകുന്നത് ... 

K-FON പദ്ധതി 2020 അവസാനത്തോടെ പൂർത്തിയാകും... പദ്ധതി പൂർത്തിയാകുമ്പോൾ കേരളം അതിവേഗ ഇന്റർനെറ്റ് സൗകര്യത്തോടെ മൊത്തത്തിൽ connected ആയി മാറും ... 

1: കേരളത്തിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഘട്ടംഘട്ടമായി  ഈ നെറ്റ് വർക്കിലൂടെ ബന്ധിപ്പിക്കപ്പെടും. ഇ-ഗവെർണൻസ്  അടക്കം മുഴുവൻ സർക്കാർ സേവനങ്ങളും ഓൺലൈൻ ആയി മാറുന്നൊരു ഡിജിറ്റൽ കാലത്തിലേക്ക് കേരളത്തെ പ്രാപ്തമാക്കുന്ന (Enabler) ആയി കെ ഫോൺ  മാറും ...

2: ഇന്റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ചൊരു സംസ്ഥാനമാണ് കേരളം ... കെ ഫോൺ വഴി കേരളത്തിലെ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് സൗകര്യം നൽകുക എന്നൊരു സാമൂഹിക ഉത്തരവാദിത്തം കൂടി ഈ പദ്ധതിക്കുണ്ട് ... 

ആരാണിത് നടപ്പാക്കുന്നത് ...?

പൂർണ്ണമായും സംസ്ഥാനസർക്കാരിന്റെ ഉടമസ്ഥതയിലാണ് കെ ഫോൺ . KSEB ക്കും KSITIL നും 49 ശതമാനം വീതവും കേരള സർക്കാരിന് രണ്ടുശതമാനവും പങ്കാളിത്തമുള്ളതാണ് ഈ പദ്ധതി ... 1532 കോടി രൂപയാണ് ഇതിന്റെ മൂലധനചിലവും ഏഴുവർഷത്തെ പരിപാലനചിലവും കൂടിയുള്ള തുക ... കേന്ദ്രസർക്കാറിന്റെ നവരത്ന പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലെക്ട്രിക്കൽ ലിമിറ്റഡ് (BEL) ആണ് ടെൻഡറിങ്ങിലൂടെ ഏറ്റവും കുറഞ്ഞ തുകക്ക് ഈ പദ്ധതി നേടിയെടുത്തത്.. 

കൺസൾട്ടൻസി നിയമനവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ?

2016 ജനുവരിയിലാണ് (ഉമ്മൻചാണ്ടിയുടെ കാലത്ത് ) ഈ പദ്ധതിക്കായുള്ള കൺസൾട്ടൻസി നടപടി തുടങ്ങുന്നത് ... ജനുവരിയിൽ ടെൻഡർ ക്ഷണിച്ചപ്പോൾ PWC, EY , Deloitte അടക്കം നാലു കമ്പനികൾ അതിൽ പങ്കെടുത്തു ... ഏറ്റവും കുറഞ്ഞ തുക കാണിച്ച PWC ക്ക് കൺസൾട്ടൻസി കരാർ  നൽകി ... സുതാര്യമായി , നടപടിക്രമങ്ങൾ പാലിച്ചുനൽകിയ കരാറിൽ എന്തഴിമതിയാണ് നടന്നതെന്നു പറയാനുള്ള ബാധ്യതകൂടി അതുന്നയിക്കുന്ന രമേശടക്കമുള്ളവർക്കുണ്ട് ... വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നനിലക്ക് പറയുന്ന അത്തരക്കാരിൽ നിന്നും ഒബ്ജക്റ്റീവായ, കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിൽ യുക്തിയില്ല എന്നത് വേറെക്കാര്യം ... ഇവർ തുടങ്ങിവെച്ച കരാറാണ് നടപടിക്രമങ്ങൾ പാലിച്ചു പൂർത്തീകരിച്ചതെന്ന ബോധമെങ്കിലും അതുപറയുന്നവർക്കുണ്ടാകണം ... 

പദ്ധതിയുടെ തുക വർദ്ധിപ്പിച്ചു  എന്ന വാദം ?

907 കോടിയാണ് ഈ പദ്ധതിയുടെ മൂലധന ചിലവ് (capital expenditure- CAPEX) എന്നാണ് എസ്റ്റിമേറ്റ് ചെയ്തത് ... വർഷാവർഷമുള്ള പരിപാലന ചിലവ്  104.4  കോടിയും (Operational expenditure - OPEX) .. ഭരണപരമായ ചിലവ് (administrative expenditure) മറ്റൊരു 16.4  കോടിയോളവും കൂട്ടി ആകെത്തുക 1028 കോടി .... ഇതാണ് Capex + ഒരുവർഷത്തെ Opex + administrative ചിലവും കൂട്ടിയ തുക ... 

പക്ഷെ ടെൻഡർ ക്ഷണിച്ചത് പദ്ധതി നടപ്പാക്കാനും 7 വർഷത്തേക്ക് പരിപാലനം നടത്താനുമാണ്‌ .. അതായത് 7 വർഷത്തേക്കുള്ള CAPEX + Opex + administrative expenditure തുക കൂടി ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികൾ എസ്റ്റിമേറ്റ് ചെയ്യണമെന്ന് ചുരുക്കം ... 
തൽക്കാലം അഡ്മിനിസ്‌ട്രേറ്റീവ് expenditure കൂടി നമുക്ക് Opex -ൽ കൂട്ടാം..

a: ആദ്യവർഷത്തെ CAPEX = 907.4 കോടി 
b: ആദ്യവർഷത്തെ OPEX = പൂജ്യം , കാരണം പദ്ധതി implement ചെയ്തുവരുന്നതേയുള്ളൂ , പരിപാലനം ബാധകമല്ല ..

c: രണ്ടാം വർഷം മുതൽ ഏഴാം വർഷം വരെയുള്ള CAPEX =  പൂജ്യം, കാരണം പദ്ധതി നടപ്പിലായിക്കഴിഞ്ഞു . അതുകൊണ്ടുതന്നെ മൂലധനചിലവില്ല 
d:  രണ്ടാം വർഷം മുതൽ ഏഴാം വർഷം വരെയുള്ള  Opex =6  x(104.4 +16 .4)  = 724.8 കോടി 

ആകെത്തുക = capex + Opex   = 907.4+724.8 കോടി  = 1632 കോടി 

കരാർ നൽകിയ തുക = 1532 കോടി ... 

BEL ആണ് ഏറ്റവും കുറഞ്ഞ തുക കാണിച്ചത് ... അത് 1548 കോടിയാണ് ... കാണിച്ചതുകയിൽ നിന്നും 16 കോടി പിന്നെയും കുറച്ചാണ് കരാർ നൽകിയിരിക്കുന്നത് ... 

ഇനി പറയൂ ഇതിൽ എന്താണ് ക്രമക്കേടെന്ന്? 

കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനമായ ബെൽ കൺസോർഷ്യം ആണ് കരാർ നേടിയെടുത്തത്  ..ആ കൺസോർഷ്യത്തിൽ  റെയിൽ ടെൽ, SRIT എന്നിവയാണുള്ളത് ... ഇതിൽ റെയിൽ ടെൽ കേന്ദ്രസർക്കാർ സ്ഥാപനമാണ് .. SRIT ശോഭ ഗ്രൂപ്പിന്റേതും... SRIT യെ വെച്ചാണ് പുകമറ സൃഷ്ടിക്കുന്നത് .... SRIT ക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ചേർന്നൊരു കമ്പനിയുണ്ടെന്നും ആ കമ്പനിയാണ് ഈ കൺസോർഷ്യത്തിലുള്ളതെന്നുമാണ് സന്ദീപ് വാര്യരൊക്കെ പറയുന്നത് ... ഊരാളുങ്കൽ സൊസൈറ്റി സിപിഐഎമ്മിന്റെ കൊള്ളസ്ഥാപനമാണത്രെ !!!! യേത് വാഗ്ഭടാനന്തന്റെ ആശീർവാദത്തോടെ  1925-ൽ  സ്ഥാപിക്കപ്പെട്ട തൊഴിലാളികളുടെ സ്ഥാപനം സിപിഐഎമ്മിന്റെ കൊള്ളസ്ഥാപനമാണെന്നു പറയാൻ ചെറിയ തൊലിക്കട്ടിയും ഉത്തരവാദിത്തമില്ലായ്മയും പോരാ ... BEL ആണ് ഈ ടീമിന്റെ മുൻനിരയിൽ .... കെ ഫോൺ പദ്ധതിയുമായി തങ്ങൾക്ക് യാതോരുബന്ധവുമില്ലായെന്നു ഊരാളുങ്കൽ സൊസൈറ്റി പറഞ്ഞിട്ടുമുണ്ട് ... പക്ഷെ സന്ദീപിനൊക്കെ പുകമറ സൃഷ്ടിച്ചും നുണപറഞ്ഞും മാത്രമേ മുന്നോട്ടുപോകാനാകൂ ... 

ടെൻഡർ, എസ്റ്റിമേഷൻ തുടങ്ങിയ  നടപടിക്രമങ്ങളൊക്കെ പരിശോധിച്ചതും നിയന്ത്രിച്ചതും ഐഐഎം , NIT , കേന്ദ്ര ടെലികോം വകുപ്പ് , കേന്ദ്രസർക്കാരിന്റെ തന്നെ സ്ഥാപനങ്ങളായ NIC, CDAC,    കേരളത്തിന്റെ KSEB, KSITIL എന്നിവരുടെ നേതൃത്വത്തിലായിരുന്നു ... അവരെ മൊത്തം ശിവശങ്കർ കീശയിലാക്കി എന്നൊക്കെ പറയുന്നത് മിതമായി പറഞ്ഞാൽ വിവരക്കേടാണ് ...  

ഇത്രയും പറഞ്ഞ സ്ഥിതിക്ക്  ഊരാളുങ്കൽ സൊസൈറ്റിയെപ്പറ്റി കൂടി പറയാം .. കേരളത്തിലെ പ്രശസ്തമായ ലേബർ സൊസൈറ്റിയാണ് ULCC. ഒട്ടനവധി നിർമാണ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം നടപ്പിലാക്കിയ കേരളത്തിലെ സഹകരണമേഖലയുടെ അഭിമാനമാണ് ULCC.. രാമനാട്ടുകര ഫ്ലൈ ഓവർ, തൊണ്ടയാട് ഫ്ലൈ ഓവർ, കോഴിക്കോട് ബൈപാസ്സ് , ദേശീയപാത തുടങ്ങി വലിയ വർക്കുകൾ നിശ്ചയിച്ച സമയത്തിനുമുൻപേ   നിശ്ചയിച്ച തുകയേക്കാൾ കുറഞ്ഞ ചിലവിൽ പണിതുകൊടുക്കുന്ന സ്ഥാപനം ... രാമനാട്ടുകര ഫ്ലൈ ഓവർ നിർമാണത്തിൽ എസ്റ്റിമേറ്റിനെക്കാൾ 14 കോടി രൂപ കുറവിൽ പദ്ധതി നടത്തി ആ പണം സർക്കാരിലേക്ക് തിരിച്ചുനല്കിയൊരു സ്ഥാപനത്തെയാണ് നാക്കിനെല്ലില്ല എന്നതു കൊണ്ടുമാത്രം സന്ദീപിനെപ്പോലുള്ളവർ ആക്ഷേപിക്കുന്നത് ... 100 വർഷത്തിനടുത്തെ ചരിത്രവും പെരുമയും സത്യസന്ധതയും പറയാനുണ്ട് സന്ദീപ് ആ സ്ഥാപനത്തിന് ...

എന്താണ് സന്ദീപിനെയൊക്കെ കെ ഫോണിനെതിരെ പറയിപ്പിക്കുന്നത് ? 

കെ-ഫോൺ ആർക്കാണ് വെല്ലുവിളിയാകുന്നത് എന്നുമാത്രം മനസ്സിലാക്കിയാൽ അതിനുള്ളയുത്തരം കിട്ടും ... ജിയോ, എയർടെൽ , ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് അടക്കമുള്ളവർക്ക്  കെ-ഫോൺ തീർച്ചയായും ഭീഷണിയാകും ...  റിലയൻസിനോടൊന്നും മത്സരിക്കാൻ കെ -ഫോണിനാകില്ല എന്നാണ് സന്ദീപ് വാര്യർ പറയുന്നത്... റിലയൻസിന്റെ മുന്നിൽ കെ-ഫോൺ  തോൽക്കുമത്രേ ... എന്താ സന്ദീപേ റിലയൻസിനോടിത്ര താല്പര്യം .. ഓ , മോദിമാമന്റെ ചങ്കിന്റെയാണല്ലോ റിലയൻസ്... സർക്കാർ ഉടമസ്ഥതയിൽ ആ ചങ്കിന്റെ ബിസിനസിനെ ബാധിക്കുന്ന തരത്തിൽ ഒരു പദ്ധതി വന്നാൽ തീർച്ചയായും സന്ദീപിന് അംബാനിച്ചേട്ടന്റെ കൂടെയല്ലേ നില്ക്കാൻ പറ്റൂ ... അംബാനിച്ചേട്ടനെ സഹായിക്കാൻ കെ ഫോണിനെ പൊളിക്കണം ... അതിനുവേണ്ടി  ആവുന്ന നുണകളൊക്കെ പടച്ചുവിടണം ... അത്രയേയുള്ളൂ ... 

ഈ പദ്ധതിയുടെ നടപടിക്രമങ്ങൾ  തുടങ്ങിയിട്ട് വർഷങ്ങളായി (2012 മുതൽ )... ഇപ്പോൾ ആരോപണമുയർത്തുന്ന കരാർ ബെല്ലിനു നൽകിയിട്ടുതന്നെ  വർഷം ഒന്നാകാറായി .. മന്ത്രിസഭാ ഈ പദ്ധതിക്ക് ഭരണാനുമതി നൽകിയത് കഴിഞ്ഞവർഷം നവംബറിലാണ് ... ബെല്ലിന്റെ ചുമതലയിൽ പദ്ധതി തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു, ഈ   ഡിസംബറിൽ പൂർത്തിയാകും .. 

എന്നിട്ടെന്താ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് ..?

പ്രത്യേകിച്ചൊന്നുമില്ല ... കെ ഫോൺ ഒരു IT പദ്ധതിയാണ് ... എം ശിവശങ്കർ ആയിരുന്നല്ലോ കുറച്ചുനാൾ മുൻപുവരെ IT സെക്രട്ടറി ... ആരോപണങ്ങളുടെ പേരിൽ അദ്ദേഹത്തെ ഇപ്പോൾ മാറ്റിയിരിക്കുന്നു ...  വീണവന്റെ മേൽ ആവുന്ന കുറ്റങ്ങളൊക്കെ ചാർത്തിക്കൊടുക്കുന്ന സാഡിസ്റ് മനോഭാവമുള്ളവർ ശിവശങ്കറിന്റെ മേൽ  ഇതും ചാർത്തുന്നു എന്നുമാത്രം ....അതിലൂടെ പിണറായിയെ നാലുതെറി പറയണം ...  വീണുകിടക്കുന്നവനെ ചവിട്ടുക എന്നുള്ളത് വലിയൊരുവിഭാഗത്തിന്റെ വിനോദമാണല്ലോ ... 

വാൽക്കഷ്ണം: സ്പ്രിങ്ക്ളർ വിഷയത്തിൽ ഒന്നാം നാൾ കോടതിയിൽ പോയ ചെന്നിത്തല പിന്നീടുന്നയിച്ച ഏതെങ്കിലും അഴിമതി ആരോപണത്തിൽ കോടതിയിൽ പോയോ ? പോകില്ല , കാരണം സ്പ്രിങ്ക്ളർ വിഷയത്തിൽ ഉന്നയിച്ച ആവശ്യങ്ങളൊന്നും കോടതി അംഗീകരിച്ചില്ല ... അവിടെ പോയാൽ തെളിവ് കൊടുക്കണം, ഇല്ലെങ്കിൽ ചിലവടക്കം ചുമത്തി കോടതി ചെവിക്കുപിടിച്ചു പുറത്താക്കും... മാധ്യമങ്ങൾക്ക് മുന്നിലാകുമ്പോൾ തെളിവ് ചോദിച്ചാൽ  സുരേന്ദ്രനെപ്പോലെ കൈരേഖ കാണിച്ചാൽ മതി ... രണ്ടുദിവസം കഴിഞ്ഞുവന്നിട്ട് തെറ്റിപ്പോയി എന്നും പറഞ്ഞാൽ സംഗതി തീരും , പക്ഷെ കോടതിയിൽ അതുപറ്റില്ലല്ലോ ....

No comments:

Post a Comment